ഫലസ്തീന്‍ ബാലനെ ഇസ്രായേല്‍ സൈനികന്‍ വെടിവെച്ചു കൊന്നു; കൊടുംക്രൂരത ചെയ്ത സൈനികനെ അഭിനന്ദിച്ച് ഇസ്രായേല്‍ മന്ത്രി....

ആളുകള്‍ നോക്കിനില്‍ക്കെ കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന 13 വയസ്സുള്ള ഫലസ്തീന്‍ ബാലനെ ഇസ്രായേല്‍ സൈനികന്‍ വെടിവെച്ചു കൊന്നു. കൊടുംക്രൂരത ചെയ്ത സൈനികനെ അഭിനന്ദിച്ച് ഇസ്രായേല്‍ മന്ത്രി രംഗത്തെത്തി. ഷുഫാത്ത് അഭയാര്‍ഥി ക്യാമ്പ് ചെക്ക് പോയിന്റിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. 13 വയസ്സുള്ള റാമി ഹംദാന്‍ അല്‍ ഹല്‍ഹുലി എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കൂട്ടുകാര്‍ക്കൊപ്പം പടക്കംപൊട്ടിച്ച് കളിക്കുകയായിരുന്നു റാമി ഹംദാന്‍. ഇതിനിടെ സ്ഥലത്തെത്തിയ ഇസ്രായേല്‍ പട്ടാളക്കാരന്‍ തൊട്ടടുത്ത് നിന്ന് കുട്ടിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
നിന്ന നില്‍പ്പില്‍ റോഡില്‍ പിടഞ്ഞുവീണ റാമിയെ ഇസ്രായേല്‍ സേന തന്നെ എടുത്ത് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി. പിന്നീട് മരണപ്പെട്ടതായി അറിയിക്കുകയായിരുന്നു. ബാലനെ കൊലപ്പെടുത്തിയ ഇസ്രായേല്‍ സൈനികനെ ഇസ്രായേലിലെ തീവ്ര വലതുപക്ഷ വാദിയും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമര്‍ ബെന്‍ഗ്വിര്‍ ആണ് അഭിനന്ദിച്ചത്. ഇസ്രായേല്‍ സൈനികരുടെ ജീവന്‍ അപകടത്തിലാക്കിയ ''ഭീകരന്‍'' ആണ് റാമി ഹംദാന്‍ എന്നും അവനുനേരെ വെടിയുതിര്‍ത്ത സൈനികനെ സല്യൂട്ട് ചെയ്യുന്നു എന്നും ഇറ്റാമിര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.
കടുത്ത മുസ്‌ലിം, ഫലസ്തീന്‍ വിരുദ്ധ നിലപാടുകള്‍ പരസ്യമായി സ്വീകരിക്കുന്ന യാഥാസ്ഥിക സയണിസ്റ്റ് നേതാവാണ് ബെന്‍ ഗ്വിര്‍. ഗസ്സയില്‍നിന്ന് ഫലസ്തീനികളെ പൂര്‍ണമായും ഒഴിപ്പിച്ച് നാടുകടത്തണമെന്ന് നേരത്തെ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മസ്ജിദുല്‍ അഖ്‌സ സന്ദര്‍ശിച്ച് വന്‍നയതന്ത്ര കോലാഹലങ്ങളും ഗ്വിര്‍ സൃഷ്ടിച്ചിരുന്നു.
അതിനിടെ. ഗാസയില്‍ മാനുഷിക സഹായത്തിനായി കാത്തുനിന്ന ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തി. നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുവൈത്ത് റൗണ്ട് എബൗട്ടിന് സമീപം സഹായം സ്വീകരിക്കാന്‍ കാത്തുനിന്ന ഫലസ്തീനികള്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു എന്ന് ഗസ്സയിലെ സര്‍ക്കാര്‍ മീഡിയ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു.
