പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് ജൂൺ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. അതേദിവസം രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും വിധമാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ജൂൺ 15 മുതൽ ജൂൺ 17 ന് വൈകിട്ട് 5 മണി വരെ നടക്കുന്നതാണ്. അലോട്ട്മെന്റ് വിവരങ്ങൾ https://www.hscap.kerala.gov.in എന്ന ഹയർസെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റിൽ കാൻഡിഡേറ്റ് ലോഗിനിൽ First Allot Results-ൽ ലഭിക്കും.
അലോട്ട്മെന്റ് ലഭിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം എത്തണം.
മേയ് 25ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ ഹാജരാക്കേണ്ടതാണ്. പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും.
ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്‌ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം സ്‌കൂളിൽ അടയ്ക്കാവുന്നതാണ്. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനത്തിന് ഫീസടയ്ക്കേണ്ടതില്ല. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരെഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാവുന്നതാണ്. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണ് നൽകേണ്ടത്.
അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. ആദ്യ അലോട്ട്മെന്റിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്മെന്റുകൾക്കായി കാത്തിരിക്കുക. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം നിർദ്ദിഷ്ട സമയത്ത് തന്നെ സ്‌കൂളുകളിൽ പ്രവേശനത്തിന് എത്തിച്ചേരണം.
ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലവും മറ്റും അലോട്ട്മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
"
https://www.facebook.com/Malayalivartha



























