നേപ്പാളിലെ മഹാപ്രളയം; കുത്തൊഴുക്കില്‍പ്പെറ്റ ഒഴുകിപ്പോയ കാട്ടാനക്കൂട്ടം കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ സുരക്ഷിതര്‍

നേപ്പാളിലെ മഹാപ്രളയത്തില്‍ ഒഴുകിപ്പോയ കാട്ടാനക്കൂട്ടം സുരക്ഷിതര്‍. മുതിര്‍ന്ന മൂന്ന് ആനകളും രണ്ട് കുട്ടിയാനകളും ഉള്‍പ്പെടുന്ന ആനക്കൂട്ടം ഇപ്പോള്‍ കുത്തൊഴുക്കില്‍പ്പെട്ട കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ സുഖമായിരിക്കുന്നു. ഒഴുക്കില്‍പ്പെട്ട പാറകളിലും മരങ്ങളിലും തട്ടി നേരിയ മുറിവും ചതവുമുണ്ടായല്ലാതെ ആനക്കുട്ടം സുഖമായി കാട്ടില്‍ കഴിയുന്നു. അതിജീവന പോരാട്ടത്തില്‍ മഹാപ്രളയത്തിലെ കുത്തൊഴുക്കിനെ ധീരമായി നേരിട്ട ആനകള്‍ ഇപ്പോഴും വനപാലകരുടെ നീരീക്ഷണത്തിലാണ്. ഡ്രോണ്‍ ഉപയോഗിച്ച് ആനകളുടെ നീക്കം വനപാലകര്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അതേ സമയം കൂട്ടത്തില്‍ വേറെയും കുട്ടിയാനകള്‍ ഉണ്ടായിരുന്നുവെന്നു അവ രക്ഷപ്പെട്ടിട്ടില്ലെന്നും സംശയിക്കുന്നവരുണ്ട്.
നേപ്പാളിലെ പ്രളയത്തില്‍ ശക്തമായ വെള്ളപ്പാച്ചിലില്‍പ്പെട്ട അഞ്ച് കാട്ടാനകളുടെ അതിജീവനത്തിന്റെയും രക്ഷാപ്രവര്‍ത്തനത്തന്റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. അതിവേഗപ്രളയത്തിനും കുത്തൊഴുക്കിലും കുട്ടിയാനകളെ ഉപേക്ഷിക്കാതെ ആനക്കൂട്ടം മണിക്കൂറുകളോളം ഒഴുകി നീന്തി കര പറ്റുന്നതായിരുന്നു. നേപ്പാള്‍ പ്രളയത്തിലെ ഒഴുക്കില്‍പ്പെട്ട ആനകള്‍ ബഹ്‌റൈച്ചിലെ ഗിരിജാപുരി ബാരേജിന് സമീപമുള്ള കുത്തിയൊഴുകുന്ന ജലാശയത്തിലെത്തി.
തങ്ങളുടെ ജീവന്‍ പോലും അപകടത്തിലായിരുന്നിട്ടും മുതിര്‍ന്ന ആനകള്‍ തങ്ങളുടെ കുട്ടികള്‍ക്കൊപ്പം തന്നെ തുടരുകയായിരുന്നു. ആനകള്‍ ബാരേജിന് സമീപം കുടുങ്ങിയതോടെ വനംവകുപ്പും ജലസേചനവകുപ്പും സംയുക്തമായി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കുത്തൊഴുക്കില്‍പ്പെട്ട ആനകള്‍ മുങ്ങിയും പൊങ്ങിയും നീന്തിയും മണിക്കൂറുകള്‍ ക്ലേശിച്ചുകൊണ്ടിരുന്നു. കുട്ടിയാനകളെ തുമ്പിക്കൈയില്‍ താങ്ങി കുത്തൊഴുക്കില്‍ നീന്താന്‍ ശ്രമം നടത്തി. മിനുറ്റുകളോളം വെള്ളത്തില്‍ മുങ്ങിപ്പോയ ആനകള്‍ അടിയൊഴുക്കില്‍പ്പെട്ടുവെന്നും രക്ഷപ്പെടുക അസാധ്യമാണെന്നും ഏറെപ്പേരും കരുതി. എന്നാല്‍ മിനിറ്റുകള്‍ക്കുശേഷം ആനകളുടെ തുമ്പിക്കൈകള്‍ അതിശയകരമായി വെള്ളത്തില്‍ പൊങ്ങിവന്നപ്പോഴൊക്കെ കാഴ്ചക്കാര്‍ക്ക് ആശ്വാസമായി.
അപകടകരമായ സാഹചര്യത്തില്‍ ആനകളെ സുരക്ഷിതമായി കരയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ മണിക്കൂറുകളോളം വേണ്ടിവന്നു. മനുഷ്യര്‍ക്ക് പോലും മാതൃകയാകുന്ന ധൈര്യവും കൂട്ടായ്മയുമാണ് കാട്ടാനകള്‍ കാണിച്ചതെന്നായിരുന്നു പലരുടെയും പ്രതികരണം. ആയിരത്തോളം പേര്‍ക്ക് മരണം സംഭവിച്ച നേപ്പാളിലെ പ്രളയം വലിയ നാശനഷ്ടങ്ങള്‍ക്കിടയാക്കിയ സാഹചര്യത്തിലാണ് ഈ ആനക്കൂട്ടത്തിന്റെ അതിശയകരമായ രക്ഷപ്പെടലുണ്ടായത്.
നേപ്പാളിലെ ഭോട്ടെ കോശി, കര്‍ണാലി നദികളിലുണ്ടായ കടുത്ത പ്രളയത്തിലാണ് അഞ്ച് ആനകള്‍ ഉള്‍പ്പെടുന്ന കുടുംബം ഒഴുക്കില്‍പ്പെട്ടുപോയത്.നദിയിലൂടെ കിലോമീറ്ററുകളോളം ഒഴുകി നീങ്ങിയ ആനക്കൂട്ടം ഒടുവില്‍ ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചിലുള്ള ഗിരിജാപുരി ബാരേജിന് സമീപത്തെ അഗാധമായ വെള്ളക്കെട്ടില്‍ കുടുങ്ങുകയായിരുന്നു
വിവരം അറിഞ്ഞയുടന്‍ ഉത്തര്‍പ്രദേശ് വനംവകുപ്പും ജലസേചന വകുപ്പും അടിയന്തരമായി ഇടപെട്ടു.
നദിയിലെ ശക്തമായ ഒഴുക്ക് നിയന്ത്രിക്കാനായി ബാരേജിന്റെ ഗേറ്റുകള്‍ അടിയന്തരമായി അടച്ചു. ബാരേജ് അടച്ചതോടെ ഒഴുക്ക് കുറഞ്ഞപ്പോള്‍ നിയന്ത്രണം വീണ്ടെടുത്ത ആനകള്‍ കുട്ടികളെയും കൂട്ടി ബാരേജിനടുത്തുള്ള ആഴം കുറഞ്ഞ ഭാഗത്തേക്ക് നീങ്ങി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അഞ്ച് ആനകളെയും വനപാലകര്‍ സുരക്ഷിതമായി കരയ്ക്ക് കയറ്റിവിട്ടു. പ്രളയ ഭീഷണി നിലനില്‍ക്കെയും ബാരേജ് അടച്ച് ജലവിതാനം കുറച്ചതിനാലാണ് ഒരു വിധം ആനകള്‍ക്ക് കരയില്‍ കയറാന്‍ പറ്റിയത്. ബാരേജ് അടച്ചിരുന്നില്ലെങ്കില്‍ ആനക്കുട്ടികള്‍ രക്ഷപ്പെടാനുള്ള സാധ്യതയൊന്നുമില്ലായിരുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഉത്തര്‍പ്രദേശിലെ ഗോപിയാ പ്രദേശത്താണ് ഈ ഗാരേജ് സ്ഥിതിചെയ്യുന്നത്.
ബെഹ്‌റെയ്ച്ച് ജില്ലയിലെ ഗിരിജാ നദിയിലാണ് ഈ ഗാരേജ് നിര്‍മിച്ചിരിക്കുന്നത്. വലിയ അപകടസാധ്യത നിലനിന്നിരുന്ന സാഹചര്യത്തില്‍, ആനകളെ പ്രകോപിപ്പിക്കാതെയും സുരക്ഷിതമായും കരയിലെത്തിക്കാനുള്ള ഉദ്യോഗസ്ഥരുടെ കഠിനശ്രമം മണിക്കൂറുകളോളം നീണ്ടുനിന്നു. ഒടുവില്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി അഞ്ച് ആനകളെയും സുരക്ഷിതമായി കരയ്ക്ക് കയറ്റാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. അസാധാരണ ധൈര്യശാലികള്‍ എന്നാണ് ഈ ആനക്കൂട്ടത്തെ സോഷ്യല്‍ മീഡിയയില്‍ പലരും വിശേഷിപ്പിച്ചത്. ആനകളെ രക്ഷപ്പെടുത്തുന്നതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമയബന്ധിതമായ ഇടപെടലിനും സമയോചിതമായ രക്ഷാപ്രവര്‍ത്തനത്തിനും വന്‍ പിന്തുണയാണ് പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്നത്.
https://www.facebook.com/Malayalivartha






















