ട്രംപ് ഉത്തരം പറയേണ്ടി വരും... ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ നടപടിയില്‍ ഉത്തരം മുട്ടി, ചോദ്യങ്ങളുമായി അമേരിക്കൻ കോൺഗ്രസ്, പ്രതിരോധവുമായി പീറ്റ് ഹെഗ്‌സെത്ത്, ഡെമോക്രറ്റുകൾക്കും വിമർശനം

അങ്ങനെ ട്രംപിന് സ്വന്തം നാട്ടില്‍ തിരിച്ചടി നേരിടുകയാണ്. അവസാനം ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ നടപടിയെ പ്രതിരോധിച്ച് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. യുഎസ് കോൺഗ്രസിലാണ് പീറ്റ് ഹെഗ്‌സെത്തും പെന്റഗൺ നേതൃത്വവും സൈനിക നടപടിയെ പ്രതിരോധിച്ചുള്ള വാദങ്ങൾ ഉയർത്തിയത്. ഇറാൻ യുദ്ധത്തെ കുറിച്ച് കടുത്ത ചോദ്യങ്ങളാണ് യുഎസ് കോൺഗ്രസിൽ പീറ്റ് ഹെഗ്സെത്ത് നേരിട്ടത്.യുദ്ധം എന്തിനായിരുന്നുവെന്നാണ് ജനപ്രതിനിധികൾ ചോദിച്ചത്. ഈ ഘട്ടത്തിൽ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിയോഗികൾ ഡെമോക്രറ്റുകളും ചില റിപ്പബ്ലിക്കൻ അംഗങ്ങളുമെന്നാണ് പീറ്റ് ഹെഗ്സെത്ത് യുഎസ് കോൺഗ്രസിൽ ആരോപിച്ചത്. ക്യാപിറ്റോൾ മന്ദിരത്തിൽ പീറ്റ് ഹെഗ്‌സെത്തിനെതിരെ പ്രതിഷേധവും നടന്നു.
ഇറാനുമായുള്ള യുദ്ധം അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രതിസന്ധിയോ അല്ലെങ്കിൽ ചതുപ്പിൽ താഴ്ന്നതുപോലെയുള്ള അവസ്ഥയോ അല്ലെന്നാണ് പീറ്റ് ഹെഗ്‌സെത്ത് വിശദമാക്കിയത്. ബുധനാഴ്ച ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയിൽ നടന്ന ഹിയറിംഗിലാണ് അദ്ദേഹം സർക്കാരിന്റെ നയങ്ങളെ ന്യായീകരിച്ചത്. യുദ്ധം നീണ്ടുപോകുന്നത് അമേരിക്കയുടെ സൈനിക ശേഷിയെ തളർത്തുന്ന വിയറ്റ്നാം മോഡൽ കെണിയായി മാറുമോ എന്ന ജനപ്രതിനിധികളുടെ ആശങ്കകളെ പീറ്റ് ഹെഗ്സെത്ത് തള്ളി. ഇറാൻ ഭരണകൂടത്തിന്റെ ആണവായുധ മോഹങ്ങളെയും പ്രാദേശിക അസ്ഥിരതയെയും തകർക്കാൻ ഈ സൈനിക നടപടി അത്യന്താപേക്ഷിതമാണെന്ന് ഹെഗ്‌സെത്ത് വാദിച്ചു. മുൻ ഭരണകൂടങ്ങൾ ഇറാനോട് മൃദുസമീപനം സ്വീകരിച്ചതാണ് സ്ഥിതിഗതികൾ ഇത്രത്തോളം വഷളാക്കിയതെന്നും പീറ്റ് ഹെഗ്‌സെത്ത് ആരോപിച്ചു.
