ഹമാസുകള്‍ ഒരുക്കിയ തുരങ്കങ്ങൾ തകര്‍ത്ത് ഇസ്രായേല്‍ സേന; തുരങ്കങ്ങളിലേക്ക് അതിമാരകമായ വിഷപ്പുക അടിക്കാൻ ഇസ്രായേല്‍ സൈന്യം

ഗാസയില്‍ ഹമാസ് തീവ്രവാദികള്‍ അവരുടെ ഒളിയാക്രമണത്തിന് ഒരുക്കിയ വന്‍ തുരങ്കങ്ങള്‍ അവരുടെ അന്ത്യത്തിന് വഴിയൊരുക്കുകയാണ്. ആശുപത്രികള്‍ക്കും ആരാധാനാലയങ്ങള്‍ക്കും അടിയില്‍വരെ ഹമാസുകള്‍ ഒരുക്കിയ തുരങ്കങ്ങളോരോന്നും ഇസ്രായേല്‍ സേന ഇപ്പോള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്.
അയ്യായിരത്തോളം ഹമാസ് ഭീകരര്‍ വിവിധ തുരങ്ങളില്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. തുരങ്കങ്ങളിലേക്ക് അതിമാരകമായ വിഷപ്പുക അടിക്കാനും വെള്ളം നിറയ്ക്കാനുമുള്ള നീക്കത്തിലാണ് ഇസ്രായേല്‍ സൈന്യം. സാധാരണ പലസ്തീന്‍ പൗരന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും മറയാക്കി ഹമാസുകള്‍ ഇസ്രായേലിനെതിരെ നടത്തുന്ന കരുനീക്കം ഇനി അനുവദിക്കില്ലെന്നും ഇത്രയേറെ പേര്‍ കൊല്ലപ്പെടാന്‍ കാരണമായത് ഹമാസുകളുടെ തുരങ്കവാസമാണെന്നും ബഞ്ചമിന്‍ നെതന്യാഹു പറയുന്നു. ചെറുതും വലുതുമായ അന്‍പതിലേറെ തുരങ്കങ്ങളുള്ളതായി ഇസ്രായേല്‍ സൈന്യം സംശയിക്കുന്നു.
ഗാസയില്‍ സൈനിക നടപടിക്കിടെ ഹമാസ് ഭീകരരുടെ പുതിയൊരു വലിയ തുരങ്കം ഇസ്രായേല്‍ സൈന്യം ഇന്നലെ കണ്ടെടുത്തിട്ടുണ്ട്. ഇതിനുള്ളില്‍ നിന്ന് ആയുധശേഖരവും നിരവധി പ്രധാന ജിഹാദി രേഖകളും കണ്ടെടുത്തതായി ഇസ്രായേല്‍ അവകാശപ്പെടുന്നു. ഗാസയിലെ ഖാന്‍ യൂനിസ് നഗരത്തിലെ യൂറോപ്യന്‍ ആശുപത്രിക്ക് കീഴില്‍ കണ്ടെത്തിയ ഈ ഭൂഗര്‍ഭ തുരങ്കത്തിന്റെ വീഡിയോ ഇസ്രായേല്‍ പ്രതിരോധ സേന പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.
ഇതേ ആശുപത്രിക്ക് സമീപം നിര്‍മ്മിച്ച ഒരു തുരങ്കത്തില്‍ നിന്നാണ് ഹമാസ് തീവ്രവാദികള്‍ അവരുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിപ്പിച്ചിരുന്നതെന്നും ആശുപത്രികളെയും സാധാരണ പലസ്തീനികളെയും കവചങ്ങളായി ഉപയോഗിച്ച് ഹമാസ് ഭീകരര്‍ ആസൂത്രിതമായ ആക്രമണങ്ങള്‍ നടത്തുന്നതായി ഇസ്രായേല്‍ സൈന്യം ഇന്നലെയും ആവര്‍ത്തിച്ചു.
ഇന്നലെ കണ്ടെടുത്ത തുരങ്ക പാത ഹമാസിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവരികയാണെന്നും ഇസ്രായേല്‍ പ്രതിരോധസേന പറയുന്നു. ഭീകര ആവശ്യങ്ങള്‍ക്കായി ഗാസയിലെ ആശുപത്രികളെ ഹമാസ് തീവ്രവാദികള്‍ ഇപ്പോഴും ചൂഷണം ചെയ്യുകയാണ്. ഇന്നലെ കണ്ടെത്തിയ പ്രത്യേക തുരങ്കത്തിനുള്ളില്‍ ഡിജിറ്റല്‍ ആശയവിനിമയ സംവിധാനമുള്ള ഹമാസ് ഭീകരരുടെ ഒരു കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂം ഉണ്ടായിരുന്നുവെന്നും അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും രഹസ്യ രേഖകളും ഭൂപടങ്ങളും കണ്ടെടുത്തതായും ഇസ്രായേല്‍ പറയുന്നു. തുരങ്കത്തിനുള്ളില്‍ സിസിടിവിയും നിരീക്ഷണ സംവിധാനവും ഉണ്ടായിരുന്നു.
