ഇസ്രായേലിലേക്ക് നൂറിലധികം റോക്കറ്റുകൾ വിക്ഷേപിച്ച് ഹിസ്ബുള്ള ഭീകരർ.... കഴിഞ്ഞ ദിവസം പുലർച്ചെയാണ് ആക്രമണമുണ്ടായതെന്ന് ഇസ്രായേൽ പ്രതിരോധ സേന... വടക്കൻ ഇസ്രായേലിന്റെ ഭാഗത്ത് മാത്രം 35ലധികം റോക്കറ്റുകളാണ് ഇത്തരത്തിൽ വിക്ഷേപിച്ചതെന്നും ആരോപണം...

ഇസ്രായേലിലേക്ക് നൂറിലധികം റോക്കറ്റുകൾ വിക്ഷേപിച്ച് ഹിസ്ബുള്ള ഭീകരർ. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ആക്രമണമുണ്ടായതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. വടക്കൻ ഇസ്രായേലിന്റെ ഭാഗത്ത് മാത്രം 35ലധികം റോക്കറ്റുകളാണ് ഇത്തരത്തിൽ വിക്ഷേപിച്ചതെന്നും ഇവർ ആരോപിച്ചു. ഹിസ്ബുള്ളയുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായതിന് പിന്നാലെ ഇസ്രായേലും ശക്തമായി തിരിച്ചടിച്ചു.
അടുത്തിടെ ഹിസ്ബുള്ളയുടെ ഭാഗച്ച് നിന്നുണ്ടായ ഏറ്റവും വലിയ ആക്രമണശ്രമമാണിത്. എത്ര റോക്കറ്റുകളെ പ്രതിരോധിക്കാനായി എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല. ഹിസ്ബുള്ളയുടെ നീക്കത്തിന് പിന്നാലെ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും, 20ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വടക്കൻ ഗസ്സയിൽ മാനുഷിക സഹായത്തിനായി കാത്തുനിന്ന ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം. നിരവധി ഫലസ്തീനികൾ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കുവൈത്ത് റൗണ്ട് എബൗട്ടിന് സമീപം സഹായം സ്വീകരിക്കാൻ കാത്തുനിന്ന ഫലസ്തീനികൾക്ക് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്ന് ഗസ്സയിലെ സർക്കാർ മീഡിയ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു. മാനുഷിക സഹായത്തിനായി കാത്തുനിന്നവർക്ക് നേരെ മുമ്പും ആക്രമണം നടത്തിയിരുന്നു. ഇത്തരത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 ആയെന്നും 1300 പേർക്ക് പരിക്കേറ്റതായും പ്രസ്താവനയിൽ വ്യക്തമാക്കി.
തെക്കൻ ഗസ്സയിൽ സഹായ ട്രക്കുകൾക്കായി കാത്തുനിന്ന ഫലസ്തീനികൾക്ക് നേരെയും ഇസ്രായേൽ സൈന്യം ബോംബുകൾ വർഷിക്കുകയും വെടിയുതിർക്കുകയും ചെയ്തു. ഇവടെ ഒമ്പത് പേർ കൊല്ലപ്പെടുകയും 20ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞമാസം അൽറാശിദ് സ്ട്രീറ്റിലെ നാബുലിസി റൗണ്ട് എബൗട്ടിൽ സഹായ ട്രക്കുകളിൽ ഭക്ഷണമെത്തുന്നതും കാത്തുനിന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്കു നേരെ ഇസ്രായേൽ വെടിവെപ്പ് നടത്തുകയും 115ലധികം പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനെതിരെ ഐക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളും രംഗത്തുവന്നിരുന്നു.
സംഭവത്തിൽ വിശദ അന്വേഷണം വേണമെന്ന് അമേരിക്കയും ആവശ്യപ്പെട്ടു. എന്നാൽ, ഇതിനെയെല്ലാം അവഗണിച്ച് ഇസ്രായേൽ തങ്ങളുടെ ആസൂത്രിത വംശഹത്യ റമദാനിലും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ 31,184 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. 72,889 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് കൂട്ടക്കൊലകളാണ് ഇസ്രായേൽ അധിനിവേശ സേന നടത്തിയത്. ഇതിൽ 72 പേർ കൊല്ലപ്പെടുകയും 129 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേലിന്റെ ആക്രമണത്തിൽ ഇരയാകുന്നതിൽ 72 ശതമാനവും കുട്ടികളും സ്ത്രീകളുമാണ്. പട്ടിണി കാരണം 27 കുഞ്ഞുങ്ങളാണ് ഇതുവരെ ഗസ്സയിൽ മരിച്ചുവീണത്.
https://www.facebook.com/Malayalivartha
























