പിഞ്ചു കുട്ടികളെ കാറിലിരുത്തി ഡാൻസ് ക്ലബിൽ പോയ പിതാവിനെ ജയിലിലടച്ചു.

ഫ്ലോറിഡ ∙ മൂന്നു മാസവും മൂന്നു വയസ്സും ഉള്ള രണ്ടു കുട്ടികളെ കാറിനകത്ത് അടച്ചുപൂട്ടി സ്ട്രിപ് ക്ലബിൽ ഡാൻസ് ആസ്വദിക്കാൻ പോയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വില്യം ജി. ജോർഡനാണ് (23) അറസ്റ്റിലായത്. കുട്ടികളെ കാറിലിരുത്തി കടയിൽ ഓടിപ്പോയി സാധനങ്ങൾ വാങ്ങുന്ന നിരവധി പ്രവാസികളുണ്ട്. ഇത്തരം നിരവധി കേസുകൾ യൂ എസ് പോലീസ് കർശനമായി കൈകാര്യം ചെയ്തു വരുന്നു. കാനഡയിലും സമാനമായ സംഭവങ്ങൾ മലയാളി പ്രവാസികൾക്ക് സംഭവിച്ചിട്ടുണ്ട്.
ഡാൻസ് ക്ലബിനു മുമ്പിൽ പാർക്ക് ചെയ്തിരുന്ന കാറിലിരുന്ന് കരയുന്ന കുട്ടികളുടെ ശബ്ദം കേട്ടാണ് സമീപത്തുണ്ടായിരുന്ന സ്ത്രീ കാറിനകത്തേക്ക് നോക്കിയത്. വിവരം ഡാൻസ് ക്ലബ് ജനറൽ മാനേജരെ അറിയിച്ചു. കാർ സീറ്റിൽ ബൽറ്റിടാതെ ഇരിക്കുന്ന മൂന്നു വയസ്സുകാരനേയും തല താഴേയും കാൽ മുകളിലായും കിടക്കുന്ന മൂന്നു മാസമുള്ള കുട്ടിയേയും കണ്ടതിനെ തുടർന്ന് വിവരം പൊലീസിൽ അറിയിച്ചു.ഇതിനിടെ ഡാൻസ് ക്ലബിലെ പ്രോഗ്രാം നിർത്തിവച്ചു കുട്ടികളുടെ പിതാവിനെ കണ്ടെത്തുന്നതിന് മാനേജർ നടത്തിയ ശ്രമം വിജയിച്ചു.ക്ലബിൽ നിന്നു വില്യം പുറത്തു വന്ന ഉടനെ പൊലീസും സംഭവ സ്ഥലത്തെത്തി. അര മണിക്കൂർ മാത്രമാണ് ഞാൻ ക്ലബിൽ ചിലവഴിച്ചതെന്ന് പൊലീസിനോട് സമ്മതിച്ചെവെങ്കിലും അറസ്റ്റ് ഒഴിവാക്കാനായില്ല.
കുട്ടികളുടെ ജീവൻ അപായപ്പെടുത്തൽ, അശ്രദ്ധ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി അറസ്റ്റു ചെയ്ത കുട്ടികളുടെ പിതാവിനെ 10,000 ഡോളർ ജാമ്യ തുക കെട്ടിവച്ചതിനെ തുടർന്നു ജയിലിൽ നിന്നും വിട്ടയച്ചു.കുട്ടികളുടെ കരച്ചിൽ പുറത്തു കേട്ടില്ലായിരുന്നുവെങ്കിൽ സ്ഥിതി എന്താകുമെന്നാണ് ക്ലബ് മാനേജർ ചോദിക്കുന്നത്. ഉത്തരവാദിത്വമില്ലായ്മയും അശ്രദ്ധയും കുട്ടികളുടെ ജീവിതം തന്നെ ഭീഷണിയാകുന്ന ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണമെന്നും മാനേജർ അഭിപ്രായപ്പെട്ടു.
കുട്ടികളെ കാറിലിരുത്തി ഷോപ്പിംഗിനു പോകുക, അശ്രദ്ധമായി എവിടെയെങ്കിലും ഇരുത്തുക തുടങ്ങി മുതലായ കാര്യങ്ങൾ അതീവ ഗൗരവത്തോടെ കാണുകയും കർശന നിയമങ്ങൾ നടപ്പിലാക്കി വരികയും ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha























