സലീമിന്റെ മരണാനന്തര ചടങ്ങില്‍ തിക്കും തിരക്കുമുണ്ടാക്കിയ സോഷ്യല്‍ മീഡിയക്കാര്‍ക്കെതിരെ ആലപ്പി അഷ്‌റഫ്

മരണവീട്ടില്‍ കാണിക്കേണ്ട മിനിമം ഔചിത്യബോധം പോലും ഇല്ലാത്തവരാണ് സോഷ്യല്‍ മീഡിയക്കാരും ചില ഓണ്‍ലൈന്‍ ചാനലുകളുമെന്ന് സംവിധായകനും നിര്‍മാതാവുമായ ആലപ്പി അഷ്‌റഫ്. അന്തരിച്ച നടന്‍ സലീം കുമാറിന്റെ പൊതുദര്‍ശന വേദിയില്‍ മൊബൈല്‍ ക്യാമറകളുമായി അതിക്രമിച്ചു കയറി തിക്കും തിരക്കുമുണ്ടാക്കിയ സോഷ്യല്‍ മീഡിയക്കാര്‍ക്കും ഓണ്‍ലൈന്‍ ചാനലുകള്‍ക്കുമെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് ആലപ്പി അഷ്‌റഫ്. ഇക്കൂട്ടര്‍ ദുഃഖത്തില്‍ പങ്കുചേരാന്‍ വന്നവരല്ലെന്നും, മറ്റുള്ളവരുടെ വേദനകള്‍ ഒപ്പിയെടുത്ത് വില്‍ക്കാന്‍ മത്സരിക്കുന്ന 'സാഡിസ്റ്റുകളാണെന്നും' അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വിമര്‍ശിച്ചു.
പിതാവിന്റെ വേര്‍പാടില്‍ തകര്‍ന്നു കരയുകയായിരുന്ന സലീം കുമാറിന്റെ മകന്‍ ചന്തുവിന് അന്ത്യചുംബനം നല്‍കാന്‍ പോലും അനുവദിക്കാതെ ക്യാമറകള്‍ മുഖത്തേക്ക് നീട്ടിയവര്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ടി വന്ന ഗതികേട് കേരളം കണ്ടതാണെന്ന് ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാണിക്കുന്നു. മരണവീട്ടില്‍ 32 പല്ലും കാട്ടി ചിരിച്ച് സെല്‍ഫിയെടുത്ത സെലിബ്രിറ്റികളെയും, വിഐപികള്‍ വരുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ നാടകീയമായി കണ്ണ് പൊത്തിക്കരഞ്ഞ നടന്മാരെയും അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. സമാധാനത്തോടെ ദുഃഖിക്കാന്‍ പോലും അനുവദിക്കാതെ ബന്ധുക്കളുടെ സ്വകാര്യതയിലേക്ക് ഇരച്ചുകയറുന്ന ഇത്തരക്കാരെ മാധ്യമപ്രവര്‍ത്തക സുപ്രിയ പൃഥ്വിരാജ് 'ഇരയെ ലക്ഷ്യമിട്ട് തിരക്കുകൂട്ടുന്ന കഴുകന്മാര്‍' എന്ന് വിളിച്ചതിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ആലപ്പി അഷറഫിന്റെ വാക്കുകള്‍:
''നടന്‍ സലീം കുമാറിന്റെ മരണദിവസം അരങ്ങേറിയ ചിലരുടെ ഭാവപ്രകടനങ്ങളും അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മക്കുറിപ്പുകളിലേക്കും നമുക്കൊന്ന് കടന്നു ചെല്ലാം. സലീം കുമാറിന്റെ മരണം മലയാള സിനിമയ്ക്കും സിനിമാക്കാര്‍ക്കും മലയാളികള്‍ക്കും തീരാ നഷ്ടവും തീരാ വേദനയുമാണ് നല്‍കിയിരിക്കുന്നത് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. സിനിമയില്‍ ശത്രുക്കളില്ലാത്ത ഏക നടനാണ് സലീം കുമാര്‍. കുതികാല്‍ വെട്ടും തമ്മിലടിപ്പിക്കലും പാരവെപ്പും ഒക്കെയുള്ള സിനിമാ മേഖലയില്‍ ഇപ്പറഞ്ഞ കാറ്റഗറിയില്‍ ഒന്നും പെടാതെ ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത പച്ചയായ ഒരു മനുഷ്യനായിരുന്നു സലീം കുമാര്‍. അദ്ദേഹത്തിന്റെ വേര്‍പാട് അദ്ദേഹത്തിന്റെ കുടുംബത്തിന് മാത്രമല്ല, അദ്ദേഹത്തെ സ്‌നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്ന എല്ലാവരെയും കണ്ണീരില്‍ ആഴ്ത്തി എന്നത് ഒരു യാഥാര്‍ഥ്യമാണ്.
