ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി

അവസാനം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മനം മാറ്റം. ഇറാൻ യുദ്ധത്തിൽ ജാഗ്രത പാലിക്കണമെന്ന് ബെന്യാമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി വീണ്ടും യുദ്ധത്തിലേക്ക് പോയാൽ നിങ്ങൾ ഒറ്റയ്ക്ക് പോരാടേണ്ടി വരുമെന്ന് ട്രംപ് ആക്സിയോസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇറാൻ യുദ്ധം നാലാം മാസത്തിലേക്ക് കടക്കവെ, പശ്ചിമേഷ്യയെ കൂടുതൽ യുദ്ധഭീതിയിലാഴ്ത്തി ഇസ്രയേൽ കപ്പലുകൾക്ക് ചെങ്കടലിൽ പൂർണ നിരോധനം പ്രഖ്യാപിച്ച് യമനിലെ ഹൂതി സായുധ സംഘം. നിലവിലെ സംഘർഷങ്ങൾ കാരണം ഹോർമുസ് കടലിടുക്ക് ഏതാണ്ട് പൂർണമായി അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിൽ, ആഗോള വിപണിയിലേക്കുള്ള പ്രധാന ബദൽ സമുദ്രപാതയായ ചെങ്കടലിനെ ലക്ഷ്യമിട്ടാണ് ഇറാൻ അനുകൂലികളായ ഹൂതികളുടെ പുതിയ നീക്കം.
ഇന്ത്യക്കാർ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി. ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ മടങ്ങി പോകണമെന്നും എംബസി നിർദേശിച്ചു. ഇറാൻ–ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം
ഇസ്രയേലിനെതിരെ വീണ്ടും ആക്രമണവുമായി ഇറാൻ രംഗത്തെത്തി. ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ആക്രമണത്തിന്റെ വ്യാപ്തിയോ ലക്ഷ്യമിട്ട പ്രദേശങ്ങളെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ആക്രമണ ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവച്ചിട്ടു. ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കൻ സൈന്യം എപ്പോഴും സജ്ജരായി തുടരുമെന്നു സെൻട്രൽ കമാൻഡ് പറഞ്ഞു. യുഎസ്–ഇറാൻ ചർച്ചകൾ നടക്കുന്നതിനിടെയാണ് ആക്രമണം
ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷമായി. ഇറാൻ വെള്ളിയാഴ്ച കുവൈത്തിലേക്കും ബഹ്റൈനിലേക്കും ഏഴു ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു. ഹോർമുസ് കടലിടുക്കിലേക്കു നേരത്തെ പറന്ന 4 വൺ-വേ ആക്രമണ ഡ്രോണുകൾ അമേരിക്കൻ സേന തകർത്തതിനു മണിക്കൂറുകൾക്കു ശേഷമായിരുന്നു മിസൈൽ ആക്രമണം. അമേരിക്കൻ സെൻട്രൽ കമാൻഡ് സെന്റ്‌കോം ആണ് വിവരം പുറത്തുവിട്ടത്. ഇറാന്റെ ആക്രമണ ഡ്രോണുകൾ മേഖലയിലെ കപ്പൽ ഗതാഗതത്തിന് ഭീഷണി ഉയർത്തിയതിനാൽ അവ വെടിവച്ചിടേണ്ടി വന്നതായി പ്രസ്താവനയിൽ പറയുന്നു. ഖേഷം, സിരിക് ദീപുകളിൽ യുഎസ് നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ പ്രത്യാക്രമണമെന്ന് ഇറാന്റെ റവല്യൂഷനറി ഗാർഡ്സ് കോർ (ഐആർജിസി) അറിയിച്ചു.
അതേസമയം, ആക്രമണത്തെ കുവൈത്ത് ശക്തമായി പ്രതിരോധിച്ചു. വ്യോമാതിർത്തിയിൽ വച്ച് ഡ്രോണുകൾ വെടിവച്ചിട്ടു. ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായി അമേരിക്കൻ സേന ഇറാന്റെ തീരദേശ നിരീക്ഷണ റഡാർ സൈറ്റുകളിൽ ആക്രമണം നടത്തി. ഗൊറൂക്കിലെ റഡാർ സൈറ്റും ഖേഷം ദ്വീപിലെ സൈറ്റും തകർത്തതായി സെന്റ്‌കോം അറിയിച്ചു. തുടർന്നുള്ള സമുദ്ര ആക്രമണങ്ങൾ തടയുന്നതിനായിരുന്നു ഈ തിരിച്ചടി. ഇറാൻ വിക്ഷേപിച്ച ഏഴു മിസൈലുകളിൽ ആറെണ്ണം അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾക്ക് വെടിവച്ചിടാൻ കഴിഞ്ഞു. ഏഴാമത്തെ മിസൈൽ ഉദ്ദേശിച്ച ലക്ഷ്യത്തിൽ എത്തിയില്ലെന്നാണു പ്രാഥമിക വിലയിരുത്തൽ.
വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇസ്രയേൽ സൈനികർക്കുനേരെ ശക്തമായ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു.
പരമോന്നത നേതാവ് മുജ്തബ ഖമനയിയുമായി കൂടിക്കാഴ്ച നടത്തണമെന്നുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശത്തെ തള്ളി ഇറാൻ. ‘യഥാർഥ ലോകത്തല്ല’ ട്രംപ് ജീവിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
അതേസമയം വിദഗ്ധരായ വിദേശ തൊഴിലാളികൾക്കായുള്ള പുതിയ എച്ച്-1ബി വീസകൾക്ക് 1,00,000 ഡോളർ (ഏകദേശം 84 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഫീസ് ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം റദ്ദാക്കി ഫെഡറൽ ജഡ്ജി. ഇത് നിയമവിരുദ്ധമാണെന്നും യുഎസ് ഫെഡറൽ ജഡ്ജി ചൂണ്ടിക്കാണിച്ചു.
ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ലിയോ സോറോക്കിനാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ ഉത്തരവ് റദ്ദാക്കിയത്. കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിലാണ് ട്രംപ് ഈ ഭീമമായ ഫീസ് വർദ്ധന പ്രഖ്യാപിച്ചിരുന്നത്. ട്രംപ് ഭരണകൂടത്തിന്റെ പ്രചാരണത്തിന് തിരിച്ചടിയായ തീരുമാനത്തിനെതിരെ സർക്കാർ അപ്പീൽ നൽകാൻ സാധ്യതയുണ്ട്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ് ട്രംപ് അഭിമുഖം പാതിവഴിയിൽ അവസാനിപ്പിച്ചത്. എൻബിസി ന്യൂസിന്റെ മീറ്റ് ദ പ്രസ് പരിപാടിക്കിടെയാണ് സംഭവം.
