അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിക്കു സമീപമുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 80 മരണം, 350ഓളം പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനനഗരിയായ കാബൂളില്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിനു മുന്പിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 80 പേര്‍ മരിച്ചു. 350 പേര്‍ക്കു പരിക്കേറ്റു. സ്‌ഫോടവസ്തുക്കള്‍ നിറച്ച ട്രക്കാണു പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ് ട്വീറ്റ് ചെയ്തു.
അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരവും വിദേശരാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളും ഉള്‍പ്പെടുന്ന അതീവ സുരക്ഷാമേഖലയായ വാസിര്‍ അക്ബര്‍ ഖാനിലെ സന്‍ബാക് ചത്വരത്തില്‍ ഇന്നലെ രാവിലെ 8.30നായിരുന്നു സ്‌ഫോടനം. ജര്‍മന്‍ എംബസിയിലെ സുരക്ഷാഗാര്‍ഡും കൊല്ലപ്പെട്ടവരില്‍പെടുന്നു. ഒരു ഉദ്യോഗസ്ഥനു പരിക്കേറ്റതായി ജര്‍മന്‍ വിദേശകാര്യമന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ പറഞ്ഞു. ഇന്ത്യന്‍ എംബസി മന്ദിരത്തില്‍നിന്ന് നൂറുമീറ്റര്‍ മാത്രം അകലെ നടന്ന സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ ജനല്‍ച്ചില്ലുകളും വാതിലുകളും തകര്‍ന്നതായി ഇന്ത്യന്‍ അംബാസഡര്‍ മന്‍പ്രീത് വോറ പറഞ്ഞു. അന്‍പതോളം വാഹനങ്ങള്‍ സ്‌ഫോടനത്തില്‍ കത്തിയമര്‍ന്നു. ഫ്രഞ്ച് എംബസി കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചു.
അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡി അപലപിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന് എല്ലാവിധ പിന്തുണയുമുണ്ടെന്നു മോഡി ട്വീറ്റ് ചെയ്തു.സ്‌ഫോടനം നടത്തിയതു തങ്ങളല്ലെന്നു താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് പ്രസ്താവന ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തത്.
മേയ് മൂന്നിന് നാറ്റോ സൈനികവാഹനങ്ങള്‍ക്കു നേര്‍ക്ക് ഐഎസ് നടത്തിയ ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റമദാന്‍ പുണ്യമാസത്തില്‍ നിരപരാധികളായ ഞങ്ങളുടെ ജനങ്ങളെയാണു ഭീകരര്‍ കൂട്ടക്കൊല ചെയ്തത്.ഇതു സഹനത്തിന്റെയും കരുണയുടെയും മാസമാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഖനി പറഞ്ഞു.
https://www.facebook.com/Malayalivartha























