ഇസ്രയേല്‍-ഹമാസ് യുദ്ധം അറബ് രാജ്യങ്ങളും അമേരിക്കയും നേര്‍ക്കുനേര്‍ പോരില്‍;വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന അറബ് രാഷ്ട്രങ്ങളുടെ ആവശ്യംതള്ളി ബൈഡന്‍,ഹമാസിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള ഇസ്രായേലിന്റെ ശ്രമത്തിന് യുഎസ് ഒപ്പമുണ്ടാകുമെന്ന് പ്രഖ്യാപനം,യുഎസും സൗദിയും തമ്മില്‍ ഇടയുന്നു

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന അറബ് രാഷ്ട്രങ്ങളുടെ ആവശ്യം അമേരിക്ക തള്ളി. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ശനിയാഴ്ച അറബ് വിദേശകാര്യ മന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യം തള്ളിയത്. ഇതോടെ യുഎസ്സിന് നേരെ ഇടഞ്ഞ് സൗദി ഉള്‍പ്പെടെ രാജ്യങ്ങള്‍. ഇസ്രയേല്‍ഹമാസ് യുദ്ധത്തോടെ ലോകം രണ്ട് ചേരികളായി പിളരുകയാണ്.
ജോര്‍ദാന്‍, സൗദി, യുഎഇ, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയത്. ജോര്‍ദാന്‍,ഈജിപ്ത് വിദേശകാര്യ മന്ത്രിമാരാണ് അടിയന്തര വെടിനിര്‍ത്തല്‍ അനിവാര്യമാണെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ നടപടി ഹമാസിനെ വീണ്ടും സംഘടിക്കുന്നതിനും ഇസ്രയേലിനെതിരെ വീണ്ടും ആക്രമണം നടത്താന്‍ അവരെ സഹായിക്കുകയും ചെയ്യുമെന്ന് ബ്ലിങ്കന്‍ പറഞ്ഞു. ഹമാസിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള ഇസ്രായേലിന്റെ ആവശ്യത്തില്‍ യുഎസ് ഭരണകൂടത്തിന്റെ പിന്തുണ യോഗത്തില്‍ ബ്ലിങ്കന്‍ പങ്കുവെക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ ആവശ്യം തള്ളിയതിന് പിന്നാലെ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ന് തുര്‍ക്കിയിലേക്ക് പോകും.
ഇസ്രയേല്‍-ഹമാസ് യുദ്ധം അറബ് ദേശീയതയുടെ നെഞ്ച് ഉലയ്ക്കുന്നതാണ്. ഹമാസ് നടത്തുന്നത് ഭീകരാക്രമണമാണെന്ന് അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങള്‍ അപലപിച്ചിട്ടുണ്ട്. എന്നാല്‍ സൗദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ പലസ്തീന്‍ ജനതയുടെ പതിറ്റാണ്ടുകളായുള്ള അവകാശപോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഈ വിഷയത്തില്‍ പ്രതികരണം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ഒന്നരദശകത്തിലേറയായി ഹമാസിനും ഇസ്രയേലിനും ഇടയില്‍ നടക്കുന്ന തുറന്ന യുദ്ധങ്ങളുടെ പട്ടികയില്‍ ഏഴാമത്തേതാണ് ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍. കഴിഞ്ഞ ആറ് തവണയും കേവലം സംഘര്‍ഷം എന്ന നിലയില്‍ ഈ ഏറ്റുമുട്ടലുകളെ ഇസ്രയേല്‍ കൈകാര്യം ചെയ്തിരുന്നു. അതിന്റെ മേല്‍ ലോകം ഇത്രയും ഇളകിയതുമില്ല. ഇക്കാലയളവില്‍ ആയിരത്തിലേറെ പലസ്തീനികള്‍ കൊല്ലപ്പെട്ട രണ്ട് സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. 2008 ഡിസംബറില്‍ 1400 പലസ്തീനികളും 13 ഇസ്രയേലികളും കൊല്ലപ്പെട്ട സംഘര്‍ഷം ഗാസയില്‍ നടന്നിരുന്നു. അന്ന് 22 ദിവസമാണ് ഇത് നീണ്ടത്. 2014 ജൂലൈഓഗസ്റ്റ് മാസങ്ങളില്‍ ഏഴാഴ്ച നീണ്ടുനിന്ന സംഘര്‍ഷങ്ങളില്‍ 2100 പലസ്തീനികളും 73 ഇസ്രയേലികളുമാണ് കൊല്ലപ്പെട്ടത്.
അന്ന് കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇസ്രയേലിന്റെ ആള്‍നഷ്ടം വളരെ കുറവായിരുന്നു. പക്ഷെ ഇപ്പോള്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിന് വലിയ ആള്‍നാശമാണ് സംഭവിച്ചത്. ഇസ്രയേലിന്റെ സുരക്ഷിതത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലായിരുന്നു ഈ ആക്രമണങ്ങള്‍ എന്നതും എടുത്ത് പറയേണ്ടതാണ്. അതുകൊണ്ട് തന്നെയാണ് ഹമാസിന്റെ നാശം കണ്ടേ ഈ യുദ്ധം അവസാനിപ്പിക്കൂവെന്ന് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.
സൗദിയും ഈജിപ്തും അടക്കമുള്ള അറബ് രാജ്യങ്ങള്‍ക്ക് പലസ്തീന്‍ വിഷയത്തില്‍ ചരിത്രപരമായ ഉത്തരവാദിത്വമുണ്ട്. അറബ്, ജൂത രാജ്യങ്ങള്‍ക്കായി യുഎന്‍ ഉണ്ടാക്കിയ കരാര്‍ അംഗീകരിക്കാതെ 1948ല്‍ ഇസ്രയേലിനെതിരെ യുദ്ധത്തിനിറങ്ങിയവരാണ് സൗദിയും ഈജിപ്തുമെല്ലാം. പിന്നീട് നടന്ന രണ്ട് അറബ്ഇസ്രയേല്‍ യുദ്ധങ്ങളിലും പങ്കാളികളാണ് ഈജിപ്ത്. പഴയ അറബ് ദേശീയ ബോധം ആ നിലയില്‍ തീവ്രമല്ലെങ്കിലും നിലവിലെ സാഹചര്യം അറബ് ഐക്യത്തിന് വഴിതെളിക്കുമെന്ന് അമേരിക്ക ഭയക്കുന്നുണ്ട്. പഴയ നിലയിലല്ല അറബ് രാജ്യങ്ങള്‍. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സാമ്പത്തികമായും സൈനികമായും ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളവരായി മാറിയിട്ടുണ്ട്. ചാരം മൂടികിടന്ന അറബ് വികാരവും പലസ്തീന്‍ വിഷയവും ഇസ്രയേലിന്റെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായി വീണ്ടും തിരിഞ്ഞേക്കുമെന്ന് അമേരിക്ക ഭയപ്പെടുന്നുണ്ട്. അത് യുദ്ധത്തില്‍ ഈ രാജ്യങ്ങളുടെ പങ്കാളിത്തത്തിന് വഴിവയ്ക്കുമെന്നും അമേരിക്ക നിശ്ചയമായും ഭയപ്പെടുന്നുണ്ട്. ചൈനയും റഷ്യും കൂടി പലസ്തീന്‍ അനുകൂലനിലപാട് കൈക്കൊണ്ടാല്‍ ഇത് വരെ സംരക്ഷിച്ചത് പോലെ സുഗമമായി ഇസ്രയേലിനെ ചേര്‍ത്ത് പിടിക്കാന്‍ കഴിയില്ലെന്ന് അമേരിക്ക നിശ്ചയമായും ഭയക്കുന്നുണ്ട്. ഖത്തറിനെ വിഷയം പരിഹരിക്കാനുള്ള ദൗത്യത്തില്‍ അമേരിക്ക പങ്കാളികളാക്കിയതും ഈ സാഹചര്യങ്ങളെല്ലാം മുന്‍കൂട്ടി കണ്ടാണെന്ന് വേണം അനുമാനിക്കാന്‍.
പലസ്തീന്‍ വിമേചനത്തില്‍ എന്തെങ്കിലും അനുകൂല സമീപനം ഉണ്ടാകാനുള്ള അവസാന അവസരമായി ഹമാസ് ഈ സാഹചര്യത്തെ കണക്കാക്കുന്നു എന്ന് വേണം വിലയിരുത്താന്‍. അതിനാല്‍ തന്നെ ഒരു അറബ് ദേശീയ ബോധം ഈ വിഷയത്തില്‍ ഉയര്‍ന്നവരണമെന്ന് ഹമാസ് ആഗ്രഹിക്കുന്നുണ്ട്. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ശ്രമിക്കുന്ന അറബ് രാജ്യങ്ങള്‍ക്കുള്ള സന്ദേശമാണ് ഇതെന്ന് ഇതിനകം ഹമാസ് പ്രഖ്യാപിച്ചതിന് നിരവധി മാനങ്ങളുണ്ട്. പലസ്തീനുള്ള പിന്തുണ സൗദി അറേബ്യ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ യുദ്ധം നീളുന്ന ഓരോ നിമിഷവും അറബ് രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദമേറുമെന്ന് തീര്‍ച്ചയാണ്. ഇത് ഒരു മള്‍ട്ടിഫ്രണ്ട് യുദ്ധമായി മാറാനുള്ള ഗുരുതരമായ അപകടമുണ്ടെന്ന യെയര്‍ ലാപഡിന്റെ മുന്നറിയിപ്പ് അതിനാല്‍ തന്നെ ഈ ഘട്ടത്തില്‍ വളരെ പ്രസക്തമാണ്.
എന്നാല്‍ അറബ് രാജ്യങ്ങള്‍ ഇടഞ്ഞാലും ലോകം തന്നെ തങ്ങള്‍ക്കെതിരെ തിരിഞ്ഞാലും ഈ യുദ്ധത്തില്‍ നിന്ന് പിന്മാറില്ല. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് ഇസ്രയേല്‍. ഇത് തങ്ങളുടെ 9/11 ആണെന്ന് ഇസ്രയേലിന്റെ പ്രതികരണം. യുദ്ധം തുടങ്ങിയത് തങ്ങളല്ലെന്നും എന്നാല്‍ അവസാനിപ്പിക്കുന്നത് ഇസ്രയേല്‍ ആയിരിക്കുമെന്നുമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. വിനാശകരമായ ഒരു വലിയ യുദ്ധത്തിലേക്ക് തന്നെയാണ് കാര്യങ്ങള്‍ പോകുന്നതെന്ന് വ്യക്തമാക്കുകയാണ് ഇതിലൂടെ ഇസ്രയേല്‍. ഹമാസ് സംഘടനയിലെ മുഴുവന്‍ ആളുകളെയും കൊന്നൊടുക്കുമെന്ന ഭീഷണിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉയര്‍ത്തിയിട്ടുണ്ട്. 1973ലെ യോംകിപ്പുര്‍ യുദ്ധത്തിനു ശേഷം പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുന്ന രക്തരൂഷിതമായ പോരാട്ടമാണ് ഗാസയിലേത്.
https://www.facebook.com/Malayalivartha






