കലിഫോർണിയയിലെ മന്ദഗതിയിലുള്ള വോട്ടെണ്ണലിനെ കുറിച്ചായിരുന്നു ഇരുവരുടെയും സംസാരം. ഇതിനിടെ നാല് ദിവസം കഴിഞ്ഞിട്ടും ഫലം പുറത്തുവരാത്തത് തിരഞ്ഞെടുപ്പ് തട്ടിപ്പിന്റെ തെളിവാണെന്ന് ട്രംപ് ആരോപിച്ചു. എന്നാൽ അവതാരക ക്രിസ്റ്റൻ വെൽക്കർ ഇതിന് തെളിവുണ്ടോയെന്ന് ട്രംപിനോട് ആവർത്തിച്ച് ചോദിച്ചു. ‘‘പലരിൽ നിന്നായി കേൾക്കുന്നുണ്ട്. നോക്കിയാൽ തന്നെ എനിക്ക് മനസ്സിലാകും’’ എന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാൽ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ നടന്നതായി യാതൊരു തെളിവും ഇല്ലെന്ന് വെൽക്കർ വീണ്ടും പറഞ്ഞു. പക്ഷേ ട്രംപ് തന്റെ ആരോപണം കടുപ്പിച്ചു.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും ഫലം പ്രഖ്യാപിക്കാത്തത് ശരിയാണോ എന്ന് ട്രംപ് വീണ്ടും അവതാരകയോട് ചോദിച്ചു. വോട്ടെണ്ണൽ പ്രക്രിയ വേഗത്തിലാക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ടെന്നായിരുന്നു അവരുടെ മറുപടി. പിന്നാലെ കലിഫോർണിയയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അഴിമതിക്കാരാണെന്നും നിങ്ങളും അത്തരത്തിലുള്ള ആളാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഞാൻ അഴിമതിക്കാരിയല്ല എന്ന് അവതാരക അദ്ദേഹത്തിന് മറുപടി നൽകി. എന്നാൽ തന്റെ ആരോപണം ട്രംപ് വീണ്ടും ആവർത്തിച്ചു. പിന്നാലെയാണ് ട്രംപ് അഭിമുഖം അവസാനിപ്പിച്ചത്. “മതി, ഇത് ഇവിടെ അവസാനിപ്പിക്കാം. നന്ദി ഡാർലിങ്” എന്ന് പറഞ്ഞാണ് മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞ് ട്രംപ് എഴുന്നേറ്റത്.
നേരത്തെ സിഎൻഎൻ റിപ്പോർട്ടർ കൈറ്റ്‌ളൻ കോളിൻസിനെയും ട്രംപ് വിമർശിച്ചിരുന്നു. “അവൾ സുന്ദരിയാണ്. പക്ഷേ ഒരിക്കലും ചിരിക്കാറില്ല. അവളുടെ കണ്ണുകളിൽ വെറുപ്പാണ് കാണുന്നത്,” എന്നായിരുന്നു ട്രംപിന്റെ പരാമർശം.
ബഹ്‌റൈൻ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാൻ തൊടുത്ത ആറ് ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളും വെടിവെച്ചിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഹോർമുസ് കടലിടുക്കിന് നേരെ വന്ന ഡ്രോണുകളാണ് യുഎസ് സേന തകർത്തത്. ആകെ വിക്ഷേപിച്ച ഏഴ് മിസൈലുകളിൽ ആറെണ്ണം അമേരിക്ക തടഞ്ഞു, ഒരെണ്ണം ലക്ഷ്യസ്ഥാനത്ത് എത്തിയില്ല.
ഇതിന് ശക്തമായ തിരിച്ചടിയെന്നോണം, ഇറാനിലെ ഗോരുക്, ഖേഷ്മ് ദ്വീപ് എന്നിവിടങ്ങളിലെ തീരദേശ നിരീക്ഷണ റഡാർ കേന്ദ്രങ്ങൾക്ക് നേരെ യു.എസ്. വ്യോമാക്രമണം നടത്തി. ഫെബ്രുവരിയിൽ നടന്ന യുഎസ് ആക്രമണങ്ങൾക്ക് ശേഷം ഇറാന്റെ മിസൈൽ ശേഖരം ഇപ്പോൾ വെറും 21% - 22% മാത്രമായി ചുരുങ്ങിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയുമായുള്ള ചർച്ചകൾ തടസ്സപ്പെട്ടതിനെ തുടർന്ന് മിഡിൽ ഈസ്റ്റിൽ കനത്ത രാഷ്ട്രീയ സമ്മർദ്ദം ചെലുത്താനാണ് ഇറാൻ ഇപ്പോൾ ശ്രമിക്കുന്നത്.
അതേസമയം, യുഎസ് മധ്യസ്ഥതയിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ തെക്കൻ ലെബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ ലബനീസ് സൈനികരടക്കം 9 പേർ കൊല്ലപ്പെട്ടു. പ്രകോപനം തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
"https://www.facebook.com/Malayalivartha


























