അല്‍-നാസര്‍ ആശുപത്രിയിലെ ഐസിയുവില്‍, ശിശുക്കളുടെ അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തി:- ശിശുക്കളുടെ മരണത്തിന്റെ ഉത്തരവാദിത്തം, നിഷേധിച്ച് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ്
![](https://www.malayalivartha.com/assets/coverphotos/w657/300874_1702113749.jpg)
ഗാസയിലെ അല്‍-നാസര്‍ ആശുപത്രിയിലെ ഐസിയുവില്‍ നിന്ന് ശിശുക്കളുടെ അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തിയാതായി റിപ്പോര്‍ട്ടുകള്‍. കട്ടിലില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ ശരീരം, സംഘര്‍ഷത്തിന്റെ ദാരുണമായ അനന്തരഫലങ്ങളിലേക്ക് വെളിച്ചം വീശുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസ ആസ്ഥാനമായുള്ള റിപ്പോര്‍ട്ടറായ മുഹമ്മദ് ബലൂഷയാണ് വേദനിപ്പിക്കുന്ന രംഗം വീഡിയോയില്‍ പകര്‍ത്തിയത്. നവംബര്‍ 27-ലെ ഫൂട്ടേജില്‍ കുറഞ്ഞത് നാല് കുഞ്ഞുങ്ങളുടെ അഴുകിയ മൃതദേഹമാണ് കാണാന്‍ കഴിയുന്നത്.
ഈ ഭയാനകമായ കണ്ടെത്തലിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ സങ്കീര്‍ണ്ണമാണ്. അല്‍-നാസര്‍, അല്‍-റാന്റിസി എന്നീ കുട്ടികളുടെ ആശുപത്രികള്‍ നവംബര്‍ ആദ്യം ഇസ്രായേല്‍-ഹമാസ് സേനകള്‍ തമ്മിലുള്ള യുദ്ധക്കളമായി മാറിയിരുന്നു. സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെ, ഇസ്രായേല്‍ നിര്‍ദ്ദേശപ്രകാരം ആശുപത്രി ജീവനക്കാര്‍, നവംബര്‍ 10-ന് ഇവിടെ നിന്ന് നിരവധി കുഞ്ഞുങ്ങളെ, തിടുക്കത്തില്‍ ഒഴിപ്പിച്ചു, സുരക്ഷിതമായി മാറ്റാന്‍ കഴിയാത്ത പിഞ്ചുകുട്ടികളെ ഐസിയുവില്‍ ഉപേക്ഷിക്കുകയും ചെയ്തു.
കുടിയൊഴിപ്പിക്കപ്പെട്ട സമയത്തെ ശിശുക്കളുടെ അവസ്ഥയെക്കുറിച്ച് പരസ്പര വിരുദ്ധമായ വിവരങ്ങളാണ് ഉയര്‍ന്നുവന്നത്. ഒഴിപ്പിക്കലിന് തൊട്ടുമുമ്പ് രണ്ട് കുട്ടികള്‍ മരിച്ചതായി ആശുപത്രിയുമായി ബന്ധപ്പെട്ട ഒരു ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു, രണ്ട് മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ ജീവനോടെ അവശേഷിച്ചു, എന്നാല്‍ വേണ്ടത്ര പരിചരണം ലഭിച്ചില്ല. ഉപേക്ഷിക്കപ്പെട്ട ശിശുക്കളുടെ കൃത്യമായ അവസ്ഥ അനിശ്ചിതത്വത്തിലാണ്.
നവംബര്‍ 9 ന് ആശുപത്രിക്ക് കേടുപാടുകള്‍ സംഭവിച്ചതും ഐസിയുവിലേക്കുള്ള ഓക്സിജന്‍ വിച്ഛേദിച്ചുവെന്നും കാട്ടി, രണ്ടു പീഡിയാട്രിക് ഹോസ്പിറ്റലുകളുടെയും തലവനായ ഡോ മുസ്തഫ അല്‍-കഹ്ലൗട്ട്, ഒരു വീഡിയോ, പങ്കുവച്ചത് ഗുരുതരമായ സാഹചര്യം എടുത്തു കാണിച്ചു.
ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആര്‍സി) ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളില്‍ നിന്ന് ഇടപെടലിനായി അഭ്യര്‍ത്ഥിച്ചിട്ടും ആശുപത്രി കാര്യമായ വെല്ലുവിളികളെ അഭിമുഖീകരിച്ചു, ആംബുലന്‍സുകള്‍ക്ക് ഇവിടേയ്ക്ക് എത്തിച്ചേരാന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നു.
എന്നാല്‍ ശിശുക്കളുടെ മരണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് ശക്തമായി നിഷേധിച്ചു. അതിനിടെ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ ആരോഗ്യ മന്ത്രാലയം, IDF ഒഴിപ്പിക്കാന്‍ ഉത്തരവിട്ടതായും ICRC സഹായം തെറ്റായി വാഗ്ദാനം ചെയ്തതായും ആരോപിച്ചു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഏതെങ്കിലും പ്രവര്‍ത്തനങ്ങളിലോ ഒഴിപ്പിക്കലുകളിലോ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഐസിആര്‍സി വ്യക്തമാക്കി. 'പറഞ്ഞറിയിക്കാനാവാത്ത ദുരന്തം' എന്നായിരുന്നു ദുരന്ത ദൃശ്യത്തെ ഐസിആര്‍സി, വിശേഷിപ്പിച്ചത്.
അതേ, സമയം ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന യു.എന്‍ സെക്രട്ടറി ജനറലിന്റെയും രക്ഷാസമിതിയുടേയും ആവശ്യം അമേരിക്ക തള്ളി. യു.എസ് നിലപാട് കാരണം 55 രാജ്യങ്ങളുടെ പിന്തുണയോടെ യു.എ.ഇ കൊണ്ടുവന്ന കരട് പ്രമേയം രക്ഷാസമിതിയില്‍ പാസായില്ല. ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചതോടെ ഗാസയില്‍ മരണം 17,490 ആയി. യുദ്ധം മൂന്നാം മാസത്തിലേക്ക് കടന്നതോടെ ഗാസയിലെ മാനുഷിക ദുരന്തത്തിന് പരിഹാരം തേടിയാണ് യു.എന്‍ രക്ഷാസമിതി ഇന്നലെ വീണ്ടും യോഗം ചേര്‍ന്നത്. ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന കരട് പ്രമേയം യു.എ.ഇയാണ് കൊണ്ടുവന്നത്.
55 രാജ്യങ്ങളുടെ പിന്തുണയും ഇതിനുണ്ടായിരുന്നു. ചൈന, റഷ്യ, ഫ്രാന്‍സ് ഉള്‍പ്പെടെ വന്‍ശക്തി രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു. എന്നാല്‍ നിലവില്‍ വെടിനിര്‍ത്തല്‍ ഉണ്ടായാല്‍ ഹമാസിനാകും ഗുണം ചെയ്യുകയെന്ന് യു.എന്നിലെ യു.എസ് പ്രതിനിധി റോബര്‍ട്ട് വുഡ് അറിയിച്ചു. ഹമാസ് ഇസ്രായേലിന് ഭീഷണി ആയതിനാല്‍ വെടിനിര്‍ത്തലിന് സമയപരിധി വയ്ക്കാന്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കാനാവില്ലെന്നും അദ്ദേഹം പറഞു. ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 7,870 പേര്‍ കുട്ടികളും 6,121 പേര്‍ സ്ത്രീകളുമാണ്.
https://www.facebook.com/Malayalivartha