യുദ്ധം എന്നത്തേക്ക് അവസാനിക്കുമെന്നോ അല്ലെങ്കിൽ ഇതിൽ നിന്നുള്ള എക്സിറ്റ് പ്ലാൻ എന്താണെന്നോ വ്യക്തമാക്കാൻ ഡെമോക്രാറ്റിക് അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും കൃത്യമായ സമയപരിധി നിശ്ചയിക്കാൻ പീറ്റ് ഹെഗ്‌സെത്ത് തയ്യാറായില്ല. എന്നാൽ അമേരിക്ക ലക്ഷ്യം കാണുന്നത് വരെ പിൻവാങ്ങില്ലെന്നും ഇറാന്റെ ഭീഷണികളെ പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും പീറ്റ് ഹെഗ്‌സെത്ത് ആവർത്തിച്ചു. സൈനിക നടപടി കൃത്യമായ ആസൂത്രണത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും അത് അമേരിക്കയുടെ താല്പര്യങ്ങൾ സംരക്ഷിക്കുമെന്നും പീറ്റ് ഹെഗ്‌സെത്ത് സഭയെ അറിയിച്ചു. അതേസമയം ഇറാൻ തീർത്തും ദുര്ബലമായെന്നാണ് പെന്റഗൺ യുഎസ് കോൺഗ്രസിൽ വിശദമാക്കിയത്. അമേരിക്കയുടെ ഇറാൻ യുദ്ധ ചിലവ് ഇത് വരെ 25 ബില്യൻ ഡോളർ ആണെന്നും പെന്റഗൺ വിലയിരുത്തി. 14 യുഎസ് സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടുവെന്നും പെന്റഗൺ വിശദമാക്കി.
അന്താരാഷ്ട്ര ജലപാതകളിൽ അമേരിക്ക നടത്തുന്ന നിയമവിരുദ്ധമായ ഇടപെടലുകൾക്കും കപ്പലുകൾ പിടിച്ചെടുക്കുന്ന നടപടികൾക്കും എതിരെ മുന്നറിയിപ്പുമായി ഇറാൻ.ക്ഷമയ്ക്ക് പരിധിയുണ്ടെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാൻ സേനയെ ഉദ്ദരിച്ചാണ് പ്രസ് ടിവി റിപ്പോർട്ട്. നാവിക ഉപരോധം പ്രായോഗികമായും മുൻ മാതൃകകളില്ലാത്ത വിധവും നേരിടും. നയതന്ത്ര ചർച്ചകൾക്ക് ഇടം നൽകാനാണ് ഇതു വരെ നിയന്ത്രണം പാലിച്ചതെന്നാണ് ഇറാൻ വിശദമാക്കുന്നത്. നാവിക ഉപരോധത്തെ മറികടക്കാൻ ഇറാന്റഎ കരമാർഗങ്ങൾക്ക് കഴിയുമെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. അമേരിക്കയുടെ ഇത്തരം കടൽക്കൊള്ള ഇനിയും തുടരുകയാണെങ്കിൽ അഭൂതപൂർവവും പ്രായോഗികവുമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാൻ സേനയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് വിശദമാക്കുന്നത്.
ഇറാന്റെ എണ്ണ വഹിച്ചുകൊണ്ട് പോകുന്ന കപ്പലുകൾ തടയുന്നതിനും അവയിലെ ചരക്ക് കണ്ടുകെട്ടുന്നതിനും അമേരിക്ക സ്വീകരിക്കുന്ന നയങ്ങളെ ഇറാൻ രൂക്ഷമായി വിമർശിച്ചു. ഇത് അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ആഗോള ഊർജ്ജ സുരക്ഷയെ ഇത് അപകടത്തിലാക്കുന്നുവെന്നും ഇറാൻ നിരീക്ഷിക്കുന്നു. തങ്ങളുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അമേരിക്കൻ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുന്നതിനും സൈനികമായും നിയമപരമായും സാധ്യമായ എല്ലാ വഴികളും തേടുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.വാഷിംഗ്ടൺ ഇത്തരം പ്രകോപനപരമായ നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കിൽ, അതിന്റെ പ്രത്യാഘാതങ്ങൾ ആഗോള വ്യാപാര പാതകളെയും പ്രാദേശിക സുരക്ഷയെയും ബാധിക്കുമെന്നും അത് അമേരിക്കയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കുമെന്നും ഇറാനിയൻ കേന്ദ്രങ്ങൾ സൂചിപ്പിച്ചു.
