ഇസ്രായേലിന്റെ അയൺ ഡോം പ്രതിരോധ സംവിധാനം തകരാറിലായി; സിസ്റ്റത്തിന്റെ മിസൈലുകൾ യു-ടേൺ ചെയ്ത് ഇസ്രയേലിലേയ്ക്ക് തന്നെ വീണു...

ഇസ്രായേലിന്റെ അയൺ ഡോം പ്രതിരോധ സംവിധാനം തകരാറിലായതായി റിപ്പോർട്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ അൽജസീറ അടക്കമുള്ള ചാനലുകൾ പുറത്ത് വിട്ടു. ഗാസയിൽ നിന്ന് തൊടുത്തുവിട്ട ഹമാസ് റോക്കറ്റിനെ നിർവീര്യമാക്കുന്നതിന് പകരം, അത് യു-ടേൺ ചെയ്ത് ഇസ്രായേൽ പ്രദേശത്തേക്ക് തന്നെ പതിക്കുകയായിരുന്നു. പുറത്ത് വരുന്ന ദൃശ്യങ്ങളിൽ തന്നെ ഇസ്രായേലിന്റെ അയൺ ഡോം പ്രതിരോധ സംവിധാനത്തിൽ നിന്നുള്ള മിസൈൽ തകരാറിലാണെന്ന് വ്യക്തമാണ്.
സിസ്റ്റത്തിന്റെ മിസൈലുകൾ യു-ടേൺ ചെയ്ത് ടെൽ അവീവിലെ വീടുകളിലും ആശുപത്രി പരിസരത്തും പതിക്കുന്നതായാണ് കാണുന്നത്. ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ ഹമാസും പലസ്തീൻ തീവ്രവാദ ഗ്രൂപ്പുകളും തൊടുക്കുന്ന മിസൈലുകൾ ഇസ്രേയലിൽ പതിക്കുന്നത് ഒഴിവാകുന്നത് ഈ പ്രതിരോധ സംവിധാനത്തിലൂടെയാണ്.
ആയിരക്കണക്കിന് റോക്കറ്റുകളാണ് ഒക്ടോബർ ഏഴിന് ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് ഹമാസ് തീവ്രവാദികൾ തൊടുത്തുവിട്ടത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും റോക്കറ്റുകൾ വിക്ഷേപിച്ചതിലൂടെയാണ് ഇസ്രയേലിന്റെ വജ്രായുധമായ അയൺ ഡോം വ്യോമപ്രതിരോധ സംവിധാനത്തെ ഹമാസിന് മറികടക്കാനായത്. റോക്കറ്റ് ആക്രമണങ്ങൾ, മോർട്ടാർ ഷെല്ലുകൾ, ആളില്ലാ ആകാശ പേടകങ്ങൾ ( യു.എ.വി ) എന്നിവയെ നേരിടാൻ ഇസ്രയേൽ ഉപയോഗിക്കുന്ന ഏറ്റവും നൂതനമായ വ്യോമ പ്രതിരോധ സംവിധാനമാണ് അയൺ ഡോം. ലോകത്തെ ഏറ്റവും ശക്തവും പഴുതില്ലാത്ത സുരക്ഷ ഒരുക്കുന്നതുമായ അയൺ ഡോം ഗാസയിൽ നിന്നടക്കം ഇസ്രയേലിനെ ലക്ഷ്യമാക്കുന്ന റോക്കറ്റുകളെ തകർത്ത് മുമ്പ് വാർത്തകളിൽ ഇടംനേടിയിരുന്നു.
