യുദ്ധാനന്തര ഗാസയുടെ സുരക്ഷാ ഉത്തരവാദിത്തം തന്റെ രാജ്യത്തിനായിരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു...

ഹമാസിനെതിരായ യുദ്ധം അവസാനിച്ചതിന് ശേഷം അനിശ്ചിതകാലത്തേക്ക് ഗാസ മുനമ്പിന്റെ മൊത്തത്തിലുള്ള സുരക്ഷാ ഉത്തരവാദിത്തം തന്റെ രാജ്യത്തിനായിരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ സഹായം എത്തിക്കുന്നതിനോ, ബന്ദികളെ പുറത്ത് കടത്തുന്നതിനോ, വേണ്ടിയുള്ള പോരാട്ടത്തിൽ തന്ത്രപരമായ ചെറിയ ഇടവേളകൾ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ പൊതുവായ വെടിനിർത്തലിനുള്ള ആഹ്വാനങ്ങൾ വീണ്ടും നിരസിച്ചു.
ഗാസ മുനമ്പിൽ ആയിരക്കണക്കിന് ഭീകരരെ ഇസ്രായേൽ പ്രതിരോധ സേന ഇല്ലാതാക്കിയെന്നും ഇതൊരു തുടക്കം മാത്രമാണെന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. തങ്ങൾ ഒരു കര ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്നും എന്നാൽ വിശദാംശങ്ങൾ പുറത്ത് വിടുന്നില്ലെന്നും, അദ്ദേഹം അറിയിച്ചു. പോരാട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ തെക്കൻ ഗാസാ മുനമ്പിലേക്ക് പലായനം ചെയ്യാൻ അദ്ദേഹം ഒരിക്കൽ കൂടി ഗാസക്കാരെ പ്രേരിപ്പിച്ചു.
ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫിനൊപ്പം അടുത്തിടെ ഉണ്ടാക്കിയ വാർ ക്യാബിനറ്റ് അടുത്ത നടപടി തീരുമാനിക്കും. പിരിമുറുക്കങ്ങൾക്കിടയിൽ, ലെബനൻ ആസ്ഥാനമായുള്ള ഹിസ്ബുള്ള ഇസ്രായേലിന് നേരെ മിസൈൽ പ്രയോഗം തുടരുകയും ഐഡിഎഫ് അതിനനുസരിച്ച് തിരിച്ചടിക്കുകയും ചെയ്തു. വരും മണിക്കൂറുകളിൽ ഉപരോധിച്ച എൻക്ലേവിലേക്ക് കൂടുതൽ സൈനികരെ അയയ്ക്കാൻ പദ്ധതിയിടുന്നതായി ഇസ്രായേൽ പ്രതിരോധ സേന സൂചിപ്പിച്ചു.
അതിനിടെ ഫലസ്തീനികളുടെ മരണസംഖ്യ 10,000 കടന്നതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലെ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു, ഇതിൽ 4,100 ലധികം കുട്ടികൾ ഉൾപ്പെടുന്നു. 2,300-ലധികം ആളുകളെ കാണാതായിട്ടുണ്ടെന്നും തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നുവെന്നും കരുതപ്പെടുന്നതായി മന്ത്രാലയം അറിയിച്ചു. ആയിരക്കണക്കിന് പോരാളികളെ കൊന്നതായി ഇസ്രായേൽ പറയുന്നു. അതേ സമയം ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്ന് വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയ ഫലസ്തീനികള്‍ക്ക് പകരം ഇന്ത്യാക്കാരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്.
100,000 തൊഴിലാളികളെ വേണമെന്നാണ് ഇസ്രായേല്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വർക്ക് പെർമിറ്റ് റദ്ദാക്കപ്പെട്ട പതിനായിരക്കണക്കിന് ഫലസ്തീൻ തൊഴിലാളികൾക്ക് പകരമായി 100,000 തൊഴിലാളികളെ ഉടനടി നൽകാൻ ഇസ്രായേൽ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി മാധ്യമപ്രവര്‍ത്തകന്‍ ആദിത്യ രാജ് കൗൾ എക്സില്‍ കുറിച്ചു. കഴിഞ്ഞ മേയില്‍ 42,000 ഇന്ത്യൻ തൊഴിലാളികൾക്ക് നിർമാണ, നഴ്‌സിംഗ് മേഖലകളിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന കരാറിൽ ഇന്ത്യയും ഇസ്രായേലും ഒപ്പുവച്ചിരുന്നു.
ഒക്ടോബർ 7 ന് ആരംഭിച്ച ഇസ്രായേൽ-ഹമാസ് യുദ്ധത്തെത്തുടർന്ന് നടന്ന വർക്ക് പെർമിറ്റ് റദ്ദാക്കൽ മുതൽ വിവിധ വ്യവസായ മേഖലകളിലുണ്ടായ ഫലസ്തീൻ തൊഴിലാളികളുടെ അഭാവം അവശേഷിപ്പിച്ച വിടവ് നികത്തുകയാണ് ലക്ഷ്യം.
ഇന്ത്യയിൽ നിന്നുള്ള 100,000 തൊഴിലാളികളെ നിയമിക്കുന്നതിന് ഇസ്രായേലി ബിൽഡേഴ്‌സ് അസോസിയേഷൻ സര്‍ക്കാരിനോട് അനുമതി തേടിയതായി റിപ്പോർട്ടുണ്ട്.യുദ്ധത്തിന് പിന്നാലെ 90,000 ഫലസ്തീനികളുടെ വർക്ക് പെർമിറ്റുകളാണ് റദ്ദാക്കിയത്.
“ നിലവിൽ ഞങ്ങൾ ഇന്ത്യയുമായി ചർച്ചയിലാണ്, ഈ സംരംഭത്തിന് പച്ചക്കൊടി കാണിക്കാനുള്ള ഇസ്രായേൽ സർക്കാരിന്‍റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. വിവിധ മേഖലകളിൽ സാധാരണ നില പുനഃസ്ഥാപിക്കാൻ സഹായിക്കുന്നതിന് ഇന്ത്യയിൽ നിന്ന് 50,000 മുതൽ 100,000 വരെ തൊഴിലാളികളെ കൊണ്ടുവരാൻ ഞങ്ങൾ ലക്ഷ്യമിടുന്നു, ” ഇസ്രായേല്‍ ബില്‍ഡേഴ്‌സ് അസോസിയഷന്‍ വൈസ് പ്രസിഡന്‍റ് ഹൈം ഫിഗ്ലിന്‍ പറഞ്ഞു.
ഫലസ്തീന്‍ തൊഴിലാളികളുടെ അഭാവം ഇസ്രായേല്‍ സമ്പദ് വ്യവസ്ഥയുടെ നിര്‍ണായക മേഖലകളെയാണ് ബാധിച്ചത്. പ്രത്യേകിച്ചും നിര്‍മാണമേഖല ഈ തൊഴിലാളികളെ വന്‍തോതില്‍ ആശ്രയിക്കുന്നുണ്ട്. വര്‍ക്ക് പെര്‍മിറ്റുകള്‍ പിന്‍വലിച്ചത് നിലവിലുള്ള പ്രോജക്ടുകളും പ്രവർത്തനങ്ങളും നിലനിർത്തുന്നതിന് ബദൽ തൊഴിൽ സ്രോതസ്സുകളുടെ അടിയന്തര ആവശ്യം സൃഷ്ടിച്ചു.
https://www.facebook.com/Malayalivartha






















