റഷ്യയുടെ നീക്കത്തില്‍ ഭയന്ന് നാറ്റോ; ഒറെഷ്‌നിക്കിന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ ഇറക്കും

നാറ്റോ സഖ്യകക്ഷികള്‍ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചതിന്റെ പ്രതികാര നടപടിയ്ക്കാണ് റഷ്യ ഒരുങ്ങിയിരിക്കുന്നത്. മൂന്നാം ലോകമഹായുദ്ധം മുന്നില്‍ കണ്ടുള്ള സ്ട്രാറ്റജി തന്നെയാണ് റഷ്യ തയ്യാറാക്കിയിരിക്കുന്നത്. അത് അറിയാതെ പെട്ട് പോയിരിക്കുന്നത് ശരിക്കും അമേരിക്കയും അവരുടെ സഖ്യകക്ഷികളുമാണ്. റഷ്യയെ സമ്മര്‍ദ്ദത്തിലാക്കി കളയാമെന്ന് കരുതിയവരാണ് ഇപ്പോള്‍ സമ്മര്‍ദത്തിലായിരിക്കുന്നത്. റഷ്യന്‍ മിസൈലിനെ പേടിച്ച് കഴിയേണ്ട ഗതികേടിലാണ് ഈ രാജ്യങ്ങള്‍ ഇപ്പോഴുള്ളത്. ഒറെഷ്‌നിക്കിനെ പോലെ ലോകം ഇതുവരെ കാണാത്ത ഇനിയെത്ര ആയുധങ്ങള്‍ റഷ്യയുടെ ആവനാഴിയില്‍ ഉണ്ടെന്ന ചോദ്യമാണ് അമേരിക്കന്‍ ചേരിയെ ആശങ്കപ്പെടുത്തുന്നത്
ഒറെഷ്‌നിക് മിസൈലിന്റെ പ്രഹരശേഷി സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പുടിന്‍ ഇപ്പോള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഈ മിസൈലിന്റെ വാര്‍ഹെഡ് 4,000 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ എത്തി അത്യന്തം വിനാശകരമായ ഫലങ്ങള്‍ ഉണ്ടാക്കും . ഒറെഷ്‌നിക്കിനെ തടുക്കാന്‍ ശേഷിയുള്ള ഒരു സംവിധാനവും ഇന്ന് ലോകത്തില്ല. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ഈ മിസൈല്‍ പോളണ്ടിലെ അമേരിക്കന്‍ സൈനിക താവളത്തില്‍ എത്തും. യൂറോപ്പിനെ മൊത്തത്തില്‍ ചാമ്പലാക്കാനും ഈ ഒരൊറ്റ ആയുധം മതിയാകും. റഷ്യയില്‍ നിന്നും 2100 കിലോമീറ്റര്‍ അകലെയുള്ള കുവൈറ്റിലെ അമേരിക്കന്‍ സൈനിക താവളത്തില്‍ എത്താന്‍ ഒറെഷ്‌നിക്ക് എടുക്കുന്ന സമയം 11 മിനുട്ട് മാത്രമാണ്.
അതുപോലെ തന്നെ, 2500 കിലോമീറ്റര്‍ അകലെയുള്ള ബഹ്‌റിനിലെ അമേരിക്കയുടെ അഞ്ചാം പടക്കപ്പലുകളുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എത്താന്‍ വെറും 12 മിനുട്ട് മാത്രം മതിയാകും. 2650 കിലോമീറ്റര്‍ സഞ്ചരിച്ച് ഖത്തറിലെ അമേരിക്കന്‍ താവളം തകര്‍ക്കാന്‍ 13 മിനിട്ടും, 4100 കിലോമീറ്റര്‍ അകലെയുള്ള ജിബോട്ടിയിലെ സൈനിക താവളം തകര്‍ക്കാന്‍ 20 മിനിട്ടും മാത്രമാണ് ഈ റഷ്യന്‍ മിസൈലിനു വേണ്ടതുള്ളൂ.
ആണവായുധം പ്രയോഗിക്കുന്നത് തല്‍ക്കാലം പരിഗണിക്കുന്നില്ലെങ്കിലും യുക്രെയ്‌നിന് ആണവായുധം നല്‍കാന്‍ ഏതെങ്കിലും പാശ്ചാത്യ രാജ്യം ശ്രമിച്ചാല്‍ അവര്‍ അതേക്കുറിച്ച് ചിന്തിക്കും മുന്‍പ് തന്നെ റഷ്യ അത് പ്രയോഗിച്ചിരിക്കും എന്ന മുന്നറിയിപ്പും അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും റഷ്യ ഇപ്പോള്‍ നല്‍കിയിട്ടുണ്ട്.