എന്നാല്‍ മരണശേഷം മഹത്വം പറഞ്ഞുകൊണ്ട് കണ്ണീരൊഴുക്കി ചില സിനിമാക്കാര്‍ പറയുന്നു, സലീം കുമാറിന്റെ മരണം അപ്രതീക്ഷിതമായിരുന്നു, ഞെട്ടല്‍ ഉളവാക്കി എന്നുമൊക്കെ. ഇത്തരം ഞെട്ടലുകള്‍ ഒഴിവാക്കാന്‍ ആയിരിക്കാം സലീം കുമാര്‍ തന്നെ മുന്‍കൂട്ടി ചില മുന്നറിയിപ്പുകള്‍ കൊടുത്തിരുന്നത്; 'എന്റെ വഞ്ചിയില്‍ സുശിരങ്ങള്‍ വീണിരിക്കുന്നു, വെള്ളം കയറി തുടങ്ങിയിരിക്കുന്നു, ഇനി എത്രനാള്‍ തുഴയാന്‍ ആകുമെന്നറിയില്ല, ഏതു നിമിഷവും ഈ വഞ്ചി മുങ്ങി താഴാന്‍ ഇടയുണ്ട്' എന്ന്. പലപ്രാവശ്യം അദ്ദേഹത്തെ സോഷ്യല്‍ മീഡിയ പച്ചയ്ക്ക് കൊന്നതാണ്, അത് തീര്‍ത്തും അപ്രതീക്ഷിതവും ഞെട്ടലുളവാക്കുന്നതും ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏതു നിമിഷവും സംഭവിക്കും എന്ന് പ്രതീക്ഷിച്ചതാണ് സംഭവിച്ചത്.
സിനിമക്കാരായ ജയനും കലാഭവന്‍ മണിക്കും ശേഷം കേരളം കണ്ട ഏറ്റവും വലിയ ജനാവലിയാണ് സലീം കുമാറിന്റെ മരണത്തിലും ദുഃഖത്തിലും ആ കുടുംബത്തോടൊപ്പം പങ്കുചേര്‍ന്നത്. ജയന്‍ 41ാമത്തെ വയസ്സിലും, കലാഭവന്‍ മണി 45ാമത്തെ വയസ്സിലും, സലീം കുമാര്‍ 55ാമത്തെ വയസ്സിലും യാത്രയാവുകയാണ് ഉണ്ടായത്. ഇവരെല്ലാം തന്നെ പകരം വയ്ക്കാനില്ലാത്ത പ്രതിഭാശാലികളും ആയിരുന്നു. ജയന്റെയും കലാഭവന്‍ മണിയുടെയും കാര്യങ്ങള്‍ പറഞ്ഞ് ഇന്നും വേദനിക്കുന്ന പലരെയും കാണാന്‍ കഴിയും, അവരോടൊപ്പം മനുഷ്യ മനസ്സില്‍ ഇടം പിടിച്ചാണ് സലീം കുമാറും യാത്രയായത്.
