വീണ്ടും യുദ്ധ മുഖത്തേക്ക്... ഇസ്രായേലിലേക്ക് ഇറാന്റെ കൂട്ട മിസൈൽ ആക്രമണം, പശ്ചിമേഷ്യയിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിൽ, ആക്രമണം ചെറുക്കാൻ ഇസ്രായേൽ

അമേരിക്കൻ സെനറ്റിൽ ട്രംപിന്റെ യുദ്ധത്തിനെതിരെ ശക്തമായ വിമർശനം വന്നതാണ്. അതിന് പിന്നാലെ ഇസ്രായേലിലേക്ക് ഇറാന്റെ കനത്ത മിസൈൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ഇസ്രായേലിനെ ലക്ഷ്യമിട്ട് കൂട്ടത്തോടെ മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. വരാനിരിക്കുന്ന ഇറാന്റെ തുടർ ആക്രമണങ്ങളെയും മിസൈൽ വേധ നീക്കങ്ങളെയും നേരിടാനും ചെറുക്കാനും ഇസ്രായേൽ പൂർണ്ണമായും ഒരുങ്ങിയതായാണ് വിവരം. അതേസമയം, മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിലാണ്. ഇസ്രായേലിലേക്ക് കൂട്ടത്തോടെ മിസൈൽ ആക്രമണം നടത്തിയതിന്റെ കൃത്യമായ കാരണങ്ങൾ ഇറാൻ പാർലമെന്റ് സ്പീക്കർ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേൽ തുടരുന്ന ലബനൻ ആക്രമണമാണ് ഇറാന്റെ പെട്ടെന്നുള്ള സൈനിക നീക്കത്തിന് പ്രധാന കാരണം. മേഖലയിൽ തുടരുന്ന നാവിക ഉപരോധവും ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് കാരണമായി ഇറാൻ സ്പീക്കർ ചൂണ്ടിക്കാണിച്ചിരുന്നു.
ഇസ്രായേലിനെതിരെയുള്ള നീക്കങ്ങൾക്ക് പുറമെ മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതേത്തുടർന്നാണ് പശ്ചിമേഷ്യയിലുടനീളമുള്ള യുഎസ് സേന തങ്ങളുടെ താവളങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഇറാന്റെ തുടർ ആക്രമണങ്ങളെ ശക്തമായി ചെറുക്കാനും പ്രതിരോധിക്കാനും ഇസ്രായേൽ സൈനിക സംവിധാനങ്ങൾ കൂടുതൽ സജ്ജമാക്കിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ മിഡിൽ ഈസ്റ്റിൽ വൻ സൈനിക നീക്കങ്ങൾ ഉണ്ടായേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നത്.
അതേസമയം മിഡിൽ ഈസ്റ്റിലെ അറബ് രാജ്യങ്ങൾ ഇനിമേൽ അമേരിക്കൻ സൈനിക താവളങ്ങൾക്ക് സംരക്ഷണ കവചമായി പ്രവർത്തിക്കില്ലെന്ന് ഇറാൻറെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്താബ ഖമേനി. വിശുദ്ധ ഹജ്ജ് തീർത്ഥാടന സീസണിനോടനുബന്ധിച്ച് പുറത്തുവിട്ട ഔദ്യോഗിക രേഖാമൂലമുള്ള സന്ദേശത്തിലാണ് ഗൾഫ് മേഖലയിലും ആഗോളതലത്തിലും രൂപപ്പെടുന്ന 'പുതിയ ക്രമത്തെ' കുറിച്ച് ഖമേനി വ്യക്തമാക്കിയത്. യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാർ ചർച്ചകൾ നിർണായക ഘട്ടത്തിൽ എത്തിനിൽക്കവെയാണ് ഇറാൻറെ കടുത്ത നിലപാട്.
