വിട്ടുകൊടുക്കാതെ ഇന്ത്യ... യുഎസ് താരിഫ് യുദ്ധത്തിന് പിന്നാലെ ട്രംപിനെ കാണാന്‍, രണ്ട് മാസത്തില്‍ രണ്ടാം തവണയും അമേരിക്കയിലേക്ക് പാക് സൈനിക മേധാവി; നിലപാടിലുറച്ച് ഇന്ത്യ

യുഎസ് താരിഫ് യുദ്ധത്തിന് പിന്നാലെ പല മാറ്റങ്ങളും ഉണ്ടാകുന്നു. പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ രണ്ട് മാസത്തിനിടെ രണ്ടാം തവണയും അമേരിക്കന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധിക താരിഫ് ചുമത്തി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദര്‍ശനം.
അടുത്തിടെ പാകിസ്ഥാനുമായി ട്രംപ് പുതിയ വ്യാപാര കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇതിന്റെ ഭാഗമായി പാകിസ്ഥാന് മുന്‍ഗണനാ താരിഫ് നിരക്ക് വാഗ്ദാനം ചെയ്യുകയും പാകിസ്ഥാനിലെ എണ്ണ ശേഖരം കണ്ടെത്താന്‍ സഹായിക്കാമെന്ന് അറിയിപ്പുണ്ടാവുകയും ചെയ്തിരുന്നു. അതേസമയം റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിനാല്‍ ഇന്ത്യയുടെ കയറ്റുമതിക്ക് 25 ശതമാനം അധിക താരിഫ് ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള മൊത്തം താരിഫ് 50 ശതമാനമായി ഉയരും.
ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ജൂണിലാണ് അവസാനമായി അമേരിക്ക സന്ദര്‍ശിച്ചത്. അന്ന് ട്രംപ് അദ്ദേഹത്തിന് വൈറ്റ് ഹൗസില്‍ ഉച്ചഭക്ഷണം നല്‍കിയിരുന്നു. പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ഈ വര്‍ഷം വീണ്ടും യുഎസ് സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന് മുനീര്‍ അന്ന് തന്നെ സൂചിപ്പിച്ചിരുന്നു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തലവന്‍ ജനറല്‍ മൈക്കിള്‍ എറിക് കുറില്ല കഴിഞ്ഞ ജൂലൈയില്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് മുനീറിന്റെ യാത്ര.
ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ തിരിച്ചടിക്ക് ശേഷം ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം അത്ര നല്ല നിലയിലായിരുന്നില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് താന്‍ മധ്യസ്ഥം വഹിച്ചുവെന്ന് ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ അവകാശവാദം നരേന്ദ്ര മോദി സര്‍ക്കാര്‍ നിഷേധിച്ചു. 'ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്താന്‍ ലോകത്തിലെ ഒരു നേതാവും ഞങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല' എന്ന് പ്രധാനമന്ത്രി മോദി പാര്‍ലമെന്റില്‍ അടക്കം പ്രസ്താവിച്ചിരുന്നു. ഈ സംഭവങ്ങള്‍ക്കൊപ്പമാണ് താരിഫ് വര്‍ദ്ധനവ് കൂടി വന്നത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവല്‍ അറിയിച്ചു. റഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് ഡോവല്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം തീയതി തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഈ വര്‍ഷം അവസാനം അത് നടക്കുമെന്ന് ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക ഇന്ത്യക്ക് മേല്‍ 50 ശതമാനം തീരുവ ചുമത്തിയ സാഹചര്യത്തിലാണ് റഷ്യ ഇന്ത്യ സന്ദര്‍ശിക്കുമെന്ന വാര്‍ത്ത പുറത്തുവന്നത്.
