ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു... ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇസ്രയേല്‍ - ഇറാന്‍ സമാധാനം ഉടനുണ്ടാകും, തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ല'

പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുകയാണ്. അതിനിടെ ഇറാനും ഇസ്രയേലും തമ്മില്‍ ഒരു കരാറുണ്ടാക്കണം എന്നാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. തന്റെ ഇടപെടല്‍ പല സംഘര്‍ഷഭരിത രാജ്യങ്ങള്‍ക്കിടയിലും സമാധാനത്തിന് കാരണമായെങ്കിലും തനിക്ക് ഒരിക്കലും അംഗീകാരം ലഭിച്ചില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍, കഴിഞ്ഞ മാസം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണയ്ക്ക് വ്യാപാരം ഉപയോഗിച്ചുവെന്ന തന്റെ വാദവും ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു.
എന്നാല്‍, ട്രംപിന്റെ ഈ വാദങ്ങളെ ഇന്ത്യ നേരത്തെ തള്ളിക്കളഞ്ഞതാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണ ഇരു രാജ്യങ്ങളിലെയും സൈനിക ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ (DGMOs) തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകളിലൂടെയാണ് ഉണ്ടായതെന്നും വ്യാപാരം ഇതില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
സെര്‍ബിയയും കൊസോവോയും, ഈജിപ്തും എത്യോപ്യയും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങളില്‍ സമാധാനം സ്ഥാപിച്ചതിനെയും ട്രംപ് ഉദാഹരിച്ചിട്ടുണ്ട്. താന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അതിനൊന്നും ഒരിക്കലും തനിക്ക് അംഗീകാരം ലഭിക്കുന്നില്ലെന്നാണ് ട്രംപ് പറയുന്നത്. ഇറാനും ഇസ്രായേലും ഒരു കരാറുണ്ടാക്കണം, ഉണ്ടാക്കും. താന്‍ ഇന്ത്യയെയും പാകിസ്ഥാനെയും കൊണ്ട് ചെയ്യിച്ചത് പോലെ, ആ സാഹചര്യത്തില്‍ യുഎസുമായുള്ള വ്യാപാരം ഉപയോഗിച്ച് യുക്തിയും ഐക്യവും വിവേകവും കൊണ്ടുവന്നുകൊണ്ട്, പെട്ടെന്ന് ഒരു തീരുമാനമെടുക്കാനും നിര്‍ത്താനും കഴിവുള്ള രണ്ട് മികച്ച നേതാക്കളുമായി ഞാന്‍ അത് സാധ്യമാക്കി എന്ന് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു.
കൂടാതെ, തന്റെ ആദ്യ ടേമില്‍ സെര്‍ബിയയും കൊസോവോയും പതിറ്റാണ്ടുകളായി ചൂടേറിയ പോരാട്ടത്തിലായിരുന്നു. ഈ ദീര്‍ഘകാല സംഘര്‍ഷം ഒരു യുദ്ധമായി പൊട്ടിപ്പുറപ്പെടാന്‍ തയ്യാറെടുക്കുകയായിരുന്നു. താന്‍ അത് തടഞ്ഞു. ഈജിപ്തും എത്യോപ്യയും തമ്മില്‍ ഒരു വലിയ അണക്കെട്ടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് മറ്റൊരു കേസ്, അത് മഹത്തായ നൈല്‍ നദിക്ക് ഭീഷണിയായിരുന്നു. തന്റെ ഇടപെടല്‍ കാരണം ഇപ്പോള്‍ സമാധാനമുണ്ട്. അങ്ങനെതന്നെ തുടരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതുപോലെ, ഇസ്രായേലും ഇറാനും തമ്മില്‍ ഉടന്‍ സമാധാനമുണ്ടാകും. നിരവധി കോളുകളും മീറ്റിംഗുകളും ഇപ്പോള്‍ നടക്കുന്നുണ്ട്. ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഒന്നിനും തനിക്ക് അംഗീകാരം ലഭിക്കാറില്ല, പക്ഷെ സാരമില്ല, ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകും. മിഡില്‍ ഈസ്റ്റിനെ വീണ്ടും മഹത്തരമാക്കൂ എന്നും ട്രംപ് പറഞ്ഞു.
ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ വധിക്കാനുളള ഇസ്രയേല്‍ പദ്ധതി കഴിഞ്ഞദിവസങ്ങളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇടപെട്ടു തടഞ്ഞെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 'ഇറാന്‍കാര്‍ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ. അവരത് ചെയ്യുംവരെ രാഷ്ടീയനേതൃത്വത്തെ ഉന്നംവയ്ക്കുന്ന വിഷയം നാം സംസാരിക്കാന്‍ പോകുന്നില്ല'എന്നു ട്രംപ് നിലപാടെടുത്തെന്നാണ് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. ഖമനയിയെ വധിക്കാന്‍ അവസരമുണ്ടെന്നാണ് ഇസ്രയേല്‍ അവകാശപ്പെട്ടത്. ഇക്കാര്യം യുഎസിനു മുന്നില്‍ ഒന്നിലേറെത്തവണ അവതരിപ്പിച്ചെങ്കിലും ട്രംപ് തള്ളിക്കളഞ്ഞു.
യുഎസിലെ ഫോക്‌സ് ടിവിയുമായുള്ള അഭിമുഖത്തില്‍, ഈ റിപ്പോര്‍ട്ടിനെക്കുറിച്ചു പ്രതികരിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വിസമ്മതിച്ചു. ഇറാനെ ആക്രമിക്കും മുന്‍പ് ട്രംപിനെ അറിയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നയതന്ത്രശ്രമങ്ങള്‍ തുടരവേ, മൂന്നാംദിവസവും ഇസ്രയേലും ഇറാനും മിസൈല്‍ ആക്രമണം തുടര്‍ന്നു. ഇറാനിലെ ആണവ, ഊര്‍ജ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ലക്ഷ്യമിട്ടപ്പോള്‍ ജനവാസമേഖലകളിലായിരുന്നു ഇറാന്റെ പ്രത്യാക്രമണം. ശനിയാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി ഇസ്രയേലില്‍ 3 കുട്ടികളടക്കം 10 പേര്‍ കൊല്ലപ്പെട്ടു.
തെക്കന്‍ ടെല്‍ അവീവിലെ ബാത് യാം പട്ടണത്തില്‍ 8 നില പാര്‍പ്പിടസമുച്ചയം തകര്‍ന്നു. 35 പേരെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ നഗരമായ ടമാറയിലും കെട്ടിടങ്ങള്‍ തകര്‍ന്നു. രണ്ടിടത്തുമായാണ് 10 മരണം. ഇതോടെ സംഘര്‍ഷം ആരംഭിച്ചശേഷം മരണം 13 ആയി. ഇറാനില്‍ 406 പേര്‍ കൊല്ലപ്പെട്ടു.
ഇസ്രയേല്‍ ആക്രമണത്തില്‍ ടെഹ്‌റാനിലെ ഷഹ്‌റന്‍ എണ്ണസംഭരണശാലയില്‍ വന്‍ തീപിടിത്തമുണ്ടായി. ആണവനിലയമായ ഇസ്ഫഹാനിലും ഖത്തറുമായി ഇറാന്‍ പങ്കിടുന്ന സൗത്ത് പാര്‍സ് പ്രകൃതിവാതകപ്പാടത്തും സ്‌ഫോടനമുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക സ്രോതസ്സുകളിലൊന്നാണിത്. ഇവിടെ ഉല്‍പാദനം ഭാഗികമായി നിര്‍ത്തിവച്ചു.
