അതിര്‍ത്തിയിലെ ഉറക്കം പോയി... ആക്രമണം രൂക്ഷമായതോടെ ആരിക്കണക്കിന് ആള്‍ക്കാര്‍ അതിര്‍ത്തിയില്‍ നിന്ന് പലായനം ചെയ്യുന്നു

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തയതിന് ഇന്ത്യ മറുപടി നല്‍കിയതോടെ അതിര്‍ത്തി ഗ്രാമങ്ങള്‍ യുദ്ധ ഭീതിയിലാണ്. സര്‍വവും ഉപേഷിച്ച് ജീവനും കൊണ്ട് പോകുകയാണ് ജനങ്ങള്‍. വീടുവിട്ടോടിയ പതിനെണ്ണായിരത്തോളം പേരെ കശ്മീരിലെ സാംബാ മേഖലയിലെ അഭയാര്‍ഥി കേന്ദ്രങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഏറ്റുമുട്ടല്‍ അവസാനിക്കുമെന്ന് വ്യക്തമല്ല. ഉറ്റവര്‍ കൊല്ലപ്പെടുന്നു, പലര്‍ക്കും മുറിവേല്‍ക്കുന്നു. നിത്യവൃത്തിക്കായി ജോലി ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് നാടുവിട്ടോടുന്നവര്‍ പരിതപിക്കുന്നു.
രാജ്യാന്തര അതിര്‍ത്തിക്ക് മൂന്നുകിലോമീറ്റര്‍ ചുറ്റളവിനകത്ത് താമസിക്കുന്നവരാണ് പ്രധാനമായും ആക്രമണത്തിന് ഇരയാവുന്നത്. രാത്രി വീട് ഉപേക്ഷിച്ച് വയലുകളിലാണ് പലരും ഉറങ്ങുന്നത്. അതേസമയം പാകിസ്ഥാന്റെ പ്രകോപനങ്ങള്‍ക്കു ശക്തമായ തിരിച്ചടി നല്കാന്‍ അതിര്‍ത്തി സേനകള്‍ക്കു നിര്‍ദേശം നല്‍കി. പാക്കിസ്ഥാന്‍ പ്രകോപനം അവസാനിപ്പിക്കാതെ ചര്‍ച്ച ഇല്ലെന്ന് ഇന്ത്യ വ്യക്തമാക്കി. സൈനിക കമാന്‍ഡര്‍മാരുടെ തലത്തിലോ അല്ലാതെയോ ചര്‍ച്ചകള്‍ ഉണ്ടാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ രാത്രി അതിര്‍ത്തികാര്യം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
അതിര്‍ത്തിയിലെ സംഘര്‍ഷം നിയന്ത്രണമില്ലാതെ വഷളാവുകയാണ്. അതിര്‍ത്തിഗ്രാമങ്ങളില്‍നിന്നു ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു. ജമ്മു മേഖലയില്‍ 16000-ലേറെപ്പേര്‍ ഗ്രാമങ്ങള്‍ വിട്ടുപോയി. പാക്കിസ്ഥാനിലും അതിര്‍ത്തിയില്‍നിന്ന് ആളൊഴിയുകയാണ്.
എട്ടു ദിവസത്തിനുള്ളില്‍ 20 ഇടങ്ങളിലായി 63 തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇന്ത്യ ചൂണ്ടിക്കാട്ടി. എട്ടു പേര്‍ മരിച്ചതിനു പുറമേ എഴുപതോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റശേഷം കഴിഞ്ഞ മാസം വരെ 50 തവണയാണു വെടിനിറുത്തല്‍ ലംഘനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