ഇറാനിൽ ഭരണ അട്ടിമറിക്ക് അമേരിക്ക ശ്രമിച്ചെന്ന് പാർലമെന്റ് സ്പീക്കർ എം ബി ഗാലിബാഫ് വിശദമാക്കുന്നത്.ഇസ്ഫഹാനിൽ സേനയെ ഇറക്കാൻ അമേരിക്ക ശ്രമിച്ചുവെന്നും ഇത് ദയനീയമായി പരാജയപ്പെട്ടെന്നും ഗലിബാഫ് കൂട്ടിച്ചേർത്തു. പരമോന്നത നേതാവിന്റെ നിർദേശങ്ങൾക്കനുസരിച്ച് തീരുമാനങ്ങൾ എടുക്കുമെന്നാണ് ഗലിബാഫ് വിശദമാക്കിയത്.
ചർച്ചകൾക്ക് മുന്നോടിയായി അമേരിക്കയ്ക്ക് മുന്നിൽ വെച്ച ഉപാധികൾ ഇറാൻ പുതുക്കി നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ. ആണവ വിഷയം ഏറ്റവും അവസാനം മാത്രം പരിഗണിക്കുന്ന തരത്തിലെ ഉപാധികൾ അമേരിക്ക തള്ളിയെന്ന സൂചനകൾക്കിടെയാണിത്. മേഖലയിൽ ഇറാൻ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജിസിസിയെ ആകെ ബന്ധിപ്പിച്ചുള്ള എണ്ണ പൈപ്പ്ലൈൻ ഉൾപ്പടെ ഒറ്റക്കെട്ടായുള്ള പദ്ധതികൾ ഊർജ്ജിതമാക്കാനൊരുങ്ങുകയാണ് ജിസിസി രാജ്യങ്ങൾ. അന്താരാഷ്ട്ര വിപണിയിലേക്ക് കൂടുതൽ എണ്ണ എത്തിക്കാൻ ലക്ഷ്യമിട്ടാണ് ഒപെക് വിടാനുള്ള യുഎഇ തീരുമാനമെന്ന് പ്രസ്താവനകൾ വ്യക്തമാക്കുന്നു.
കാര്യമായ ചലനങ്ങളില്ലെങ്കിലും ചർച്ചകൾക്കുള്ള വഴി ഇനിയും തുറന്നു തന്നെ കിടക്കുന്നുവെന്നാണ് വിവിധ മേഖലകളിലെ ഇടപെടലുകൾ സൂചിപ്പിക്കുന്നത്. ഇറാനെ ആക്രമിക്കില്ലെന്ന സുരക്ഷാ ഗ്യാരണ്ടി ലഭിച്ചാൽ ഹോർമൂസ് തുറക്കുന്നതും ആണവ വിഷയവും പരിഗണിക്കാമെന്ന ഇറാന്‍റെ ഉപാധി അമേരിക്ക തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവ പുതുക്കി നൽകാൻ ഇറാൻ ഒരുങ്ങുന്നത് എന്നാണ് വിവിധ റിപ്പോർട്ടുകൾ. പരമോന്നത നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാകും ഇത് എന്നും പറയപ്പെടുന്നു. ഇറാനെ സാമ്പത്തിക ഉപരോധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി നിഴൽ ബാങ്കിങ് നെറ്റ് വർക്ക് വഴി ഫണ്ടെത്തിച്ച 35 കമ്പനികൾക്കും വ്യക്തികൾക്കും കൂടി അമേരിക്ക ഉപരോധം ചുമത്തി.
