ഫലസ്തീന്‍ പ്രസിഡന്റുമായി സംസാരിച്ച ബ്ലിങ്കന്‍ പ്രസ്താവനകളൊന്നും നടത്താതെ മടങ്ങി... ഹമാസിന് പകരം ഗാസയില്‍ മഹ്മൂദ് അബ്ബാസിന്റെ ഫലസ്തീന്‍ അതോറിറ്റിയെ അധികാരമേല്‍പിക്കാന്‍ അമേരിക്കയുടെ നീക്കം..?

ഗാസ മുനമ്പിലെ സിവിലിയന്‍ ദുരിതങ്ങള്‍ ലഘൂകരിക്കാനുള്ള ഏറ്റവും പുതിയ ശ്രമത്തില്‍ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി, ആന്റണി ബ്ലിങ്കന്‍. ഒരു മണിക്കൂര്‍ നേരം ഫലസ്തീന്‍ പ്രസിഡന്റുമായി സംസാരിച്ച ബ്ലിങ്കന്‍ പ്രസ്താവനകളൊന്നും നടത്താതെ മടങ്ങി. നേരത്തേ അറബ് രാജ്യങ്ങള്‍ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം അബ്ബാസും അവതരിപ്പിച്ചതോടെയാണ് ചര്‍ച്ചകളില്‍ പുരോഗതിയോ പൊതു പ്രഖ്യാപനമോ ഇില്ലാതെ ബ്ലിങ്കന്‍ മടങ്ങിയത്.
അടിയന്തര വെടിനിര്‍ത്തലും മാനുഷിക സഹായം എത്തിക്കലുമാണ് ഗാസയില്‍ വേണ്ടതെന്ന് ബ്ലിങ്കനെ അറിയിച്ചതായി മഹ്മൂദ് അബ്ബാസിന്റെ വക്താവ് അറിയിച്ചു. ഗാസയില്‍ ഫലസ്തീന്‍ അതോറിറ്റി അധികാരമേല്‍ക്കുന്നത് വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറൂസലം, ഗാനസ എന്നിവ മൊത്തമായുള്ള സമഗ്ര രാഷ്ട്രീയ പരിഹാരം ആയ ശേഷം മാത്രമാണെന്നും അബ്ബാസ് വ്യക്തമാക്കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹമാസിനു പകരം ഗാസയില്‍ മഹ്മൂദ് അബ്ബാസിന്റെ ഫലസ്തീന്‍ അതോറിറ്റിയെ അധികാരമേല്‍പിക്കാന്‍ അമേരിക്കയുടെ കാര്‍മികത്വത്തില്‍ നീക്കങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉറപ്പിക്കുന്നതാണ് ഈ പ്രതികരണം. എന്നാല്‍, ഗാസയില്‍ മാനുഷിക സഹായം എത്തിക്കുന്നതില്‍ യു.എസിന്റെ പ്രതിബദ്ധത അബ്ബാസിനെ അറിയിച്ചതായി യു.എസ് വിദേശകാര്യ വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.
ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലും മാനുഷിക ഇടവേളയുമാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചായിരുന്നു ബ്ലിങ്കന്റെ വരവ്. ഇസ്രായേലി തടവുകാരെ മോചിപ്പിക്കാതെ താല്‍ക്കാലിക വെടിനിര്‍ത്തലില്ലെന്ന് തുടക്കത്തില്‍ നെതന്യാഹു അറിയിച്ചതോടെ മറിച്ചൊരു നിലപാടറിയിക്കാനായി യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ തുടര്‍ യാത്രകള്‍.