രാത്രിയാക്രമണങ്ങള്‍ക്കു പുറമേ ഇന്നലെ ഉച്ചകഴിഞ്ഞും ടെഹ്‌റാനില്‍ മിസൈല്‍വര്‍ഷമുണ്ടായി. കിഴക്കന്‍ ഇറാനിലെ മഷാദ് വിമാനത്താവളത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാന്‍ സൗകര്യമുള്ള വിമാനം തകര്‍ന്നു. കഴിഞ്ഞ 4 ദിവസത്തിനിടെ ഇസ്രയേല്‍ നടത്തുന്ന ഏറ്റവും ദീര്‍ഘദൂര ആക്രമണമാണിത്.
ശനിയാഴ്ച രാത്രി 11നുശേഷം ഇസ്രയേലിന്റെ വ്യോമപ്രതിരോധ കവചം ഭേദിച്ചാണ് ഇറാന്‍ മിസൈലുകള്‍ നാശമുണ്ടാക്കിയത്. ഹൈഫ എണ്ണസംഭരണശാലയുടെ പൈപ്പ് ലൈനുകള്‍ തകര്‍ന്നു. അദാനി ഗ്രൂപ്പിനാണ് തുറമുഖ നടത്തിപ്പുചുമതല.
ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ ഇറാനും നിര്‍ത്തുമെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. ആക്രമണത്തില്‍ മയംവരുത്തില്ലെന്നും ഇറാനില്‍ ലക്ഷ്യസ്ഥാനങ്ങള്‍ ഇനിയുമുണ്ടെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. യുഎസ് താവളങ്ങള്‍ ലക്ഷ്യമിടരുതെന്ന് ഇറാനു മുന്നറിയിപ്പ് ആവര്‍ത്തിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഇറാന്‍ ആണവക്കരാറിനു വഴങ്ങിയാല്‍ സംഘര്‍ഷം എളുപ്പം തീര്‍ക്കാനാവുമെന്നും സൂചിപ്പിച്ചു. ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ഇറാനുമായി ആണവചര്‍ച്ചയ്ക്കു സന്നദ്ധത പ്രകടിപ്പിച്ചു.
മൂന്നു ദിവസത്തിനിടെ ഇറാനിലെ 14 ആണവശാസ്ത്രജ്ഞരെ ഇസ്രയേല്‍ വധിച്ചെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചില്ല. 5 ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടത് ഇറാന്‍ അറിയിച്ചിരുന്നു. കൊലപ്പെടുത്തിയ മറ്റ് 9 ശാസ്ത്രജ്ഞരുടെ പേരുകള്‍ ഇസ്രയേല്‍ സേനയാണു പുറത്തുവിട്ടത്.
സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് ഇസ്രയേലിലും ഇറാനിലുമുള്ള ഇന്ത്യക്കാര്‍ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാത്ത സഞ്ചാരം ഒഴിവാക്കണമെന്ന് അതതു രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ നിര്‍ദേശം നല്‍കി. എംബസികളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പിന്തുടരാനും നിര്‍ദേശിച്ചു. ഇറാനിലെ എംബസി ഹെല്‍പ്ലൈന്‍: ഫോണ്‍ : +98 9128109115, +98 9128109109 വാട്‌സാപ് : +98 901044557, +98 9015993320, +91 8086871709.
ആണവ കേന്ദ്രങ്ങള്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കും പിന്നാലെ ടെഹ്‌റാനിലെ പൊലീസ് ആസ്ഥാനവും ആക്രമിച്ച് ഇസ്രയേല്‍. ഒറ്റരാത്രികൊണ്ട് ടെഹ്റാനിലെ 80ലധികം കേന്ദ്രങ്ങളാണ് ഇസ്രയേല്‍ ആക്രമിച്ചത്. ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനം, ആണവ പദ്ധതിയുടെ ആസ്ഥാനം (എസ്പിഎന്‍ഡി) എന്നിവയും ആക്രമിച്ചെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.