തങ്ങളുടെ പ്രവൃത്തികൾ തുടരുന്നതിനും മേഖലയിൽ സൈനിക താവളങ്ങൾ സ്ഥാപിക്കുന്നതിനും അമേരിക്കയ്ക്ക് ഇനി സുരക്ഷിതമായ ഒരിടവും മിഡിൽ ഈസ്റ്റിൽ ഉണ്ടാകില്ലെന്ന് ഖമേനി മുന്നറിയിപ്പ് നൽകി. ഓരോ ദിവസം കഴിയുന്തോറും അമേരിക്ക അതിൻറെ പഴയ പ്രതാപത്തിൽ നിന്നും സ്വാധീനത്തിൽ നിന്നും വളരെ ദൂരേക്ക് പിന്തള്ളപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ഇസ്രായേലും അതിന്റെ ഭരണാധികാരികളും അവരുടെ വിനാശകരമായ നിലനിൽപ്പിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണെന്നും ഇറാന്റെ പരമോന്നത നേതാവ് തന്റെ സന്ദേശത്തിൽ അവകാശപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരിയിൽ പിതാവ് അലി ഖമേനി വധിക്കപ്പെട്ടതിനെ തുടർന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്താബ ഖമേനി ചുമതലയേറ്റിട്ട് 10 ആഴ്ച പിന്നിട്ടെങ്കിലും, അദ്ദേഹം ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയോ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയോ ചെയ്തിട്ടില്ല. ഫെബ്രുവരി 28-ലെ വ്യോമാക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റുവെന്ന പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ ഇറാന്റെ ആരോഗ്യ മന്ത്രാലയം നിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ്, ഹജ്ജ് ദിനത്തിൽ അദ്ദേഹത്തിന്റെ പേരിൽ പുതിയ രേഖാമൂലമുള്ള സന്ദേശം പുറത്തുവരുന്നത്.
അതേസമയം ഇറാൻറെ കൈവശമുള്ള വൻ ആണവശേഖരം പിടിച്ചെടുത്തു നശിപ്പിക്കുന്നതിനായി ആവശ്യമെങ്കിൽ അമേരിക്കൻ സൈന്യത്തെ നേരിട്ട് അയക്കാൻ താൻ തയാറാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. എന്നാൽ, ഇറാനുമായി വരാനിരിക്കുന്ന ഒരു സമാധാന കരാറിൻറെ ഭാഗമായി ഇരുരാജ്യങ്ങളും സംയുക്തമായി ഈ ദൗത്യം നിർവ്വഹിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച രാവിലെ എൻബിസി മാധ്യമത്തിൻറെ 'മീറ്റ് ദി പ്രസ്' പരിപാടിയിൽ സംപ്രേഷണം ചെയ്ത പ്രത്യേക അഭിമുഖത്തിലാണ് ഇറാനുമായുള്ള യുദ്ധ പശ്ചാത്തലത്തിൽ ട്രംപ് ഈ നിർണായക നിലപാട് വ്യക്തമാക്കിയത്.