സലീം കുമാറിന്റെ മരണവാര്‍ത്ത അറിഞ്ഞ ഞാന്‍ അതിരാവിലെ തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് 10 മണിയോടുകൂടി പറവൂരിലെ ടൗണ്‍ ഹാളില്‍ എത്തുകയുണ്ടായി. സലീം കുമാറിന്റെ ചേതനയറ്റ ആ ഭൗതിക ശരീരത്തിനരികിലായി ഒരു കസേരയില്‍ സാംസ്‌കാരിക സിനിമാമന്ത്രി വിഷ്ണുനാഥ് ഇരിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ എതിര്‍വശത്തായി സലീം കുമാറിന്റെ ഭാര്യയും മക്കളും ബന്ധുക്കളും ഇരിപ്പുണ്ടായിരുന്നു. നൂറുകണക്കിന് ക്യാമറകളുമായി ചാനലുകാരും നിലയുറപ്പിച്ചിരുന്നു. ഇത്തരം വലിയ സെലിബ്രിറ്റികള്‍ മരണപ്പെടുമ്പോള്‍ അത് ഷൂട്ട് ചെയ്ത് അപ്പോഴപ്പോള്‍ കാണിക്കുക എന്നത് ഒരു പതിവാണല്ലോ. ഇത്തരം വലിയ ചാനലുകാര്‍ മറ്റുള്ളവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത രീതിയില്‍ അകലം പാലിച്ച് ക്യാമറകള്‍ സെറ്റ് ചെയ്തുകൊണ്ടാണ് നിലയുറപ്പിച്ചിരുന്നത്.
എന്നാല്‍ ഇപ്പോള്‍ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉള്ളവരൊക്കെ ക്യാമറാമാന്മാരായ കാലഘട്ടത്തില്‍ അവരുടെ കടന്നുകയറ്റം യാതൊരു ഔചിത്യ ബോധവുമില്ലാത്തതായി മാറിയിരിക്കുകയാണ്. ഇത്തരക്കാര്‍ പലപ്പോഴും ഒരു മരണവീടിനെ ഒരു ഉത്സവ പറമ്പ് പോലെയാണ് കാണുന്നതും പെരുമാറുന്നതും. സെല്‍ഫി എടുക്കലും വിഡിയോ ഷൂട്ട് ചെയ്യലും എന്ന് വേണ്ട, മറ്റുള്ളവരുടെ സങ്കടങ്ങളെ ഒപ്പിയെടുത്ത് പ്രദര്‍ശിപ്പിക്കാനുള്ള മത്സരമാണ് അവിടെ നടന്നത്. വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ വലിയ സങ്കടാവസ്ഥയില്‍ ഇത്തരക്കാര്‍ കാണിക്കുന്ന ഈ പ്രവര്‍ത്തി പൊതുജനത്തിനിടയില്‍ വലിയ അവമതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇവിടെ സലീം കുമാറിനും മക്കള്‍ക്കും അദ്ദേഹത്തിന് അന്ത്യചുംബനം നല്‍കി യാത്രയപ്പ് കൊടുക്കാന്‍ പോലും അനുവദിക്കാതെ, അവരുടെ സ്വകാര്യതയില്‍ കടന്നുകയറി തിക്കും തിരക്കും സൃഷ്ടിച്ച് വിഡിയോയും ഫോട്ടോയും ഒക്കെ എടുക്കാന്‍ ശ്രമിച്ചപ്പോള്‍, തന്റെ പിതാവിന്റെ വേര്‍പാടില്‍ ആകെ തകര്‍ന്ന് തളര്‍ന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് നിന്ന ചന്തുവിന് ശബ്ദമുയര്‍ത്തി പ്രതികരിക്കേണ്ടി വന്ന ഗതികേട് ഒന്ന് ചിന്തിച്ചു നോക്കുക.