ഇന്ത്യക്കും റഷ്യക്കും ഇടയില്‍ സവിശേഷവും ദീര്‍ഘകാലവുമായ ബന്ധമുണ്ട്. ബന്ധത്തെ ഞങ്ങള്‍ വിലമതിക്കുന്നു. ഉന്നതതല ഇടപെടലുകള്‍ വളരെയധികം സംഭാവന നല്‍കിയിട്ടുണ്ട്. പ്രസിഡന്റ് പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ച് അറിഞ്ഞതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തെച്ചൊല്ലി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം. റഷ്യയില്‍ നിന്ന് ഊര്‍ജ്ജം വാങ്ങുന്നതിലൂടെ ഇന്ത്യ യുക്രെയ്‌നിനെതിരായ യുദ്ധത്തെ സഹായിക്കുകയാണെന്നും ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ താളം തെറ്റിച്ചെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു.
റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് തുടരുന്നതിനെതിരെ, ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ബുധനാഴ്ച ട്രംപ് ഒപ്പുവച്ചു. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ സമ്മതിച്ചില്ലെങ്കില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നവരെ ദ്വിതീയ താരിഫ് ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഭീഷണിപ്പെടുത്തി.
യുക്രെയ്ന്‍ യുദ്ധത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു. ഇരുവരും തമ്മില്‍ അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തുമെന്നും യുഎഇ ആയിരിക്കും വേദിയെന്നും റഷ്യന്‍ വൃത്തങ്ങള്‍ അറിയിച്ചു. പുട്ടിന്‍ ആണ് യുഎഇ ചര്‍ച്ചക്ക് വേദിയാകണമെന്ന് നിര്‍ദേശിച്ചത്.
പുട്ടിനും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയും തമ്മില്‍ നേരിട്ട് ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ പുട്ടിനുമായുള്ള ചര്‍ച്ചക്ക് ട്രംപ് തയ്യാറാകൂ എന്നാണ് നേരത്തെ വൈറ്റ് ഹൗസ് അറിയിച്ചിരുന്നത്. അതേസമയം സമാധാന ചര്‍ച്ചകളില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടി പങ്കെടുക്കണമെന്നാണ് സെലന്‍സ്‌കിയുടെ നിലപാട്. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ബുധനാഴ്ച മോസ്‌കോയില്‍ വച്ച് മൂന്ന് മണിക്കൂര്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നതായി പുട്ടിന്‍ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച മോസ്‌കോയില്‍ വച്ച് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍-നഹ്യാനുമായി പുട്ടിന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
''കൂടിക്കാഴ്ചയെ തുറന്ന മനസ്സോടെയാണ് ട്രംപ് കാണുന്നത്. ഈ ക്രൂരമായ യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ പ്രസിഡന്റ് ട്രംപ് പ്രസിഡന്റ് പുട്ടിനുമായും പ്രസിഡന്റ് സെലന്‍സ്‌കിയുമായും കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വൈകാതെ പുറത്തുവിടും.'' വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. ട്രംപ്-പുട്ടിന്‍ കൂടിക്കാഴ്ച റഷ്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണെന്നും ലീവിറ്റ് പറഞ്ഞു.
അതേസമയം അടുത്ത ആഴ്ച ആദ്യത്തോടെ പുട്ടിനും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണെന്ന് ക്രെംലിന്‍ വക്താവ് യൂറി ഉഷാക്കോവ് സ്ഥിരീകരിച്ചു. എന്നാല്‍ റഷ്യയില്‍ നിന്നാണ് കൂടിക്കാഴ്ചയ്ക്കുള്ള അഭ്യര്‍ത്ഥന വന്നതെന്ന ലീവിറ്റിന്റെ പ്രസ്താവനയെ യൂറി തള്ളി. യുഎസിന്റെ നിര്‍ദേശപ്രകാരമാണ് കൂടിക്കാഴ്ചയെന്നാണ് റഷ്യയുടെ നിലപാട്.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. നവംബറില്‍ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന് രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നിര്‍മിത ബുദ്ധി, പ്രതിരോധം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ ഇരുവരും തമ്മില്‍ ചര്‍ച്ചകള്‍ നടക്കും. വൈറ്റ് ഹൗസില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് മികച്ച സ്വീകരണം ഒരുക്കാനാണ് ട്രംപ് പദ്ധതിയിടുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മേയില്‍ ട്രംപിന്റെ മധ്യപൂര്‍വദേശത്തെ സന്ദര്‍ശനത്തിനിടെ സൗദി അറേബ്യയില്‍ എത്തിയിരുന്നു. ഖത്തര്‍, യുഎഇ രാജ്യങ്ങള്‍ക്ക് പുറമെയാണ് ട്രംപ് അന്ന് സൗദി അറേബ്യ കൂടി സന്ദര്‍ശിച്ചത്. റിയാദിലെത്തിയ ട്രംപ് 600 ബില്യണ്‍ ഡോളറിന്റെ കരാറുകളിലും ഒപ്പുവച്ചിരുന്നു. സൗദി ഉല്‍പ്പന്നങ്ങള്‍ക്ക് പത്ത് ശതമാനം താരിഫാണ് യുഎസ് ചുമത്തിയിരിക്കുന്നത്. സന്ദര്‍ശനവേളയില്‍ ഇക്കാര്യവും ചര്‍ച്ചയായേക്കും.
ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് വഴി യുഎസിന് വന്‍ വരുമാന വളര്‍ച്ചയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പ്രതിമാസം 50 ബില്യണ്‍ ഡോളര്‍ വരുമാനം ഇതുവഴി യുഎസിന് ലഭിക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താരിഫുകളില്‍ നിന്ന് അമേരിക്ക പ്രതിമാസം 50 ബില്യണ്‍ ഡോളര്‍ വരെ പിരിച്ചെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് വ്യാഴാഴ്ച പറഞ്ഞു.
''നിങ്ങള്‍ക്ക് സെമികണ്ടക്ടറുകള്‍ ലഭിക്കും, നിങ്ങള്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ലഭിക്കും. നിങ്ങള്‍ക്ക് എല്ലാത്തരം അധിക താരിഫ് പണവും ലഭിക്കും.'' ഫോക്‌സ് ബിസിനസ് നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ ലുട്നിക് പറഞ്ഞു. ചൈനയുമായി താരിഫ് കരാറിലെത്തുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് സാധ്യമാണെന്നും ലുട്‌നിക് സൂചിപ്പിച്ചു.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിനുള്ള ശിക്ഷയായി, ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യയ്ക്ക് തിരിച്ചടി. മുന്‍കൂട്ടി തീരുമാനിച്ച താരിഫുകള്‍ പ്രാബല്യത്തില്‍ വരുന്നതിന് 14 മണിക്കൂര്‍ മുന്‍പാണ് അധിക താരിഫുകള്‍ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചത്. ഓഗസ്റ്റ് 7 മുതല്‍ നേരത്തേ തീരുമാനിച്ച 25 ശതമാനം തീരുവ പ്രാബല്യത്തില്‍ വരുമെങ്കിലും 21 ദിവസത്തിനു ശേഷമാണ് അധിക തീരുവ പ്രാബല്യത്തില്‍ വരിക.
അധിക താരിഫുകള്‍ ഇന്ത്യന്‍ കയറ്റുമതി ഉല്‍പന്നങ്ങളായ ഓട്ടോ പാര്‍ട്സ്, തുണിത്തരങ്ങള്‍, ഇലക്ട്രോണിക്സ് തുടങ്ങിയവയുടെ വില കൂട്ടും. സ്റ്റീല്‍, കെമിക്കല്‍, ഫാര്‍മ വ്യവസായങ്ങളെ ഇത് ബാധിക്കുകയും വലിയ തിരിച്ചടി നേരിടുകയും ചെയ്യും. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര അസന്തുലിതാവസ്ഥ വര്‍ധിച്ചേക്കാം. വിതരണ ശൃംഖലയില്‍ ഒരു മാറ്റമോ പുനഃപരിശോധനയോ ഉണ്ടാകാനും സാധ്യതയുണ്ട്.