മാനുഷിക സഹായത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ മുമ്പും ആക്രമണം നടത്തിയിരുന്നു. ഇത്തരത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 400 ആയെന്നും 1300 പേര്‍ക്ക് പരിക്കേറ്റതായും പ്രസ്താവനയില്‍ വ്യക്തമാക്കി. തെക്കന്‍ ഗസ്സയില്‍ സഹായ ട്രക്കുകള്‍ക്കായി കാത്തുനിന്ന ഫലസ്തീനികള്‍ക്ക് നേരെയും ഇസ്രായേല്‍ സൈന്യം ബോംബുകള്‍ വര്‍ഷിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു. ഇവടെ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 20ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞമാസം അല്‍റാശിദ് സ്ട്രീറ്റിലെ നാബുലിസി റൗണ്ട് എബൗട്ടില്‍ സഹായ ട്രക്കുകളില്‍ ഭക്ഷണമെത്തുന്നതും കാത്തുനിന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്കു നേരെ ഇസ്രായേല്‍ വെടിവെപ്പ് നടത്തുകയും 115ലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനെതിരെ ഐക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളും രംഗത്തുവന്നിരുന്നു.
സംഭവത്തില്‍ വിശദ അന്വേഷണം വേണമെന്ന് അമേരിക്കയും ആവശ്യപ്പെട്ടു. എന്നാല്‍, ഇതിനെയെല്ലാം അവഗണിച്ച് ഇസ്രായേല്‍ തങ്ങളുടെ ആസൂത്രിത വംശഹത്യ റമദാനിലും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ 31,184 പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. 72,889 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് കൂട്ടക്കൊലകളാണ് ഇസ്രായേല്‍ അധിനിവേശ സേന നടത്തിയത്. ഇതില്‍ 72 പേര്‍ കൊല്ലപ്പെടുകയും 129 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേലിന്റെ ആക്രമണത്തില്‍ ഇരയാകുന്നതില്‍ 72 ശതമാനവും കുട്ടികളും സ്ത്രീകളുമാണ്. പട്ടിണി കാരണം 27 കുഞ്ഞുങ്ങളാണ് ഇതുവരെ ഗസ്സയില്‍ മരിച്ചുവീണത്.
നോമ്പ് തുടങ്ങുന്നതിനായുള്ള അത്താഴത്തിനോ വ്രതം അവസാനിപ്പിക്കുന്നതിനുള്ള ഇഫ്താറിനോ വേണ്ട ഭക്ഷണം ഒരുക്കാന്‍ പോലും കഴിയാത്ത ദുരിതത്തിലാണ് പലസ്തീന്‍ ജനത. ഗാസയ്ക്ക് മേലുള്ള ഇസ്രയേലിന്റെ ആക്രമണം ആറ് മാസം പിന്നിടുമ്പോഴാണ് ഇസ്ലാംമത വിശ്വാസികള്‍ വിശുദ്ധ മാസമായി ആചരിക്കുന്ന റമദാന്‍ ആരംഭിക്കുന്നത്.
ഗാസയില്‍ റംസാന്‍ വ്രതം ആരംഭിച്ച ചൊവ്വാഴ്ച പോലും ഗാസയില്‍ രണ്ടിലധികം കുട്ടികള്‍ പട്ടിണി മൂലം മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പോഷകാഹാരക്കുറവും നിര്‍ജലീകരണവുമാണ് കുട്ടികളുടെ മരണകാരണമെന്നാണ് നോര്‍ത്ത് ഗാസയിലെ കമാല്‍ അഡ്വാന്‍ ആശുപത്രിയിലെ അധികൃതര്‍ നല്‍കുന്ന പ്രതികരണം. ഗാസയില്‍ ഇതുവരെ 27 കുട്ടികള്‍ ഇത്തരത്തില്‍ മരണത്തിന് കീഴടങ്ങിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.
https://www.facebook.com/Malayalivartha
























