നാല് വയസുള്ള മകളെ ബന്ദിയാക്കി വിമാനത്താവളത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് പിതാവ്; 18 മണിക്കൂറുകള്‍ക്ക് ശേഷം സംഭവിച്ചത്...

ജർമ്മനിയിലെ ഹാംബർഗ് വിമാനത്താവളത്തിൽ മണിക്കൂറുകള്‍ നീണ്ടുനിന്ന ഭീതിക്കൊടുവില്‍ "ബന്ദി നാടകം" അവസാനിച്ചു. നാലു വയസ്സുള്ള മകളുമായി പിതാവ് സൃഷ്ടിച്ച പ്രതിസന്ധി, 18 മണിക്കൂറുകള്‍ക്ക് ശേഷമാണ് പരിഹരിച്ചത്. ഇത്രയും മണിക്കൂറുകൾ വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണമായി തടസ്സപ്പെടുകയും ചെയ്തു. കാര്യമായ എതിർപ്പുകള്‍ കൂടാതെ തന്നെ പ്രതി പൊലീസിന് മുന്നിൽ പിന്നീട് കീഴടങ്ങി. പ്രതിസന്ധിയുടെ സാഹചര്യം അവസാനിച്ചെന്നും പ്രതിയും മകളും കാറിൽ നിന്ന് ഇറങ്ങിയതായും ഹാംബർഗ് പോലീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെ വ്യക്തമാക്കി.
ചെറുത്തുനിൽപ്പില്ലാതെ എമർജെൻസി സർവീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിക്ക് യാതൊരു പരിക്കുമില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ 2 മണിയോടെയാണ് (IST) ഹാംബർഗ് വിമാനത്താവളത്തിന്റെ സുരക്ഷാ ഗേറ്റിലൂടെ തോക്കുധാരിയായ യുവാവ് തന്റെ കാർ ഇടിച്ച് കയറ്റി വിമാനങ്ങളുടെ അടുത്തേക്ക് എത്തുന്നത്. ആകാശത്തേയ്ക്ക് വെടിയുതിർത്ത ഇദ്ദേഹം രണ്ട് പെട്രോള്‍ ബോംബുകള്‍ പുറത്തേക്ക് എറിയുകയും ചെയ്തുവെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
കാറിനുള്ളിൽ രണ്ട് പേർ ഉണ്ടായിരുന്നു. 35 വയസ്സുള്ള ഒരു പുരുഷനും 4 വയസ്സുള്ള പെൺകുട്ടിയും. വാഹനം ഒരു വിമാനത്തിനടിയിൽ നിർത്തിയിരിക്കുകയായിരുന്നു. കുഞ്ഞിന്റെ കാര്യത്തിൽ ഭാര്യയുമായുള്ള തർക്കത്തിന്റെ തുടർച്ചയായാണ് മകളെ ബന്ദിയാക്കി യുവാവ് വിമാനത്താവളത്തിലേക്ക് എത്തിയത്. തന്റെ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി യുവാവിന്റെ ഭാര്യ പൊലീസിനെ വിളിക്കുകയും ചെയ്തിരുന്നു.
ജർമ്മനി ആസ്ഥാനമായുള്ള വാർത്താ പോർട്ടലായ എൻഡിആർ പറയുന്നതനുസരിച്ച്, പെൺകുട്ടി അമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. പിതാവ് എത്തി പെണ്‍കുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു. നാടകീയ സംഭവങ്ങളെ തുടർന്ന് ഒരു ടർക്കിഷ് എയർലൈൻസ് വിമാനവും മറ്റ് എയർലൈനുകളിൽ നിന്നുള്ള വിമാനങ്ങളും യാത്രക്കാരെ ഒഴിപ്പിച്ച് സർവ്വീസ് റദ്ദാക്കി. ആകെ 60-ലധികം വിമാനങ്ങൾ കഴിഞ്ഞ ദിവസം റദ്ദാക്കിയതിനെത്തുടർന്ന് 3,000-ത്തിലധികം യാത്രക്കാരുടെ യാത്ര തടസ്സപ്പെട്ടു.
ദീർഘനേരം നീണ്ട ചർച്ചകൾക്കും അനുനയ ശ്രമങ്ങൾക്കും ഒടുവിലാണ് യുവാവ് കീഴടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. മനഃശാസ്ത്രജ്ഞനെ ഉൾപ്പെടെ രംഗത്തിറക്കിയാണ് യുവാവിനെ അനുനയിപ്പിച്ചത്.
ഇയാൾ തുർക്കി പൗരനാണെന്ന സൂചനയെ തുടർന്ന് പരിഭാഷകനെ വരുത്തി പൊലീസ് സംഘം ടർക്കിഷ് ഭാഷയിലാണ് അക്രമിയുമായി സംസാരിച്ചതെന്നും റിപ്പോർട്ടുകള്‍ പറയുന്നു. പോലീസ് നടപടി പൂര്‍ത്തിയായതിനാല്‍ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിച്ചു.
https://www.facebook.com/Malayalivartha






















