ടെക്‌സാസിലെ പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്, സ്വയംഭോഗം ചെയ്യണമെങ്കില്‍ ക്ലിനിക്കില്‍ പോകൂ, അല്ലെങ്കില്‍ 100$ പിഴയടയ്ക്കൂ...

അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തെ ഡെമോക്രാറ്റ് പാര്‍ട്ടി പ്രതിനിധിയായ ജെസിക്കാ ഫറാന്‍ ഒരു പുതിയ നിയമം പ്രാബല്യത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുകയാണ.് അതിലെ വകുപ്പുകളൊക്കെ കേട്ടാല്‍ പുരുഷന്മാര്‍ ഞെട്ടിപ്പോകും!
ഒരു മെഡിക്കല്‍ പരിശോധന നടത്തേണ്ട ആവശ്യത്തിനായല്ലാതെ, സ്വയംഭോഗം ചെയ്ത് ശുക്ലം ഉപയോഗശൂന്യമാക്കി ഒഴുക്കി കളഞ്ഞാല്‍ പുരുഷന്മാരില്‍ നിന്നും 100 ഡോളര്‍ പിഴ ഈടാക്കണമെന്നാണ്് നിയമം പറയുന്നത്. ചുരുക്കത്തില്‍, ടെക്‌സസിലെ പുരുഷന്മാര്‍ ഒരു മെഡിക്കല്‍ ക്ലിനിക്കിനുള്ളിലല്ലാതെ മറ്റെവിടെയെങ്കിലും വച്ചു സ്വയംഭോഗം ചെയ്താല്‍, ജനിക്കാതെ പോകുന്ന ഒരു ശിശുവിനോടു ചെയ്യുന്ന പാതകമായും ജീവിതത്തിന്റെ പരിശുദ്ധി പരിഗണിക്കാത്ത പ്രവര്‍ത്തനമായും കണക്കാക്കണമെന്നാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതു കൂടാതെ ക്ലിനിക്കുകള്‍ക്കുള്ളില്‍ വച്ച് സ്വയംഭോഗം ചെയ്യുന്നതു വഴി ബഹിര്‍ഗമിക്കുന്ന ശുക്ലം ശേഖരിച്ച് ഇപ്പോഴത്തെയോ ഭാവിയിലേയോ ഭാര്യയ്ക്ക് ഉപയോഗിക്കാനായി സൂക്ഷിച്ചു വയ്ക്കാനുള്ള സൗകര്യം ഉണ്ടാക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ബില്ലിന്മേല്‍ ചര്‍ച്ച നടക്കാനിരിക്കുന്നതേ ഉള്ളൂ.
ജസിക്കാ ഫറാറിനെ കൊണ്ടു പോയി നെല്ലിക്കാത്തളം വയ്ക്കാന്‍ സമയമായി എന്ന് ആക്രോശിക്കാന്‍ തോന്നുന്നുണ്ടാവും . എന്നാല്‍ വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് അവര്‍ പ്രസ്തുത ബില്ലും അതിലെ വ്യവസ്ഥകളും പാര്‍ലമെന്റ് പ്രതിനിധികളുടെ മുമ്പില്‍ അവതരിപ്പിച്ചത്.
മാന്‍സ് റൈറ്റ് റ്റു (ക്)നോ ആക്റ്റ് എന്ന ഈ ബില്‍ ഇത്തരം വ്യവസ്ഥകളോടെ പാര്‍ലമെന്റിനു മുന്നില്‍ കൊണ്ടു വന്നത,് ടെക്‌സാസ് സംസ്ഥാനത്ത് സ്ത്രീകള്‍ക്കായി ഉണ്ടാക്കിയിട്ടുള്ള ചില ആരോഗ്യ രക്ഷാ നിയമത്തിലെ ചില വ്യവസ്ഥകളുടെ പരിമിതികള്‍ ശ്രദ്ധയില്‍പ്പെടുത്താനാണ്. പ്രത്യേകിച്ച് അബോര്‍ഷനുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ സ്ത്രീകളെ പരിഹസിക്കുന്നതിനു തുല്യമായതാണെന്നാണ് ജസിക്കാ ഫറാര്‍ ഉള്‍പ്പെടെയുള്ള ഭൂരിപക്ഷം സ്ത്രീകളുടേയും ആവശ്യം.
