ഉപദേശികൾക്ക് സഞ്ജു വക ഉപദേശം... നിരന്തരം സഞ്ജുവിനെ തഴഞ്ഞതോടെ തുറന്നടിച്ച് സഞ്ജു സാംസൺ, ഞാൻ എന്റെ ഇഷ്ടം പോലെ കളിക്കും, എങ്ങനെ കളിക്കണമെന്ന് ആരും ഉപദേശിക്കേണ്ട

ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്ന സഞ്ജുവിനെ സെലക്ടർമാർ മറന്നു. ഇന്ത്യൻ ടീമിൽ പലപ്പോഴും ബെഞ്ചിലിരിക്കേണ്ടി വരുന്നതിന്റെയും ബാറ്റിങ്ങിൽ സ്ഥിരതയില്ലെന്നുള്ള വിമർശനങ്ങളോടും പ്രതികരിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ രംഗത്തെത്തി. ട്വന്റി20 ലോകകപ്പിനു മുൻപു തന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കുറിച്ച് ആകുലപ്പെടുന്നത് നിർത്താനും സ്വന്തം ഇഷ്ടപ്രകാരം ക്രിക്കറ്റ് കളിക്കാനും താൻ തീരുമാനിച്ചിരുന്നതായി സഞ്ജു പറഞ്ഞു. ടീമിലിടം കിട്ടാൻ മത്സരപ്പാച്ചിലുകളുടെ ഭാഗമാകാൻ താല്പര്യമില്ലെന്നും സ്വന്തം ഉൾവിളികളെ തുടർന്നും വിശ്വസിക്കുമെന്നും താരം കൂട്ടിച്ചേർത്തു. ഈ വർഷമാദ്യം ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം നിലനിർത്തിയപ്പോൾ തുടർച്ചയായി മൂന്ന് അർധസെഞ്ചറികൾ നേടിയ സഞ്ജുവിനെ, അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിലെ ഫോമില്ലായ്മയെത്തുടർന്ന് പിന്നീട് നടന്ന സിംബാബ്‌വെ പര്യടനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
‘‘നമ്മുടെ നാട്ടിൽ നിരന്തരമായ ഒരു ‘എലിപ്പന്തയം’ നിലനിൽക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി. 2026 ട്വന്റി20 ലോകകപ്പിന് മുൻപ് തന്നെ ഇതിന്റെ ഭാഗമാകേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. എനിക്ക് കളി ആസ്വദിക്കണം എന്ന് മാത്രമേയുള്ളൂ. ദൈവാനുഗ്രഹത്താൽ ഞാൻ ഒരുപാട് കാര്യങ്ങൾ കൈവരിച്ചു. എനിക്ക് ഇപ്പോൾ 31 വയസ്സായി, ഇനി കുറച്ചു വർഷങ്ങൾ കൂടി ബാക്കിയുണ്ട്. അതിനാൽ എന്റെ സ്വന്തം ഇഷ്ടപ്രകാരം കളിക്കാൻ ഞാൻ തീരുമാനിച്ചു. ഞാൻ എങ്ങനെ ബാറ്റ് ചെയ്യണമെന്നോ എന്ത് ചെയ്യണമെന്നോ ആരും എന്നോട് പറയേണ്ടതില്ല. സഞ്ജുവിനെക്കുറിച്ച് സഞ്ജു തന്നെ തീരുമാനിക്കും.’’– സഞ്ജു സാംസൺ പറഞ്ഞു.
‘‘എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ, ഞാൻ കളിക്കും, കളി ആസ്വദിക്കും, ഒരു നല്ല സഹതാരമായിരിക്കും, ടീമിനെ പിന്തുണയ്ക്കും, പക്ഷേ ഞാൻ അത് എന്റെ രീതിയിൽ ചെയ്യും. 2024 ലോകകപ്പിന് ശേഷം 2026 ലോകകപ്പിൽ കളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നതേയില്ല. ഒരു ഘട്ടത്തിൽ ഞാൻ ടീമിൽ പോലും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ളപ്പോൾ എനിക്ക് എങ്ങനെ 2028ലേക്ക് പ്ലാൻ ചെയ്യാൻ കഴിയും? ഞാൻ ഉണ്ടെങ്കിൽ, ടീമിന് എന്നെ ആവശ്യമുണ്ടെങ്കിൽ, ഞാൻ നന്നായി കളിക്കുന്നുണ്ടെങ്കിൽ കാര്യങ്ങൾ അതിന്റെ വഴിക്ക് വരും. ഇല്ലെങ്കിൽ, ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ഈ നേട്ടം എന്നിൽ നിന്ന് തട്ടിയെടുക്കാൻ ആർക്കും കഴിയില്ല.’’– സഞ്ജു പറഞ്ഞു.
വാങ്കഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സെമിഫൈനലിനെക്കുറിച്ച് സംസാരിച്ച സഞ്ജു, ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർക്കെതിരെയുള്ള തന്റെ മുൻകാല റെക്കോർഡുകളെക്കുറിച്ചുള്ള ചർച്ചകൾ താൻ അവഗണിച്ചതായി പറഞ്ഞു. ‘‘നിങ്ങൾ ഇന്ത്യൻ ടീമിനായി റൺസ് സ്‌കോർ ചെയ്യുമ്പോൾ, റൺസ് നേടുന്നത് തുടരണമെന്ന് മനസ്സിലാക്കി നിങ്ങൾ കൂടുതൽ ഉത്തരവാദിത്തമുള്ളവരായി മാറും. ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി20 ലോകകപ്പ് സെമിഫൈനലിന് മുന്നോടിയായി, ഞങ്ങളുടെ ടോപ്പ് ഓർഡർ അത്ര നന്നായി കളിക്കുന്നുണ്ടായിരുന്നില്ല. ഒരുപാട് പേർ എന്റെ അടുത്ത് വന്ന് പറയുന്നുണ്ടായിരുന്നു, ‘ഇത് ഇംഗ്ലണ്ടാണ്, ആർച്ചറാണ് പന്തെറിയുന്നത്, അവൻ ഇതിന് മുൻപ് 3-4 തവണ നിന്നെ ഔട്ടാക്കിയിട്ടുണ്ട്, അത് സംഭവിച്ചു, ഇത് സംഭവിച്ചു’ എന്നൊക്കെ.
പക്ഷേ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ഞാൻ ഒന്നും പറഞ്ഞില്ല. നിങ്ങൾ ഒരുപാട് സംസാരിച്ചാൽ, നിങ്ങൾ അഹങ്കാരിയായി ചിത്രീകരിക്കപ്പെടും, അത് എന്റെ വിശ്വാസങ്ങൾക്ക് എതിരാണ്. അതുകൊണ്ട് ഞാൻ ശാന്തമായി, ‘നമുക്ക് നോക്കാം’എന്ന് ആംഗ്യം കാണിച്ചു. പക്ഷേ എന്റെ പ്ലാനുകൾ തയാറായിരുന്നു. ഈ സഞ്ജു സാംസൺ ഒരു വർഷം മുൻപുള്ള സഞ്ജു സാംസൺ അല്ലെന്ന് എനിക്കറിയാമായിരുന്നു. വെസ്റ്റിൻഡീസിനെതിരെയുള്ള ആ ഇന്നിങ്സിന് ശേഷം എനിക്ക് വലിയ തോതിൽ സ്വയം ബോധ്യം വന്നിരുന്നു, എന്നെക്കുറിച്ച് എനിക്ക് പൂർണ്ണ ഉറപ്പുമുണ്ടായിരുന്നു. അവിടെ സംശയങ്ങൾക്ക് സ്ഥാനമില്ലായിരുന്നു. എന്റെ രാജ്യത്തിനായി ഞാൻ അത് ചെയ്യാൻ പോവുകയായിരുന്നു, അതിനെ തടയാൻ ആർക്കും കഴിയില്ലായിരുന്നു.’’
ന്യൂസീലൻഡിനെതിരെയുള്ള ലോകകപ്പ് ഫൈനലിനെക്കുറിച്ച് ഓർത്തെടുത്ത സഞ്ജു, ടൂർണമെന്റിൽ ടീമിന്റെ പ്രധാന റൺവേട്ടക്കാരനായ ശേഷം ഇന്ത്യയുടെ ബാറ്റിങ് മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം തനിക്ക് അനുഭവപ്പെട്ടിരുന്നതായി പറഞ്ഞു. ‘‘ഞാൻ പഠിച്ച ഒരു കാര്യം, നമ്മൾക്ക് എപ്പോഴും ഫോം നിയന്ത്രിക്കാൻ കഴിയില്ല എന്നതാണ്. ഫോം വരും പോകും. ആ സമയത്ത് ഞങ്ങളുടെ ടീം സെറ്റപ്പിൽ റൺസ് നേടുന്നത് ഞാനായിരുന്നു. മറുഭാഗത്തുള്ള മറ്റുള്ളവരും സംഭാവന നൽകുന്നുണ്ടായിരുന്നു, എങ്കിലും റൺസ് കണ്ടെത്താനുള്ള ഭൂരിഭാഗം ചുമതലയും എനിക്കായിരുന്നു.
