യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം
ഫിഫ ലോകകപ്പ് ഫുട്ബോളിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കി... ലോകം ഒരു വശത്ത് യുദ്ധ വാർത്തകളാൽ വിറങ്ങലിക്കുമ്പോൾ, മറുവശത്ത് കോടിക്കണക്കിന് ആരാധകർ കാത്തിരിക്കുന്ന ഫുട്ബോളിന്റെ മഹോത്സവം അരങ്ങേറാൻ ഒരുങ്ങുകയാണ്.
ചരിത്രം പറയുന്നത് യുദ്ധങ്ങളും സംഘർഷങ്ങളും ഉണ്ടായപ്പോഴും ഫുട്ബോൾ മനുഷ്യരെ ഒന്നിപ്പിച്ചെന്നാണ്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷവും ലോകകപ്പ് തിരിച്ചുവന്നു. ശീതയുദ്ധ കാലത്തും ലോകകപ്പ് നടന്നു. ഇന്ന് മിഡിൽ ഈസ്റ്റ് കത്തുമ്പോഴും ലോകകപ്പ് വീണ്ടും ലോകത്തെ ഒരുമിപ്പിക്കാൻ ശ്രമിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധം കാരണം 1942-ലെയും 1946-ലെയും ലോകകപ്പുകൾ പോലും റദ്ദാക്കേണ്ടി വന്നു. അതായത്, ലോകകപ്പിന്റെ ചരിത്രത്തിൽ യുദ്ധവും ഫുട്ബോളും പലപ്പോഴും ഒരുമിച്ച് സഞ്ചരിച്ചിട്ടുണ്ട്.
അതെ, ബോംബുകളുടെയും മിസൈലുകളുടെയും വാർത്തകൾക്കിടയിൽ കേവലം ഒരു പന്ത് വീണ്ടും ലോകത്തെ ഒന്നിപ്പിക്കാൻ ഒരുങ്ങുന്നു.രാജ്യങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. പക്ഷേ ഫുട്ബോൾ തുടങ്ങുമ്പോൾ ലോകം മുഴുവൻ ഒരേയൊരു ഭാഷയാണ് സംസാരിക്കുന്നത്.
അത്...ഫുട്ബോളിന്റെ ഭാഷയാണ്. വികാരമാണ് .... ലോകം യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്ന ഈ സമയത്ത്... അമേരിക്കയിൽ തുടങ്ങുന്ന ലോകകപ്പ് സമാധാനത്തിന്റെ ഒരു സന്ദേശമാകുമോ? അതിനുള്ള ഉത്തരമാണ് ഇനി വരാനിരിക്കുന്ന ദിവസങ്ങൾ നൽകുക.
താരങ്ങളുടെ മഹാമേളയാണ് നടക്കാൻ പോകുന്നത്
മെസ്സിയുടെ അവസാന ലോകകപ്പ് ആകുമോ?
എംബാപ്പെയുടെ കിരീട സ്വപ്നം സഫലമാകുമോ?
ബ്രസീൽ ആറാം കിരീടം നേടുമോ?
ഇംഗ്ലണ്ട് 1966-നുശേഷം വീണ്ടും കപ്പ് ഉയർത്തുമോ?
ലോകകപ്പിന് മുമ്പ് തന്നെ ഇത്തരം ചോദ്യങ്ങളാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്
ഇറാൻ-ഇസ്രായേൽ സംഘർഷം, അമേരിക്കയുടെ സൈനിക ഇടപെടലുകൾ, മിഡിൽ ഈസ്റ്റിലെ അസ്ഥിരത, സുരക്ഷാ ഭീഷണികൾ... ഈ പശ്ചാത്തലത്തിലാണ് ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ വേദി വീണ്ടും അമേരിക്കൻ മണ്ണിൽ എത്തുന്നത്. ഫുട്ബോൾ എന്ന കളി പലപ്പോഴും രാജ്യങ്ങളെ ഒന്നിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ ലോകകപ്പ് നടക്കുന്നത് ലോക രാഷ്ട്രീയം ഏറ്റവും സംഘർഷഭരിതമായ സമയങ്ങളിലൊന്നിലാണ്.
2026 ജൂൺ 17-ന് ലോകം വീണ്ടും ഫുട്ബോളിന്റെ ആവേശത്തിലേക്ക് കടക്കുകയാണ്. എന്നാൽ ഇത് ഒരു സാധാരണ ലോകകപ്പ് മാത്രമല്ല. ചരിത്രത്തിൽ ആദ്യമായി 48 രാജ്യങ്ങൾ പങ്കെടുക്കുന്ന, മൂന്ന് രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന, നിരവധി യുദ്ധങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും നിറഞ്ഞ കാലഘട്ടത്തിൽ നടക്കുന്ന ലോകകപ്പാണിത്. ഫുട്ബോൾ ആരാധകർ മത്സരങ്ങൾക്ക് കാത്തിരിക്കുമ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിലും യുദ്ധത്തിന്റെ നിഴൽ ഇപ്പോഴും നിലനിൽക്കുന്നു.
1930-ൽ ഉറുഗ്വേയിൽ ആരംഭിച്ച ഫിഫ ലോകകപ്പ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കായിക മേളയായി വളർന്നു. അന്ന് മുതൽ ലോകകപ്പ് വെറും ഒരു കായികമത്സരം മാത്രമായിരുന്നില്ല. പലപ്പോഴും രാഷ്ട്രീയം, യുദ്ധം, ദേശീയ അഭിമാനം എന്നിവയുടെ പ്രതിഫലനമായി അത് മാറി.
ആദ്യ ലോകകപ്പിൽ പങ്കെടുത്തത് വെറും 13 രാജ്യങ്ങൾ മാത്രം. എന്നാൽ ഇന്ന് സ്ഥിതി മാറി. 2026 ലോകകപ്പിൽ ആദ്യമായി 48 രാജ്യങ്ങൾ പങ്കെടുക്കും. ആകെ 104 മത്സരങ്ങൾ നടക്കും. 16 സ്റ്റേഡിയങ്ങളിലായാണ് പോരാട്ടങ്ങൾ.1,248 കളിക്കാർ..അതിൽ 891 പേർ പുതുമുഖങ്ങൾ...
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലോകകപ്പിനാണ് അരങ്ങുണരാൻ പോകുന്നത്. ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് എന്ന റെക്കോർഡോടെയാണ് പോരാട്ടം തുടങ്ങുക. മത്സരങ്ങളുടെ എണ്ണവും സ്റ്റേഡിയങ്ങളുടെ എണ്ണവും താരങ്ങളുടെ കണക്കും എടുത്താൽ തൊട്ടതെല്ലാം റെക്കോർഡാകുന്ന ലോകകപ്പായി ഇത്തവണത്തെ ആഗോള ഫുട്ബോൾ മാമാങ്കം മാറും.
2002ൽ ജപ്പാനും ദക്ഷിണ കൊറിയയും ചേർന്ന് നടത്തിയതിന് ശേഷം ഒന്നിലധികം രാജ്യങ്ങൾ ചേർന്ന് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ലോകകപ്പാണിത്. മത്സരങ്ങൾക്കായി അമേരിക്കയിൽ 11 വേദികളും, മെക്സിക്കോയിൽ 3 വേദികളും, കാനഡയിൽ 2 വേദികളും ഒരുക്കിയിട്ടുണ്ട്. മൂന്ന് രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ആദ്യ ലോകകപ്പും ഇതാണ്.
മെക്സിക്കോ 13 മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും. ഇതിൽ ജൂൺ 11ന് മെക്സിക്കോ സിറ്റിയിൽ ആതിഥേയരും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന ഉദ്ഘാടന മത്സരവും 3 നോക്കൗട്ട് മത്സരങ്ങളും ഉൾപ്പെടുന്നു. കാനഡയിലും 13 മത്സരങ്ങൾ നടക്കും. ജൂൺ 12ന് ടൊറന്റോയിൽ ആതിഥേയരും ബോസ്നിയ-ഹെർസഗോവിനയും തമ്മിലാണ് കാനഡയിലെ ആദ്യ മത്സരം.
ബാക്കി 78 മത്സരങ്ങളും അമേരിക്കയിലാണ്. ജൂൺ 12ന് ലൊസാഞ്ചലസിൽ അമേരിക്കയും പരാഗ്വെയും തമ്മിലുള്ള മത്സരത്തോടെ യുഎസിലെ മത്സരങ്ങൾക്ക് തുടക്കമാകും. ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ന്യൂജേഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ എന്നിവയുൾപ്പെടെയുള്ള പ്രധാന മത്സരങ്ങളെല്ലാം അമേരിക്കയിലാണ്.
ബ്രസീൽ 5 തവണയും, ജർമ്മനിയും ഇറ്റലിയും 4 തവണയും, അർജന്റീന 3 തവണയും ലോകകപ്പ് നേടിയിട്ടുണ്ട്. പെലെ, മറഡോണ, സിദാൻ, മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ ഇതിഹാസങ്ങളുടെ കഥകൾ ലോകകപ്പിന്റെ ഭാഗമാണ്.
