തരൂരിനെതിരെയുള്ള നടപടിക്കു പിന്നില്‍ സുധീരന്‍?

ലോക്‌സഭാംഗവും എഐസിസി വക്താവുമായിരുന്ന ശശി തരൂരിനെതിരെ ഇപ്പോഴുണ്ടായ അച്ചടക്ക നടപടിക്കു പിന്നില്‍ കെപിസിസിയുടെ കര്‍ശന നിലപാടാണോ? ഹൈക്കമാന്‍ഡിനു വളരെ വേണ്ടപ്പെട്ടയാളാണ് തരൂര്‍. ഇപ്പോഴത്തേതിലും വലിയ സമ്മര്‍ദ്ദമുണ്ടായപ്പോള്‍ പോലും തരൂരിനെ ഹൈക്കമാന്‍ഡ് സംരക്ഷിച്ചിരുന്നു. കേവലം ഒരു മോഡി സ്‌തുതതി കൊണ്ട് എഐസിസി വക്താവ് സ്ഥാനം തെറിക്കുമെന്ന് കരുതുന്നില്ല. ശക്തമായ സമ്മര്‍ദ്ദം കേരളത്തില്‍ നിന്നുണ്ടായതു കൊണ്ടു മാത്രമാണ് തരൂരിനെതിരെ നടപടി വന്നത്.
എ.കെ.ആന്റണി അധ്യക്ഷനായ സമിതിയെയാണ് നടപടി എടുക്കാന്‍ സോണിയഗാന്ധി ചുമതലപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ മോഡിക്ക് മറുപടി നല്‍കി എന്ന നിസാര പ്രശ്‌നത്തിന്റെ പേരില്‍ ആന്റണി തരൂരിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യാന്‍ സാധ്യതയില്ല. കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ ശക്തമായി ആവശ്യപ്പെട്ടതുകൊണ്ടാണ് ആന്റണി ഇതിനു മുതിര്‍ന്നത്. ഒരുപക്ഷെ സുധീരന്‍ മറ്റൊരു നേതാവും പാര്‍ട്ടിയെ തളര്‍ത്തുന്ന തരത്തില്‍ ഇത്തരം പ്രസ്ഥാവനകള്‍ ആവര്‍ത്തിക്കരുത് എന്നു കരുതി ചെയ്‌തതാകാം. തരൂരിനെതിരെ കോണ്‍ഗ്രസിനകത്തു നിന്നുള്ള ലോബിയുടെ സമ്മര്‍ദ്ദവും കൂടിയായപ്പോള്‍ ഹൈക്കമാന്‍ഡിന് അയച്ച റിപ്പോര്‍ട്ട് കടുത്തു പോയി.
എന്നാലും തരൂരിനെപ്പോലെയൊരു നേതാവിനെ സ്വമേധയാ എതിര്‍ക്കാന്‍ സുധീരന്‍ തയാറാകില്ല. മറ്റു നേതാക്കളുടെ സമ്മര്‍ദ്ദമാണെന്നു പറയാനും പ്രയാസമാണ്. എത്ര വലിയ സമ്മര്‍ദ്ദം വന്നിട്ടും മദ്യനയം പോലൊരു വലിയ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാനായ നേതാവാണ് സുധീരന്‍. അപ്പോള്‍ തരൂരിനെതിരെയുള്ള നടപടിക്ക് പിന്നിലെ വികാരം ചോദ്യചിഹ്നമാകുന്നു. അതെസമയം സുധീരന്‍ തന്നെയാണ് തരൂരിനെതിരെയുള്ള നടപടിക്കു പിന്നിലെന്നു തരൂര്‍ അനുയായികള്‍ വിശ്വസിക്കുന്നു.
നിര്‍ഭാഗ്യവശാല്‍ മോഡി സ്‌തുതിക്ക് പുറമെ ഭാര്യ സുനന്ദയുടെ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഫോട്ടോകളും കൂടി പുറത്തു വന്നത് ഈ സമയത്താണ്. എല്ലാം കൂടിയായപ്പോള്‍ തരൂരിനെതിരെ നടപടി എടുത്തില്ലെങ്കില്‍ അത് പാര്‍ട്ടിക്ക് ക്ഷീണമാകും എന്ന അവസ്ഥയായി. അതായിരിക്കാം വളരെ നല്ല സൗഹൃദത്തിലായിട്ടും സോണിയ ഗാന്ധിയും രാഹുലും തരൂരിനെ ഇക്കുറി സംരക്ഷിക്കാതിരുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നു നേരിട്ട ഈ അനുഭവം തരൂരിനെ തളര്‍ത്തിയ മട്ടാണ്. ഒരു എളിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി തീരുമാനം താന്‍ അംഗീകരിക്കുന്നു. ഇനി ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















