ലബനനിൽനിന്ന് ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണവും ഇസ്രായേലിനെ ഞെട്ടിച്ചു...സൈനിക താവളം തവിട് പൊടി...25 റോക്കറ്റുകൾ കിരിയത് ഷിമോണ നഗരത്തിൽ പതിച്ചു...കരയുദ്ധംആരംഭിച്ചതു മുതൽ ഗസ്സയിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 66 ആയെന്ന് ഇസ്രായേൽ...ശക്തി തെളിയിച്ച് ഹമാസ്..

ഹമാസ് തടവിലാക്കിയ ബന്ദികളുടെ മോചനത്തിന് രാജ്യത്ത് സമ്മർദം കൂടുതൽ ശക്തി പ്രാപിക്കുന്നതിനിടെ വിഷയത്തിൽ ഭിന്നത പരിധിവിട്ട് ഇസ്രായേൽ യുദ്ധ മന്ത്രിസഭ. ഹമാസിനെ ലക്ഷ്യമിട്ടെന്ന പേരിൽ നടത്തുന്ന ആക്രമണങ്ങൾ ബന്ദികളുടെ ജീവനും എടുക്കുന്നത് വാർത്തയാകുമ്പോഴാണ് ഏതുനിലപാടെടുക്കുമെന്ന വിഷയത്തിലെ ഭിന്നത തുടരുകയാണ്. അതിനിടയിൽ ലബനനിൽനിന്ന് ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണവും ഇസ്രായേലിനെ ഞെട്ടിച്ചു. 25 റോക്കറ്റുകൾ കിരിയത് ഷിമോണ നഗരത്തിൽ പതിച്ചതായും തങ്ങളുടെ സൈനികതാവളം തകർന്നതായും ഇസ്രായേൽ സേന അറിയിച്ചു.ഏഴ് സൈനികരെ കൊലപ്പെടുത്തിയതായും പിന്നിട്ട മൂന്നു നാളുകൾക്കുള്ളിൽ 60 സൈനിക വാഹനങ്ങൾ തകർത്തതായും അൽഖസ്സാം ബ്രിഗേഡ്. കരയുദ്ധംആരംഭിച്ചതു മുതൽ ഗസ്സയിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 66 ആയെന്ന് ഇസ്രായേൽ. വെടിനിർത്തലിന് പകരമായി ബന്ദികളുടെ മോചന ചർച്ച അവസാന ഘട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം വാർത്ത ശക്തമായിരുന്നു.
എന്നാൽ, പ്രതിരോധ മന്ത്രി യൊആവ് ഗാലന്റും മുതിർന്ന സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഒരു കാരണവശാലും വെടിനിർത്തൽ അനുവദിക്കില്ലെന്ന നിലപാടിലാണ്.മുൻ പ്രതിരോധമന്ത്രിയും പ്രതിപക്ഷ നേതാവുമായ ബെന്നി ഗാന്റ്സും കൂട്ടരുമാകട്ടെ, ബന്ദികളെ രക്ഷിക്കാൻ എന്തു വിലയും കൊടുക്കണമെന്ന പക്ഷത്തും. നേരത്തെ കടുത്ത നിലപാടുമായി വെടിനിർത്തില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ പ്രധാനമന്ത്രി നെതന്യാഹു ഏതുപക്ഷത്തിനൊപ്പമാണെന്ന് വ്യക്തമല്ലെന്ന് ഇസ്രായേൽ പത്രം ‘ഹാരറ്റ്സ്’ റിപ്പോർട്ട് പറയുന്നു.ബന്ദികളുടെ മോചനം നിലവിൽ ഒന്നാം പരിഗണനയായി വരാത്തതിനെതിരെ കുടുംബാംഗങ്ങളുടെയടക്കം പ്രതിഷേധം ശക്തമാണ്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ചും കഴിഞ്ഞദിവസം നടന്നു.