1994-ൽ അമേരിക്ക ലോകകപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു. അന്ന് ലോകകപ്പ് റെക്കോർഡ് കാണികളെയാണ് സൃഷ്ടിച്ചത്.32 വർഷങ്ങൾക്ക് ശേഷം അമേരിക്ക വീണ്ടും ആതിഥേയത്വത്തിലേക്ക് മടങ്ങിയെത്തുന്നു. എന്നാൽ ഇത്തവണ ഒറ്റയ്ക്ക് അല്ല.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങൾ ചേർന്നാണ് ലോകകപ്പ് സംഘടിപ്പിക്കുന്നത്. ഫൈനൽ ന്യൂജേഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് നടക്കുക. � 48 ടീമുകൾ, 104 മത്സരങ്ങൾ, കോടിക്കണക്കിന് ആരാധകർ. ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ലോകകപ്പാണിത്. ഫുട്ബോളിന്റെ വ്യാപ്തി വർധിപ്പിക്കാനാണ് FIFA ഈ മാറ്റം കൊണ്ടുവന്നത്.
ഈ ലോകകപ്പിനെ വ്യത്യസ്തമാക്കുന്നത് ഫുട്ബോൾ മാത്രമല്ല.ലോക രാഷ്ട്രീയവും കൂടിയാണ്.ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം ഇപ്പോൾ അതീവ സങ്കീർണമാണ്. അമേരിക്കയുമായുള്ള സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴാണ് ഇറാൻ ദേശീയ ടീം അമേരിക്കയിൽ മത്സരിക്കാനെത്തുന്നത്. ചില സംഘാടന പ്രശ്നങ്ങളും വിസാ ആശങ്കകളും നേരിട്ടതായി റിപ്പോർട്ടുകളുണ്ട്.
ഈ ലോകകപ്പിന് മുന്നോടിയായി ലോകം നിരവധി സംഘർഷങ്ങൾ കണ്ടു. ഉക്രൈൻ-റഷ്യ യുദ്ധം വർഷങ്ങളായി തുടരുന്നു.മിഡിൽ ഈസ്റ്റിൽ ഇസ്രായേൽ-ഹമാസ് സംഘർഷം ലോകത്തെ ആശങ്കപ്പെടുത്തുന്നു.ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം മേഖലയിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചു.ലോക രാഷ്ട്രീയത്തിൽ സംഘർഷങ്ങൾ വർധിച്ചിട്ടും ഫുട്ബോൾ ആരാധകരെ ഒന്നിപ്പിക്കുന്ന ശക്തിയായി തുടരുകയാണ്.
ചരിത്രത്തിൽ പല തവണ ഫുട്ബോൾ രാഷ്ട്രീയ ഭിന്നതകൾ മറികടന്നിട്ടുണ്ട്. 1998 ലോകകപ്പിൽ ഇറാനും അമേരിക്കയും തമ്മിലുള്ള മത്സരം ലോകശ്രദ്ധ നേടിയിരുന്നു. രാഷ്ട്രീയ എതിരാളികളായിരുന്ന രണ്ട് രാജ്യങ്ങളിലെ താരങ്ങൾ കൈകോർത്ത് നിൽക്കുന്ന ചിത്രം ലോകമെമ്പാടും പ്രശംസിക്കപ്പെട്ടു. അത് ഫുട്ബോൾ സമാധാനത്തിന്റെ ഭാഷ സംസാരിക്കാമെന്ന് തെളിയിച്ച നിമിഷമായിരുന്നു.
2026 ജൂൺ 17-ന് നിരവധി ശ്രദ്ധേയ മത്സരങ്ങളാണ് അരങ്ങേറുന്നത്. അർജന്റീനയുടെ മത്സരം, പോർച്ചുഗലിന്റെ പോരാട്ടം, ഇംഗ്ലണ്ടും ക്രൊയേഷ്യയും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടൽ എന്നിവ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്ക് സമ്മർദ്ദം ഏറെയാണ്. മറുവശത്ത്, പോർച്ചുഗലും ഇംഗ്ലണ്ടും കിരീട പ്രതീക്ഷയോടെ ഇറങ്ങുന്നു.
മെസ്സിക്ക് ശേഷമുള്ള കാലഘട്ടം ആണ് പിറക്കുന്നത് ..ഈ ലോകകപ്പ് മറ്റൊരു കാരണത്താലും ചരിത്രപരമാണ്. ഫുട്ബോളിലെ ഒരു യുഗത്തിന്റെ അവസാനവും പുതിയ തലമുറയുടെ തുടക്കവും ലോകം കാണുകയാണ്. കിലിയൻ എംബാപ്പെ, ജൂഡ് ബെല്ലിംഗ്ഹാം, ലാമിൻ യമാൽ തുടങ്ങിയ യുവതാരങ്ങൾ ലോകഫുട്ബോളിന്റെ പുതിയ മുഖങ്ങളായി മാറുന്നു.
ജൂലൈ 19-ന് നടക്കുന്ന ഫൈനലിലേക്കാണ് എല്ലാ ടീമുകളുടെയും ലക്ഷ്യം. ആരാണ് കിരീടം നേടുക?അർജന്റീനയോ?ഇംഗ്ലണ്ടോ?പോർച്ചുഗലോ?
അല്ലെങ്കിൽ പുതിയൊരു അത്ഭുതചാമ്പ്യനോ? അതിനുള്ള ഉത്തരം അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ലോകം അറിയും.
യുദ്ധങ്ങളും രാഷ്ട്രീയ ഭിന്നതകളും നിറഞ്ഞ ഒരു കാലഘട്ടത്തിൽ, ലോകത്തെ ഒരുമിച്ച് ഇരുത്തി ഒരു പന്തിനെ പിന്തുടരാൻ പ്രേരിപ്പിക്കുന്ന ശക്തിയാണ് ഫുട്ബോൾ. അതാണ് ലോകകപ്പിന്റെ ഏറ്റവും വലിയ സൗന്ദര്യം.
2026 FIFA ലോകകപ്പ് വെറും ഒരു ടൂർണമെന്റ് മാത്രമല്ല... യുദ്ധങ്ങളുടെ നിഴലിലും മനുഷ്യരെ ഒന്നിപ്പിക്കുന്ന കായികമഹോത്സവമാണ്.
"ലോകം വിഭജിക്കപ്പെടുമ്പോഴും ഫുട്ബോൾ ഒന്നിപ്പിക്കുന്നു.. എന്ന് പറയുന്നത് നൂറു ശതമാനം സത്യമാണ്
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ ഓപ്പറേഷനാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. 400-ലധികം സുരക്ഷാ ഏജൻസികൾ.
ഡ്രോൺ നിരീക്ഷണം. സൈബർ സുരക്ഷാ സംവിധാനങ്ങൾ. സ്റ്റേഡിയങ്ങൾ മുതൽ വിമാനത്താവളങ്ങൾ വരെ പ്രത്യേക നിരീക്ഷണം.
കാരണം ലോകത്തിലെ ഏറ്റവും വലിയ ജനക്കൂട്ടങ്ങളിലൊന്നിനാണ് ലോകകപ്പ് സാക്ഷ്യം വഹിക്കുന്നത് .
48 ടീമുകളായി വിപുലീകരിച്ച ഈ ടൂർണമെന്റിൽ പങ്കെടുക്കുന്ന രാജ്യങ്ങൾക്കായി റെക്കോഡ് തുകയായ 871 ദശലക്ഷം ഡോളറാണ് (ഏകദേശം 7200ലധികം കോടി രൂപ) ഫിഫ നീക്കിവെച്ചിരിക്കുന്നത്. ഇതിൽ 655 ദശലക്ഷം ഡോളറും മത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകൾക്കുള്ള സമ്മാനത്തുകയാണ്. 2022ൽ ഖത്തറിൽ നടന്ന ലോകകപ്പിലെ ആകെ സമ്മാനത്തുകയേക്കാൾ (440 ദശലക്ഷം ഡോളർ) ഏകദേശം 49 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ വരുത്തിയിരിക്കുന്നത്.
ഈ വർഷത്തെ ലോകകപ്പ് ജേതാവിന് 50 ദശലക്ഷം ഡോളർ (ഏകദേശം 415 കോടി രൂപ) സമ്മാനമായി ലഭിക്കും. ഖത്തർ ലോകകപ്പിൽ ഇത് 42 ദശലക്ഷം ഡോളർ മാത്രമായിരുന്നു. റണ്ണേഴ്സ് അപ്പ് ആകുന്നവർക്കും മൂന്നാം സ്ഥാനക്കാർക്കും ക്വാർട്ടർ ഫൈനലിൽ എത്തുന്നവർക്കും കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ തുക ലഭിക്കും.
ഇത്തവണ ടീമുകളുടെ എണ്ണം വർധിപ്പിച്ചതോടെ പുതുതായി ഉൾപ്പെടുത്തിയ 'റൗണ്ട് ഓഫ് 32' ഘട്ടത്തിൽ പുറത്താകുന്ന ടീമുകൾക്ക് പോലും 11 ദശലക്ഷം ഡോളർ വീതം ലഭിക്കും. മുൻപ് 32 ടീമുകൾ മാത്രം മാറ്റുരച്ചിരുന്ന ഫോർമാറ്റിൽ ഈ ഘട്ടം ഉണ്ടായിരുന്നില്ല. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ടൂർണമെന്റിന്റെ യാത്രാ-താമസ ചിലവുകൾ മുൻനിർത്തി രാജ്യങ്ങളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഫിഫ ആകെ ഫണ്ട് 727 ദശലക്ഷം ഡോളറിൽ നിന്നും 871 ദശലക്ഷം ഡോളറായി ഉയർത്തിയത്.
https://www.facebook.com/Malayalivartha

