തീരുവ 50 ശതമാനം വര്‍ധിപ്പിച്ചതോടെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് യുഎസ് വിപണിയില്‍ വില കുത്തനെ കൂടും. ഇതോടെ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി കുറയാനാണ് സാധ്യത. തുണിത്തരങ്ങള്‍, തുകല്‍ ഉല്‍പന്നങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി മേഖലകളില്‍ കനത്ത നഷ്ടമുണ്ടായേക്കുമെന്നാണ് സാമ്പത്തിക മേഖലയിലെ വിദ്ഗധരുടെ നിരീക്ഷണം. ഉയര്‍ന്ന തീരുവയുമായി യുഎസ് മുന്നോട്ടുപോയാല്‍ ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് തിരിച്ചടി നേരിട്ടേക്കും.
ഇതോടൊപ്പം തന്നെ യുഎസിലെ സാധാരണ ഉപഭോക്താക്കളെയും ഇത് കാര്യമായി ബാധിക്കും. ആഗോള വ്യാപാരത്തില്‍ അനിശ്ചിതത്വം സൃഷ്ടിക്കാനും സാധ്യതയുണ്ട്. ഇന്ത്യയ്ക്കെതിരായ അധിക താരിഫ് മറ്റ് രാജ്യങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കും.
യുഎസ് തീരുവ ഇരട്ടിയാക്കിയതോടെ വിവിധ വിഭാഗങ്ങളില്‍പെട്ട ഉല്‍പന്നങ്ങള്‍ക്കുമേല്‍ ഫലത്തില്‍ 63.9 ശതമാനം വരെ തീരുവ ചുമത്തപ്പെട്ടേക്കാം. ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുക ടെക്‌സ്‌റ്റൈല്‍ വ്യവസായമാണ്. വിവിധയിനം തുണിത്തരങ്ങള്‍ക്കു തീരുവ നിലവില്‍ 34.5% മുതല്‍ 48.4% വരെയാണ്. ഇത് 59% മുതല്‍ 63.9% വരെയായി ഉയരും. അതേസമയം, ഈ രംഗത്ത് ഇന്ത്യയുമായി മത്സരിക്കുന്ന ചൈനയ്ക്കും (30%), ബംഗ്ലദേശിനും താരതമ്യേന കുറഞ്ഞ തീരുവയാണുള്ളത്.
മെഷിനറി, പരവതാനി, ഓര്‍ഗാനിക് കെമിക്കലുകള്‍ തുടങ്ങിയവയുടെ കയറ്റുമതിയും വെല്ലുവിളി നേരിടും. ഈ രംഗത്ത് ഇന്ത്യയുമായി മത്സരിക്കുന്ന മറ്റു പല രാജ്യങ്ങളുടെയും തീരുവ നാമമാത്രമാണ്. ഇത് യുഎസ് വിപണിയില്‍ ഇന്ത്യയുടെ മേല്‍ക്കൈ നഷ്ടപ്പെടുത്തിയേക്കുമെന്നാണ് ആശങ്ക. അങ്ങനെ സംഭവിച്ചാല്‍ കയറ്റുമതിയില്‍ 4050% ഇടിവുണ്ടാകാം.
റഷ്യന്‍ എണ്ണയുടെ പേരിലുള്ള പിഴത്തീരുവ പ്രാബല്യത്തിലാകാന്‍ ഓഗസ്റ്റ് 27 വരെ സമയം നല്‍കിയത് ഇന്ത്യയുമായി ട്രംപ് വീണ്ടും വിലപേശലിന് ശ്രമിക്കുന്നുവെന്നതിന്റെ സൂചനയാണ്. അതിനകം യുഎസുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിയേണ്ടതാണ്. റഷ്യന്‍ എണ്ണ വാങ്ങുന്നതു വിപണി സാഹചര്യവും ഊര്‍ജസുരക്ഷയും കണക്കിലെടുത്താണെന്ന് ഇന്ത്യ വ്യക്തമാക്കി. രാജ്യതാല്‍പര്യം ഉറപ്പാക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്നും അറിയിച്ചു.
https://www.facebook.com/Malayalivartha