മിഡിൽ ഈസ്റ്റിലേക്ക് വിന്യസിച്ച യുഎസ് അന്തർവാഹിനിയിൽ അണുവായുധങ്ങൾ ഇല്ലെന്ന് പ്രതികരിച്ച് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ; പതിനായിരത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ട, ഗാസ മുനമ്പിനെതിരെ, അന്തർവാഹിനിയിലുള്ള ഏതെങ്കിലും ആയുധം ഉപയോഗിച്ചേക്കാം എന്ന് ഭയപ്പെടുന്നതായി പലസ്തീൻ അനുകൂലികൾ...

ഞായറാഴ്ച മിഡിൽ ഈസ്റ്റിലേക്ക് വിന്യസിച്ച യുഎസ് അന്തർവാഹിനി ആണവായുധങ്ങൾ പ്രയോഗിക്കാൻ ശേഷിയില്ലാത്ത ഒരു ഗൈഡഡ് മിസൈൽ അന്തർവാഹിനി വേരിയന്റാണെന്ന് പ്രതികരിച്ച് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ. അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. സൂയസ് കനാലിലൂടെ ചെങ്കടലിലേക്ക് അന്തർവാഹിനി നീങ്ങുന്നതായി കാണിക്കുന്ന ചിത്രം, യുഎസ് പ്രതിരോധ വകുപ്പ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം വാഷിംഗ്ടൺ സ്റ്റേറ്റിലെ ടകോമ തുറമുഖത്ത് നൂറുകണക്കിന് ഫലസ്തീൻ അനുകൂല പ്രകടനക്കാർ റാലി നടത്തി. അന്തർവാഹിനി വഴി, അമേരിക്കയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധങ്ങൾ കടത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം അരങ്ങേറിയത്. പതിനായിരത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ട, ഗാസ മുനമ്പിനെതിരെ ഇസ്രായേൽ നടത്തുന്ന പോരാട്ടത്തിൽ, കപ്പലിലുള്ള ഏതെങ്കിലും ആയുധം ഉപയോഗിച്ചേക്കാം എന്ന് ഭയപ്പെടുന്നതായി പലസ്തീൻ അനുകൂലികൾ പറയുന്നു.
എന്നാൽ പ്രകടനക്കാരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഗാസയിൽ സൈനിക ആക്രമണം തുടരുന്നതിനാൽ കപ്പലിൽ ആയുധങ്ങളും, സൈനിക ഉപകരണങ്ങളും നിറച്ച് ഇസ്രായേലിലേക്ക് അയക്കുമെന്ന രഹസ്യ വിവരം പ്രതിഷേധം സംഘടിപ്പിച്ച അറബ് റിസോഴ്‌സ് ആൻഡ് ഓർഗനൈസിംഗ് സെന്ററിന് ലഭിച്ചിരുന്നു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡാണ് മിസൈല്‍ അന്തര്‍വാഹിനി പശ്ചിമേഷ്യയില്‍ എത്തിയ വിവരം അറിയിച്ചത്.
ഉത്തരവാദിത്ത മേഖലയിലേക്ക് ഒഹിയോ ക്ലാസ് അന്തര്‍വാഹിനി പ്രവേശിക്കുകയാണെന്ന് യുഎസ് സൈന്യം അറിയിച്ചു. ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകൾക്ക് മുന്നറിയിപ്പായാണ് യു.എസിന്റെ അപൂർവ പ്രഖ്യാപനം. ഇറാനില്‍ നിന്ന് കൂടുതല്‍ ഭീഷണികള്‍ തുടരുന്ന സാഹചര്യത്തില്‍ വ്യക്തമായ ഒരു സന്ദേശം നല്‍കുന്നതിന്റെ ഭാഗമാണ് മിസൈല്‍ അന്തര്‍വാഹിനിയുടെ വരവെന്ന് യുഎസ് മാധ്യമങ്ങള്‍ പറയുന്നു. യുഎസ് നാവിക സേനയ്ക്ക് നാല് ഒഹിയോ ക്ലാസ് മിസൈല്‍ അന്തര്‍വാഹിനികളാണ് ഉള്ളത്.
154 ടോമോഹോക്ക് ക്രൂയിസ് മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് യുഎസിന്റെ ഒഹിയോ അന്തര്‍വാഹിനി. ഓരോ ടോമാഹോക്കിനും 1,000 പൗണ്ട് ഭാരമുള്ള ഉയര്‍ന്ന സ്ഫോടന ശേഷിയുള്ള പോര്‍മുനകള്‍ വഹിക്കാനാകും. സമുദ്രോപരിതലത്തിന് താഴെ നിശബ്ദ നീക്കങ്ങൾ നടത്തുന്ന ഒഹായോ ക്ലാസ് അന്തർവാഹിനികളെ എതിരാളികൾക്ക് തിരിച്ചറിയാനാകില്ല. നിലവിൽ യു.എസ്.എസ് ഡ്വെയ്റ്റ് ഡി ഐസനോവർ,യു.എസ്.എസ് ജെറാൾഡ് ആർ ഫോർഡ് എന്നീ വിമാനവാഹിനികളെയും നിരവധി പടക്കപ്പലുകളെയും യു.എസ് മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
യുഎസ്എസ് ഫ്‌ളോറിഡ എന്ന മറ്റൊരു അന്തര്‍വാഹിനിയും പശ്ചിമേഷ്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുഎസ് ഏപ്രിലില്‍ അറിയിച്ചിരുന്നു. അന്തര്‍വാഹിനികള്‍ പോലെയുള്ള തന്ത്രപ്രധാനമായ സ്വത്തുക്കളുടെ നീക്കം യു. എസ് പ്രഖ്യാപിക്കുന്നത് സാധാരണമല്ല.
അമേരിക്കന്‍ ആണവ ഉപവിഭാഗങ്ങള്‍ വളരെ രഹസ്യമായാണ് പ്രവര്‍ത്തിക്കാറുള്ളത്. ഈ നീക്കത്തിലൂടെ മേഖലയിലെ ഇറാനിയന്‍ അനുകൂലികള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കാനാണ് യു. എസ് ശ്രമിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഗാസയിലെ ആക്രമണം അവസാനിപ്പികക്കാതിരുന്നാല്‍ ഇസ്രായിലിന് കനത്ത നഷ്ടമുണ്ടാക്കുമെന്ന് നേരത്തെ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാഖിലെയും സിറിയയിലെയും സ്വത്തുക്കള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ യു. എസ് ഇതിനകം നടത്തിയിട്ടുണ്ട്. ഇറാനെ അനുകൂലിക്കുന്നവര്‍ക്ക് അവസരം നല്‍കാതിരിക്കുകയെന്നതാണ് യു. എസിന്റെ നീക്കം. മിഡില്‍ ഈസ്റ്റിലെയും ഇസ്രായിലിന്റേയും സുരക്ഷാ ആസ്തികള്‍ ശക്തിപ്പെടുത്തുമെന്ന് യു. എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന ഏതെങ്കിലും രാജ്യത്തെയോ സംഘടനയേയോ തടയാന്‍ യു. എസ് പ്രതിജ്ഞാബദ്ധമാണെന്നും ഓസ്റ്റിന്‍ പറഞ്ഞു. ഇറാനെയും ഇറാന്‍ പിന്തുണയുള്ള സായുധ ഗ്രൂപ്പായ ഹിസ്ബുല്ലയെയും കുറിച്ചുള്ള വ്യക്തമായ പരാമര്‍ശമാണിത്.
https://www.facebook.com/Malayalivartha






















