തുരങ്കത്തിലിരുന്ന് വെല്ലുവിളി ആക്രമണം ഹിസ്ബുള്ള തലവനെ തൂക്കാന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം;ലബനന്‍ അതിര്‍ത്തിയിലേക്ക് ഐഡിഎഫ്,ഹമാസിനെ താങ്ങി രംഗത്ത് വന്ന ഹസന്‍ നസറുള്ളയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി,ഹിസ്ബുള്ള കാത്തിരുന്നോളാന്‍ ഇസ്രയേല്‍,യുദ്ധം ലബനനിലേക്കും വ്യാപിക്കുമോ?

ഭീരുവിനെ പോലെ മാളത്തിലൊളിച്ചിരുന്ന് വെല്ലുവിളിക്കാതെ ധൈര്യമുണ്ടെങ്കില്‍ നേര്‍ക്കുനേര്‍ വരൂ. ഇസ്രയേലിനെ തീര്‍ക്കുമെന്ന് പ്രഖ്യാപിച്ച ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രുള്ളയെ വെല്ലുവിളിച്ച് നെതന്യാഹു. ഹമാസിനെ മാത്രമല്ല ഹിസ്ബുള്ളേയേയും തീര്‍ക്കാന്‍ തന്നെയാണ് ഈ യുദ്ധം. കുറിവെച്ചിട്ടുണ്ട് കാത്തിരുന്നോളൂവെന്ന് നെതന്യാഹുവിന്റെ മറുപടി. ദക്ഷിണ ഇസ്രായേലിലെ കര്‍ഷക ഗ്രാമങ്ങളും പട്ടണങ്ങളും സൈനിക പോസ്റ്റുകളും തകര്‍ത്ത ഹമാസിന്റെ ഭീകരാക്രമണത്തെ നസറള്ള പ്രശംസിച്ചിരുന്നു. വെര്‍ച്വലായി നടത്തിയ നീണ്ട പ്രസംഗത്തിലൂടെയായിരുന്നു ഹിസ്ബുള്ള തലവന്‍ ഹമാസിനെ അഭിനന്ദിച്ചത്. ഇതിന് പിന്നാലെയാണ് ഹിസ്ബുള്ള കാത്തിരുന്നോളാന്‍ നെതന്യാഹു പ്രഖ്യാപിച്ചത്.
ഹമാസിനെ പുകഴ്ത്തി രംഗത്ത് വന്ന നസ്‌റല്ലയുടെ പ്രസംഗം ദീര്‍ഘവും ബോറടിപ്പിക്കുന്നതുമാണെന്ന് ഇസ്രായേല്‍ വക്താവ് എയ്‌ലോണ്‍ ലെവി പറഞ്ഞു. അദ്ദേഹം ഒരു ഭീരുവിനെപ്പോലെ ബങ്കറില്‍ ഒളിച്ചിരിക്കുകയാണെന്നും ലെവി പരിഹസിച്ചു. ഹസ്സന്‍ നസ്‌റല്ലയുടെ ദീര്‍ഘമായ പ്രസംഗം ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ പ്രസംഗ ലേഖകന്‍ അടുത്തിടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടോ എന്നറിയില്ല, പ്രസംഗം വളരെ വിരസമായിരുന്നു.' ലെവിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. വലിയ ജനക്കൂട്ടമുണ്ടായിട്ടും നസ്‌റല്ല സ്റ്റേജില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹം ഒരു ഭീരുവിനെപ്പോലെ ബങ്കറില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഹമാസിന്റെ പീഡോഫൈല്‍ ബലാത്സംഗികളെ പ്രതിരോധിക്കാന്‍ ഞാന്‍ ഒരു മണിക്കൂര്‍ നീണ്ട പ്രസംഗം നടത്തുകയാണെങ്കില്‍, പൊതുസ്ഥലത്ത് എന്റെ മുഖം കാണിക്കാനും ഞാന്‍ ഭയപ്പെടും. അതുപോലെയാണ് നസ്‌റല്ലയും'ലെവി പറഞ്ഞു. ഈ മഹത്തായ വലിയ ഓപ്പറേഷന്‍ പലസ്തീന്‍ ആസൂത്രണത്തിന്റെ ഫലമാണെന്നും നസ്‌റല്ല പറഞ്ഞു. വളരെ രഹസ്യാത്മകമായി നടപ്പിലാക്കിയതിനാലാണ് ഈ ആക്രമണം വിജയിച്ചതെന്നും, എന്നാല്‍ തന്റെ സംഘടയ്ക്ക് ഈ ആക്രമണവുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രായേല്‍ ചിലന്തിവലയേക്കാള്‍ ദുര്‍ബലമാണ് എന്നതിന്റെ തെളിവാണ് ഒക്ടോബര്‍ ഏഴിന് നടന്നതെന്നും യുദ്ധം ആരംഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. 