ഹമാസ് ഭീകരരുടെ ടണലുകൾ, സൈനിക കേന്ദ്രങ്ങൾ, നിരീക്ഷണ പോസ്റ്റുകൾ, ആന്റി-ടാങ്ക് മിസൈൽ ലോഞ്ച് സൈറ്റുകൾ എന്നിവയുൾപ്പടെ 450ഓളം, ഇടങ്ങളിൽ ആക്രമണം നടത്തി ഐഡിഎഫ്; ഗാസയിൽ കരയുദ്ധം കൂടുതൽ വ്യാപ്തിയിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങി ഇസ്രായേൽ...

ഇസ്രായേൽ ഹമാസ് യുദ്ധം ഒരുമാസം പിന്നിടുമ്പോൾ, യുദ്ധമുഖത്ത് അതിശക്തമായ പോരാട്ടം തന്നെയാണ് നടക്കുന്നത്. ഇന്നലെ രാത്രിയും ഗാസയിൽ ഇസ്രായേൽ ശക്തമായ ആക്രമണമാണ് നടത്തിയത്. ആശുപത്രികൾ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണം നടന്നു. ഗാസ സിറ്റിയിലെ നാസർ ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ എട്ടുപേരും , അൽ ഖുദ്‌സ്, അദ്‌വാൻ ആശുപത്രികൾക്ക് സമീപം നടന്ന ആക്രമണങ്ങളിൽ രണ്ട് ഫലസ്തീനികളും കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ തിരിച്ചടിയിൽ ഗാസ തകർന്നടിയുന്ന കാഴ്ചയാണ്.
11500 ലധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. അടിയന്തര വെടി നിർത്തൽ വേണമെന്ന ആവശ്യം ശക്തമാകുമ്പോഴും ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം എന്ന നിലപാടിലാണ് ഇസ്രയേൽ. അതിനിടെ ഹമാസ് ഭീകര സംഘടനയിലെ ഒരു നേതാവിനെ കൂടി കൊലപ്പെടുത്തിയതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. സെൻട്രൽ ക്യാമ്പ് ബ്രിഗേഡിന്റെ കമാൻഡർമാരിൽ ഒരാളായ വെയ്ൽ അസീഫയെയാണ് വധിച്ചത്. ഒക്‌ടോബർ ഏഴിന് ഗാസ മുനമ്പിൽ നിന്ന് ഇസ്രായേലിനെ ആക്രമിക്കാൻ ഉത്തരവിട്ട ഭീകരരിൽ ഒരാളാണ് അസീഫ.
ഞായറാഴ്ച രാത്രി നടന്ന വ്യോമാക്രമണത്തിലായിരുന്നു അസീഫയെ ഐഡിഎഫ് വധിച്ചത്. കഴിഞ്ഞ ദിവസം ഹമാസിന്റെ പ്രത്യേക ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകിയിരുന്ന ഭീകരൻ ജമാൽ മൂസയെയും വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയെന്ന് ഐഡിഎഫ് അറിയിച്ചിരുന്നു. മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റ് നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ് ഞായറാഴ്ച വ്യോമാക്രമണം നടത്തിയത്. ഹമാസ് കേന്ദ്രങ്ങൾക്കെതിരെ ഞായറാഴ്ച മുതൽ അതി ശക്തമായ ആക്രമണമാണ് നടന്നത്.
ഹമാസ് ഭീകരരുടെ ടണലുകൾ, സൈനിക കേന്ദ്രങ്ങൾ, നിരീക്ഷണ പോസ്റ്റുകൾ, ആന്റി-ടാങ്ക് മിസൈൽ ലോഞ്ച് സൈറ്റുകൾ എന്നിവയുൾപ്പടെ 450ഓളം ഇടങ്ങളിലായിരുന്നു ആക്രമണം.ഗാസയിൽ കരയുദ്ധം കൂടുതൽ വ്യാപ്തിയിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങുകയാണ് ഇസ്രായേൽ സൈന്യം. വെടിനിർത്തൽ സാധ്യത തള്ളിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കന്‍ മൂന്നാമത് പശ്ചിമേഷ്യൻ പര്യടനം അവസാനിപ്പിച്ച് മടങ്ങി.
ഇസ്രായേൽ, ലബനാൻ അതിർത്തി പ്രദേശങ്ങളിൽ ആക്രമണം കൂടുതൽ ശക്തമാണ്. അടിയന്തര വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ മാനുഷികദുരന്തം വിവരണാതീതമായിരിക്കുമെന്ന് യു.എൻ സെക്രട്ടറി ജനറലും സന്നദ്ധ ഏജൻസികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹമാസ് കേന്ദ്രങ്ങൾ പൂർണമായും വളഞ്ഞതായും കനത്ത ആക്രമണത്തിലൂടെ തുരങ്കങ്ങൾ തകർക്കുമെന്നും സൈന്യം വ്യക്തമാക്കി.
വിപുലമായ കരയുദ്ധത്തിന് ഇസ്രായേൽ പ്രതിരോധ മന്ത്രി അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ഇസ്രായേലിന്‍റെ 27 ടാങ്കുകളും മറ്റു വാഹനങ്ങളും തകർത്തതായി ഹമാസ് അവകാശപ്പെട്ടു. ജനങ്ങളെ ഗാസയിൽ നിന്ന് തുരത്തുകയാണ് ഇപ്പോൾ നടക്കുന്ന ആക്രമണങ്ങളുടെ ലക്ഷ്യം. ഫലസ്തീൻ ജനതയെ പുറന്തള്ളാൻ ഭൂമുഖത്ത് ഒരു ശക്തിക്കും സാധിക്കില്ലെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി. അൽ ശിഫ ഉൾപ്പെടെ ആശുപത്രികൾക്കും മാനസികാരോഗ്യ കേന്ദ്രത്തിനു മുകളിൽ ഇസ്രായേൽ ബോംബിട്ടു.
നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു. യുദ്ധം തുടരുന്നതിനാൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ പോലും സംവിധാനമില്ല. പിന്നിട്ട നാലു ദിവസങ്ങളായി പരിക്കേറ്റവരെ റഫ വഴി ഈജിപ്തിലേക്ക് കൊണ്ടുപോകാനും ഇസ്രായേലിന്‍റെ അനുമതിയില്ല. ഗാസയിലേയ്ക്ക് കൂടുതൽ ഉൽപന്നങ്ങൾ എത്തിക്കാൻ പരിശ്രമം തുടരുന്നതായി തുർക്കി വിദേശകാര്യ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കന്‍ പറഞ്ഞു.
ഹമാസിന്റെ പക്കൽ എത്താത്തവിധം ഇന്ധനം ഗാസയ്ക്ക് കൈമാറാൻ നടപടി സ്വീകരിക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചിട്ടുണ്ട്. യുദ്ധം തുടങ്ങിയത് ഹമാസാണെങ്കിലും അവസാനിപ്പിക്കുന്നത് ഇസ്രയേലായിരിക്കുമെന്നാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനം. ഓപ്പറേഷൻ അയേൺ സ്വേഡ് എന്ന പേരിലായിരുന്നു തിരിച്ചടി. ഇസ്രയേൽ ആദ്യം വ്യോമാക്രമണവും പിന്നീട് കരയുദ്ധവും ശക്തമാക്കിയതോടെ ഗാസ കണ്ണീർ മുനമ്പായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















