ഇന്ത്യൻ യുവാവ് യുഎസിൽ വെടിയേറ്റു മരിച്ചു; പരിഭ്രാന്തിയിൽ പ്രവാസി സമൂഹം. ന്യൂസീലൻഡിലും അക്രമസംഭവം

ന്യൂയോർക്ക്; ഇന്ത്യൻ വിദ്യാർഥി ഏതാനും ദിവസങ്ങൾക്കു മുൻപ് നാലു കവർച്ചക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിനു പിന്നാലെ യുഎസിലെ മിസിസിപ്പിയിൽ കവർച്ചക്കാരന്റെ വെടിയേറ്റ് ഇന്ത്യക്കാരൻ വീണ്ടും കൊല്ലപ്പെട്ടു. വീടിനു മുന്നിൽ വച്ചാണ് ഇരുപത്തിയൊന്നുകാരൻ കൊല്ലപ്പെട്ടത്. മിസിസിപ്പിയിലെത്തന്നെ ജാക്സൻ സിറ്റിയിലായിരുന്നു സംഭവം. കവർച്ചക്കാരുടെ ഒരു ശൃംഖലയാണു രണ്ടു സംഭവങ്ങള്‍ക്കു പിന്നിൽ. സന്ദീപ് മറ്റു രണ്ടു പേർക്കൊപ്പം വീടിനു പുറത്തു നിൽക്കുമ്പോഴാണ് മുഖംമൂടി ധരിച്ച ആയുധധാരിയെത്തി പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്തത്. പിന്നീട് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ തിരിഞ്ഞു നിന്ന് വെടിയുതിർക്കുകയായിരുന്നു. ഈ വർഷം ജാക്സൺ സിറ്റിയിലുണ്ടായ അൻപത്തിയെട്ടാമത്തെ കൊലപാതകമായിരുന്നു അത്. ജാക്‌സൺ സിറ്റിയിലുണ്ടാകുന്ന കൊലപാതക പരമ്പര തുടരുകയാണ്. മിക്ക കൊലപാതകങ്ങളും കവർച്ചയുടെ ഭാഗമായാണെന്ന് പോലീസ് പറയുന്നു.
വയറ്റില്‍ ഗുരുതരമായി വെടിയേറ്റ സന്ദീപ് തിങ്കളാഴ്ച്ചയാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്. നാല് വര്‍ഷം മുമ്പ് ടൂറിസ്റ്റ് വിസയില്‍ അമേരിക്കയിലെത്തിയ സന്ദീപ് പിന്നീട് അവിടെ ജോലി സമ്പാദിക്കുകയായിരുന്നു. പഞ്ചാബിലെ ജലന്ധറിലാണ് സന്ദീപിന്റെ സ്വദേശം.
രണ്ടാഴ്ച്ചക്കിടെ സമാനരീതിയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് സന്ദീപ് സിങ്. കാലിഫോര്‍ണിയയിലെ കടയില്‍ വച്ച് ഈ മാസം 16ന് ഇരുപത്തിയൊന്നുകാരനായ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചിരുന്നു. നാല് പേരടങ്ങിയ കവര്‍ച്ചാസംഘമാണ് അന്ന് വെടിയുതിര്‍ത്തത്.
ന്യൂസിലണ്ടിലും, മറ്റൊരു സംഭവത്തിൽ കവർച്ചക്കാരുടെ ആക്രമണത്തിൽ ഇന്ത്യക്കാരന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. അൻപത്തിയെട്ടുകാരനായ അജിത് സിങ് ആണ് ഹാമിൽട്ടണിലെ ഡെയറി സ്ഥാപനത്തിൽ വച്ച് നാലു പേരുടെ ആക്രമണത്തിനിരയായത്. മുഖത്തും കൈയ്ക്കും കുത്തേറ്റ അജിത് ആശുപത്രിയിലാണ്. ഒറ്റയ്ക്കായിരുന്ന സമയത്തായിരുന്നു ആക്രമണം. പുറത്തുനിന്ന് നിരീക്ഷിച്ച് താൻ ഒറ്റയ്ക്കായെന്ന് ഉറപ്പാക്കിയപ്പോഴായിരുന്നു ആക്രമണമെന്ന് അജിത് പറഞ്ഞു. ഒരാൾ അജിത്തിനു നേരെ തിരിയുകയും ബാക്കി മൂന്നു പേർ സ്റ്റോറിനു പിറകിലേക്ക് മോഷ്ടിക്കാനായി പോകുകയുമായിരുന്നു. അജിത് അപായ ബട്ടൺ അമർത്തിയെങ്കിലും അക്രമികൾ ഓടി രക്ഷപ്പെട്ടു.
മർദനമേറ്റ് അജിത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടമായിട്ടുണ്ട്. ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു. കാഴ്ചശക്തി വീണ്ടെടുക്കാനാകാത്ത വിധം കണ്ണു തകർന്നു. അണുബാധ പടരാതിരിക്കാനാണു ശസ്ത്രക്രിയ. സമീപത്തെ സിസിടിവി ക്യാമറയിൽ അക്രമികളുടെ ദൃശ്യങ്ങൾ പതിഞ്ഞതായാണു വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