വെടിനിര്‍ത്തല്‍ ഹമാസിനെ വീണ്ടും കരുത്തരാക്കി ഒക്ടോബര്‍ ഏഴ് ആവര്‍ത്തിക്കുമെന്നായിരുന്നു അറബ് നേതാക്കള്‍ക്ക് മുന്നില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍. ഹമാസിനെ പരാജയപ്പെടുത്തുകയെന്ന ഇസ്രായേല്‍ ലക്ഷ്യം സഫലമാക്കാന്‍ സഹായിക്കുകയാണ് ഇപ്പോള്‍ ലക്ഷ്യമെന്നും എന്നാല്‍, സിവിലിയന്മാരെ സംരക്ഷിക്കാന്‍ മാനുഷിക ഇടവേളകള്‍ ആവശ്യമാണെന്നും ബ്ലിങ്കന്‍ പറഞ്ഞു. ഈ നിലപാടിനെതിരെ അറബ് നേതാക്കള്‍ കടുത്ത എതിര്‍പ്പാണ് അറിയിച്ചത്.
'മേഖല വെറുപ്പിന്റെ കടലില്‍ മുങ്ങിനില്‍ക്കുകയാണെന്നും വരാനിരിക്കുന്ന എണ്ണമറ്റ തലമുറകളില്‍ ഇത് പ്രതിഫലിക്കുമെന്നും' കൂടിക്കാഴ്ചക്കു ശേഷം ജോര്‍ഡന്‍ വിദേശകാര്യ മന്ത്രി അയ്മന്‍ സഫാദി പങ്കുവച്ചു. ഇസ്രായേല്‍ നടത്തുന്നത് സ്വയം പ്രതിരോധത്തിന്റെ ഭാഗമായുള്ളതല്ലെന്നും അടിയന്തര വെടിനിര്‍ത്തലാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അടിയന്തര സഹായങ്ങള്‍ എത്തിക്കാന്‍ മാനുഷിക ഇടവേളകള്‍ മാത്രം അനുവദിക്കാമെന്ന് അറബ് രാജ്യങ്ങളെ അറിയിക്കാനാണ് ബ്ലിങ്കന്‍ ശ്രമിച്ചത്. അതിന്റെ വിശദാംശങ്ങള്‍ പങ്കുവെക്കുന്നതിലും അദ്ദേഹം പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ചില മേഖലകളില്‍ താല്‍ക്കാലിക വെടിനിര്‍ത്തലെന്ന നിര്‍ദേശം യു.എസ് നേരത്തേ ഇസ്രായേലിനു മുന്നില്‍ വെച്ചിരുന്നുവെങ്കിലും അതും അംഗീകരിക്കില്ലെന്നാണ് അവരുടെ നിലപാട്. ഈ സാഹചര്യത്തില്‍ എണ്ണമറ്റ സിവിലിയന്മാരുടെ ജീവനെടുക്കുന്ന ഇസ്രായേല്‍ ക്രൂരതക്കെതിരെ വിട്ടുവീഴ്ചക്കില്ലെന്ന് അറബ് നേതാക്കള്‍ വ്യക്തമാക്കി.
അതേ സമയം ഗാസയിലെ ഇസ്രായേല്‍ നരഹത്യക്കെതിരെ പ്രതിഷേധം കടുക്കുന്നു. മെല്‍ബണില്‍ നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ആയിരങ്ങളാണ് അണിനിരന്നത്. ഫ്രീ ഫലസ്തീന്‍ മെല്‍ബണാണ് പ്രതിഷേധം സംഘടിപിച്ചത്. ഗാസയിലെ വംശഹത്യക്കെതിരെ ലോകം മൗനം പാലിക്കുന്നത് കൊടുക്രൂരതയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
തുര്‍ക്കിയിലെ അദാനയിലെ അമേരിക്കന്‍ സൈനികര്‍ താമസിക്കുന്ന കേന്ദ്രത്തിലേക്ക് ഐ എച്ച് എച്ച് ഹ്യുമാനിറ്റേറിയന്‍ റിലീഫ് ഫൗണ്ടേഷന്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തുര്‍ക്കിയില്‍ എത്താനിരിക്കെയാണ് പ്രതിഷേധം നടന്നത്. ഇസ്രായേലിന് അമേരിക്ക നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച് .
https://www.facebook.com/Malayalivartha






