ഈ ആഴ്ച ആദ്യം റഷ്യ ഡസന്‍ കണക്കിന് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട് . അപ്പോള്‍ നാറ്റോ, യൂറോപ്യന്‍ യൂണിയന്‍, മറ്റു സൗഹൃദ രാജ്യങ്ങള്‍ എന്നിവരുമായി കൂടുതല്‍ കൂടിക്കാഴ്ചകള്‍ നടത്താനും, റഷ്യയ്‌ക്കെതിരെ പുതിയ കൂട്ടുകെട്ട് ഉറപ്പാക്കാനാണു ശ്രമിക്കുന്നത് . റഷ്യ യഥാര്‍ത്ഥത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത് സൈനിക സംഘട്ടനമല്ല, മറിച്ച് ഹൈബ്രിഡ് യുദ്ധ രീതിയാണ്. ഇതിന് പുറമെ പുടിന്റെ തലയില്‍ ഉദിച്ചിരിക്കുന്നത് 'ഗ്രേസോണ്‍ യുദ്ധമുറയാണ് . പരസ്യമായ യുദ്ധത്തില്‍ നേരിട്ട് ഏര്‍പ്പെടാതെ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ എതിരാളികള്‍ സൈബര്‍ ആക്രമണങ്ങള്‍ , സാമ്പത്തിക ബലപ്രയോഗം, പ്രോക്‌സി സംഘര്‍ഷങ്ങള്‍ തുടങ്ങിയ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നു.
സാധാരണക്കാരുടെ സ്വത്തിനും ജീവനും ഭംഗം വരുത്തികൊണ്ടുള്ള യുദ്ധത്തിന് പുടിന് ആദ്യമേ താല്‍പ്പര്യമില്ലായിരുന്നു. യുക്രെയ്‌നിന്റെ പ്രകോപനത്തെ തുടര്‍ന്നാണ് പുടിന് യുക്രെയിനിലേയ്ക്ക് ആണവമിസൈല്‍ പായിക്കേണ്ടി വന്നത്. അതിനാല്‍ എതിരാളികള്‍ പ്രകോപിച്ചില്ലെങ്കില്‍ നയതന്ത്രപരമായ യുദ്ധമുറയായിരിക്കും പുടിന്‍ സ്വീകരിക്കുക. ഒരു സൈബര്‍ യുദ്ധമായിരിക്കും റഷ്യയുടെ ഭാഗത്തു നിന്നും ഉണ്ടാകുകയെന്നും അമേരിക്കന്‍ ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നു. അങ്ങനെയെങ്കില്‍ പ്രധാനമായും അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും സാമ്പത്തിക സംവിധാനങ്ങള്‍ ലക്ഷ്യമാക്കിയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചും റഷ്യ പണികൊടുക്കുമെന്നു തന്നെയാണ് ഇപ്പോള്‍ അമേരിക്ക ഭയപ്പെടുന്നത്. പുടിന്റെ ഇത്തരത്തിലുള്ള യുദ്ധരീതികണ്ട് അമേരിക്കയും പാശ്ചാത്യ ശക്തികളും പകച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച റഷ്യ വിക്ഷേപിച്ച ഒരു പുതിയ ബാലിസ്റ്റിക് മിസൈല്‍, അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും ഒരു മുന്നറിയിപ്പിന് മാത്രം ഉദ്ദേശിച്ചതായി വിശകലന വിദഗ്ധര്‍ പറയുന്നു . പക്ഷെ ഇനിയും റഷ്യയിലേയ്ക്ക് മിസൈല്‍ തൊടുത്തുവിട്ടാല്‍ പുടിന്‍ എങ്ങനെ പ്രതികരിക്കുമെന്നതിനെക്കുറിച്ചു പറയാന്‍ പറ്റില്ല
ഒറ്റദിവസം മാത്രം ഇരുന്നൂറോളം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് റഷ്യന്‍ സൈന്യം ആക്രമണം നടത്തിയിരിക്കുന്നത്. ഈ ആക്രമണത്തോടെ യുക്രെയ്‌നിലെ വൈദ്യുതി നിലയങ്ങളില്‍ ഭൂരിപക്ഷവും തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. ചുരുങ്ങിയത് പത്ത് ലക്ഷത്തിലേറെ വീടുകളിലും ഐടി കെട്ടിടങ്ങളിലും വൈദ്യുതി മുടങ്ങിയതോടെ ആകെ ഇരുട്ടിലായ അവസ്ഥയിലാണ് യുക്രെയ്‌നുള്ളത്. യുക്രെയ്ന്‍ തലസ്ഥാനമായ കീവ്, ഹര്‍കീവ്, റിവ്‌നെ, ഖ്‌മെല്‍നിറ്റ്‌സ്‌കി, ലൂട്‌സ്‌ക് തുടങ്ങി യുക്രെയ്‌ന്റെ പടിഞ്ഞാറും മധ്യഭാഗത്തുമുള്ള ഒട്ടേറെ നഗരങ്ങളില്‍ വന്‍ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ക്ലസ്റ്റര്‍ ബോംബുകള്‍ ഘടിപ്പിച്ച കാലിബര്‍ ക്രൂയിസ് മിസൈലുകള്‍ ഉള്‍പ്പെടെ റഷ്യ ഉപയോഗിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പല ബോംബുകളായി പൊട്ടിത്തെറിച്ച് ഒരു വലിയ പ്രദേശത്തെ തകര്‍ക്കാന്‍ ഇത്തരം ബോംബുകള്‍ക്ക് കഴിയും.
