ഞെട്ടലോടെ ലോകം... ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയെങ്കിലും ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനം; ഇറാന്‍ കീഴടങ്ങില്ലയെന്ന് ഖമനേയി; അമേരിക്കന്‍ സൈനിക ഇടപെടലുണ്ടായാല്‍ പരിഹരിക്കാന്‍ കഴിയാത്ത നഷ്ടമുണ്ടാകും

പശ്ചിമേഷ്യ കലുഷിതമാകുകയാണ്. ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇറാന് അവരുടെ ആണവ പദ്ധതി അവസാനിപ്പിക്കാന്‍ ഒരു അവസരം കൂടി നല്‍കുകയായിരുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍ സര്‍ക്കാര്‍ നിലംപതിക്കുമോയെന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്തും സംഭവിക്കാമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതോടെ ടെഹ്‌റാന്റെ ആകാശം പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. ജനങ്ങളോട് ഒഴിയാന്‍ ആദ്യം ഇസ്രയേല്‍ സൈന്യവും പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ആവശ്യപ്പെട്ടതോടെ ഏതുനിമിഷവും ആക്രമണമുണ്ടാകുമെന്ന് കരുതപ്പെട്ടിരുന്നു. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും അല്ലെങ്കില്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിക്കുമെന്നും കഴിഞ്ഞദിവസം സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഇന്നലെയും ഒറ്റവരി സന്ദേശങ്ങള്‍ തുടര്‍ന്നു.
ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം മൂര്‍ഛിച്ചതോടെ തുടര്‍നടപടികള്‍ സംബന്ധിച്ച സാധ്യതകള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കൈമാറിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്. ഇസ്രയേലിന്റെ ആക്രമണങ്ങളെ സഹായിക്കാന്‍ യുഎസ് പദ്ധതിയിടുന്നുണ്ടോയെന്ന് പറയാന്‍ അദ്ദേഹം തയാറായില്ല. മധ്യപൂര്‍വദേശത്തുള്ള യുഎസ് സൈന്യത്തിന് പരമാവധി സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ ഭൂഗര്‍ഭ ആണവപദ്ധതികളെ തകര്‍ക്കാന്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഇസ്രയേലിന് കൈമാറണോ എന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ട്രംപ് ആണെന്നും അദ്ദേഹം പറഞ്ഞു. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വഹിക്കാന്‍ ശേഷിയുള്ള ബി 2 സ്റ്റെല്‍ത്ത് ബോംബറുകള്‍ പറത്താന്‍ യുഎസ് പൈലറ്റുമാര്‍ ആവശ്യമാണ്.
അടുത്ത നടപടി സംബന്ധിച്ച് നിരവധി സാധ്യതകള്‍ പ്രസിഡന്റിനു മുന്നിലുണ്ടെന്ന് ഉറപ്പാക്കുക, അത് പ്രസിഡന്റിനെ അറിയിക്കുക, ആ സാധ്യതകളുടെ അനന്തരഫലങ്ങള്‍ ബോധ്യപ്പെടുത്തുക എന്നിവയാണ് തന്റെയും സംയുക്ത സേനാ മേധാവി ജനറല്‍ ഡാന്‍ കെയ്‌നിന്റെയും ചുമതലയെന്ന് പീറ്റ് ഹെഗ്സെത് പറഞ്ഞു. അതേസമയം, യുഎസ് കുടുതല്‍ യുദ്ധവിമാനങ്ങളും ഏരിയല്‍ ഇന്ധന ടാങ്കുകളും മധ്യപൂര്‍വദേശത്ത് വിന്യസിച്ചു. എഫ് 16, എഫ് 22, എഫ് 35 യുദ്ധവിമാനങ്ങളാണ് യുഎസ് വിന്യസിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനെതിരെയുള്ള ആക്രമണത്തില്‍ പങ്കുചേര്‍ന്നാല്‍, മധ്യപൂര്‍വദേശത്ത് മറ്റൊരു യുദ്ധത്തിലേക്ക് യുഎസിനെ വലിച്ചിഴക്കുന്ന നടപടിയാകുമതെന്ന് വിലയിരുത്തലുണ്ട്.
