വാക്‌പോര് തുടരുന്നു അമേരിക്കയെ തകർക്കാനുള്ള മിസൈൽ വിജയിച്ചുവെന്ന് ഉത്തര കൊറിയ: യുദ്ധമുണ്ടായാൽ നേതൃത്വത്തെ തുടച്ചുമാറ്റുമെന്ന് നിക്കി ഹാലി.

ന്യൂയോര്‍ക്ക്: യു.എസിനെ പൂര്‍ണമായി തകര്‍ക്കാന്‍ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ബുധനാഴ്ച പുലര്‍ച്ചെ വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ. ആണവപദ്ധതിക്കെതിരേ യു.എസ്. ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ വകവെയ്ക്കാതെയാണ് പുതിയ പരീക്ഷണം. ആണവരാഷ്ട്രമെന്ന ലക്ഷ്യം ഉത്തരകൊറിയ കൈവരിച്ചതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ. റിപ്പോര്‍ട്ട് ചെയ്തു. ഇതിനു തൊട്ടുപിന്നാലെ യുദ്ധമുണ്ടായാല്‍ ഉത്തര കൊറിയന്‍ നേതൃത്വത്തെ പൂര്‍ണമായും നശിപ്പിക്കുമെന്ന് യുഎന്‍ രക്ഷാ സമിതിയോഗത്തില്‍ യുഎസിന്റെ മുന്നറിയിപ്പ്.
യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലെയാണ് ഉത്തരകൊറിയക്കെതിരായ ട്രമ്പ് ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
ഉത്തര കൊറിയയുടെ ബാലിസ്റ്റിക്, ആണവായുധ പദ്ധതികളെ നേരിടുന്നത് സംബന്ധിച്ച് ആലോചനകള്‍ നടക്കുകയാണ്.
സൈനിക നടപടി ഉള്‍പ്പെടെയുള്ളവ പരിഗണിക്കുന്നുണ്ട്. എന്നാല്‍ നയതന്ത്ര വഴിയിലൂടെയുള്ള പരിഹാരത്തിനാണു ശ്രമിക്കുന്നതെന്ന് നിക്കി ഹെയ്‌ലി യുഎന്‍ രക്ഷാ സമിതി യോഗത്തില്‍ ആവര്‍ത്തിച്ചു.
യൂ എസ് ആഗ്രഹിക്കാത്ത യുദ്ധത്തിനു കാരണം അവരുടെ പ്രകോപനങ്ങള്‍തന്നെയാണ്. യുദ്ധമുണ്ടായാല്‍ ഉത്തര കൊറിയന്‍ ഭരണകൂടത്തെ യുഎസ് പൂര്‍ണമായും തകര്‍ത്തുകളയും - ഹാലെ വ്യക്തമാക്കി. ഉത്തര കൊറിയയ്ക്ക് ഇപ്പോഴും പിന്തുണയും സഹായവും നല്‍കുന്നതു ചൈനയാണ്.

ഉത്തരകൊറിയയുടെ പ്രകോപനവും അവര്‍ക്കെതിരായ ഉപരോധവും തുടരുന്ന സാഹചര്യത്തില്‍ അങ്ങോട്ടുള്ള എണ്ണ വിതരണം അവസാനിപ്പിക്കണമെന്നു ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ ചൈന നടപടി അവസാനിപ്പിക്കാന്‍ തയാറായിട്ടില്ല.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും ബുധനാഴ്ച ഉത്തരകൊറിയന്‍ പ്രശ്‌നം ടെലിഫോണില്‍ ചര്‍ച്ച ചെയ്തിരുന്നു.
ഉത്തര കൊറിയയ്ക്കുമേല്‍ ഇനിയും ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ചൈനയോട് ആവശ്യപ്പെട്ടതായി ട്രമ്പ് ട്വീറ്റ് ചെയ്തിരുന്നു.

അണ്വായുധം നിര്‍മിക്കുന്നതില്‍നിന്ന് ഉത്തര കൊറിയയെ തടയാന്‍ മുന്‍ യുഎസ് ഭരണകൂടത്തിനു കഴിഞ്ഞില്ല. ഈ പ്രതിസന്ധി മറികടക്കാന്‍ ഉപരോധമല്ലാതെ വഴിയില്ലെന്നും ഉപരോധത്തിലൂടെ ഉത്തരകൊറിയയെ സമ്മര്‍ദ്ദത്തിലാക്കി ആണവായുധ, മിസൈല്‍ പദ്ധതികളില്‍നിന്ന് പിന്തിരിപ്പിക്കണമെന്നാണ് ചൈനയോട് യുഎസ് ആവശ്യപ്പെട്ടത്
ഹ്വാസോങ്-15 എന്ന പുതിയ മിസൈല്‍ നേരത്തേ പരീക്ഷിച്ചിട്ടുള്ളവയെക്കാള്‍ ശക്തമാണെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടു. 4,475 കിലോമീറ്റര്‍ ഉയരത്തിലെത്തിയ മിസൈല്‍ 53 മിനിറ്റില്‍ 950 കിലോമീറ്റര്‍ സഞ്ചരിച്ചു ജപ്പാന്‍ കടലില്‍ പതിച്ചു.
13000 കിലോമീറ്റര്‍ വരെ ആക്രമണ പരിധിയുള്ള മിസൈലാണ് പരീക്ഷിച്ചതെന്ന് യു.എസ്.ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'യൂണിയന്‍ ഓഫ് കണ്‍സേണ്‍ഡ് സയന്റിസ്റ്റ്' വിലയിരുത്തി. അണ്വായുധം വഹിക്കാനുള്ള ശേഷി ഇതിനില്ലെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ആണവശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ചെടുക്കാന്‍ ഉത്തരകൊറിയയ്ക്ക് ഇനിയും രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
മിസൈല്‍ പരീക്ഷണത്തിനുപിന്നാലെ ഉത്തരകൊറിയയ്ക്കു നേരേ വിമര്‍ശനവുമായി അന്താരാഷ്ട്ര സമൂഹം രംഗത്തെത്തി.
ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലായിരുന്നു മിസൈല്‍ പരീക്ഷണം. യു.എസിന്റെ ആണവ ഭീഷണിയെ പ്രതിരോധിക്കാനുള്ള മാര്‍ഗം മാത്രമാണ് സ്വീകരിക്കുന്നതെന്നും ഉത്തരകൊറിയയുടെ ആണവപദ്ധതി ഒരു രാജ്യത്തിനും ഭീഷണിയാവില്ലെന്നും കിം ജോങ് ഉന്‍ പറഞ്ഞതായി കെ.സി.എന്‍.എ. റിപ്പോര്‍ട്ട് ചെയ്തു.
തദ്ദേശീയ മിസൈലുകളുടെ പരീക്ഷണം നടത്തിയാണ് ദക്ഷിണകൊറിയ ഉത്തരകൊറിയയുടെ പ്രകോപനത്തോട് പ്രതികരിച്ചത്. ഇത്
യൂ എസ് പിന്തുണയോടെയായിരുന്നു. ഉത്തര കൊറിയൻ സംഭവവികാസങ്ങളിലൂടെ അമേരിക്കയും ചൈനയുമായുള്ള ബന്ധത്തിൽ ഏറെ വിള്ളലുകൾ വീണു കഴിഞ്ഞു.
https://www.facebook.com/Malayalivartha























