വാള്‍മാര്‍ട്ടിനു മുൻപിൽ വീണാലെന്താ, കാലൊടിഞ്ഞ വിമുക്തഭടന് 7.5 മില്യണ്‍ നഷ്ടപരിഹാരം!
അലമ്പാമ യു എസ് : തണ്ണിമത്തന്‍ വാങ്ങുന്നതിനു വാള്‍മാര്‍ട്ടിന്റെ മുമ്പിലെത്തിയ വിമുക്തഭടന്‍ തടി കൊണ്ടുണ്ടാക്കിയ ബോക്‌സിനു സമീപം വീണ് കാലൊടിഞ്ഞ സംഭവത്തില്‍ 7.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് റസല്‍ കൗണ്ടി സര്‍ക്യൂട്ട് ജൂറി കോര്‍ട്ട് വിധിച്ചു. ഫീനിക്‌സ് സിറ്റി വാള്‍മാര്‍ട്ടിനു മുമ്പില്‍ 2015 ജൂലൈയിലായിരുന്നു സംഭവം. 59 വയസുകാരനും വിമുക്ത ഭടനുമായ ഹെന്‍ട്രി വാക്കര്‍ തണ്ണിമത്തന്‍ കൂട്ടിയിട്ടിരുന്ന തടി ബോക്‌സിനു മുകളില്‍ ചവിട്ടി അത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ് കാല്‍പാദത്തിനും ഇടുപ്പെല്ലിനും ഒടിവു പറ്റുകയായിരുന്നു. വാള്‍മാര്‍ട്ടിന്റെ അശ്രദ്ധയാണ് അപകടം സംഭവിക്കുന്നതിനിടയാക്കിയതെന്ന് ഹെന്‍ട്രി നല്‍കിയ നഷ്ടപരിഹാര കേസില്‍ ചൂണ്ടിക്കാട്ടി. ആരോഗ്യവാനായി കടയില്‍ വന്ന തനിക്ക് വീല്‍ചെയറിലാണ് പുറത്തു പോകേണ്ടിവന്നതെന്നും ജീവിത കാലം മുഴുവന്‍ തനിക്കിഷ്ടപ്പെട്ട ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാനാവില്ലെന്നും പരാതിയില്‍ പറഞ്ഞു. ഹെന്‍ട്രിയുടെ വാദം ശരിവച്ച് 2.5 മില്യണ്‍ ഡോളര്‍ പരിക്കേറ്റതിനും 5 മില്യണ്‍ ഡോളര്‍ ഭാവി നഷ്ടപ്പെട്ടതിനും നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിക്കുകയായിരുന്നു. ഈ വിധി വാള്‍മാര്‍ട്ടിന് താങ്ങാവുന്നതിലപ്പുറമാണെന്നും ഇതിനെതിരെ അപ്പീല്‍ പോകുമെന്നും വാള്‍മാര്‍ട്ട് വക്താവ് പറയുന്നു.
https://www.facebook.com/Malayalivartha