ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്; ഇപ്പോൾ 2401.70 അടി; പുറത്തേക്കൊഴുകുന്നത് സെക്കന്റിൽ 800 ഘനമീറ്റർ വെള്ളം; ചെറുതോണി പട്ടണം വെള്ളത്തിനടിയിൽ

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401.70 അടിയായി കുറഞ്ഞു. കനത്ത മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തില്‍ അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയായിരുന്നു.
അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു കൂടിയ സാഹചര്യത്തില്‍ കെഎസ്‌ഇബി ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പെടുവിച്ചിരുന്നു. ഇന്നലെ രാത്രിയിൽ 2400.38 അടിയായിരുന്ന ഡാമിലെ ജലനിരപ്പ് രാവിലെ 2401 നു മുകളില്‍ എത്തുകയായിരുന്നു.
അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തിയത് താത്കാലിമായി ആശ്വാസം നൽകുന്നുണ്ട്. ആറ് മണിക്ക് എടുത്ത റീഡിംഗിലാണ് 2401.70 അടിയായെന്ന് ജലനിരപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ജലനിരപ്പ് ഒരു മണിക്കുറിൽ 0.06 അടിയാണ് കുറഞ്ഞിരിക്കുന്നത്. ഷട്ടർ തുറന്നതിന് ശേഷം ഇത് ആദ്യമായാണ് ജലനിരപ്പിൽ കുറവ് രേഖപ്പെടുത്തുന്നത്.
വ്യാഴാഴ്ച വൈകിട്ട് 4.30ന് ട്രയല്‍ റണ്‍ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നീരൊഴുക്കു കൂടിയതിനാല്‍ രാത്രിയിലും ട്രയല്‍ റണ്‍ തുടരുകയായിരുന്നു. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് 12.31 ന് ട്രയല്‍ റണ്‍ ആരംഭിച്ചത്.
സെക്കന്റിൽ 800 ഘനമീറ്റർ വെള്ളമാണ് ഇടുക്കി അണക്കെട്ടിൽ നിന്നും ഇപ്പോൾ പുറത്തേക്ക് ഒഴുകുന്നത്. അതേസമയം, അണക്കെട്ടിലെ ഷട്ടറുകൾ തുറന്നതോടെ ചെറുതോണി പട്ടണം ഏതാണ്ട് വെള്ളത്തിനടിയിലാണ്. ചെറുതോണിയിലെ ബസ്റ്റാൻഡ് ഏതാണ്ട് ഒലിച്ചുപോയിട്ടുണ്ട്. ചെറുതോണിയിൽ നിന്നും കട്ടപ്പനയിലേക്ക് പോകുന്ന പാലം വെള്ളത്തിനടിയിൽ ആയതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്.
https://www.facebook.com/Malayalivartha

