9,000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ട ഗാസയില്‍ ബോംബാക്രമണം നടത്താന്‍ ഇസ്രയേലിന് പിന്തുണ നല്‍കുന്ന യുഎസിനേയും നസ്‌റല്ല വിമര്‍ശിച്ചിരുന്നു. ഒരു യുദ്ധത്തിലൂടെ ഗാസയില്‍ മാനുഷിക വിരാമം നടത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും നസ്‌റുള്ള കുറ്റപ്പെടുത്തിയിരുന്നു. ഈ യുദ്ധത്തില്‍ നെതന്യാഹു ഹിസ്ബുള്ളയ്ക്കും കുറിവെച്ചിട്ടുണ്ട്. കാരണം ജൂതരാഷ്ട്രത്തിന് ഹമാസിനെ പോലെ തന്നെ എന്നും വെല്ലുവിളിയാണ് ഹിസ്ബുള്ള. ഹമാസിനെ രക്ഷിക്കാനെന്നും പറഞ്ഞ് ഇസ്രയേല്‍ വിരിച്ച കുരുക്കിലേക്ക് ചെന്നുകേറിക്കൊടുക്കുകയാണ് ഹിസ്ബുള്ള. പലസ്തീനിലെ ഹമാസിനൊപ്പം ചേരാന്‍ ഹിസ്ബുള്ളയെ പ്രേരിപ്പിക്കുന്ന കാരണങ്ങള്‍ പരിശോധിച്ചാല്‍ പതിറ്റാണ്ടുകളുടെ ഏറ്റുമുട്ടലുകളുടെ പഴക്കമുണ്ട്. ലെബനനും ഇസ്രയേലും ചിരവൈരികളാണ്. ദീര്‍ഘകാലം ഏറ്റുമുട്ടിയവരാണ് ഇസ്രയേലും ലെബനനും. ഏറിയും കുറഞ്ഞും ഇന്നുമത് തുടരുന്നുണ്ട്. ഇസ്രയേലും പാലസ്തീനും തമ്മിലുള്ള സംഘര്‍ഷം 1948 മുതല്‍ ലെബനനിലേക്കും വ്യാപിച്ചെന്നു പറയാം. ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിതമായതും പാലസ്തീനികള്‍ രാജ്യത്തുനിന്ന് കുടിയിറക്കപ്പെട്ടതുമൊക്കെയായിരുന്നു പശ്ചാത്തലം. ഇസ്രയേല്‍ അധിനിവേശം മറ്റേതൊരു അറബ് രാജ്യത്തേക്കാളും ബാധിച്ചത് ലെബനനെയാണ്. 1948ല്‍ ഏകദേശം 1,10,000 പലസ്തീനുകാര്‍ക്ക് ലെബനന്‍ അഭയം കൊടുക്കേണ്ടിവന്നു. ഇന്നത് ഏകദേശം രണ്ടര ലക്ഷത്തിലെത്തി നില്‍ക്കുന്നു.
1975 മുതല്‍ 1990 വരെ ലെബനനില്‍ ആഭ്യന്തരയുദ്ധമായിരുന്നു. രാജ്യത്തെ പാലസ്തീന്‍ സേനകളും പരമ്പരാഗതമായി അവിടെ കഴിഞ്ഞുപോന്ന മരോനൈറ്റ് ക്രിസ്ത്യാനികളും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. 1975ല്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിലേക്ക് മറ്റു വിഭാഗങ്ങളും വിദേശശക്തികളും പക്ഷം പിടിക്കാനെത്തി. ഇടതുപക്ഷ, മുസ്ലീം, പാന്‍അറബിസ്റ്റ് ലെബനീസ് ഗ്രൂപ്പുകള്‍ പലസ്തീനികളുമായി സഖ്യമുണ്ടാക്കി. പോരാട്ടം കനത്തു. ലെബ്‌നനിലെ ക്രിസ്ത്യന്‍ സായുധസംഘങ്ങളെ ഇസ്രയേലും സിറിയയും പിന്തുണച്ചു. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പാശ്ചാത്യ പിന്തുണയുമുണ്ടായിരുന്നു. തങ്ങളെ ആക്രമിക്കാന്‍ ലെബനനെ താവളമായി ഉപയോഗിച്ച പലസ്തീന്‍ സായുധസംഘങ്ങളെ അടിച്ചമര്‍ത്താനുള്ള അവസരമായി ഇസ്രയേല്‍ ഇതുപയോഗിച്ചു. ലെബനനില്‍ നിന്ന് പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ തുടച്ചുനീക്കുന്നതിനും ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ അനുകൂല ക്രിസ്ത്യന്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്നതിനുമായി 1982ല്‍ ഇസ്രയേല്‍ ലെബനനെ ആക്രമിച്ചു. പക്ഷേ, ലക്ഷ്യങ്ങളൊന്നും നേടാനായില്ല. ലെബനന്‍ ആഭ്യന്തരയുദ്ധത്തില്‍ 1,20,000ഓളം പേര്‍ക്കു ജീവന്‍ നഷ്ടമായി. പത്തുലക്ഷത്തോളം പേര്‍ രാജ്യംവിട്ടോടി. അതിന്റെ മുറിപ്പാടുകള്‍ മറക്കാന്‍ ഇതുവരെ ലെബനന്‍കാര്‍ക്കായിട്ടില്ല.
