കുവൈറ്റിലും ബഹ്റൈനിലും ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണം; യു.എസ് തിരിച്ചടിക്കാനൊരുങ്ങുന്നതോടെ മേഖല അതീവ ഗുരുതരാവസ്ഥയിൽ...

കുവൈറ്റ് ആക്രമണത്തിന് പിന്നാലെ ഇറാനെ ആക്രമിക്കാന്‍ അമേരിക്കയും ഇസ്രായേലും കോപ്പുകൂട്ടുന്നു. ഇറാനെ ചാരമാക്കാനുള്ള അന്തിമയുദ്ധം ഏതു നിമിഷവും ആരംഭിക്കാമെന്നിരിക്കെ പശ്ചിമേഷ്യന്‍ സംഘര്‍ഷം അതിഭയാനക സ്ഥിതിയിലേക്ക് കടക്കുകയാണ്. കേരളത്തില്‍ നിന്നുള്‍പ്പെടെ കുവൈറ്റിലേക്കും ബഹ്‌റിനിലേക്കുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കപ്പെട്ടതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ പെരുവഴിയിലായി. കുവൈറ്റില്‍ നിന്ന് മറ്റിടങ്ങളിലേക്കുമുള്ള വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഇവരില്‍ ആറ് പേരുടെ നില അതീവ ഗുരുതരമായി തുടരുകയുമാണ്. വിമാനത്താവളത്തിന് പുറമെ കുവൈത്തിലെ വിവിധ നയതന്ത്ര മിഷന്‍ ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായതായതോടെ ഇറാനെതിരെ തിരിച്ചടിക്കാനുള്ള അടിയന്തിര നീക്കത്തിലാണ് അമേരിക്ക.
അമേരിക്ക നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമായിട്ടാണ് ഇറാന്‍ കുവൈത്തിനും ബഹ്റൈനുംനേരെ ആക്രമണങ്ങള്‍ നടത്തിയത്.
യുദ്ധത്തെത്തുടര്‍ന്ന് വിവിധ വിമാനങ്ങള്‍ സുരക്ഷിത ഇടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. കോഴിക്കോട്ട് നിന്നും കുവൈത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പകുതി വഴിയില്‍ വെച്ച് കോഴിക്കോട്ടേക്ക് തന്നെ തിരികെ പോന്നു. സംഘര്‍ഷം ആരംഭിച്ച ശേഷം കോഴിക്കോട്ട് നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട ആദ്യ വിമാനമായിരുന്നു ഇത്.
ഗള്‍ഫ് മേഖലയില്‍ യുഎസും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക് കടക്കുകയാണ്. ഇറാന്റെ ആക്രമണത്തില്‍ വിമാനത്താവളത്തിന്റെ പ്രധാന ടെര്‍മിനലിന് കാര്യമായ നാശനഷ്ടം സംഭവിക്കുകയും വന്‍നാശം സംഭവിക്കുകയുമായിരുന്നു. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യം പൂര്‍ണ സജ്ജമാണെന്നും കുവൈത്ത് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയതോടെ കുവൈറ്റ് ഇറാനെ ആക്രമിക്കാനുള്ള സാധ്യത വര്‍ധിച്ചു.
സാഹചര്യങ്ങള്‍ സായുധ സേന ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് നിരീക്ഷിച്ചുവരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സേന പൂര്‍ണ സജ്ജതയിലാണെന്നും കുവൈറ്റ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ഇറാന്റെ അധീനതയിലുള്ള ദ്വീപ് താവളങ്ങള്‍ക്ക് നേരെ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയിരുന്നു.
ഇതിന് തിരിച്ചടിയായാണ് യുഎസ് സൈനിക കേന്ദ്രങ്ങളും സഖ്യരാജ്യങ്ങളിലെ തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് മിസൈല്‍ ആക്രമണം ശക്തമാക്കിയത്. ബഹ്‌റൈനിലും കുവൈത്തിലും ഉള്‍പ്പെടെയുള്ള മറ്റ് യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും ഒന്നുകില്‍ തകര്‍ക്കുകയോ അല്ലെങ്കില്‍ ലക്ഷ്യസ്ഥാനത്ത് എത്തും മുന്‍പ് പരാജയപ്പെടുകയോ ചെയ്തതായി അമേരിക്ക അവകാശപ്പെട്ടു.
ഇറാനിലെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖൊമേനിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2026 ഫെബ്രുവരി 28നു നടന്ന വ്യോമാക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടതിനുശേഷം, സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി മൃതദേഹം പൊതുദര്‍ശനത്തിനായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
ടെഹ്‌റാന്‍, കോം, മഷാദ് എന്നീ നഗരങ്ങളിലൂടെയുള്ള വിലാപയാത്രകള്‍ക്ക് ശേഷം, അദ്ദേഹത്തിന്റെ അന്തിമാഭിലാഷപ്രകാരം മഷാദിലെ ഇമാം റെസ ദേവാലയത്തില്‍ മൃതദേഹം സംസ്‌കരിക്കാനാണ് ഇറാനിയന്‍ അധികാരികള്‍ തീരുമാനിച്ചിരിക്കുന്നത്
https://www.facebook.com/Malayalivartha
