ഹോർമൂസിൽ പണം പിരിക്കുന്നത് അംഗീകരിക്കില്ലെന്ന് ഇന്നലെ നടന്ന ജിസിസി ഉച്ചകോടി വ്യക്തമാക്കി. ഇറാന്‍റെ ഭീഷണി മറികടക്കാൻ ജിസിസിയുടെ സൈനിക ഏകീകരണം, ജിസിസിയെ ബന്ധിപ്പിച്ചുള്ള എണ്ണ, ഗ്യാസ് പൈപ്പ് ലൈൻ, റെയിൽ നെറ്റ് വർക്ക്, ജിസിസിയിലാകെ എത്തുന്ന ശുദ്ധജല സംവിധാനം, വൈദ്യുതി ശൃംഖല എന്നിവയാണ് ജിസിസി ആലോചിക്കുന്നത്. ബലിസ്റ്റിക് മിസൈലുകൾക്ക് എതിരെ മുന്നറിയിപ്പിന് സംവിധാനം, തന്ത്രപ്രധാന കരുതൽ ശേഖരവും ആലോചിക്കുന്നു. ഒപ്പെക് വിടാനുള്ള യുഎഇ പ്രഖ്യാപനം ജിസിസിയിൽ ഇപ്പോഴും വലിയ ചർച്ചയാണ്. തങ്ങളുടെ ഉൽപ്പാദന ശേഷി തിരിച്ചറിഞ്ഞും വിപണിയിലെ ആവശ്യകത മനസ്സിലാക്കിയുമാണ് തീരുമാനമെന്ന് വിവിധ യുഎഇ മന്ത്രിമാർ വ്യക്തമാക്കി.
ആഗോള എണ്ണ വിപണിയിൽ നിർണായകമായ നിലപാടുകളുമായി യുഎഇ. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ നിന്നും ഒപെക് പ്ലസ് സഖ്യത്തിൽ നിന്നും പിന്മാറാനുള്ള യുഎഇയുടെ തീരുമാനം ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ എണ്ണ ആവശ്യകത വർധിച്ച സാഹചര്യത്തിൽ, 2027-ഓടെ രാജ്യത്തിന്‍റെ എണ്ണ ഉൽപ്പാദന ശേഷി പ്രതിദിനം 50 ലക്ഷം ബാരലായി ഉയർത്തുമെന്ന് യുഎഇ പ്രഖ്യാപിച്ചു. ഊർജ്ജ-അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒപെക്കിൽ നിന്നും ഒപെക് പ്ലസ് സഖ്യത്തിൽ നിന്നും പിന്മാറാനുള്ള യുഎഇയുടെ തീരുമാനം അദ്ദേഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള വിപണിയിൽ കൂടുതൽ വേഗത്തിൽ തീരുമാനങ്ങൾ എടുക്കാനും പ്രവർത്തനങ്ങളിൽ വഴക്കം ഉറപ്പാക്കാനുമാണ് ഈ നീക്കം. ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് പല രാജ്യങ്ങളിലും തന്ത്രപരമായ എണ്ണശേഖരത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഈ വിടവ് നികത്താനും വിപണിയെ സ്ഥിരപ്പെടുത്താനും ഉൽപ്പാദനം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
യുഎഇയുടെ ദേശീയ എണ്ണക്കമ്പനികൾ ഇപ്പോൾ ആഗോളതലത്തിൽ ഉൽപ്പാദനം മുതൽ വിതരണം വരെയുള്ള എല്ലാ മേഖലകളിലും നിക്ഷേപം വ്യാപിപ്പിക്കുകയാണ്. ഉത്തരവാദിത്തമുള്ള ഉൽപ്പാദകർ എന്ന നിലയിൽ ലോകത്തെ എണ്ണ ദൗർലഭ്യം പരിഹരിക്കാൻ യുഎഇ മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് പതിറ്റാണ്ടിലേറെയായി ഒപെക്കുമായി നിലനിന്നിരുന്ന സഹകരണത്തെ യുഎഇ മാനിക്കുന്നു. എന്നാൽ നിലവിലെ ആഗോള സാഹചര്യങ്ങൾ പുതിയൊരു സമീപനം ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിലെ യുദ്ധത്തിന് യുഎസിന് ചെലവായത് 2500 കോടി ഡോളർ. യുഎസ് കോൺഗ്രസിലെ സായുധസേന സ്ഥിരംസമിതിയുടെ തെളിവെടുപ്പിലാണ് പെന്റഗൺ ഉദ്യോഗസ്ഥൻ കണക്കു വെളിപ്പെടുത്തിയത്. ഇറാനെതിരെ പ്രയോഗിച്ച ബോംബുകളടക്കമുള്ള ആയുധങ്ങൾക്കാണു പണമേറെയും ചെലവാക്കിയത്.
