സൗരയൂഥത്തെ പോലെ തന്നെ മറ്റൊരു സൗരയൂഥത്തെ കണ്ടെത്തി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ...ഏഴ് ഗ്രഹങ്ങളടങ്ങിയ ഗ്രഹ സംവിധാനത്തെ നാസയുടെ കെപ്ലർ സ്പേസ് ടെലിസ്കോപ്പാണ് പകർത്തിയത്...

ബഹിരാകശവും സൗരയൂഥവും ആയി ബന്ധപ്പെട്ടിട്ടുള്ള വാർത്തകൾക്ക് വലിയ പ്രാധാന്യം ലഭിക്കാറുണ്ട്. അത്തരവം വാർത്തകൾ എപ്പോഴും കൗതുകം നിറഞ്ഞതായിരിക്കും. ഇന്നാണെങ്കിൽ സ്പേസ് ടെക്നോളോജിയുമായി ബന്ധപ്പെട്ട ധാരാളം പഠനങ്ങളും പുറത്തു വരാറുണ്ട്.
സൗരയൂഥത്തെ പോലെ തന്നെ മറ്റൊരു സൗരയൂഥത്തെ കണ്ടെത്തി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഏഴ് ഗ്രഹങ്ങളടങ്ങിയ ഗ്രഹ സംവിധാനത്തെ നാസയുടെ കെപ്ലർ സ്പേസ് ടെലിസ്കോപ്പാണ് പകർത്തിയത്. കെപ്ലർ-385 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഈ ഗ്രഹ സംവിധാനത്തിൽ കണ്ടെത്തിയ ഏഴ് ഗ്രഹങ്ങൾക്കും ഭൂമിയേക്കാൾ വലുപ്പമുണ്ടെന്നും എന്നാൽ നെപ്ട്യൂണിനേക്കാൾ ചെറുതുമാണെന്ന് നാസ വ്യക്തമാക്കുന്നു.സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങൾ കേന്ദ്രീകരിച്ച് വൻ തോതിൽ പഠനങ്ങൾ നടക്കുന്നതിനിടെയാണ് നിർണായക കണ്ടെത്തൽ.
സൗരയൂഥത്തിന് പുറത്തുള്ള ഇത്തരം ഗ്രഹങ്ങളെ എക്സോപ്ലാനറ്റുകൾ എന്നാണ് വിളിക്കുന്നത്. കെപ്ലർ-385 സിസ്റ്റത്തിന്റെ മധ്യഭാഗത്ത് സൂര്യനെപ്പോലെ ഒരു നക്ഷത്രമുണ്ട്. എന്നാൽ സൗരയൂഥത്തിലെ സൂര്യനേക്കാൾ പത്ത് ശതമാനം വലുപ്പവും അഞ്ച് ശതമാനം ചൂടും ഇതിന് കൂടുതലാണ്. സംവിധാനത്തിലെ ഗ്രഹങ്ങൾക്ക് ഭൂമിയേക്കാൾ വലുപ്പമുണ്ട്. പാറ നിറഞ്ഞ പ്രതലമാണ് ഇവയ്‌ക്ക്. പുറത്തുള്ള അഞ്ച് ഗ്രഹങ്ങൾക്ക് കട്ടിയായ അന്തരീക്ഷവുമുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.നിലവിൽ സേവനത്തിലല്ലാത്ത ബഹിരാകാശ ദൂരദർശിനിയാണ് കെപ്ലർ. 2013-ൽ ഇതിന്റെ പ്രാഥമിക നിരീക്ഷണങ്ങൾ അവസാനിച്ചു. തുടർന്ന് K2 എന്നറിയപ്പെടുന്ന ദൗത്യം 2018 വരെ തുടർന്നു. കെപ്ലർ ശേഖരിച്ച ഓരോ വിവരങ്ങളും ക്ഷീരപഥത്തെ കുറിച്ച് അമ്പരിപ്പിക്കുന്ന വിവരങ്ങളാണ് നൽകുന്നത്. സൗരയൂഥത്തിനപ്പുറമുള്ള വൈവിധ്യമാർന്ന ലോകത്തെ കുറിച്ചുള്ള കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഇത്തരം ടെലിസ്കോപ്പുകൾ നൽകുമെന്നാണ് പ്രതീക്ഷ.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് മറ്റൊരു കണ്ടെത്തലുകൾ കൂടി നാസ നടത്തിയിരുന്നു. ബഹിരാകാശത്ത് പ്രേതത്തിന്റെ കൈയോട് സാദൃശ്യമുള്ള ചിത്രം പങ്കുവെച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസി. നാസയുടെ ചന്ദ്ര, IXPE ദൂരദർശിനികളാണ് ഇത് കണ്ടെത്തിയത്. ‘കൈ’-ആകൃതിയിലുള്ള പൾസർ വിൻഡ് നെബുല MSH 1552-ന്റെ സങ്കീർണ്ണമായ കാന്തികക്ഷേത്ര ഘടനയാണ് ചിത്രത്തിലൂടെ വെളിപ്പെടുത്തിയത്.എക്‌സ്-റേകൾ എങ്ങനെ ധ്രുവീകരിക്കപ്പെടുന്നുവെന്നും, ഈ സാഹചര്യത്തിൽ കാന്തികക്ഷേത്രങ്ങൾ എങ്ങനെ പരിണമിക്കുന്നുവെന്നും ഉൾക്കാഴ്ച നൽകുന്നതാണ് ഈ ചിത്രം. എക്‌സ-റേകൾ ധ്രൂവീകരിക്കുന്നുവെന്നും കാന്തികമണ്ഡലത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുമാണ് ഈ ‘പ്രേതത്തിന്റെ കൈ’ യിലൂടെ പുറത്തുവരുന്നത്. ഭീമൻ നക്ഷത്രത്തിന്റെ മരണമാണ് പ്രേത കൈയ്‌ക്ക് പിന്നിലെന്നാണ് നാസ നൽകുന്ന വിശദീകരണം. സൂപ്പർനോവ സ്‌ഫോടനം എന്നാണ് ഇതിനെ വിളിക്കുന്നത്.
നാസയുടെ റിപ്പോർട്ട് പ്രകാരം വൈദ്യുതകാന്തിക വികിരണത്തെ പ്രവഹിപ്പിക്കുന്ന അതിശക്തമായ കാന്തികക്ഷേത്രമുള്ള അതിവേഗം കറങ്ങുന്ന ന്യൂട്രോൺ നക്ഷത്രമാണ് പൾസർ. കാന്തിക മണ്ഡലത്തിന്റെ സ്വാധീനത്താൽ ശക്തമായ കാറ്റും ചാർജുള്ള കണങ്ങളും രൂപപ്പെടുന്നു.
ഈ കാറ്റിന്റെ ഫലമായി ഗ്യാസും പ്ലാസ്മയും ചേർന്നാണ് പൾസർ വിൻഡ് നെബുല രൂപപ്പെടുന്നത്. ഈ കണങ്ങൾ ബഹിരാകാശത്തേക്ക് പുറന്തള്ളുന്നു. ഇതാണ് തിളങ്ങുന്ന കൈയുടെ രൂപത്തിൽ നാസയുടെ ദൂരദർശിനിയിൽ ദൃശ്യമായത്.ഇതിന്റെ ചിത്രങ്ങളും വളരെ വേഗത്തിലാണ് വൈറലായത്.
https://www.facebook.com/Malayalivartha






