ഇതിനു പിന്നാലെയാണ് ഖത്തർ അടക്കം രാജ്യങ്ങളുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ചകൾ അതിവേഗം പുരോഗമിക്കുന്നത്.എന്നാൽ, ബന്ദികളുടെ മോചനത്തിന് പകരമായി ഇസ്രായേൽ തടവറകളിലെ ഫലസ്തീനികളുടെ മോചനം ഹമാസും ആവശ്യപ്പെടുന്നു. ഇത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് ഗാലന്റും കൂട്ടരും പറയുന്നത്.ഹമാസ് ശൃംഖലകൾ പൂർണമായി അവസാനിപ്പിക്കുംവരെ ആക്രമണം നിർബാധം തുടരണമെന്നും അവർ നയം വ്യക്തമാക്കുന്നു. ഇതാകട്ടെ, ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്നുറപ്പ്. വരും നാളുകളിലും ഹമാസ് ചെറുത്തുനിൽപ്പ് ശക്തമായി നിലനിൽക്കുമെന്നാണ് സൂചന.ഒരു വിഭാഗം ബന്ദികളുടെ മോചനം ഉറപ്പാക്കി താൽക്കാലിക വെടിനിർത്തൽ കരാർ ഉടൻ നടപ്പായേക്കുമെന്ന് റിപ്പോർട്ട്. കരാർ വൈകില്ലെന്ന് വൈറ്റ് ഹൗസും പ്രതികരിച്ചു. അതേ സമയം ആക്രമണം രൂക്ഷമായ ഗസ്സയിൽ മരണം 13,300 കവിഞ്ഞു. ഇസ്രായേലി ഉടമസ്ഥതയിലുള്ള കപ്പൽ പിടിച്ചെടുത്ത ദൃശ്യങ്ങൾ പുറത്തുവിട്ട ഹൂത്തികൾ യെമൻ സമുദ്രാതിർത്തിയിലേക്കുള്ള വിദേശ ശക്തികളുടെ ഏതൊരു ഇടപെടലും ശക്തമായി ചെറുക്കുമെന്നും താക്കീത് നൽകി. അറബ്, മുസ്ലിം രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധി സംഘം ബീജിങിൽ ചൈനീസ് നേതാക്കളുമായി ചർച്ച നടത്തി.
ഖത്തർ മധ്യസ്ഥതയിൽ ബന്ദികളുടെ കൈമാറ്റവും താൽക്കാലിക വെടിനിർത്തലും വ്യവസ്ഥ ചെയ്യുന്ന കരാറിൽ ഇസ്രായേൽ ഒപ്പുവെച്ചതായും ഹമാസിൻറെ പ്രതികരണത്തിന് കാത്തിരിക്കുകയാണെന്നും ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയാണ് റിപ്പോർട്ട് ചെയ്തത്. ഇതിനു തൊട്ടുപിന്നാലെ കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും പ്രതികരിച്ചു. ബന്ദികളുടെ മോചനത്തിനും താൽക്കാലിക വെടിനിർത്തലിനും സാധ്യമായ എല്ലാ നീക്കങ്ങളും തുടരുന്നതായി വൈറ്റ് ഹൗസ് വക്താവും അറിയിച്ചു.ഇസ്ലാമിക് ജിഹാദ് നേതാവ് സിയാദ് അൽ നഖാലയും ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയും തമ്മിൽ രാത്രി ചർച്ച നടത്തി. ഏതാണ്ട് ഒന്നര മാസത്തോളമായി തുടരുന്ന യുദ്ധം കൂടുതൽ വ്യാപ്തിയിലേക്ക് നീങ്ങുന്നതിൻറെ സൂചനകൾക്കിടെയാണ് താൽക്കാലിക വെടിനിർത്തൽ ചർച്ച വീണ്ടും സജീവമാകുന്നത്. അതേ സമയം അഭയാർഥി ക്യാമ്പുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ഇസ്രായേൽ സൈനികാക്രമണം കൂടുതൽ രൂക്ഷമായി. 5600 കുട്ടികൾ ഉൾപ്പെടെ മരണം 13,300 ആയി. 3550 സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടും. പരിക്കേറ്റവരുടെ എണ്ണം മുപ്പത്തി ഒന്നായിരം കവിഞ്ഞു. ഇവരിൽ 75 ശതമാനവും കുട്ടികളും സ്ത്രീകളുമാണ്.