മരണവീട്ടില്‍ കാണിക്കേണ്ട മാന്യത മറന്നു പെരുമാറുന്ന ഇക്കൂട്ടര്‍ തീര്‍ച്ചയായും മരണത്തില്‍ അവരുടെ ദുഃഖത്തിലും വേദനയിലും പങ്കുചേരാന്‍ വന്നവരല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ സമൂഹത്തിലെ പല ഉന്നതരും പ്രതികരിക്കുകയുണ്ടായി. ഇതിനെതിരെ ശക്തമായ ഭാഷയില്‍ വളരെ വ്യക്തമായി പ്രതികരിച്ചിരിക്കുന്നു മാധ്യമ പ്രവര്‍ത്തകയും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ പൃഥ്വിരാജ്. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാന്‍ അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം; എന്നാല്‍ ഇവിടെ ക്യാമറകളുടെയും മൈക്കുകളുടെയും ഒരു കൂട്ടം ഈ അവസാന വിടവാങ്ങല്‍ ക്ലോസപ്പില്‍ പകര്‍ത്താന്‍, ഇരയെ ലക്ഷ്യമാക്കി കൂടുതല്‍ അടുത്തെത്താന്‍ ശ്രമിക്കുന്ന കഴുകന്മാരെ പോലെ തിരക്കുകൂട്ടുന്നു. 'കുറച്ചു സ്ഥലം തരൂ' എന്നും 'പിന്നോട്ട് മാറൂ' എന്നും 'സമാധാനത്തോടെ കരയണം' എന്നും ആവശ്യപ്പെട്ട് മകന്‍ നിലവിളിക്കുന്നു. നാം എന്തായി തീര്‍ന്നിരിക്കുന്നു? എല്ലാം അറിയുവാനുള്ള ഈ ആര്‍ത്തി എല്ലാ മര്യാദയും അച്ചടക്കവും ലംഘിച്ചിരിക്കുന്നു. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാന്‍ അനുവദിക്കുക, അവര്‍ക്ക് ഇതിനകം തന്നെ ധാരാളം വേദനകളുണ്ട്, സ്വയം നിയന്ത്രണവും ദിശാബോധവും ഉണ്ടാകണം.
മരണവീട്ടില്‍ പരിസരബോധമില്ലാതെ പെരുമാറുന്ന ഇത്തരക്കാരോട് വേറെ എന്താ പറയുക? കവിയും സംവിധായകനും നിര്‍മാതാവും ഒക്കെയായ ശ്രീകുമാരന്‍ തമ്പിസാര്‍ ഇതിനെതിരെ പ്രതികരിച്ചത്, 'എന്റെ സംസ്‌കാരം നടക്കുന്ന സ്ഥലത്തും ഈ ക്രൂരന്മാരായ സാഡിസ്റ്റുകള്‍ വരുമെന്ന് എനിക്കറിയാം; അന്ന് എനിക്ക് എഴുന്നേറ്റു നിന്ന് പോയില്ലെടാ നാറികളെ പോയി മാന്യമായി ജോലി ചെയ്തു ജീവിക്കണമെടാ എന്ന് പറയാന്‍ കഴിയില്ലല്ലോ, അതുകൊണ്ട് ഇന്ന് തന്നെ ഈ വാചകം അവരോട് പറയുന്നു' എന്നാണ്. മരണവീട്ടില്‍ കാണിക്കേണ്ട മര്യാദയുടെ കാര്യത്തില്‍ വിദ്യാഭ്യാസം ഉള്ളവനും ഇല്ലാത്തവനും സെലിബ്രിറ്റികളും സാധാരണക്കാരും ഒക്കെ കണക്കാണ്.
ഇക്കഴിഞ്ഞ നാളുകളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്ന ഒരു സ്ത്രീ, മരണവീട്ടില്‍ നിന്നുകൊണ്ട് 32 പല്ലും കാണിച്ചു ചിരിച്ചു സംസാരിക്കുന്ന ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. അതിന്റെ അടിയില്‍ വന്ന കമന്റുകള്‍ കണ്ടാല്‍ അവരുടെ ഈ പ്രവര്‍ത്തിക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം മനസ്സിലാക്കാം. 'നിന്റെ കുഞ്ഞമ്മയുടെ മകളുടെ കല്യാണം അല്ലടി അവിടെ നടക്കുന്നത്' എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. ഇനിയുള്ള കമന്റുകള്‍ ഒന്നും പറയാന്‍ കൊള്ളില്ല, അത്രയ്ക്കും മോശമായിട്ടാണ് ജനം പ്രതികരിച്ചിരിക്കുന്നത്. മറ്റൊരു അറിയപ്പെടുന്ന സെലിബ്രിറ്റി നിന്ന് സെല്‍ഫി എടുക്കുന്നു, അതിനെതിരെ ഭാഗ്യലക്ഷ്മി ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നിരുന്നു.