ഗാസയിലെ പലസ്തീനികളെ പിന്തുണച്ചുകൊണ്ട് ഇസ്രയേലിനെതിരായ യുദ്ധത്തില്‍ ഹിസ്ബുള്ള പങ്കുചേരുകയാണെങ്കില്‍ അത് ലെബനന്റെ ചരിത്രത്തിലെ മറ്റൊരു ദുരന്തമായിരിക്കും. അങ്ങനെ വന്നാല്‍ ലെബനനെ ശിലായുഗത്തിലേക്ക് തിരിച്ചയക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍, തെക്കന്‍ ഇസ്രയേലിലും ഗാസയിലും ഇതിനകം തന്നെയുണ്ടായ അക്രമവും നാശവുമെല്ലാം ലെബനനിലേക്കും, ഒരുപക്ഷേ, പശ്ചിമേഷ്യയിലാകമാനം തന്നെ പടരുമെന്ന് വിലയിരുത്തലുകളുണ്ട്. ജീവഹാനിയുമുണ്ടാവും. ലെബനന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഇസ്രയേല്‍ പ്രദേശത്തുള്ളവരെയെല്ലാം ഇസ്രയേല്‍ ഇതിനകം ഒഴിപ്പിച്ചുതുടങ്ങി. യുദ്ധത്തില്‍ മുഴുവനായും ചേരണമോ എന്ന കാര്യത്തില്‍ ഹിസ്ബുള്ളയുടെ തീരുമാനം നിര്‍ണായകമാവും. ലെബനന്റെ പരമാധികാരം സംരക്ഷിക്കലാണ് പ്രധാനദൗത്യമെന്ന് ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രല്ല ആവര്‍ത്തിക്കുമ്പോഴും മറുവശത്ത്, ഇറാനോടുള്ള പ്രതിബദ്ധത അവര്‍ക്ക് കാത്തുസൂക്ഷിക്കേണ്ടതുണ്ട്. പ്രതിരോധശേഷിയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഹമാസിനേക്കാള്‍ എന്തുകൊണ്ടും ഹിസ്ബുള്ള ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം അപകടകാരിയാണ്. ദീര്‍ഘദൂര മിസൈലുകളും, ലക്ഷ്യംവെച്ച് തൊടുക്കാവുന്ന മിസൈലുകളും സൈബര്‍ സൗകര്യങ്ങളും ഹിസ്ബുള്ളയ്ക്കുണ്ട്. ഇസ്രയേലില്‍ കനത്ത ആള്‍നഷ്ടമുണ്ടാക്കാന്‍ ലെബനന് സാധിക്കും. അതേസമയം, ഹിസ്ബുള്ളയുടെ വിദഗ്ധരായ ഗറില്ലകളെയും ഹമാസിനെയും ഒരേസമയം പ്രതിരോധിക്കാനും അവര്‍ക്കാവുമെന്ന് വിദഗ്ദര്‍ പറയുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പോലും നശിപ്പിക്കപ്പെടുന്ന തീവ്രമായ ഇസ്രായേലി വ്യോമാക്രമണങ്ങളെ ലെബനന് നേരിടേണ്ടിവരും. ഇരുവിഭാഗങ്ങള്‍ക്കും നഷ്ടപ്പെടാന്‍ ധാരാളമുണ്ട്. ഹിസ്ബുള്ള ഭീഷണി മുഴക്കുമ്പോഴും ലെബനനുമായുള്ള യുദ്ധത്തിന് ഇസ്രയേല്‍ താത്പര്യം പ്രകടപ്പിച്ചിട്ടില്ല.
https://www.facebook.com/Malayalivartha






