യുക്രെയ്‌നെതിരെ റഷ്യന്‍ സൈന്യം പ്രതികാര ആക്രമണ പരമ്പരകള്‍ ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ ടാര്‍ഗറ്റുകളിലേക്ക് റഷ്യന്‍ സൈന്യം മിസൈലുകള്‍ തൊടുത്തിരിക്കുന്നത്. റഷ്യന്‍ സൈന്യത്തിന്റെ മിന്നല്‍ ആക്രമണത്തില്‍ അമേരിക്കയുടെ ATACMS മിസൈലുകളുടെ സംഭരണ ശാലകളും വിദേശ പരിശീലകരും കൂലിപ്പടയാളികളും തമ്പടിച്ച പ്രദേശങ്ങളും തവിട് പൊടിയായിട്ടുണ്ടെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യയിലെ ബ്രയാന്‍സ്‌ക്, കുര്‍സ്‌ക് മേഖലകളില്‍ സ്ഥിതി ചെയ്യുന്ന ലക്ഷ്യങ്ങളിലേക്ക് യുക്രെയ്ന്‍ സൈന്യം ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോം ഷാഡോകളും അമേരിക്കന്‍ നിര്‍മ്മിത ATACMS മിസൈലുകളും തൊടുത്തുവിട്ടതിലുളള തിരിച്ചടി ഇനിയും തുടരുമെന്നുതന്നെയാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കിയിരിക്കുന്നത്.
യുക്രെയ്‌നിന്റെ വടക്കന്‍ സുമി മേഖലയില്‍ റഷ്യന്‍ സൈന്യം നടത്തിയ മറ്റൊരു ആക്രമണത്തില്‍ അമേരിക്കന്‍ നിര്‍മ്മിത ATACMS മിസൈലുകള്‍ തൊടുക്കാന്‍ ശേഷിയുള്ള അഞ്ച് മിസൈല്‍ ലോഞ്ചറുകളും റഷ്യന്‍ സൈന്യം നശിപ്പിച്ചിട്ടുണ്ട്.ഹാര്‍കോവിലെ യുക്രെയിനിയന്‍ GUR ക്രാക്കന്‍ യൂണിറ്റിന്റെ ആസ്ഥാനത്തേക്ക് നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ അമേരിക്കയില്‍ നിന്നും വന്ന സൈനിക സ്‌പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെ 40 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഒഡെസ നഗരത്തിലെ ഒരു യുക്രെയ്ന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് കമാന്‍ഡ് സെന്ററിനു നേരെ നടന്ന ആക്രമണത്തില്‍ കടല്‍ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും കുറഞ്ഞത് ഒമ്പത് ഫ്രഞ്ച് പരിശീലകരും സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടെ 70 ലധികം സൈനികരും കൊല്ലപ്പെട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറ്റവും ഒടുവിലായി നവംബര്‍ 28ന് യുക്രേനിയന്‍ പ്രതിരോധ വ്യവസായ സൗകര്യങ്ങളും അവയ്ക്ക് ഊര്‍ജം നല്‍കുന്ന ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് നടത്തിയ റഷ്യന്‍ ആക്രമണവും ലക്ഷ്യം കണ്ടിരിക്കുകയാണ്. മൊത്തത്തില്‍ 17 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ഈ ആക്രമണമാണ് ഇപ്പോള്‍ യുക്രെയ്‌നെ ഇരുട്ടിലാക്കിയിരിക്കുന്നത്. ഇതിനു പുറമെ, യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ ഉന്നത കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന പ്രഖ്യാപനവും റഷ്യ ഇപ്പോള്‍ നടത്തിയിട്ടുണ്ട്. അതായത്, ആര്‍ക്കും തടുക്കാന്‍ പറ്റാത്ത റഷ്യയുടെ ഏറ്റവും പുതിയ മിസൈലായ ഒറെഷ്‌നിക്, കീവിലേക്ക് തൊടുക്കാനുള്ള അനുമതിയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ സൈന്യത്തിന് നല്‍കിയിരിക്കുന്നത്. യുക്രെയിന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി ഉള്‍പ്പെടെയുളള ഉന്നത കേന്ദ്രങ്ങളെയും യുക്രെയ്ന്‍ ഭരണ സിരാകേന്ദ്രവും പൂര്‍ണ്ണമായും നശിപ്പിക്കുക തന്നെയാണ് പുടിന്റെ ലക്ഷ്യം.
https://www.facebook.com/Malayalivartha