ഇതിനുപിന്നാലെ ഇറാന്റെ പ്രത്യാക്രമണവും ഉണ്ടായി. ടെല്‍ അവീവ് ലക്ഷ്യമാക്കി ബാലിസ്റ്റ് മിസൈലുകള്‍ വിക്ഷേപിച്ചതായി ഇറാന്‍ സൈന്യം വ്യക്തമാക്കി. ഇതോടെ ജറുസലേമിലും ടെല്‍ അവീവിലും മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. ഇസ്രയേലിന്റെ യുദ്ധവിമാന ഇന്ധന ഉല്‍പാദന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് അറിയിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 128 പേരാണ് ഇറാനില്‍ മരിച്ചത്. മരിച്ചവരില്‍ 40 പേര്‍ സ്ത്രീകളാണ്. 900ഓളം പേര്‍ പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ഇസ്രയേലി പൗരന്‍മാരുടെ മരണത്തിന് ഇറാന്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും പറഞ്ഞു. മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബാറ്റ് യാം നഗരം സന്ദര്‍ശിച്ച നെതന്യാഹു ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ''സ്ത്രീകളെയും കുട്ടികളെയും അടക്കം കൊലപ്പെടുത്തിയ ഇറാന്‍ കനത്ത വില നല്‍കേണ്ടിവരും. ഇസ്രയേലിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായ ഇറാനെ ഇല്ലാതാക്കുന്നതിനാണ് ഓപ്പറേഷന്‍ റൈസിങ് ലയണ്‍ ആരംഭിച്ചത്. ഇറാന്റെ ഭീഷണി ഇല്ലാതാക്കാന്‍ എത്ര ദിവസം വേണമെങ്കിലും ഈ ഓപ്പറേഷന്‍ തുടരും'' - നെതന്യാഹു പറഞ്ഞു. ഇറാന്‍ ആക്രമണത്തില്‍ 13 പേരാണ് ഇസ്രയേലില്‍ കൊല്ലപ്പെട്ടത്. പിന്നാലെ ഇറാന്‍ തലസ്ഥാനത്തു പുതിയ സ്‌ഫോടനങ്ങള്‍ കേട്ടതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ ഇസ്രയേലും ഇറാനും തമ്മില്‍ ഉടന്‍ കരാറിലെത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ''ഇസ്രായേലിനും ഇറാനും ഇടയില്‍ ഉടന്‍ തന്നെ സമാധാനം ഉണ്ടാകും. ഇപ്പോള്‍ നിരവധി ഫോണ്‍ സംഭാഷണങ്ങളും ചര്‍ച്ചകളും ഇതിനായി നടക്കുന്നുണ്ട്. ഞാന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷേ ഒന്നും ശരിയാകുന്നില്ല. പശ്ചിമേഷ്യയെ വീണ്ടും മഹത്തരമാക്കണം.'' - ട്രംപ് പറഞ്ഞു.
ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രാജ്യത്തിനുള്ളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു. എംബസി ഇതിനുള്ള സൗകര്യം ചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മറ്റ് സാധ്യമായ മാര്‍ഗങ്ങള്‍ പരിഗണനയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെ അര്‍മേനിയ വഴി ഒഴിപ്പിക്കുന്നത് പരിഗണനയിലെന്നാണ് സൂചന. ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
'ടെഹ്റാനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കുകയും ചെയ്യുന്നു. എംബസിയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികളെ ഇറാനിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. മറ്റ് സാധ്യമായ മാര്‍ഗങ്ങളും പരിഗണനയിലാണ്'- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
1500-ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുകയാണ്. അവരില്‍ ഭൂരിഭാഗവും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി സംസാരിച്ചിരുന്നു.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതമായ തിരിച്ചുവരവിന് ഇടപെടാനും സൗകര്യമൊരുക്കാനും വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനോടും അഭ്യര്‍ത്ഥിച്ചു. ഇറാനിലെ ടെഹ്റാന്‍, ഷിറാസ്, കോം നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും എംബിബിഎസ് പോലുള്ള പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നവരാണ്.
അതിനിടെ ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി വീണ്ടും മുന്നറിയിപ്പ് നല്‍കി. ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസിയാണ് ജോലിക്കാര്‍, വിദ്യാര്‍ത്ഥികള്‍, വ്യാപാരികള്‍ അടക്കമുള്ള ഇസ്രയേലിലെ ഇന്ത്യന്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കി. നിരന്തരമായി പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളെ എംബസി നിരീക്ഷിക്കുന്നുണ്ടെന്നും ഇസ്രയേല്‍ അധികാരികളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും എംബസി വാര്‍ത്താ കുറിപ്പില്‍ വിശദമാക്കി.
ഇസ്രയേല്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വ്യോമാതിര്‍ത്തി അടയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണം. അനാവശ്യമായി സഞ്ചരിക്കരുതെന്നും നല്‍കിയ നിര്‍ദേശങ്ങള്‍ സൂക്ഷ്മമായി പാലിക്കണമെന്നും എംബസി എക്‌സിലൂടെ പുറത്ത് വിട്ട വാര്‍ത്താ കുറിപ്പില്‍ വിശദമാക്കി. ഇന്ത്യക്കാരുടെ സുരക്ഷിതത്വമാണ് എംബസിയുടെ പ്രഥമ പരിഗണനയെന്നും എന്ത് സഹായത്തിനും ബന്ധപ്പെടാമെന്നും എംബസിഅറിയിച്ചു. സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പറുകളും എംബസി വിശദമാക്കി. 24 മണിക്കൂറും ലഭ്യമായ രണ്ട് ഹെല്‍പ് ലൈന്‍ നമ്പറുകളാണ് എംബസി നല്‍കിയിട്ടുള്ളത്.
തെക്കന്‍ ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായെന്ന് ഐഡിഎഫ്. ടെല്‍ അവിവ്, ജറുസലേം, ഹൈഫ എന്നിവ ലക്ഷ്യമാക്കിയതാണ് ഇന്ന് ഇറാന്റെ ആക്രമണമുണ്ടായത്. തുറമുഖ നഗരമായ ഹൈഫയില്‍ ഇറാന്റെ മിസൈല്‍ പതിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. ഹൈഫയില്‍ നിന്നും വന്‍ തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. നാല് പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
അതേസമയം ഇസ്രയേലില്‍ നിന്ന് 2300 കിലോമീറ്റര്‍ അകലെ ഇറാന്റെ ഇന്ധന ടാങ്കര്‍ വിമാനം ഇസ്രയേല്‍ വ്യോമസേന ആക്രമിച്ച് തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഇതുവരെ ഭേദിച്ചതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ലക്ഷ്യമാണത്.
അതിനിടെ ടെഹ്‌റാന്റെ വ്യോമാതിര്‍ത്തിയുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇസ്രയേല്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇനി മിസൈലുകള്‍ വിക്ഷേപിച്ചാല്‍ ടെഹ്‌റാന്‍ കത്തുമെന്നാണ് ഇസ്രയേല്‍ മുന്നറിയിപ്പെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇസ്രയേലിന്റെ അവകാശവാദത്തോട് ഇറാന്‍ ഇനിയും പ്രതികരിച്ചിട്ടില്ല. അമേരിക്ക - ഇറാന്‍ ചര്‍ച്ചകള്‍ അര്‍ത്ഥ ശൂന്യമാണെന്ന് ഇറാനും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനും ഇസ്രയേലും തമ്മില്‍ ഒരു കരാറുണ്ടാക്കണം എന്നാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. തന്റെ ഇടപെടല്‍ പല സംഘര്‍ഷഭരിത രാജ്യങ്ങള്‍ക്കിടയിലും സമാധാനത്തിന് കാരണമായെങ്കിലും തനിക്ക് ഒരിക്കലും അംഗീകാരം ലഭിച്ചില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍, കഴിഞ്ഞ മാസം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ സംബന്ധിച്ച തന്റെ അവകാശവാദവും ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha