16 നും 40 നും ഇടയിൽ പ്രായമുള്ള എല്ലാ പുരുഷന്മാരോടും കൈകൾ ഉയർത്തി ആശുപത്രി മുറ്റത്ത് അണി നിരക്കാൻ ആവശ്യപ്പെട്ട് സൈന്യം; ലൗഡ് സ്‌പീക്കറുകൾ ഉപയോഗിച്ച് അറബി ഭാഷയിൽ മുന്നറിയിപ്പ്:- തലയ്ക്ക് മുകളിൽ കൈകൾ ബന്ധിച്ച്, നഗ്നരാക്കി നിർത്തി പരിശോധന...

ഹമാസിനെ ഉന്മൂലനം ചെയ്യുന്നത് വരെ യുദ്ധം തുടരുമെന്ന നിലപാട് തുടരുകയാണ് ഇസ്രായേൽ സൈന്യം. അൽഷിഫ ആശുപത്രിയ്ക്കടിയിൽ ഹമാസുകളുടെ തുരങ്കങ്ങൾ ഉണ്ടെന്ന വാദത്തിൽ ഉറച്ച് നിക്കുന്ന ഇസ്രായേൽ അതിശക്തമായ ആക്രമണമാണ് അൽഷിഫ ആശുപത്രിയിൽ നടത്തുന്നത്. കെട്ടിടത്തിന് അകത്തെത്തിയ സൈന്യം ശസ്ത്രക്രിയ, എമർജൻസി വിഭാഗങ്ങളിൽ ഒഴികയുള്ള ആശുപത്രിയുടെ മറ്റ് ഭാഗങ്ങളിൽ ഉള്ള 16 നും 40 നും ഇടയിൽ പ്രായമുള്ള എല്ലാ പുരുഷന്മാരോടും കൈകൾ ഉയർത്തി ആശുപത്രി മുറ്റത്ത് അണി നിരക്കാൻ ആവശ്യപ്പെട്ടായിരുന്നു നരനായാട്ട് തുടങ്ങിയത്.
ലൗഡ് സ്‌പീക്കറുകൾ ഉപയോഗിച്ച് അറബി ഭാഷയിലായിരുന്നു ആവശ്യപ്പെട്ടത്. “16 വയസും അതിൽ കൂടുതലുമുള്ള എല്ലാ പുരുഷന്മാരും നിങ്ങളുടെ കൈകൾ ഉയർത്തുക. കെട്ടിടത്തിൽ നിന്ന് മുറ്റത്തേക്ക് ഇറങ്ങി കീഴടങ്ങുക, " ഇസ്രായേലി സൈനികർ ഉത്തരവിട്ടു. ഏകദേശം 1,000 പലസ്തീൻ പുരുഷന്മാരെയാണ് തലയ്ക്ക് മുകളിൽ കൈകൾ ബന്ധിച്ച്, വിശാലമായ ആശുപത്രി മുറ്റത്തേക്ക് കൊണ്ടുപോയത്. അവരിൽ ചിലരെ ഇസ്രയേൽ സൈനികർ നഗ്നരാക്കി ആയുധങ്ങളോ സ്ഫോടക വസ്തുക്കളോ ഉണ്ടോയെന്ന് പരിശോധന നടത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മുപ്പതിലധികം പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ വന്നു. സൈനികർ ഇപ്പോഴും ആശുപത്രിക്കുള്ളിൽ തന്നെയാണുള്ളത്. അൽ ഷിഫ ആശുപത്രിയിൽ നിന്ന് ഹമാസിന്റെ ആയുധങ്ങളും ഉപകരണങ്ങളും കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നുണ്ട്. വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ട് കൊണ്ടാണ് ഇസ്രായേൽ ഇക്കാര്യങ്ങൾ അറിയിച്ചത്. കഴിഞ്ഞ രാത്രി അൽ ഷിഫയിൽ സൈനികർ എത്തിയതിന് ശേഷം ആശുപത്രി സമുച്ചയത്തിനുള്ളിൽ യാതൊരു വിധത്തിലുള്ള ഏറ്റുമുട്ടലും ഉണ്ടായിട്ടില്ലെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
മെഡിക്കൽ സ്റ്റാഫുകളുമായോ രോഗികളുമായോ സംഘർഷം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഐഡിഎഫ് സൈനികർ ഇതിനകം തന്നെ ആയുധങ്ങളും മറ്റ് ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. അവസാന മണിക്കൂറിൽ, ഹമാസ് ഭീകരർ ഷിഫ ആശുപത്രിയെ ഭീകര ആസ്ഥാനമായി ഉപയോഗിച്ചതിന്റെ വ്യക്തമായ തെളിവുകൾ ഞങ്ങൾ കണ്ടു," ആശുപത്രിയുടെ ഏത് ഭാഗത്താണ് തിരച്ചിൽ നടത്തുന്നതെന്ന് വ്യക്തമാക്കാതെ ഉദ്യോഗസ്ഥർ പറഞ്ഞു.
തെളിവുകൾ പിന്നീട് അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. റെയ്ഡ് എത്രനാൾ നീണ്ടുനിൽക്കുമെന്ന് വ്യക്തമല്ല.ഇസ്രയേൽ സൈനികർ സമുച്ചയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ അൽ ഷിഫയ്ക്ക് പുറത്ത് നടന്ന വെടിവെപ്പിൽ നാല് ഭീകരർ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
https://www.facebook.com/Malayalivartha