ഇറാൻ വൻതോതിൽ സമ്പുഷ്ടീകരിച്ച് സൂക്ഷിച്ചിരിക്കുന്ന യുറേനിയം ശേഖരത്തെ 'ന്യൂക്ലിയർ ഡസ്റ്റ്' എന്ന് വിശേഷിപ്പിച്ച ട്രംപ്, നിലവിലെ അമേരിക്ക-ഇറാൻ യുദ്ധത്തിന്റെ പ്രധാന കാരണം ഇതാണെന്ന് ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും തമ്മിൽ ഉടൻ തന്നെ ഒരു സമാധാന ധാരണയിലെത്തുകയാണെങ്കിൽ, തങ്ങളുടെ അത്യാധുനിക സജ്ജീകരണങ്ങൾ ഉപയോഗിച്ച് ഇറാനിലെത്തി ആണവശേഖരം ഒന്നിച്ചു പുറത്തെടുക്കുമെന്നും, അത് അവിടെ വെച്ചോ അതല്ലെങ്കിൽ മറ്റൊരിടത്തേക്ക് മാറ്റിയോ പൂർണ്ണമായി നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, നിർദ്ദിഷ്ട ചർച്ചകൾ പരാജയപ്പെടുകയും സമാധാന കരാർ സാധ്യമാകാതിരിക്കുകയും ചെയ്താൽ, ഇറാനെതിരെ ഭീകരമായ രീതിയിൽ കടുത്ത സൈനിക നടപടി സ്വീകരിക്കുമെന്ന കർശന മുന്നറിയിപ്പും ട്രംപ് നൽകുന്നുണ്ട്. ഇറാൻറെ സൈനിക ശേഷിയെ പൂർണ്ണമായി തകർത്ത ശേഷമായിരിക്കും അമേരിക്കൻ സൈന്യം അവിടേക്ക് പ്രവേശിക്കുക. ഏത് സാഹചര്യത്തിലായാലും സുരക്ഷ പൂർണ്ണമായി ഉറപ്പാക്കിയ ശേഷമേ ആണവശേഖരം നീക്കം ചെയ്യുന്ന നടപടികളിലേക്ക് കടക്കൂ. ഇറാന്റെ സഹകരണത്തോടെയോ അല്ലെങ്കിൽ അല്ലാതെയോ അമേരിക്ക ഈ ദൗത്യം പൂർത്തിയാക്കുമെന്നും, എന്നാൽ തങ്ങളുടെ സൈനികർക്ക് നേരെ ആരും വെടിയുതിർക്കുന്ന സാഹചര്യം അനുവദിക്കില്ലെന്നും കടുത്ത ഭാഷയിൽ ട്രംപ് മുന്നറിയിപ്പ് നൽകി.
വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ നഗരത്തിൽ ഇസ്രായേൽ സൈന്യത്തിന്റെ കൊടുംക്രൂരത. ഇസ്രയേൽ സൈനികൻ്റെ വെടിയേറ്റ് ഏഴ് മാസം പ്രായമായ കുഞ്ഞ് കൊല്ലപ്പെട്ടു. ഹെബ്രോണിലെ തെൽ റുമൈദ മേഖലയിലാണ് കുഞ്ഞ് കൊല്ലപ്പെട്ടത്. വെടിയേറ്റ് ഗുരുതര പരിക്കുകളോടെ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേഖലയിൽ ഇസ്രായേൽ സൈന്യവും പലസ്തീനികളും തമ്മിൽ തർക്കങ്ങളും സംഘർഷങ്ങളും ഉടലെടുത്തതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്. കുഞ്ഞ് കൊല്ലപ്പെട്ടത് വെസ്റ്റ് ബാങ്കിൽ വലിയ തോതിലുള്ള ജനകീയ പ്രതിഷേധങ്ങൾക്കും വൻ ജനരോഷത്തിനും കാരണമായിട്ടുണ്ട്. പലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ സൈന്യം നടത്തുന്ന അമിത ബലപ്രയോഗങ്ങളെയും സാധാരണക്കാർക്കും പ്രത്യേകിച്ച് കുട്ടികൾക്ക് നേരെയുമുണ്ടാകുന്ന ആക്രമണങ്ങളെ മനുഷ്യാവകാശ സംഘടനകൾ ശക്തമായി അപലപിക്കുകയും ചെയ്‌തു. മേഖലയിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.
വെടിനിർത്തൽ ചർച്ചകൾക്ക് പിന്നാലെ ലെബനനിലെ ഹിസ്ബുള്ള ഭീകരർക്കെതിരെ കൂടുതൽ ശക്തമായ സൈനിക ആക്രമണം നടത്താൻ ഇസ്രായേലിനോട് പരസ്യമായി ആഹ്വാനം ചെയ്ത് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ലെബനനിൽ കൂടുതൽ വിനാശകരമല്ലാത്ത രീതിയിലുള്ള കൃത്യമായ ആക്രമണങ്ങൾ (സർജിക്കൽ സ്ട്രൈക്കുകൾ) കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച റെക്കോർഡ് ചെയ്ത് ഞായറാഴ്ച സംപ്രേഷണം ചെയ്ത എൻബിസി മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പശ്ചിമേഷ്യൻ യുദ്ധത്തെ കൂടുതൽ വഷളാക്കുന്ന തരത്തിലുള്ള പ്രസ്താവന ട്രംപ് നടത്തിയത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ് ട്രംപ് അഭിമുഖം പാതിവഴിയിൽ അവസാനിപ്പിച്ചത്. എൻബിസി ന്യൂസിന്റെ മീറ്റ് ദ പ്രസ് പരിപാടിക്കിടെയാണ് സംഭവം.
ഇറാനിയൻ മിസൈലുകളും ഡ്രോണുകളും അമേരിക്ക തകർത്തു, തിരിച്ചടിച്ച് യുഎസ് സേന
കലിഫോർണിയയിലെ മന്ദഗതിയിലുള്ള വോട്ടെണ്ണലിനെ കുറിച്ചായിരുന്നു ഇരുവരുടെയും സംസാരം. ഇതിനിടെ നാല് ദിവസം കഴിഞ്ഞിട്ടും ഫലം പുറത്തുവരാത്തത് തിരഞ്ഞെടുപ്പ് തട്ടിപ്പിന്റെ തെളിവാണെന്ന് ട്രംപ് ആരോപിച്ചു. എന്നാൽ അവതാരക ക്രിസ്റ്റൻ വെൽക്കർ ഇതിന് തെളിവുണ്ടോയെന്ന് ട്രംപിനോട് ആവർത്തിച്ച് ചോദിച്ചു. ‘‘പലരിൽ നിന്നായി കേൾക്കുന്നുണ്ട്. നോക്കിയാൽ തന്നെ എനിക്ക് മനസ്സിലാകും’’ എന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാൽ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ നടന്നതായി യാതൊരു തെളിവും ഇല്ലെന്ന് വെൽക്കർ വീണ്ടും പറഞ്ഞു. പക്ഷേ ട്രംപ് തന്റെ ആരോപണം കടുപ്പിച്ചു.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും ഫലം പ്രഖ്യാപിക്കാത്തത് ശരിയാണോ എന്ന് ട്രംപ് വീണ്ടും അവതാരകയോട് ചോദിച്ചു. വോട്ടെണ്ണൽ പ്രക്രിയ വേഗത്തിലാക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ടെന്നായിരുന്നു അവരുടെ മറുപടി. പിന്നാലെ കലിഫോർണിയയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അഴിമതിക്കാരാണെന്നും നിങ്ങളും അത്തരത്തിലുള്ള ആളാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഞാൻ അഴിമതിക്കാരിയല്ല എന്ന് അവതാരക അദ്ദേഹത്തിന് മറുപടി നൽകി. എന്നാൽ തന്റെ ആരോപണം ട്രംപ് വീണ്ടും ആവർത്തിച്ചു. പിന്നാലെയാണ് ട്രംപ് അഭിമുഖം അവസാനിപ്പിച്ചത്. “മതി, ഇത് ഇവിടെ അവസാനിപ്പിക്കാം. നന്ദി ഡാർലിങ്” എന്ന് പറഞ്ഞാണ് മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞ് ട്രംപ് എഴുന്നേറ്റത്.
നേരത്തെ സിഎൻഎൻ റിപ്പോർട്ടർ കൈറ്റ്‌ളൻ കോളിൻസിനെയും ട്രംപ് വിമർശിച്ചിരുന്നു. “അവൾ സുന്ദരിയാണ്. പക്ഷേ ഒരിക്കലും ചിരിക്കാറില്ല. അവളുടെ കണ്ണുകളിൽ വെറുപ്പാണ് കാണുന്നത്,” എന്നായിരുന്നു ട്രംപിന്റെ പരാമർശം.
https://www.facebook.com/Malayalivartha

