അതേസമയം ഇസ്രയേലുമായുള്ള സംഘര്‍ഷത്തില്‍ നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം തള്ളിക്കളഞ്ഞ് ഇറാന്‍. പോരാട്ടം തുടങ്ങിയിട്ടേ ഉള്ളുവെന്നും ഇറാന്‍ കീഴടങ്ങില്ലെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി വ്യക്തമാക്കി. ഇറാന്‍ ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസ്താവനയിലാണ് ആയത്തുള്ള അലി ഖമനേയി ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കന്‍ സൈനിക ഇടപെടലുണ്ടായാല്‍ പരിഹരിക്കാന്‍ കഴിയാത്ത നഷ്ടം വരുത്തി വെയ്ക്കുമെന്നും ഖമനേയി പറഞ്ഞു. വിവേകം ഉള്ളവര്‍ ഇറാനോട് ഭീഷണി സ്വരത്തില്‍ സംസാരിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധത്തെ യുദ്ധം കൊണ്ടും, ബോംബിനെ ബോംബ് കൊണ്ടും ഇറാന്‍ നേരിടും. ഏതൊരു വിധത്തിലുള്ള ഭീഷണിക്കും ആജ്ഞകള്‍ക്കും മുന്നില്‍ ഇറാന്‍ വഴങ്ങില്ല. ഇസ്രയേലിനെ സഹായിക്കാനുള്ള സൈനിക ഇടപെടല്‍ അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ നിസ്സംശയമായും അമേരിക്കക്കാര്‍ക്ക് തിരിച്ചെടുക്കാനാവാത്ത ദോഷം വരുത്തിവയ്ക്കുമെന്നും ഇറാന്‍ പരമോന്നത നേതാവ് വിവരിച്ചു.
ഇറാനെയും അവിടുത്തെ ജനങ്ങളെയും ചരിത്രത്തെയും അറിയുന്ന വിവേകശാലികള്‍ ഒരിക്കലും ഭീഷണിയുടെ ഭാഷയില്‍ സംസാരിക്കില്ല. കാരണം ഇറാനികള്‍ കീഴടങ്ങുന്നവരല്ലെന്ന് വിവേകശാലികള്‍ക്ക് അറിയാമെന്നും ഖമനേയി പ്രസ്താവനയില്‍ വിവരിച്ചു. ഇറാന്‍ നിരുപാധികം കീഴടങ്ങണം എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയാണ് ഇറാന്‍ പരമോന്നത നേതാവ് ഇന്ന് നല്‍കിയത്. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും ആയത്തുള്ള അലി ഖമനേയി എവിടെയാണെന്ന് വ്യക്തമായ വിവരം ഉണ്ടെങ്കിലും ഇപ്പോള്‍ വധിക്കില്ലെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് ഇന്നലെ മുന്നറിയിപ്പ് നല്‍കിയത്.
അതേസമയം സംഘര്‍ഷത്തിന്റെ ആറാം നാള്‍ ഇറാനും ഇസ്രയേലും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുകയാണ്. ഇടതടവില്ലാതെ ടെഹ്‌റാനില്‍ ഇസ്രയേലിന്റെ ആക്രമണമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അത്യധുനിക ഇസ്രയേലി ഡ്രോണ്‍ ടെഹ്‌റാന് സമീപം ഇറാന്‍ വെടിവെച്ചിട്ടു. യുദ്ധത്തില്‍ അമേരിക്ക പങ്കാളിയാകുമോ എന്നതില്‍ അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണ്. എന്നാല്‍ പശ്ചിമേഷ്യയില്‍ യു എസ് സൈനിക നീക്കം സജീവമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കുന്നതായും പടയൊരുക്കം ശക്തിപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇറാന്‍ ആണവായുധം നേടുന്നതിന് തൊട്ടരികില്‍ എത്തിയെന്നും തടയാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ആയിരക്കണക്കിന് സെന്‍ട്രിഫ്യൂജുകളും ആണവശേഖരവും ഭൂമിക്കടിയിലാണ്. ഇവ തകര്‍ക്കാനുള്ള ശക്തമായ ബങ്കര്‍ ബസ്റ്റിംഗ് ബോംബുകള്‍ അമേരിക്കയില്‍ നിന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ ഇറാനില്‍ ലക്ഷ്യം നേടുമെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ഇറാന്റെ മിസൈല്‍ ആക്രമണ ശേഷി ഗണ്യമായി കുറഞ്ഞെന്നും ഇസ്രായേല്‍ അവകാശപ്പെട്ടിട്ടുണ്ട്.
ഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ദില്ലിയിലെത്തി. അര്‍മേനിയയുടെ തലസ്ഥാനമായ യെരേവാനില്‍നിന്നാണ് വിമാനം പുറപ്പെട്ടത്. 110 ഇന്ത്യാക്കാരാണ് ആദ്യ വിമാനത്തിലുള്ളത്. വന്ന 110 പേരില്‍ 90 പേരും ജമ്മു കശ്മീര്‍ സ്വദേശികളാണ്. 20 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. തിരിച്ചെത്തിയ ഇന്ത്യക്കാരെ സ്വീകരിക്കാന്‍ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിമാനതാവളത്തില്‍ എത്തി. ആദ്യ സംഘത്തില്‍ മലയാളികള്‍ ഇല്ലെന്നാണ് ഇതുവരെയുള്ള വിവരമെന്ന് നോര്‍ക്ക വ്യക്തമാക്കിയത്. ടെഹ്‌റാനില്‍ നിന്നും 12 മലയാളി വിദ്യാര്‍ത്ഥികള്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ വരും ദിവസങ്ങളില്‍ മടങ്ങിയേക്കുമെന്നാണ് സൂചന.സര്‍ക്കാരിന് നന്ദി പറഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ പുറത്തേക്ക് എത്തിയത്. ഇന്ത്യന്‍ പതാക എന്തിയാണ് ഉര്‍മിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പുറത്തേക്ക് വന്നത്.
ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ഇന്ത്യ. ടെഹ്‌റാനില്‍നിന്നും ക്വോമിലേക്ക് 600 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു. ചിലര്‍ സ്വമേധയാ ടെഹ്‌റാനില്‍നിന്നും വിവിധ അതിര്‍ത്തികളിലേക്ക് പോയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരും.ഒഴിപ്പിക്കലിന് തുര്‍ക്ക്മിനിസ്ഥാന്റയും അസര്‍ബൈജാന്റയും പിന്തുണ ഇന്ത്യ തേടിയിട്ടുണ്ട്. അതേസമയം സ്ഥിതി ഇനിയും വഷളാവുകയാണെങ്കില്‍ ഇസ്രയേലില്‍നിന്ന് 25000 ഓളം ഇന്ത്യക്കാരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക്. ഇസ്രയേല്‍ വിടാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിര്‍ത്തി കടക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാണെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡര്‍ അറിയിച്ചിരുന്നു.
ഇസ്രയേല്‍ വിടാന്‍ താല്‍പര്യമുള്ളവര്‍ എംബസിയില്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നും ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് ഇ-വിസക്കുള്ള അപേക്ഷ നല്‍കാന്‍ ലിങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഇസ്രയേല്‍ അധികൃതര്‍ ഇന്നലെ അറിയിച്ചിരുന്നു. പതിനായിരം പേരെ ഇറാനില്‍ നിന്ന് ഒഴിപ്പിക്കേണ്ടി വന്നാല്‍ സമീപകാലത്ത് ഇന്ത്യ നടത്തുന്ന വലിയ ഒഴിപ്പിക്കല്‍ ദൗത്യമായിരിക്കും ഇത്.
ഇറാനെ അമേരിക്ക ആക്രമിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പ് പറയാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആക്രമിക്കാം ആക്രമിക്കാതിരിക്കാം എന്നാണ് ട്രംപിന്റെ മറുപടി. അടുത്ത ആഴ്ച നിര്‍ണായകമാണെന്നും വ്യോമ പ്രതിരോധം പൂര്‍ണമായും നശിച്ച ഇറാന്‍ നിസ്സഹായരാണെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. അതേ സമയം മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നുവെന്ന് വ്യക്തമാക്കി റഷ്യ രം?ഗത്തെത്തി. രാഷ്ട്രങ്ങളെ ബന്ധപ്പെട്ടതായും റഷ്യ വ്യക്തമാക്കി. വ്‌ലാദിമിര്‍ പുടിന്‍ യുഎഇ പ്രസിഡന്റുമായി സംസാരിച്ചു. സംഘര്‍ഷങ്ങളില്‍ ഇരുരാഷ്ട്രങ്ങളും ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
അതേ സമയം, നിരുപാധികം കീഴടങ്ങണമെന്ന ഡൊണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം ഇറാന്‍ തള്ളിയിരുന്നു. ശത്രുവിന് മുന്നില്‍ കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞു. ശത്രുവിന് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് ഇറാന്റെ നിലപാട്. അതേസമയം, ഇസ്രയേല്‍ ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളില്‍ അമേരിക്ക നേരിട്ട് പങ്കാളി ആയേക്കുമെന്ന സൂചനയും പുറത്തുവന്നിരുന്നു.
പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കുന്നതായും പടയൊരുക്കം ശക്തിപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്‍ ആണവായുധം നേടുന്നതിന് തൊട്ടരികില്‍ എത്തിയെന്നും തടയാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇന്നലെ രാത്രിയില്‍ ഉടനീളം ടെഹ്‌റാനിലടക്കം ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ഇതിനിടെ, ഇസ്രയേലി നഗരങ്ങളെ ലക്ഷ്യമാക്കി രാത്രിയിലും ഇറാന്റെ മിസൈല്‍ ആക്രമണവും തുടര്‍ന്നു. ഹൈഫയിലേക്കും ടെല്‍ അവീവിലേക്കും ഇറാന്‍ അയച്ച മിസൈലുകള്‍ തകര്‍ത്തെന്ന് ഇസ്രായേല്‍ അറിയിച്ചു.
ഇസ്രയല്‍ - ഇറാന്‍ സംഘര്‍ഷത്തിലെ നിലപാടില്‍ ട്രംപിനെ എതിര്‍ത്ത് പിന്തുണയ്ക്കുന്നവരില്‍ ഏറിയ പങ്കും. എക്കണോമിസ്റ്റ് യുഗവ് നടത്തിയ അഭിപ്രായ സര്‍വ്വേയിലാണ് ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്ക പങ്കാളിയാവേണ്ടെന്ന ഫലം വന്നത്. ബുധനാഴ്ചയാണ് സര്‍വേ ഫലംപുറത്ത് വന്നത്. 2024ലെ തെരഞ്ഞെടുപ്പില്‍ ട്രംപിന് വോട്ട് ചെയ്തവരില്‍ 53 ശതമാനം പേരാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ട്രംപിന്റെ നിലപാടിനെ ശക്തമായി എതിര്‍ത്തത്. ഇറാന്‍ ആണവ വിപുലീകരണം നടത്തുന്നതിന് തടയിടാന്‍ നയതന്ത്ര ശ്രമങ്ങളോ സാമ്പത്തിക ഉപരോധങ്ങള്‍ ശക്തമാക്കലോ ആണ് വേണ്ടതെന്നാണ് സര്‍വ്വേയിലുയര്‍ന്ന അഭിപ്രായമെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
സര്‍വേയില്‍ യുഎസ് കോണ്‍ഗ്രസ് അനുമതിയില്ലാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അമേരിക്കന്‍ സൈന്യം ഇടപെടുന്നതിനുള്ള സാധ്യതയെ ട്രംപ് പ്രത്യക്ഷവല്‍ക്കരിക്കുന്നതിനെതിരെ ട്രംപ് അനുകൂലികള്‍ വരെ എതിര്‍ക്കുന്നുണ്ട്. റിപ്പബ്ലിക്കന്‍ നേതാക്കളും സമാന നിലപാടാണ് പ്രകടിപ്പിച്ചത്. ഇത് നമ്മുടെ യുദ്ധമല്ലെന്നും അവിടെ നമ്മളുണ്ടെങ്കില്‍ ഭരണ ഘടനയ്ക്ക് അനുസരിച്ച് കോണ്‍ഗ്രസാണ് തീരമാനിക്കേണ്ടതെന്നാണ് കെന്റക്കിയിലെ റിപബ്ലിക്കന്‍ പ്രതിനിധിയായ തോമസ് മാസി സമൂഹമാധ്യമങ്ങളിലെ കുറിപ്പില്‍ വിശദമാക്കിയത്. തിങ്കളാഴ്ചയാണ് തോമസ് മാസി അഭിപ്രായ പ്രകടനം നടത്തിയത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാവുന്നതില്‍ അമേരിക്കയുടെ പങ്ക് പേരിന് മാത്രമാകാനാണ് ആഗ്രഹമെന്നാണ് ടെന്നിസിയിലെ റിപബ്ലിക്കന്‍ പ്രതിനിധി ടിം ബര്‍ചെറ്റ് ബുധനാഴ്ച മാധ്യമങ്ങളോട് വിശദമാക്കിയത്. പശ്ചിമേഷ്യയില്‍ വീണ്ടും അവസാനമില്ലാത്ത ഒരു യുദ്ധം കൂടി ആരംഭിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും ടിം ബര്‍ചെറ്റ് വിശദമാക്കിയിരുന്നു. സര്‍വേ പ്രകാരം വെറും 19ശതമാനം പേര്‍ മാത്രമാണ് അമേരിക്കന്‍ സൈനിക ഇടപെടലിന് പിന്തുണ നല്‍കിയത്. 63ശതാമാനം പേര്‍ ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച നയതന്ത്ര സംഭാഷണങ്ങള്‍ നടക്കണമെന്നാണ് വിശദമാക്കിയത്.
https://www.facebook.com/Malayalivartha