കുട്ടികളുടെ കളിസ്ഥലത്തും, നീന്തൽ കുളത്തിനും സമീപം ഹമാസ് റോക്കറ്റ് ലോഞ്ചറുകൾ കണ്ടെത്തി ഇസ്രായേൽ സൈന്യം; ദൃശ്യങ്ങൾ പങ്കിട്ട് ഐഡിഎഫ്...

ഗാസയിൽ കരയുദ്ധം രൂക്ഷമായി തുടരുമ്പോൾ, കുട്ടികളുടെ കളിസ്ഥലത്തും, നീന്തൽ കുളത്തിനും സമീപം ഹമാസ് റോക്കറ്റ് ലോഞ്ചറുകൾ കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം. ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങൾ കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾക്കിടയിൽ, സിവിലിയൻ പ്രദേശങ്ങളിൽ ഇസ്രായേൽ സൈനികർ റോക്കറ്റ് വിക്ഷേപണ സ്ഥാനങ്ങൾ കണ്ടെത്തുന്നതിന്റെ ദൃശ്യങ്ങൾ ഐഡിഎഫ് പങ്കിട്ടു. ഇസ്രായേൽ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ റോക്കറ്റ് തൊടുത്തുവിടാൻ ഭീകരസംഘം ഇത്തരം സൈറ്റുകൾ ഉപയോഗിക്കുന്നു.
കുട്ടികളുടെ നീന്തൽക്കുളത്തിൽ നിന്ന് അഞ്ച് മീറ്ററും (16 അടി) വടക്കൻ ഗാസ മുനമ്പിലെ റെസിഡൻഷ്യൽ ഹോമുകളിൽ നിന്ന് 30 മീറ്ററും അകലെ നാല് ഭൂഗർഭ ലോഞ്ചറുകൾ സൈന്യം കണ്ടെത്തി. ഇതിന്റെ ദൃശ്യങ്ങൾ ഇസ്രായേൽ പ്രതിരോധ സേന പുറത്ത് വിടുകയായിരുന്നു. കുട്ടികളുടെ കളിസ്ഥലത്തും അമ്യൂസ്‌മെന്റ് പാർക്ക് കോമ്പൗണ്ടിലും നിരവധി റോക്കറ്റ് ലോഞ്ചറുകൾ സൈന്യം കണ്ടെത്തിട്ടുണ്ട്. ഹമാസ് ഭീകര സംഘടന സിവിലിയൻ ജനതയെ തീവ്രവാദ ആവശ്യങ്ങൾക്കായി മനുഷ്യകവചമായി നിരന്തരം ഉപയോഗിക്കുന്നതിന്റെ തെളിവാണിത്, ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു.
കര ആക്രമണം ആരംഭിച്ചത് മുതൽ, കര, വ്യോമ, നാവിക സേനകൾ വഴി 2,500 ലധികം ഹമാസ് കേന്ദ്രങ്ങൾ, തകർത്തതായും ഹമാസ് ഇൻഫ്രാസ്ട്രക്ചർ, ആയുധ സംഭരണ കേന്ദ്രങ്ങൾ എന്നിവ ആക്രമിക്കാൻ കരസേന വിമാനങ്ങൾക്ക് നിർദ്ദേശം നൽകിയതായും ഐഡിഎഫ് പറഞ്ഞു. അൽ-മഗാസി പരിസരത്ത് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 30 ലധികം പേർ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു.
യുദ്ധം ആരംഭിച്ചതിനുശേഷം 10000ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിൽ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസ സിറ്റി മേഖലയിൽ പ്രവർത്തനം ശക്തമാക്കുന്നതിനാൽ വടക്കൻ ഗാസയിലെ താമസക്കാരോട് തെക്കോട്ട് ഒഴിഞ്ഞ് പോകാൻ ഇസ്രായേൽ സൈന്യം അഭ്യർത്ഥിച്ചിട്ടുണ്ട്. ഞായറാഴ്ച നാല് മണിക്കൂർ ഒഴിപ്പിക്കൽ ഇടനാഴിയിലൂടെ സിവിലിയന്മാരെ തെക്കോട്ട് പോകാൻ അനുവദിക്കുമെന്ന് സൈന്യം വ്യക്തമാക്കിരുന്നു.
ഇസ്രായേലിന്റെ ആവർത്തിച്ചുള്ള പലായന ആഹ്വാനത്തെത്തുടർന്ന് ഗാസ സിറ്റിയിൽ നിന്നും മറ്റ് വടക്കൻ പ്രദേശങ്ങളിൽ നിന്നും എട്ട് ലക്ഷത്തോളം ഫലസ്തീനികൾ തെക്കോട്ട് പലായനം ചെയ്തുവെങ്കിലും ലക്ഷക്കണക്കിന് ആളുകൾ വടക്കുഭാഗത്ത്, തുടരുന്നുണ്ട്. ഇതിനിടെ തെക്ക് ഭാഗത്ത് ഇസ്രായേൽ വ്യോമാക്രമണങ്ങളും നടത്തി. വടക്കൻ ഗാസയിൽ നിന്ന് പലസ്തീനികളെ ഒഴിപ്പിക്കുന്നത് തടയാൻ ഹമാസ് ശ്രമിക്കുന്നതായി ഇസ്രായേൽ ആവർത്തിച്ച് ആരോപിച്ചു.
ഒഴിപ്പിക്കൽ ഇടനാഴി തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ ഇസ്രായേൽ സൈന്യം നടത്തുന്നതിനെ ഹമാസ് മുതലെടുത്തുവെന്നും സിവിലിയൻമാർക്കായി റോഡ് തുറക്കുന്നതിനായി പ്രവർത്തിക്കുന്ന സൈനികർക്ക് നേരെ മോർട്ടാറുകളും ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളും വിക്ഷേപിച്ചതായും ഐഡിഎഫ് ശനിയാഴ്ച പറഞ്ഞു.
അതേ സമയം, വടക്കൻ ഗാസയിലെ കരയാക്രമണത്തില്‍ ഹമാസിന്റെ ശക്തി കേന്ദ്രം പിടിച്ചെടുത്തതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഹമാസിന്റെ നിരീക്ഷണ പോസ്റ്റുകള്‍, പരിശീലന ഗ്രൗണ്ടുകള്‍, തുരങ്കങ്ങള്‍ എന്നിവയടങ്ങിയ കോമ്പൗണ്ട് ഇസ്രായേല്‍ പിടിച്ചെടുത്തു. ഇവിടെയുണ്ടായിരുന്ന ഭീകരരെയും വക വരുത്തി.
ഗാസ പൂര്‍ണമായും ഇസ്രായേല്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. കൂടാതെ ഹമാസിന്റെ പ്രത്യേക ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകിയിരുന്ന ഭീകരൻ ജമാൽ മൂസയെ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയെന്നും ഇസ്രായേൽ പ്രതിരോധ സേന പ്രതിരോധസേന അറിയിച്ചു.
ഗാസ കുട്ടികളുടെ ശവപ്പറമ്പാകുകയാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടിയിരുന്നു. മാനുഷിക താത്പര്യം മുൻനിർത്തി വെടിനിർത്തൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നാലെ, ഒരുമണിക്കൂർ 'തന്ത്രപരമായ വെടിനിർത്തൽ' പരിഗണിക്കുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തി. യു.എസ് വാർത്താ ചാനൽ 'എ.ബി.സി'ക്കു നൽകിയ അഭിമുഖത്തിലാണ് താൽക്കാലിക വെടിനിർത്തലിനെ കുറിച്ച് നെതന്യാഹു സൂചന നൽകിയത്.
https://www.facebook.com/Malayalivartha






