യുദ്ധലക്ഷ്യം നേടുന്നതിൽ പരാജയപ്പെട്ടതാണ് കൂട്ടക്കുരുതികളിലേക്ക് ഇസ്രായേൽ സൈന്യത്തെ നയിക്കുന്നതെന്ന് ഹമാസ്.രാത്രി ഗസ്സയിൽ നിന്ന് നിരവധി റോക്കറ്റുകൾ തെൽഅവീവിനെ ലക്ഷ്യം വെച്ചെത്തി.അൽ-ശിഫ ആശുപത്രി പിടിച്ചെടുത്ത് രോഗികളെ ഒഴിപ്പിച്ചതിനു പിന്നാലെ ഗസ്സ ബൈത് ലാഹിയയിലെ ഇന്തോനേഷ്യൻ ആശുപത്രിയും ഇസ്രായേൽ അധിനിവേശ സേന വളഞ്ഞു. ആശുപത്രിക്കുനേരെ നടത്തിയ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു. 600ഓളം രോഗികളും 200 ജീവനക്കാരും 2000 അഭയാർഥികളുമടങ്ങുന്നവരുടെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. ഗസ്സക്കുപുറമെ വെസ്റ്റ്ബാങ്കിലും ഫലസ്തീനുകൾക്കു നേരെ ഇസ്രായേലി കുടിയേറ്റക്കാരുടെ അതിക്രമം വ്യാപിക്കുകയാണ്. ഇത് ശക്തമായി അമർച്ച ചെയ്യണമെന്ന് അമേരിക്ക ഇസ്രായേലിനെ അറിയിച്ചു.ലബനൻ മേഖലയിലേക്ക് യുദ്ധം വ്യാപിക്കുന്നതും അമേരിക്ക ആശങ്കയോടെയാണ് കാണുന്നത്. ഗസ്സയിലെ കുരുതി തുടർന്നാൽ കൂടുതൽ കടുത്ത ആക്രമണങ്ങൾ ഉണ്ടാകുമെന്ന് പിടിച്ചെടുത്ത ഇസ്രായേൽ കപ്പൽ ദൃശ്യങ്ങൾ പുറത്തുവിട്ട് യെമനിലെ ഹൂത്തികൾ മുന്നറിയിപ്പ് നൽകി.
കപ്പൽ പിടിച്ചെടുത്തത് തങ്ങളുടെ നിർദേശപ്രകാരമല്ലെന്ന് ഇറാൻ വ്യക്തമാക്കി.അതെ സമയം ഇന്ന് ഇസ്രായേൽ- ഹമാസ് വിഷയം ചർച്ച ചെയ്യാനായി പ്രത്യേക ബ്രിക്‌സ് യോഗം ഇന്ന് ചേരും. വിർച്വലായി ചേരുന്ന യോഗത്തിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാംപോസ അദ്ധ്യക്ഷത വഹിക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിക്ക് പകരം വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.യോഗത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പങ്കെടുക്കും.ഇക്കാര്യം റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. സൗദി അറേബ്യ, അർജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ എന്നീ രാജ്യങ്ങളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറൽ ഗുട്ടറസും യോഗത്തിൽ പങ്കെടുക്കുമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് അറിയിച്ചു.
യോഗത്തിൽ ഇസ്രായേൽ വെടിനിർത്തണമെന്ന ആവശ്യം രാജ്യങ്ങൾ മുന്നോട്ടുവെക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇതിൽ പ്രമേയവും പാസാക്കിയേക്കും. ചൈനീസ് പ്രസിഡന്റും യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇസ്രായേലിനൊപ്പം നിൽക്കുന്ന അമേരിക്കക്കെതിരെയും യോഗത്തിൽ വിമർശനം ഉയരാൻ സാദ്ധ്യതയുണ്ട്.നിലവിൽ ഇസ്രായേൽ ഉത്തര ഗാസയിൽ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. ബന്ദികളെ മോചിപ്പിക്കുംവരെ വെടിനിർത്തലിന് വഴങ്ങില്ലെന്നാണ് ഇസ്രായേൽ നിലപാട്. ഈജിപ്ത് അതിർത്തിയിലൂടെ ദക്ഷിണ ഗാസയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാൻ ഇസ്രായേൽ അനുവദിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