ന്യൂസീലൻഡിനെതിരായ ലോകകപ്പ് ഫൈനലിൽ പ്രധാന റൺസ്കോറർ എന്ന ഉത്തരവാദിത്തം എനിക്ക് അനുഭവിക്കാൻ കഴിയുമായിരുന്നു. ഞാൻ എന്നെത്തന്നെ ഓർമിപ്പിച്ചു കൊണ്ടിരുന്നു, ‘സഞ്ജു, നിനക്കാണ് ഉത്തരവാദിത്തം. നിനക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. നീ അവസാനം വരെ അവിടെ ക്രീസിൽ തുടരുകയും രാജ്യത്തിനായി കളി ജയിപ്പിച്ചു അവസാനിപ്പിക്കുകയും വേണം.’’– ആ ചിന്ത ഇന്നിങ്സിലുടനീളം എന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിച്ചു.’’ സഞ്ജു വിശദീകരിച്ചു.
അതേസമയം മോശം ഫോമിൽ തുടരുമ്പോഴും അഭിഷേക് ശർമയെ ഇന്ത്യൻ ട്വന്റി20 പ്ലേയിങ് ഇലവനിൽ നിലനിർത്തുന്നതിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ താരം ഹനുമാ വിഹാരി. വൈഭവ് സൂര്യവംശിക്കു വഴിയൊരുക്കാൻ സഞ്ജു സാംസണെ ഒഴിവാക്കിയ ബിസിസിഐ സിലക്ടർമാർ, ഫോം ഔട്ടായ അഭിഷേകിനെ എന്തുകൊണ്ടാണു ടീമിൽ നിലനിർത്തുന്നതെന്ന് ഹനുമാ വിഹാരി ചോദിച്ചു. ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും അഭിഷേകിന് ലഭിക്കുന്ന പരിഗണന സഞ്ജുവിനു കിട്ടിയിട്ടില്ലെന്നും വിഹാരി തുറന്നടിച്ചു.
‘‘ലോകകപ്പിനു മുൻപ് സഞ്ജു സാംസൺ അഞ്ച് മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയിരുന്നില്ല. തുടർന്ന് അദ്ദേഹത്തിന് പ്ലേയിങ് ഇലവനിൽനിന്നു സ്ഥാനം നഷ്ടമായി. ഈ ടൂർണമെന്റുകളിൽ അഭിഷേക് എത്ര റൺസാണു നേടിയത്. യുകെ പരമ്പരയിൽ ഒരു അർധ സെഞ്ചറിയൊഴികെ മറ്റു പ്രകടനങ്ങളില്ല. 20,30 റൺസ് ഇല്ല. അവസാന എട്ടു മത്സരങ്ങളിൽനിന്ന് ഒരു അർധ സെഞ്ചറി മാത്രമാണ് അഭിഷേകിനുള്ളത്. ലോകകപ്പിലെ പ്രകടനം കൂടി നോക്കിയാൽ അവസാന 18 മത്സരങ്ങളിൽ മൂന്ന് അർധ സെഞ്ചറികൾ.’’– വിഹാരി വ്യക്തമാക്കി.
‘‘ലോകകപ്പിൽ എത്ര മത്സരങ്ങളാണ് സഞ്ജു കളിച്ചത്? മൂന്നെണ്ണം, അതിൽ മൂന്ന് അർധ സെഞ്ചറികൾ. അഭിഷേകിന്റെ അഞ്ച് മത്സരങ്ങളിലെ ഉയർന്ന സ്കോർ 16 ആണ്. അതിനെക്കുറിച്ച് എന്താണ് ആരും സംസാരിക്കാത്തത്? സഞ്ജുവിന്റെ കാര്യം വരുമ്പോൾ മാത്രം അദ്ദേഹത്തിന് സ്ഥിരതയില്ലെന്നു പറയുന്നു. അതു ശരിയാണ്. പക്ഷേ സഞ്ജുവിന്റേതായ ദിവസങ്ങളിൽ എത്ര സമ്മർദമുള്ള കളിയാണെങ്കിലും സഞ്ജു ജയിപ്പിച്ചിരിക്കും. അഭിഷേകിന് ഒരുപാട് ഹൈപ്പ് ലഭിക്കുന്നുണ്ട്. സഞ്ജുവും അത്ര തന്നെ പ്രധാനപ്പെട്ട ആളാണ്. ഐപിഎലിലും സഞ്ജു നന്നായി കളിച്ചിട്ടുണ്ട്. ഓരോ താരങ്ങൾക്കും ഓരോ നിയമങ്ങൾ വരുന്നത് എന്തുകൊണ്ടാണ്?’’– ഹനുമാ വിഹാരി ചോദിച്ചു.