ടെക്‌സസിലെ ഹൗസ് ഓഫ് റപ്രസന്റേറ്റീവില്‍ ഇപ്പോള്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. രാജ്യത്തെ യാഥാസ്ഥിതികമായ ക്രൈസ്തവ കാഴ്ചപ്പാടുകളുമായി പൊരുത്തപ്പെട്ടു പോകുന്നതിനായി ടെക്‌സസിലെ അബോര്‍ഷന്‍ നിയമങ്ങള്‍ കടുകട്ടിയാണ്. 2011-ല്‍ അബോര്‍ഷനുമായി ബന്ധപ്പെടുത്തി കൊണ്ടുവന്ന നിയമത്തില്‍ അബോര്‍ഷന്‍ നടത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഒരു അള്‍ട്രാസൗണ്ട് സ്‌കാന്‍ നടത്തിയിരിക്കണം എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അപ്രകാരം സ്‌കാന്‍ നടത്തിയതിനുശേഷം അടുത്ത ദിവസം ആ ഗര്‍ഭം അലസിപ്പിച്ചു കളയാം എന്ന വ്യവസ്ഥ, പ്രസ്തുത യുവതിയുടെ ആരോഗ്യ രക്ഷയെ കരുതി ചെയ്യുന്ന ഒരു സ്‌കാനേ അല്ലെന്നും മറിച്ച് ആരോഗ്യമുള്ള ഒരു ശിശുവാണ് ഗര്‍ഭത്തിലുള്ളതെന്നു കാണിച്ച് അതിനെ അലസിപ്പിച്ചു കളയുന്നതില്‍ ആ യുവതിയ്ക്ക് കുറ്റബോധം ഉണ്ടാക്കുക മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും തന്മൂലം അനാവശ്യമായി നടത്തുന്ന ആ സ്‌കാനിംഗ് ഒഴിവാക്കാന്‍ നിയമഭേദഗതി നടത്തണമെന്നും സ്ത്രീകള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.
ഇപ്പോള്‍ ജസീക്കാ ഫറാര്‍ കൊണ്ടു വരാനുദ്ദേശിക്കുന്ന ബില്ലില്‍, വാസക്ടമി്( പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയ), വയാഗ്രാ നിര്‍ദ്ദേശിക്കണംഎന്നാവശ്യപ്പെടുന്നുണ്ടെങ്കില്‍, കോളനോസോപ്പി(മലാശയവും ഗുദദ്വാരവും പരിശോധിക്കുന്നത്) എന്നിവയ്ക്കായി എത്തുന്ന പുരുഷ രോഗികള്‍ക്ക് ചില ലഘുരേഖകള്‍ അച്ചടിച്ചു നല്‍കണമെന്നും അതില്‍ അവരുടെ വ്യക്തിപരവും മതപരവും ധാര്‍മ്മികവുമായ വിശ്വാസങ്ങളെ ഉദ്ദീപിപ്പിച്ച്, പ്രസ്തുത ആവശ്യങ്ങളില്‍ നിന്നും പിന്‍മാറാന്‍ ആവശ്യപ്പെടണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. അബോര്‍ഷന്‍ നടത്താന്‍ എത്തുന്ന സ്ത്രീകള്‍ക്ക് അതില്‍ നിന്നും പിന്മാറാന്‍ ചിന്തിക്കുന്നതിന് ഇപ്പോള്‍ നല്‍കുന്ന ലഘുലേഖകളെ പരിഹസിക്കുകയാണ് ജസീക്കായുടെ ലക്ഷ്യം.
ടോണി ടിന്റര്‍ ഹോള്‍ഡ് എന്ന പ്രതിനിധി ഇതിനു മുമ്പ് അവതരിപ്പിച്ച ഒരു ബില്ലില്‍ അബോര്‍ഷന്‍ നടത്തുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. കാമഭ്രാന്തിനിരയായി ബലാല്‍സംഗം ചെയ്യപ്പെട്ടതിലൂടെയാണ് ഒരു യുവതി ഗര്‍ഭിണി ആയതെങ്കില്‍പോലും അബോര്‍ഷന്‍ നടത്തുകയാണെങ്കില്‍ കൊലക്കുറ്റം ചുമത്തണമെന്നാണ് പ്രസ്തുത ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. അത് ഇപ്പോള്‍ കമ്മിറ്റിയുടെ പരിഗണനയിലിരിക്കുന്നതേ ഉള്ളൂ.
https://www.facebook.com/Malayalivartha























