നവജാത ശിശുക്കൾക്ക് ആഴ്ചകളോളം ഫോർമുല നൽകിയത് മലിനമായ വെള്ളത്തിൽ കലക്കി; ഉള്ള് പൊള്ളുന്ന കാഴ്ചകൾ..! ഫലസ്തീൻ ആശുപത്രികൾ ലക്ഷ്യമിടുന്നത് ഒരിടവും സുരക്ഷിതമല്ലെന്ന് തോന്നിപ്പിക്കാൻ...

ഹമാസ് പോരാളികളെ പാർപ്പിക്കുന്ന ഇടങ്ങൾ ലക്ഷ്യമിടുന്നതായി, ഇസ്രായേൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ, അൽഷിഫ അടക്കമുള്ള ആശുപത്രികൾ ലക്ഷ്യമിട്ട് ഇസ്രായേൽ അതിതീവ്ര ആക്രമണം അഴിച്ച് വിടുകയും ചെയ്തിരുന്നു. വടക്കൻ ഗാസയിലെ ഇന്തോനേഷ്യൻ ആശുപത്രിക്ക് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ ഭയപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചിരുന്നു. നിലവിൽ ആശുപത്രിയെ ഇസ്രയേലി ടാങ്കുകൾ വളഞ്ഞിരിക്കുകയാണ്.
അകത്തുള്ളവർക്ക് പുറത്തേക്ക് പോകാൻ സാധിക്കാത്ത തരത്തിലാണ് ഇസ്രയേൽ സൈന്യത്തിന്റെ ഉപരോധം. രക്ഷപ്പെടാൻ ശ്രമിച്ച സാധാരണക്കാർക്ക് നേരെ സൈന്യം വെടിയുതിർത്തതായും ഡബ്ള്യു എച്ച് ഒയുടെ പ്രസ്താവനയിൽ പറയുന്നു. സബ്ബത്ത് ആക്രമണത്തിന് ശേഷം വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെ 335 ആക്രമണങ്ങൾ ഇസ്രയേൽ സേന നടത്തിയിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്
ഗാസ മുനമ്പിലെ കാൻസർ സെന്റർ ഉൾപ്പടെ 35 ആശുപത്രികളിൽ 21 എണ്ണവും പൂർണമായും പ്രവർത്തന രഹിതമാണ്. ഭാഗികമായി തകർന്ന മറ്റ് ആശുപത്രികളിൽ മരുന്നുകളോ അവശ്യ സാധനങ്ങളോ ലഭ്യമല്ല. ഞായറാഴ്ച 31 മാസം തികയാത്ത കുഞ്ഞുങ്ങളെ അൽ-ഷിഫ ഹോസ്പിറ്റലിൽ നിന്ന് ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്തുള്ള റാഫയിലേക്ക് മാറ്റിയിരുന്നു. ആഴ്ചകളോളം മലിനമായ വെള്ളത്തിൽ കലക്കിയ ഫോർമുലയാണ് നവജാത ശിശുക്കൾക്ക് നൽകിയിരുന്നത്. ഇൻകുബേറ്ററുകൾ പ്രവർത്തിക്കാത്തത് മൂലം എട്ട് കുഞ്ഞുങ്ങളാണ് അൽ ഷിഫാ ആശുപത്രിയിൽ മരിച്ചത്.
ദോഹ ആസ്ഥാനമായുള്ള മിഡിൽ ഈസ്റ്റ് കൗൺസിൽ ഓൺ ഗ്ലോബൽ അഫയേഴ്സിലെ സഹപ്രവർത്തകനായ ഒമർ റഹ്മാൻ പറയുന്നതനുസരിച്ച്, ഇസ്രായേൽ ആശുപത്രികളെ ലക്ഷ്യമിടുന്നതിന്റെ യഥാർത്ഥ കാരണം വ്യത്യസ്തമാണ്. ഇതൊരു തരം മാനസിക യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. "ഒരിടവും സുരക്ഷിതമല്ല" എന്നാണ് ആശുപത്രികൾ ആക്രമിക്കുന്നതിലൂടെ ഇസ്രായേൽ ജനങ്ങളോട് പറയുന്നത്. ഗാസ മുനമ്പിലെ എല്ലായിടത്തും ഫലസ്തീനികളെ സുരക്ഷിതരല്ലെന്ന് തോന്നിപ്പിക്കുന്ന പ്രവർത്തിയാണ് ഇസ്രായേൽ നടത്തുന്നത്. മനുഷ്യരുടെ ചെറുത്ത് നിൽപ്പ് ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം.
ജനങ്ങളെ ഭയപ്പെടുത്താനും ചെറുത്തു നിൽക്കാനുള്ള അവരുടെ ഇച്ഛയെ തുരങ്കം വയ്ക്കാനുമുള്ള ദീർഘകാല ശ്രമമാണ് ഇസ്രായേൽ പരീക്ഷിക്കുന്നതെന്നും ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പിലെ മുതിർന്ന പലസ്തീൻ അനലിസ്റ്റ് തഹാനി മുസ്തഫയും പറയുന്നു. യുദ്ധത്തിലുടനീളം, വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും നിരവധി ആംബുലൻസുകളും മെഡിക്കൽ സൗകര്യങ്ങളും ഇസ്രായേൽ ലക്ഷ്യം വച്ചിട്ടുണ്ട്. ഹമാസ് യാത്ര ചെയ്യാനും ഒളിച്ചിരിക്കാനും ഈ സൗകര്യങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന വാദങ്ങൾ നിരത്തുകയല്ലാതെ അതിനാവശ്യമായ തെളിവുകൾ നൽകാൻ ഇസ്രായേലിന് കഴിഞ്ഞിട്ടില്ല.
ആശുപത്രികളും സിവിലിയൻ കെട്ടിടങ്ങളെയും ഇസ്രായേൽ ലക്ഷ്യമിടുന്നതിന് പിന്നിൽ തങ്ങൾ ശിക്ഷിക്കപ്പെടില്ല എന്ന ധൈര്യം കൂടിയുണ്ട്. തങ്ങളുടെ പ്രവർത്തനങ്ങൾക്ക് പരിധി ഏർപ്പെടുത്താൻ അമേരിക്ക വിസമ്മതിക്കുന്നിടത്തോളം കാലം അന്താരാഷ്ട്ര പ്രതിഷേധത്തിന് കാര്യമില്ലെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടൽ.
https://www.facebook.com/Malayalivartha