അതിനിടെ, ഇറാനിലെക്കെന്നു സംശയിച്ച് ചരക്കുകപ്പലിനെ അറബിക്കടലിൽ യുഎസ് സേന തടഞ്ഞു. കപ്പലിൽ കയറിയ മറീനുകൾ പരിശോധന നടത്തി. കപ്പൽ ഇറാൻ തുറമുഖത്തേക്കുള്ളതല്ലെന്നു ബോധ്യമായതോടെ എംവി ബ്ലൂസ്റ്റാർ 3 എന്ന കപ്പലിനെ യാത്ര തുടരാൻ അനുവദിച്ചെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. നാവികഉപരോധം ലംഘിക്കാൻ ശ്രമിച്ച 39 കപ്പലുകളെ വഴിതിരിച്ചുവിട്ടതായും യുഎസ് വ്യക്തമാക്കി.
എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലെ ഉപരോധം അവസാനിപ്പിക്കാൻ ഇറാനോട് ജർമൻ വിദേശകാര്യമന്ത്രി ജോഹാൻ വഡേഫുൾ ആവശ്യപ്പെട്ടു. പ്രതിസന്ധി രൂക്ഷമായതോടെ ആയിരക്കണക്കിന് ചരക്കുകപ്പലുകളും ഏകദേശം 20,000 നാവികരും ഹോർമുസിൽ കുടുങ്ങിക്കിടക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ഈ വിഷയത്തിൽ ഇടപെടണമെന്നും വഡേഫുൾ എക്സിൽ കുറിച്ചു.
തകർച്ചയുടെ വക്കിലാണെന്നും ഹോർമുസ് തുറന്നു നൽകണമെന്നും ഇറാൻ യുഎസിനോട് അപേക്ഷിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെഹ്റാൻ നേതൃദാരിദ്ര്യം അനുഭവിക്കുകയാണെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഹോർമുസ് തുറക്കണമെന്ന് ഏതു മാർഗത്തിലൂടെയാണ് ഇറാൻ ആവശ്യപ്പെട്ടതെന്ന് ട്രംപ് വ്യക്തമാക്കിയില്ല. ‘തകർച്ചയുടെ വക്കിലാണെന്ന് ഇപ്പോൾ ഇറാൻ ഞങ്ങളെ അറിയിച്ചു. എത്രയും വേഗം ഹോർമുസ് കടലിടുക്ക് തുറന്നു നൽകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. അവർ നേതൃത്വപ്രശ്നവും അനുഭവിക്കുന്നുണ്ട്’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ലോകത്തെ പ്രധാന കപ്പൽപ്പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ആഴ്ചകളായി അടഞ്ഞുകിടക്കുകയാണ്. ഹോർമുസ് വഴി ഇറാന്റെ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കം തടയാനും ടെഹ്റാനെ സാമ്പത്തികമായി സമ്മർദത്തിലാക്കാനുമാണ് യുഎസ് ഉപരോധം പ്രഖ്യാപിച്ചത്. യുഎസ് ഉപരോധം പിൻവലിക്കുന്നതുവരെ ഹോർമുസ് തുറക്കില്ലെന്ന് ഇറാനും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഇറാൻ–യുഎസ് രണ്ടാംഘട്ട ചർച്ചകളുടെ മുന്നോടിയായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി വീണ്ടും പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിലെത്തുമെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി അറഗ്ചി പാക്കിസ്ഥാനിൽ എത്തിയേക്കുമെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
"
https://www.facebook.com/Malayalivartha


