സിംബാബ്‍വെയ്ക്കെതിരായ പരമ്പരയിൽ 2,8,1 എന്നിങ്ങനെയായിരുന്നു അഭിഷേകിന്റെ സ്കോറുകൾ. ഇംഗ്ലണ്ടിനെതിരെ ഒരു അർധ സെഞ്ചറി (59 റൺസ്) നേടിയെങ്കിലും അവസാന മത്സരങ്ങളിൽ താരം നിരാശപ്പെടുത്തി. 3, 16, 10 എന്നിങ്ങനെയായിരുന്നു അവസാന പോരാട്ടങ്ങളിൽ അഭിഷേകിന്റെ പ്രകടനം. സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജുവിനെ കളിപ്പിച്ചിരുന്നില്ല.
ട്വന്റി20 ക്രിക്കറ്റിൽ തകർപ്പൻ ഫോമിലുള്ള ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശിയെ ഏകദിന ഫോർമാറ്റിലും പരീക്ഷിക്കണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം ഫറൂഖ് എൻജിനീയർ. 2027 ഏകദിന ലോകകപ്പിനു മുന്നോടിയായി വൈഭവിനെ, രോഹിത് ശർമയ്ക്കൊപ്പം ഓപ്പണിങ് സ്ലോട്ടിൽ പരീക്ഷിക്കണമെന്നാണ് മുൻ ഇന്ത്യൻ താരത്തിന്റെ നിലപാട്. നിലവിൽ രോഹിത്തിനൊപ്പം ഓപ്പണറാകുന്ന ക്യാപ്റ്റൻ ശുഭ്മൻ ഗിൽ മധ്യനിരയിലേക്ക് ഇറങ്ങി ടീമിനു കരുത്താകണമെന്നും ഫറൂഖ് എൻജിനീയർ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.
‘‘രോഹിത് ശർമ ഏകദിന ലോകകപ്പ് കളിക്കുന്നുണ്ടെങ്കിൽ, സൂര്യവംശി അദ്ദേഹത്തിനൊപ്പം ഓപ്പണറാകണം. വൈഭവിനെപ്പോലൊരു താരം ഓപ്പണിങ്ങിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്. കാരണം അദ്ദേഹം ഗ്രൗണ്ടിലെ ഫീൽഡർമാരുടെ പിഴവുകൾ കണ്ടെത്തുന്നുണ്ട്. വിരാട് മൂന്നാമതും ഗിൽ നാലാം സ്ഥാനത്തും വരണം. അങ്ങനെയെങ്കിൽ ടീം ഇന്ത്യയ്ക്ക് ഉറപ്പുള്ളൊരു ബാറ്റിങ് ലൈനപ്പ് ലഭിക്കും. സൂര്യവംശിയെ ഏകദിന ഫോർമാറ്റിൽ കളിപ്പിക്കാൻ പറ്റിയ സമയമാണിത്. അദ്ദേഹം റൺസ് കണ്ടെത്തുന്നുണ്ട്. ഇന്നിങ്സ് ഓപ്പൺ ചെയ്യാനുള്ള ആത്മവിശ്വാസമുണ്ട്.’’
‘‘വൈഭവ് വലിയൊരു തുടക്കം നൽകുമ്പോൾ പിന്നാലെയെത്തുന്ന താരങ്ങൾക്കെല്ലാം നിലയുറപ്പിക്കാൻ സമയം ലഭിക്കും. അങ്ങനെ ടീമിനു വലിയ സ്കോറിലേക്ക് എത്താൻ സാധിക്കും. തെറ്റുകളിൽനിന്ന് വൈഭവ് പാഠങ്ങൾ പഠിക്കുന്നുണ്ട്. വൈഭവ് സൂര്യവംശിയെ ഇന്ത്യ സൂക്ഷിച്ചുവയ്ക്കുക. അദ്ദേഹം രാജ്യത്തിന്റെ സമ്പത്താണ്.’’– ഫറൂഖ് എൻജിനീയർ വ്യക്തമാക്കി. ഇന്ത്യയുടെ ലോകകപ്പ് ഹീറോ സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കിയാണ് വൈഭവ് സൂര്യവംശിയെ ട്വന്റി20 ടീമിൽ കളിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha

























