ഗാസ സാക്ഷിയായത്, ഏറ്റവും കനത്ത വ്യോമ, നാവിക, കരയാക്രമണങ്ങൾക്ക്:- സൈനികാക്രമണത്തിൽ, ഗാസയിലെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും വിച്ഛേദിച്ചത് മൂന്നാം തവണ...

ലോകം നടുങ്ങിയ യുദ്ധം ഒരു മാസത്തേയ്ക്ക് അടുക്കുമ്പോൾ, ഇസ്രയേൽ - ഹമാസ് സംഘർഷത്തിൽ കൊല്ലപ്പെട്ടത് പതിനായിരത്തോളം മനുഷ്യരാണ്. തുടർച്ചയായ ബോംബാക്രമണമാണ് രാത്രിയിലും തുടർന്നത്. മരണമടയുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ദിക്കുകയാണ്. കഴിഞ്ഞ മാസം ഒക്ടോബർ ഏഴിന് ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ കുറഞ്ഞത് 9,770 പലസ്‌തീനികളും 1,400 ഇസ്രയേലികളും മരിച്ചതായി അൽ ജസീറയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഗാസയിലെ അഭയാർഥി ക്യാംപിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 30 പേരാണ് കൊല്ലപ്പെട്ടത്. ആശുപത്രികൾക്കും ആംബുലൻസുകൾക്കും അഭയാർഥി ക്യാംപുകൾക്കും നേരെ ഉൾപ്പടെ ഇസ്രയേൽ വ്യോമാക്രമണം നടത്തുമ്പോൾ മരണസംഖ്യ വളരെയധികം കൂടുകയാണ്. ഗാസയിൽ ഒരിടവും സുരക്ഷിതമല്ലെന്ന് യുഎൻ അറിയിച്ചു. കൂടാതെ, അറബ് രാഷ്ട്രങ്ങൾ ഇസ്രയേലിനോട് അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാൽ അത് ഹമാസിന് വീണ്ടും ആക്രമണം നടത്താനുള്ള അവസരം മാത്രമായി മാറുമെന്നാണ് യുഎസ് വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചത്.
ഏറ്റവും കനത്ത വ്യോമ, നാവിക, കരയാക്രമണങ്ങൾക്കാണ് ഇന്നലെ രാത്രിയും ഇന്ന് വെളുപ്പിനും ഗാസ സാക്ഷിയായത്. വിവിധ ആശുപത്രികൾക്കും അഭയാർഥി ക്യാമ്പുകൾക്കും ജലസംഭരണ കേന്ദ്രങ്ങൾക്കും മേൽ തുരുതുരെ ബോംബാക്രമണം നടന്നു. ഗാസയിലെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും ഇത് മൂന്നാം തവണ വിച്ഛേദിച്ചായിരുന്നു സൈനികാക്രമണം നടന്നത്. മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്തുക അസാധ്യമാണെന്ന് റെഡ്ക്രോസ് കേന്ദ്രങ്ങൾ അറിയിച്ചു.
ലബനാൻ അതിർത്തിയിലും ആക്രമണ, പ്രത്യാക്രമണങ്ങൾ രൂക്ഷമായി തുടരുകയാണ്. കിർയത് ഷ്മോനയിലെ കെട്ടിടത്തിൽ റോക്കറ്റ് പതിച്ച് വലിയ നാശനഷ്ടം ഉണ്ടായി. ദക്ഷിണ ലബനാനിൽ നാല് പേർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. യുദ്ധഗതിയും ഭാവിയും വിലയിരുത്താൻ സി.ഐ.എ ഡയറക്ടർ അടുത്ത ദിവസം ഇസ്രായേലിലെത്തും. ബന്ദികളെ വിടാൻ താൽക്കാലിക വെടിനിർത്തലിന് തങ്ങൾ സന്നദ്ധമായിരുന്നെങ്കിലും ഹമാസ് വഴങ്ങിയില്ലെന്ന് യു.എന്നിലെ ഇസ്രായേൽ പ്രതിനിധി അറിയിച്ചു.
മരുന്നും വെള്ളവും ഭക്ഷണവും ഇന്ധനവും ഇല്ലാതായ ഗാസ കൂട്ടപട്ടിണി മരണത്തിലേക്കാണ് നീങ്ങുന്നതെന്ന യു.എൻ ഏജൻസികളുടെ മുന്നറിയിപ്പുകൾക്കിടയിലാണ് ഇസ്രായേലിന്റെ രൂക്ഷമായ ആക്രമണ പരമ്പരകൾ അരങ്ങേറുന്നത്. ഹമാസിനെ ഏതുവിധേനയും സമ്മർദത്തിലാക്കി ബന്ദികളെ കൈമാറാൻ പ്രേരിപ്പിക്കുകയാണ് പുതിയ ആക്രമണങ്ങളുടെ ലക്ഷ്യം. ഗാസയിൽ തുടരുന്ന കുരുതി മേഖലയിലെ സ്ഥിതി സങ്കീർണമാക്കുകയും യുദ്ധവ്യാപനത്തിന് ആക്കം കൂട്ടുകയും ചെയ്തതായി ഇറാൻ വിദേശകാര്യമന്ത്രി അറിയിച്ചു. പുതിയ യുദ്ധമുഖം തുറക്കാൻ ഇത് ചെറുത്തുനിൽപ്പ് പോരാളികളെ നിർബന്ധിതമാക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം, തെക്കൻ ലെബനനിൽ വാഹനത്തിന് നേരെ ഉണ്ടായ IDF ഡ്രോൺ ആക്രമണത്തിൽ, മൂന്ന് കുട്ടികളാണ് കൊല്ലപ്പെട്ടത്. ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിന്റെ പാർട്ടിയായ ഫതഹ്, ഇസ്രായേലിന്റെ "ക്രൂരമായ ഉന്മൂലന യുദ്ധം" അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. വസ്തുത ഉറപ്പാക്കാൻ യു.എന്നിനു ചുവടെയുള്ള അന്തർദേശീയ സംഘം ഗാസ സന്ദർശിക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടിട്ടുമുണ്ട്.
ഹമാസിനെ തുരത്താനുള്ള നിർണായക ആക്രമണമാണ് ഇപ്പോൾ തുടരുന്നതെന്നാണ് ഇസ്രായേൽ സൈന്യം പ്രതികരിച്ചത്. ആക്രമണം രൂക്ഷമായി തുടരുമ്പോൾ തന്നെ, ഗാസയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. തെക്കൻ ഗാസയുടെ തീരമേഖലയിൽ ഇസ്രയേലി സൈന്യം നിലയുറപ്പിച്ചു.
അതിനിടെ ഗാസയിൽ നിന്ന് വിദേശപാസ്‌പോർട്ട് ഉള്ളവരെയും പരുക്കേറ്റവരെയും റഫാ അതിർത്തി വഴി ഈജിപ്തിലേക്കു കൊണ്ടുപോകുന്നത് മുടങ്ങി. ഈ ദൗത്യത്തിലുണ്ടായിരുന്ന 2 ആംബുലൻസുകൾ ഇസ്രയേൽ ആക്രമിച്ചതോടെയാണ് ഒഴിപ്പിക്കൽ നിർത്തിവച്ചത്. ഗാസയ്ക്ക് നേരെ ആക്രമണം കടുപ്പിച്ചതിനൊപ്പം ഇസ്രയേൽ അധിനിവേശം സ്ഥാപിച്ച വെസ്റ്റ് ബാങ്കിലും ഇസ്രയേൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയും അറസ്റ്റും വ്യാപകമായി തുടരുന്നുണ്ട്.
https://www.facebook.com/Malayalivartha






