ഭീഷണികൾ കണ്ടെത്തുന്നതിനും ഇസ്രയേലിനെ ലക്ഷ്യമാക്കിയുള്ള വിക്ഷേപണങ്ങളുടെ പാതയെ കുറിച്ചുള്ള തത്സമയ വിവരങ്ങൾ ശേഖരിക്കുന്നതിനും അയൺഡോം, റഡാറുകളുടെ ശൃംഖലയെ ഉപയോഗിക്കുന്നു. 4 മുതൽ 70 കിലോമീറ്റർ വരെ ദൂരത്തു നിന്ന് വരുന്ന റോക്കറ്റുകളെ തകർക്കാൻ അയൺ ഡോമിനാകും. ഭീഷണി ശ്രദ്ധയിൽപ്പെട്ടാൽ അതിന്റെ സഞ്ചാര ഗതി അയൺ ഡോം ട്രാക്ക് ചെയ്യുകയും പ്രവചിക്കുകയും ചെയ്യും. റോക്കറ്റിന്റെ ലക്ഷ്യം ജനവാസ മേഖലയാണെങ്കിൽ ' താമിർ ' എന്നറിയപ്പെടുന്ന ഒരു ഇന്റർസെപ്റ്റർ മിസൈലിനെ അയൺ ഡോം വിക്ഷേപിക്കും. റോക്കറ്റുകളെ താമിർ നശിപ്പിക്കുന്നു.
റോക്കറ്റിനെ കൃത്യമായി ഉന്നംവയ്ക്കാൻ താമിറിന് തത്സമയം അതിന്റെ ഗതി ക്രമീകരിക്കാനും കഴിയും. അയൺ ഡോമിന്റെ കൃത്യതയെ മറികടക്കാൻ ഹമാസ് പരാജയപ്പെട്ടിരുന്നു. എന്നാൽ ശനിയാഴ്ച ഹമാസ് 20 മിനിറ്റിൽ 5,000 റോക്കറ്റുകൾ ഇസ്രയേലിലേക്ക് തൊടുത്തു . ഒരേ സമയം ആയിരക്കണക്കിന് ലക്ഷ്യങ്ങൾ പാഞ്ഞെത്തിയത് അയൺ ഡോമിനെ പ്രതിരോധത്തിലാക്കി. എങ്കിൽ പോലും, ഇസ്രായേലിന് അയൺഡോം രക്ഷാകവചം തന്നെയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഹമാസ് റോക്കറ്റുകളെ നിലംതൊടീക്കാനുള്ള സാഹചര്യം അയൺഡോം അനുവദിച്ചിരുന്നില്ല.
ഇസ്രയേലിലെ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസും ഇസ്രയേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസും ചേർന്ന് നിർമ്മിച്ച അയൺ ഡോമിനെ 2011ലാണ് രാജ്യം ഉപയോഗിച്ചു തുടങ്ങിയത്. ഓരോ എതിർറോക്കറ്റും നശിപ്പിക്കാൻ അയൺ ഡോമിനു വേണ്ടിവരുന്നത് ഏകദേശം 40000 യുഎസ് ഡോളറാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ പറയുന്നു. 33 ലക്ഷത്തിലധികം രൂപ വരുമിത്.
ഇസ്രയേലിലെമ്പാടും പത്തിലധികം അയൺഡോം സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. റഡാർ ഉപയോഗിച്ച്, റോക്കറ്റുകളെ കണ്ടെത്തിയശേഷം മിസൈലുകൾ തൊടുക്കുകയെന്നതാണ് അയൺ ഡോമിന്‌റെ രീതി.
യുഎസിന്‌റെ പേട്രിയറ്റ് പോലുള്ള ധാരാളം മിസൈൽവേധ സംവിധാനങ്ങൾ ഉണ്ട്. എന്നാൽ അയൺഡോം ഗൈഡഡ് മിസൈലുകളെയല്ല, മറിച്ച് നിയന്ത്രിക്കപ്പെടാതെ വിടുന്ന റോക്കറ്റുകളെയാണ് ലക്ഷ്യമിടുന്നത്.
അയൺ ഡോമിന്റെ ഉൽപാദന, പ്രവർത്തന ചെലവ് കൂടുതലായതിനാൽ ഇതു വലിയ സാമ്പത്തിക ബാധ്യത ഇസ്രയേലിനുണ്ടാക്കിയിരുന്നു. തുടർന്ന് ഇസ്രയേലിലേക്കു വരുന്ന റോക്കറ്റുകളും മിസൈലുകളും നശിപ്പിക്കാൻ ഫൈബർ ലേസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അയൺ ബീം ഉം ഇസ്രായേൽ വികസിപ്പിച്ചു.
https://www.facebook.com/Malayalivartha






















