എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് ബ്രിട്ടനില്‍ തൂക്കുപാര്‍ലമെന്റ് ; ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം നേടാനായില്ല

ബ്രിട്ടന്‍ തൂക്കുസഭയിലേയ്ക്ക്. വ്യക്തമായ ഭൂരിപക്ഷമുണ്ടായിരിക്കെ കൂടുതല്‍ രാഷ്ട്രീയ നേട്ടത്തിനായി തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച പ്രധാനമന്ത്രി തെരേസ മേയ്ക്കും അവര്‍ നേതൃത്വം നല്‍കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും (ടോറി) കനത്ത തിരിച്ചടി നല്‍കുന്നതാണ് തിരഞ്ഞെടുപ്പുഫലം. 330 സീറ്റുണ്ടായിരുന്ന ഇവര്‍ക്ക് പാര്‍ലമെന്റിലെ അംഗബലം 316 ആയി കുറഞ്ഞു. ഭൂരുപക്ഷത്തിന് ഒമ്പതുസീറ്റു കുറവ്. കൂടുതല്‍ സീറ്റാനായി വോട്ടുതേടിയ അവര്‍ക്ക് ഉണ്ടായിരുന്നതുപോലും നിലനിര്‍ത്താനായില്ല.
എന്നാല്‍ മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റമാണ് തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കാനായത്. ഭൂരിപക്ഷത്തിലേക്ക് അടുക്കാനായില്ലെങ്കിലും ഭരണകക്ഷിയെ ദുര്‍ബലമാക്കാനും 33 സീറ്റുകള്‍ അധികം നേടി ശക്തമായ തിരിച്ചുവരവ് നടത്താനും ജെറമി കോര്‍ബിന്‍ നേതൃത്വം നല്‍കുന്ന ലേബര്‍ പാര്‍ട്ടിക്കായി. ചെറുകക്ഷികളുടെ പിന്തുണയോടെ സഖ്യകക്ഷി സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ലേബര്‍ പാര്‍ട്ടി ആരായുന്നുണ്ട്.
ആകെയുള്ള 650 സീറ്റില്‍ 316 സീറ്റാണ് ഭരണകക്ഷിയായ ടോറികള്‍ക്ക് ലഭിച്ചത്. മുഖ്യപ്രതിപക്ഷമായ ലേബറിന് 262 സീറ്റും മറ്റൊരു ദേശീയ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 12 സീറ്റും ലഭിച്ചു. സ്‌കോട്ടീഷ് നാഷണല്‍ പാര്‍ട്ടിക്ക് 35 സീറ്റും അയര്‍ലന്‍ഡിലെ പ്രധാന പ്രാദേശിക പാര്‍ട്ടിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിക്ക് 10 സീറ്റും ലഭിച്ചു. യു.കെ. ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി തുടങ്ങിയ ദേശീയ കക്ഷികള്‍ക്ക് സീറ്റൊന്നും ലഭിച്ചില്ല. ആകെ പോള്‍ചെയ്ത വോട്ടില്‍ 42.4 ശതമാനം നേടിയാണ് ടോറികള്‍ മുന്നിലെത്തിയത്. ലേബറിന് 40.2 ശതമാനവും എസ്.എന്‍പി.ക്ക് 3.1 ശതമാനവും ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 7.1 ശതമാനവും വോട്ടു ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 12 ശതമാനം വോട്ടുനേടിയ യുക്കിപ്പിന് ഇക്കുറി 1.9 ശതമാനമേ നേടാനായുള്ളൂ.
നേരത്തെ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതുവഴി വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന, ശക്തമായ സര്‍ക്കാര്‍ ഭരിച്ചിരുന്ന രാജ്യത്തെ ഒരു ന്യൂനപക്ഷ സര്‍ക്കാരുള്ള രാജ്യമാക്കി മാറ്റി എന്നതാണ് തെരേസ മേയ് വരുത്തിവച്ച രാഷ്ട്രീയ നാണക്കേട്. ഇതുവഴി അവര്‍ സൃഷ്ടിച്ചത് രാഷ്ട്രീയ അസ്ഥിരതയും മികച്ച ബ്രക്‌സിറ്റ് വിലപേശലുകള്‍ക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയുമാണ്.
മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ നിക്ക് ക്ലെഗ് ആണ് ഈ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പ്രമുഖന്‍. സ്‌കോട്ടീഷ് നാഷണല്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ സ്‌കോട്ടീഷ് ഫസ്റ്റ് മിനിസ്റ്ററുമായ അലക്‌സ് സാല്‍മണ്ടും പരാജയപ്പെട്ട പ്രമുഖരില്‍പെടുന്നു.
ബ്രക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ സ്വതന്ത്ര സ്‌കോട്ട്‌ലന്‍ഡ് വാദമുയര്‍ത്തി രണ്ടാം സ്‌കോട്ടീഷ് റഫറണ്ടത്തിനായി മുറവിളി കൂട്ടിയ സ്‌കോട്ടീഷ് നാഷണല്‍ പാര്‍ട്ടിയെ നിശബ്ദമാക്കാനായി എന്നത് മാത്രമാണ് ഈ തിരഞ്ഞെടുപ്പുകൊണ്ട് ബ്രിട്ടണ് ഉണ്ടായ നേട്ടം. സ്വാതന്ത്ര്യവാദമുയര്‍ത്തിയ എസ്.എന്‍.പി.ക്ക് കനത്ത തിരിച്ചടിയാണ് വോട്ടര്‍മാര്‍ നല്‍കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെയുളള അമ്പത്തൊമ്പതില്‍ 56 സീറ്റും നേടി സ്‌കോട്ട്‌ലന്‍ഡ് ഒന്നാകെ തൂത്തുവാരിയ അവര്‍ക്ക് ഇക്കുറി 34 സീറ്റേ നേടാനായുള്ളൂ. അലക്‌സ് സാല്‍മണ്ട് ഉള്‍പ്പെടെയുള്ള എസ്.എന്‍.പി.യുടെ പല പ്രമുഖരും ദേശീയപാര്‍ട്ടി സ്ഥാനാര്‍ഥികളോട് ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ബ്രിട്ടന്റെ ഭാഗമായി തുടരാന്‍ തന്നെയാണ് ഇവിടെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നതെന്ന് തിരഞ്ഞെടുപ്പു തെളിയിച്ചു.
തിരഞ്ഞടുപ്പുഫലത്തെ സ്വാഗതം ചെയ്ത ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ തെരേസ മേയ്ക്ക് രാജിവച്ചുപോകാന്‍ സമയമായി എന്ന് പ്രഖ്യാപിച്ചു. എന്നാല്‍ രാജ്യം രാഷ്ട്രീയ സ്ഥിരതയാണ് ആവശ്യപ്പെടുന്നതെന്നും അത് തന്റെ പാര്‍ട്ടി ജനങ്ങള്‍ക്ക് ഉറപ്പുവരുത്തുമെന്നുമാണ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രതികരണം.
https://www.facebook.com/Malayalivartha