ഇസ്രയേലുമായുള്ള അതിര്‍ത്തിക്ക് സമീപം വടക്കന്‍ ഗാസയില്‍ മറ്റൊരു വന്‍തുരങ്കം അടുത്തയിടെ ഇസ്രായേല്‍ കണ്ടെത്തിയിരുന്നു. നാല് കിലോമീറ്ററിലധികം ദൂരമുള്ള തുരങ്കത്തിന്റെ ചില പ്രദേശങ്ങള്‍ ഏകദേശം 50 മീറ്ററോളം ഭൂമിക്കടിയിലേക്കുള്ളതായും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്നത്ര വീതിയുള്ളതായും ഇസ്രയേല്‍ സേന വ്യക്തമാക്കി. ഇസ്രയേല്‍ അതിര്‍ത്തിക്ക് 400 മീറ്റര്‍ മാത്രം അകലത്തിലായിരുന്നു ഈ തുരങ്കം അവസാനിച്ചിരുന്നത്. നൂറു കണക്കിന് ശാഖകളും ജങ്ഷനുകളും ഉള്ള തുരങ്കത്തില്‍ വൈദ്യുതി കണക്ഷനും മറ്റു ആശയവിനിമയ സംവിധാനങ്ങളും ഉണ്ടാരുന്നു. മാത്രവുമല്ല തുരങ്കത്തിന്റെ ചില ഭാഗങ്ങളില്‍ സ്ഫോടനം ചെറുക്കാന്‍ സാധിക്കുന്ന വലിയ കവാടങ്ങളും ഇസ്രായേല്‍ കണ്ടെത്തി. ഹമാസിന്റെ വടക്കന്‍ കമാന്‍ഡര്‍ മുഹമ്മദ് സിന്‍വാറിന്റേയും സഹോദരന്‍ യഹിയ സിന്‍വാറിന്റേയും നേതൃത്വത്തിലാണ് ഈ തുരങ്കങ്ങളുടെ നിര്‍മാണം പത്തു വര്‍ഷംകൊണ്ട് നടത്തിയത്. ഇരുവരെയും അടുത്തയിടെ ഇസ്രായേല്‍ സൈന്യം ബോംബിംങ്ങിലൂടെ കൊലപ്പെടുത്തിയിരുന്നു.
മുതിര്‍ന്ന ഹമാസ് കമാന്‍ഡറുടെ വീടിന്റെ അടിയില്‍ പിരിയന്‍ ഗോവണിയിലൂടെ ഇറങ്ങാവുന്ന ഏഴ് നിലകളുടെ മറ്റു തുരങ്കം ആറു മാസം മുന്‍പ് ഇസ്രായേല്‍ കണ്ടെത്തിയിരുന്നു. ഹമാസ് തുരങ്കങ്ങളുടെ വലിപ്പവും ഗുണനിലവാരവും ആസൂത്രണവും തങ്ങളെ ഞെട്ടിച്ചെന്നുമാണ് ഇസ്രായേലി, യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഹമാസ് നേതാക്കള്‍ക്ക് കാര്‍ ഓടിച്ചുപോവാന്‍ മാത്രം വലിപ്പമുള്ളവയായിരുന്നു ഈ തുരങ്കങ്ങള്‍. ഗാസയിലെ ഒരു ആശുപത്രിയുടെ അടിയില്‍ നിര്‍മിച്ചിരിക്കുന്ന തുരങ്കത്തിന് മൂന്ന് ഫുട്ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പമുള്ളതായാണ് കണ്ടെത്തിയത്.
ഗാസയില്‍ ആക്രമണം തുടങ്ങിയത് മുതല്‍ ഇസ്രായേല്‍ സൈന്യത്തിന് തുരങ്കങ്ങള്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. പുറത്തു നിന്ന് നോക്കിയാല്‍ ഇവ കണ്ടെത്തുക ദുഷ്‌കരമാണ്.
ഇസ്രായേലിന്റെ ചാര ഉപകരണങ്ങള്‍ക്കും ഉപഗ്രഹങ്ങള്‍ക്കും പോലും ഇത് കണ്ടെത്തുക എളുപ്പമല്ല. ഇത്തരം തുരങ്കങ്ങള്‍ നിര്‍മിക്കാന്‍ ഹമാസ് ഉപയോഗിക്കുന്ന ചില യന്ത്രങ്ങള്‍ ഇസ്രായേല്‍ സൈന്യം അടുത്തയിടെ പിടിച്ചെടുത്തിട്ടുണ്ട്. ചില തുരങ്കങ്ങളുടെ വലിപ്പം 250 മൈല്‍ വരുമെന്നാണ് കഴിഞ്ഞ ഡിസംബറില്‍ ഇസ്രായേല്‍ വെളിപ്പെടുത്തിയിരുന്നത്. തുരങ്കങ്ങളിലേക്ക് ഇറങ്ങാന്‍ 5,700 വഴികളുണ്ടെന്നും ഇസ്രായേല്‍ പറയുന്നു.ഗാസയെ ഒരു സമ്പൂര്‍ണ സൈനികത്താവളമാക്കി മാറ്റാനാണ് കഴിഞ്ഞ 15 വര്‍ഷം ഹമാസ് അവരുടെ സമയവും വിഭവങ്ങളും പൂര്‍ണമായും ഉപയോഗിച്ചതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ അഭിപ്രായം. ഹമാസ് നേതാക്കളെയും അവരുടെ ആയുധശേഖരത്തെയും ഇല്ലാതാകണമെങ്കില്‍ തുരങ്കങ്ങള്‍ പൂര്‍ണമായി തകര്‍ക്കണമെന്നാണ് ഇസ്രായേല്‍ തീരുമാനിച്ചിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ തുരങ്കളിലേക്ക് വിഷപ്പുക കയറ്റാനുള്ള ഒരുക്കത്തിലാണ് ഇസ്രായേല്‍ സേന.
https://www.facebook.com/Malayalivartha