ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം... ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി... നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നു...സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കല്‍ എന്നിവ ആവശ്യമാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു...

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെയും ഇസ്രായേല്‍-ഹമാസ് യുദ്ധത്തിലേയും നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നു. വെടിനിര്‍ത്തലിന്റെ ആവശ്യകതയും മാനുഷിക സഹായം ഉറപ്പാക്കുന്നതും സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയായി. ഇതോടൊപ്പം ചബഹാര്‍ തുറമുഖം ഉള്‍പ്പെടെയുള്ള വിഷയങ്ങളും ഉഭയകക്ഷി സഹകരണത്തിലെ പുരോഗതിയും ഇരുനേതാക്കളും വിലയിരുത്തി. തീവ്രവാദ സംഭവങ്ങളും അക്രമങ്ങളും സാധാരണക്കാരുടെ മരണവും ആശങ്കാജനകമാണെന്ന് ഇറാന്‍ പ്രസിഡന്റുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ മോദി പ്രതികരിച്ചു.
യുദ്ധ മേഖലകളില്‍ വെടിനിര്‍ത്തല്‍, മാനുഷിക സഹായത്തിന്റെ തുടര്‍ച്ച, സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കല്‍ എന്നിവ ആവശ്യമാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. അതേസമയം ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ ദീര്‍ഘകാലവും സുസ്ഥിരവുമായ നിലപാടിനോട് പ്രധാനമന്ത്രി പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു.ഒക്ടോബര്‍ 7 ന് ഗാസ മുനമ്പില്‍ നിന്ന് 5000 ലധികം റോക്കറ്റുകള്‍ തൊടുത്തുവിട്ടുകൊണ്ട് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചു.ഇതിന് തൊട്ടുപിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.ഈ രണ്ടാഴ്ചത്തെ യുദ്ധത്തില്‍ ഗാസ മുനമ്പ് പൂര്‍ണ്ണമായും നശിച്ചു. ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍ പൗരന്മാരുടെ എണ്ണം 8306 ആയി ഉയര്‍ന്നിട്ടുണ്ട്.ഇതുവരെ ഗാസയിലെ 23 ലക്ഷം പൗരന്മാരില്‍ പകുതിയും വീടുവിട്ടിറങ്ങി.
ഈ യുദ്ധത്തില്‍ 1400ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഹമാസ് പോരാളികള്‍ ഇരുന്നൂറിലധികം സാധാരണക്കാരെ ബന്ദികളാക്കിയിട്ടുണ്ട്.ഇസ്രായേല്‍ ബോംബാക്രമണത്തില്‍ 50ലധികം ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് അവകാശപ്പെടുന്നു.നേരത്തെ ഗാസ മുനമ്പില്‍ അണുബോംബിടുന്നത് ഇസ്രായേലിന് മുന്നിലുള്ള ഒരു മാര്‍ഗമാണെന്ന ഇസ്രായേല്‍ ഹെറിറ്റേജ് മന്ത്രി അമിചായി എലിയാഹുവിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഒരു റേഡിയോ അഭിമുഖത്തിനിടെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. പിന്നാലെ പ്രസ്താവനയ്‌ക്കെതിരെ ഇസ്രായേല്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവര്‍ രംഗത്തെത്തി. ഇസ്രായേലിലെ ഒട്ട്സ്മ യെഹൂദിറ്റ് പാര്‍ട്ടി അംഗമാണ് എലിയാഹു.എലിയാഹുവിന്റേത് യാഥാര്‍ത്ഥ്യത്തില്‍ അധിഷ്ഠിതമല്ലാത്ത പ്രസ്താവനയാണെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. 'നിരപരാധികളെ ദ്രോഹിക്കാതിരിക്കാന്‍ അന്താരാഷ്ട്ര നിയമത്തിന്റെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഇസ്രായേലും ഐഡിഎഫും പ്രവര്‍ത്തിക്കുന്നത്.
ഞങ്ങളുടെ വിജയം വരെ അത് തുടരും,' ഇസ്രായേല്‍ പ്രധാനമന്ത്രി എക്സില്‍ എഴുതി.ഇസ്രയേലിന്റെ പ്രതിപക്ഷ നേതാവും മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയുമായ യാര്‍ ലാപിഡും എലിയാഹുവിനെ വിമര്‍ശിച്ചു. കൂടാതെ നിരുത്തരവാദപരമായി സംസാരിച്ച മന്ത്രിയെ പുറത്താക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.ഗാസ നിവാസികളെ 'നാസികള്‍' എന്ന് വിളിച്ചായിരുന്നു എലിയാഹുവിന്റെ പ്രസ്താവന. ഗാസാ മുനമ്പിലേക്ക് മാനുഷിക സഹായം കൈമാറുന്നതിനെ അദ്ദേഹം എതിര്‍ക്കുകയും ചെയ്തു. 'ഗാസയിലെ രാക്ഷസന്മാര്‍' അയര്‍ലന്‍ഡിലേക്കോ മരുഭൂമികളിലേക്കോ മാറാമെന്നും അവര്‍ സ്വയം പരിഹാരം കാണണമെന്നും എലിയഹു പറഞ്ഞു. പലസ്തീന്‍ അല്ലെങ്കില്‍ ഹമാസ് പതാക വീശുന്ന ഏതൊരു വ്യക്തിയും ഇനി 'ഭൂമിയുടെ മുഖത്ത്' ജീവിക്കരുതെന്നും അദ്ദേഹം റേഡിയോ അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഹമാസ് വിജയിച്ചതിനെത്തുടര്‍ന്ന് 2007 മുതല്‍ ഗാസ മുനമ്പില്‍ ഹമാസാണ് അധികാരത്തിലുള്ളത്. ഈ പ്രദേശം പതിറ്റാണ്ടുകളായി പലസ്തീനികള്‍ക്കും ഇസ്രായേലികള്‍ക്കും ഇടയിലുള്ള മേഖലയാണ്. കൂടാതെ പതിവായി സംഘര്‍ഷങ്ങള്‍ക്ക് ഈ മേഖല സാക്ഷ്യം വഹിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















