ഇസ്രായേൽ- ഹമാസ് വിഷയം ചർച്ച ചെയ്യാനായി പ്രത്യേക ബ്രിക്‌സ് യോഗം ഇന്ന് ചേരും... ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാംപോസ അദ്ധ്യക്ഷത വഹിക്കും...ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിക്ക് പകരം വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്...

ഇസ്രായേൽ – ഹമാസ് ആക്രമണത്തെ തുടർന്ന് നിലവിൽ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇസ്രായേൽ ആക്രമണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ഗാസയിലെ ഷിഫ ആശുപത്രിയിലാണ്. എന്നാൽ ഹമാസിന്റെ പ്രവർത്തനം ഷിഫ ആശുപത്രിയുടെ മറവിൽ ആണെന്നും സൈനിക ലക്ഷ്യങ്ങൾക്കായി ആശുപത്രിയുടെ സൗകര്യം ഹമാസ് ഉപയോഗിക്കുന്നുണ്ടെന്നും ആണ് ഇസ്രായേലിന്റെ ആരോപണം. കൂടാതെ ആശുപത്രിക്ക് താഴെയുള്ള തുരങ്കങ്ങളിൽ കമാൻഡ് സെന്ററുകൾ സ്ഥാപിച്ചുകൊണ്ട് ഹമാസ് ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇസ്രായേൽ അവകാശപ്പെടുന്നു.ഏതായാലും ഇന്ന് ഇസ്രായേൽ- ഹമാസ് വിഷയം ചർച്ച ചെയ്യാനായി പ്രത്യേക ബ്രിക്‌സ് യോഗം ഇന്ന് ചേരും.
വിർച്വലായി ചേരുന്ന യോഗത്തിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാംപോസ അദ്ധ്യക്ഷത വഹിക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിക്ക് പകരം വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.യോഗത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പങ്കെടുക്കും. ഇക്കാര്യം റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. സൗദി അറേബ്യ, അർജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ എന്നീ രാജ്യങ്ങളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറൽ ഗുട്ടറസും യോഗത്തിൽ പങ്കെടുക്കുമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് അറിയിച്ചു.യോഗത്തിൽ ഇസ്രായേൽ വെടിനിർത്തണമെന്ന ആവശ്യം രാജ്യങ്ങൾ മുന്നോട്ടുവെക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇതിൽ പ്രമേയവും പാസാക്കിയേക്കും. ചൈനീസ് പ്രസിഡന്റും യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇസ്രായേലിനൊപ്പം നിൽക്കുന്ന അമേരിക്കക്കെതിരെയും യോഗത്തിൽ വിമർശനം ഉയരാൻ സാദ്ധ്യതയുണ്ട്.
നിലവിൽ ഇസ്രായേൽ ഉത്തര ഗാസയിൽ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. ബന്ദികളെ മോചിപ്പിക്കുംവരെ വെടിനിർത്തലിന് വഴങ്ങില്ലെന്നാണ് ഇസ്രായേൽ നിലപാട്. ഈജിപ്ത് അതിർത്തിയിലൂടെ ദക്ഷിണ ഗാസയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാൻ ഇസ്രായേൽ അനുവദിക്കുന്നുണ്ട്.അതേസമയം ഒക്ടോബർ 7ന് ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചത് മുതൽ ഇസ്രായേൽ സൈന്യം ഷിഫ ആശുപത്രിയെ ലക്ഷ്യമിടുന്നുണ്ട്. എന്നാൽ രോഗികൾക്കും അഭയാർത്ഥികൾക്കും ആശുപത്രി ജീവനക്കാർക്കും സുരക്ഷിതമായി കടന്നു പോകാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഇസ്രായേൽ പറഞ്ഞിരുന്നു. എങ്കിലും ആശുപത്രിയിൽ ഇന്ധനത്തിന്റെ അഭാവം മൂലം നിരവധി ആളുകൾ ഇപ്പോഴും മരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
500ലധികം കിടക്കകളും എംആർഐ സ്കാൻ, ഡയാലിസിസ്, തീവ്രപരിചരണ വിഭാഗം തുടങ്ങി നിരവധി സേവനങ്ങൾ രോഗികൾക്ക് ലഭ്യമാക്കുന്ന മികച്ച ആശുപത്രിയാണ് ഷിഫ. അതിനാൽ ഗാസയിൽ നടക്കുന്ന ഭൂരിഭാഗം രക്ഷാപ്രവർത്തനങ്ങളിലും വൈദ്യസഹായം എത്തിക്കുന്നതിൽപ്രധാന പങ്കുവഹിക്കുന്നത് ഈ ആശുപത്രിയാണെന്നും ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് പതിനായിരകണക്കിന് ആളുകൾ അഭയം തേടിയതും ഈ ആശുപത്രിയിലായിരുന്നു.ശേഷം സംഘർഷം ആശുപത്രിയെ ലക്ഷ്യമിട്ടതോടെ ആണ് അവിടെ എത്തിയ ഭൂരിഭാഗം ആളുകളും തെക്കുഭാഗത്തേക്ക് പലായനം ചെയ്യാൻ ആരംഭിച്ചത്. കൂടാതെ ഈ പ്രദേശത്തെ 2.3 ദശലക്ഷം താമസക്കാരിൽ മൂന്നിൽ രണ്ട് ഭാഗവും അവരുടെ വീടുകൾ ഉപേക്ഷിച്ചു പോയി.
എന്നാൽ ആശുപത്രി ജീവനക്കാർ, നവജാതശിശുക്കൾ, ദുർബലരായ രോഗികൾ ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ ഇപ്പോഴും ഈ ആശുപത്രിയിൽ കുടുങ്ങിക്കിടക്കുകയാണെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.അതേസമയം ശനിയാഴ്ച ആശുപത്രിയിൽ ഇന്ധനത്തിന്റെ അഭാവം മൂലം 3 നവജാതശിശുക്കൾ ഉൾപ്പെടെ 32 രോഗികൾ മരിച്ചതായും ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. കൂടാതെ ജീവൻ രക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ മറ്റ് 36 ശിശുക്കളുടെ ജീവനും അപകടാവസ്ഥയിൽ ആണെന്നും ഇവർ സൂചിപ്പിച്ചു. അതോടൊപ്പം മെഡിക്കൽ ഉപകരണങ്ങൾ അടക്കം നിശ്ചലമായതോടെ കുഞ്ഞുങ്ങളെ പുതപ്പിൽ പൊതിഞ്ഞു കിടത്തിയിരിക്കുന്ന ദൃശ്യങ്ങളും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരുന്നു.
https://www.facebook.com/Malayalivartha























