ഐഎസിന്റെ ചാവേറാകാനെത്തിയ ഏഴ് വയസ്സുകാരനോട് ഇറാഖിസേന ചെയ്തത്...

ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘടന ഇറാഖി സൈന്യത്തെ ലക്ഷ്യമിട്ട് അയച്ചതെന്ന് കരുതുന്ന ഏഴു വയസ്സുകാരനെ ഇറാഖിസേന പിടിച്ചു. കുട്ടിചാവേറിന്റെ അരയില്‍ നിന്നും ബെല്‍റ്റ് ബോംബ് അഴിച്ചു മാറ്റുന്ന ദൃശ്യം ലോകമനസ്സാക്ഷിയെ ഞെട്ടിക്കുകയാണ്. ആറോ ഏഴോ വയസ്സ് മാത്രം പ്രായമുള്ള കുട്ടി യുദ്ധം നാശം വിതച്ച ഇറാഖി നഗരത്തിന് പുറത്ത് മൊസൂളില്‍ ഐഎസിനെ പേടിച്ച് പാലായനം ചെയ്ത കുടുംബത്തില്‍ നിന്നും തീവ്രവാദികള്‍ പിടിച്ചതായിരിക്കാമെന്നാണ് നിഗമനം.
പേടിക്കേണ്ട മോനെ എന്ന് പറഞ്ഞ് ഒരു ഇറാഖി സൈനികന്‍ പയ്യന്റെ അരമുതല്‍ നെഞ്ച് വരെ ഉയരമുള്ള മാരക സ്‌ഫോടകശേഷിയുള്ള വസ്തുക്കളുടെ വയറുകള്‍ വിടുവിക്കുന്നതും ഒട്ടിച്ചിരുന്ന ടേപ്പ് അഴിച്ചുമാറ്റുന്നതും ദൃശ്യത്തില്‍ വ്യക്തം. ഇംഗഌഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ചെല്‍സിയുടെ ഈദന്‍ ഹസാഡിന്റെ പേരെഴുതിയ പയ്യന്റെ നീല ജഴ്‌സി സൈനികന്‍ ഉയര്‍ത്തുന്നതും സ്‌ഫോടക വസ്തുക്കള്‍ എന്ന് കരുതുന്ന ബെല്‍റ്റ് അഴിച്ചെടുക്കുന്നതുമാണ് വീഡിയോ. രണ്ടു മിനിറ്റ് മാത്രം ദൈര്‍ഘ്യം വരുന്ന കഌപ്പില്‍ സൈനികന്‍ വയറുകള്‍ മുറിക്കുന്നതും ബോംബ് അഴിച്ചുമാറ്റുന്നതും ഞെട്ടലോടെ കാണാം.
മൊസൂളിന് പുറത്ത് നിന്നും ചിത്രീകരിച്ച വീഡിയോ പുറത്തു വിട്ടിരിക്കുന്നത് ലൈവ് ലീക്കാണ്. കുട്ടിയെ തീവ്രവാദികള്‍ ചാവേറാക്കിയതാണെന്നും എന്നാല്‍ പദ്ധതി വിജയിച്ചില്ല. മാര്‍ച്ച് 18 നാണ് വീഡിയോ ചിത്രീകരിച്ചത്. ഏഴു വയസ്സുകാരനെ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ അയച്ചതാണെന്നും സൈനികന്‍ പറയുന്നു. ഉദയ് എന്നാണ് തന്റെ പേരെന്ന് വ്യക്തമാക്കുന്ന പയ്യന്‍ തന്നെ അയച്ചത് അമ്മാവന്‍ ആണെന്നും സൈന്യത്തെ തകര്‍ക്കാനായിരുന്നു നിര്‍ദേശമെന്നും പറയുന്നുണ്ട്.
തുടര്‍ന്ന് പയ്യനോട് കൈ പൊക്കാന്‍ പറയുന്നു. അതിന് ശേഷം സൈനികന്‍ വളരെ ശ്രദ്ധയോടെ വയറുകള്‍ മുറിച്ചു മാറ്റുകയും ചുറ്റിയിരിക്കുന്ന ബാന്‍ഡേജ് അഴിച്ച് എടുക്കുയും ചെയതു. ഇതില്‍ ഒരു മൊബൈലും ബാറ്ററികളും ഉണ്ട്. കുട്ടിയോട് പേടിക്കേണ്ടെന്ന് ഇയാള്‍ ഇടയ്ക്കിടെ പറയുന്നുണ്ട്. ഐസിസിന്റെ പിടിയില്‍ നിന്നും മൊസൂളിനെ മോചിപ്പിച്ച ശേഷം ജനങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. യുദ്ധം തുടങ്ങിയ ശേഷം മൊസൂളില്‍ നിന്നും എല്ലാം നഷ്ടപ്പെട്ട് പാലായനം ചെയ്യേണ്ടി വന്നത് 355,000 പേര്‍ക്കാണ്. പടിഞ്ഞാറന്‍ മൊസൂളില്‍ പോരാട്ടം തുടങ്ങിയ ശേഷം 181,000 പേര്‍ക്കും എല്ലാം നഷ്ടമായി.
പ്രധാന താവളങ്ങളെല്ലാം ഇറാഖി സൈന്യം കീഴടക്കിയതോടെ തീവ്രവാദികള്‍ നാട്ടുകാരെ മനുഷ്യകവചമാക്കി ഉപയോഗിക്കുന്നെന്ന ആരോപണത്തിന്റെ തെളിവാണ് ഇതെന്നാണ് സൈനികര്‍ പറയുന്നത്. ഐഎസിന്റെ കയ്യില്‍ നിന്നും നഗരം പിടിക്കാനുള്ള പോരാട്ടം അഞ്ചു മാസം നീണ്ടിരിക്കുകയാണ്. കരയിലൂടെയും ആകാശത്തൂടെയും അതിശക്തമായ ആയുധങ്ങളുടെ പോരാട്ടം നടക്കുന്ന സ്ഥലത്തു നിന്നും ആയിരങ്ങള്‍ രക്ഷപ്പെടുകയും ചെയ്തിട്ടും മൊസൂളിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഇപ്പോഴും ആറു ലക്ഷം പ്രദേശവാസികള്‍ അവശേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ സേനയുടെ പിന്തുണയോടെ കിഴക്കന്‍ മൊസൂള്‍ ഡിസംബറില്‍ പിടിച്ച ഇറാഖി സേന പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുകയാണ്. എന്നാല്‍ ഐഎസ് ഇവിടെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നുമുണ്ട്.
തലവന്‍ ബാഗ്ദാദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാലായനം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി പകുതി മുതല്‍ പടിഞ്ഞാറന്‍ മൊസൂളില്‍ പോരാട്ടം തുടങ്ങിയിരിക്കെ 3,500 പേര്‍ മരിച്ചതായി രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. 1,000 പേരെ ചികിത്സിക്കാവുന്ന സമരിറ്റന്‍ പഴ്‌സ് എന്ന ജീവകാരുണ്യ സംഘടനയുടെ താല്‍ക്കാലിക ആശുപത്രി അമേരിക്ക ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ വെടിയേറ്റതും മുറിവ് പറ്റിയതുമായ സ്ത്രീകളെയും കുട്ടികളെയും ചികിത്സിക്കുന്നു.
https://www.facebook.com/Malayalivartha