ഒരു സെലിബ്രിറ്റി അല്ലെങ്കില്‍ അറിയപ്പെടുന്ന ഒരാള്‍ മരണപ്പെടുമ്പോള്‍ ആ മരണത്തിന്റെ ദുഃഖത്തില്‍ പങ്കുചേരാന്‍ എന്നോണം എത്തുന്നവരുടെ എന്തെല്ലാം നാടകങ്ങളും അഭിനയവും ഒക്കെയാണ് നാം കാണേണ്ടത്. സലീം കുമാറിന്റെ മരണത്തില്‍ പങ്കെടുക്കാന്‍ വിഷമത്തോടെ എത്തിയ മുഖ്യമന്ത്രിയെ ഒരു ഇന്റര്‍നാഷ്‌നല്‍ വിവരദോഷി ഷാള്‍ അണിയിക്കാന്‍ ശ്രമിക്കുന്നതും, അദ്ദേഹം ദേഷ്യത്തോടെ അവന്റെ കൈതട്ടി മാറ്റുന്നതും ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഒട്ടാകെ പ്രചരിക്കുന്നത് കണ്ടില്ലേ? ഇവനെയൊക്കെ പിടിച്ച് രക്ഷാദൗത്യം നടത്തിയ പിണറായിയുടെ ഗണ്‍മാന്റെ മുന്നിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്.
ടൗണ്‍ ഹാളില്‍ കണ്ട മറ്റൊരു കാഴ്ച, ഓരോ വിഐപികള്‍ വരുമ്പോഴും അവിടെ നിന്നിരുന്ന 1012 സിനിമാക്കാര്‍ അവരെ ആനയിച്ച് സ്വീകരിച്ച് മൃതദേഹത്തിന്റെ അരികിലേക്ക് കൊണ്ടുപോകുന്നത് കാണാമായിരുന്നു. മരണവീട്ടില്‍ അങ്ങനെ ഒരു ആനയിപ്പിന്റെ ആവശ്യമുണ്ടോ? അപ്പോഴെല്ലാം അവിടെ വലിയ തിക്കും തിരക്കും അനുഭവപ്പെടുന്നുണ്ടായിരുന്നു. അതിലും വലിയ കോമഡി എന്താണെന്ന് വച്ചാല്‍, കണ്ണാടി എടുക്കാതെ കണ്ണുപൊത്തി കരയുന്ന ഒരു നടന്റെ വിഡിയോയും ഫോട്ടോയും ഒക്കെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. അതിന് കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍, 'സ്വന്തം അമ്മയെ അനാഥാലയത്തില്‍ ഉപേക്ഷിച്ച മകന്‍ സലീം കുമാറിന്റെ വേര്‍പാടില്‍ കണ്ണുപൊത്തി കളിക്കുന്നു' എന്നാണ്. ഇത്തരത്തിലുള്ള പല കോപ്രായങ്ങളും അവിടെ അരങ്ങേറി എന്നുള്ളത് ഒരു സത്യമാണ്. ഇത്തരം ഇടങ്ങളിലും സന്ദര്‍ഭങ്ങളിലും സിനിമാക്കാരെങ്കിലും കുറച്ചുകൂടി ഉത്തരവാദിത്വവും ജാഗ്രതയും പുലര്‍ത്തേണ്ടതല്ലേ?
ജാതിയും മതവുമില്ലാത്ത, സ്വന്തം ഇഷ്ടങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും വില നല്‍കി, സ്വന്തം നിലപാടില്‍ അടിയുറച്ചു നിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സലീം കുമാര്‍. അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു മരണാനന്തരമുള്ള മതപരമായ ആചാര അനുഷ്ഠാനങ്ങള്‍ ഒഴിവാക്കണമെന്നത്. ആ ആഗ്രഹം കുടുംബം അക്ഷരംപ്രതി അനുസരിച്ചു. സലീം കുമാര്‍ ഇവിടം വിട്ടു പോയെങ്കിലും അദ്ദേഹം കലാമേഖലയ്ക്ക് നല്‍കിയ മഹത്തായ സംഭാവനകളിലൂടെ മരണമില്ലാത്തവനായി നമ്മുടെയൊക്കെ മനസ്സില്‍ എന്നും ജീവിക്കും. പ്രിയ സലീം കുമാറിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട് നിര്‍ത്തുന്നു.''
https://www.facebook.com/Malayalivartha


























