ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്താത്തിന് കാരണം പുറത്ത്; കിം ജോങ് ഉന്‍ രോഗബാധിതൻ

ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ രോഗബാധിതനെന്ന് റിപ്പോര്‍ട്ട്. ഈ കാരണത്തിലാണ് രണ്ട് മാസമായി ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്താത്തതെന്നുമാണ് പുറത്തുവരുന്ന വാര്‍ത്ത. സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ന്യൂസ് ഡോട്ട് കോം വാര്‍ത്താപോര്‍ട്ടലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
കുറച്ചുനാളായി കിം ജോങ് ഉന്‍ നേരിട്ട് പ്രസ്താവനകളൊന്നും നടത്തുന്നില്ല. മാത്രമല്ല 60 ദിവസമായി ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടുമില്ല. ഉന്നിന്റേതായി അടുത്തിടെ പുറത്തുവന്ന ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ ശരീരം വണ്ണം കൂടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഹൃദ്രോഗവും പ്രമേഹവും രക്താതി സമ്മര്‍ദ്ദവും കിം ജോങ് ഉന്നിനെ അലട്ടുന്നുണ്ട്. അതിന് പുറമെ വധഭീഷണി നിലനില്‍ക്കുന്നതിലുള്ള ഭയം മൂലം അദ്ദേഹം മാനസിക സമ്മര്‍ദ്ദത്തിനടിപ്പെട്ടുവെന്നും അമിതമായി ആഹാരം കഴിക്കുന്നതായും ദക്ഷിണകൊറിയന്‍ ചാരന്മാര്‍ അടുത്തിടെ വാദമുയര്‍ത്തിയിരുന്നു.
പിതാവ് കിം ജോങ് ഇല്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചതോടെ 2011ലാണ് കിം ജോങ് ഉന്‍ ഉത്തരകൊറിയയുടെ ഭരണനേതൃത്വം ഏറ്റെടുത്തത്. കഴിഞ്ഞ ജൂലൈയില്‍ രാജ്യം സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യ ഭൂഖണ്ഡാന്തര മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. അതേത്തുടര്‍ന്ന് ഉത്തരകൊറിയയ്‌ക്കെതിരായ അമേരിക്കന്‍ നീക്കങ്ങളും കൂടുതല്‍ ശക്തമായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപും കിം ജോങ് ഉന്നുമായുള്ള വാക്‌പോര് മുമ്പെങ്ങുമില്ലാത്ത വിധം രൂക്ഷമായതും ഇക്കാലത്താണ്. ഉന്നിനെ ട്രംപ് റോക്കറ്റ് മനുഷ്യന്‍ എന്ന് പരിഹസിച്ചപ്പോള്‍ മാനസിക നില ശരിയല്ലാത്ത മന്ദബുദ്ധി എന്നായിരുന്നു ട്രംപിനെക്കുറിച്ച് ഉന്നിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha























