ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ് ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ

സംസ്ഥാനത്ത് അടുത്ത അഞ്ചുവർഷം ഏതു മുന്നണിയുടെ കൈകളിലെത്തുമെന്നറിയാനുള്ള കാത്തരിപ്പിനു വിരാമമാകുന്നു. ഇനി വിധിയറിയാൻ മണിക്കൂറുകൾ മാത്രം.... വീറും വാശിയും നിറഞ്ഞ പ്രചാരണ പ്രവർത്തനങ്ങൾക്കും വോട്ടെടുപ്പിനുശേഷം ഒരുമാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് തിങ്കളാഴ്ച പെട്ടി തുറക്കുന്നത്.
തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലായി സജ്ജീകരിച്ച 140 ഹാളുകളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. രാവിലെ എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണും. തുടർന്ന് ഇവിഎം മെഷീനുകളിലെ വോട്ടെണ്ണൽ ആരംഭിക്കും. ഓരോ ഹാളിലും 7 മുതൽ 14 വരെ മേശകൾ സജ്ജമാക്കിയിട്ടുണ്ട്. വോട്ടെണ്ണൽ സുഗമമാക്കുന്നതിനായി ഇത്തവണ തപാൽ വോട്ടുകൾക്കായി അധിക ഉദ്യോഗസ്ഥരെ വിന്യസിച്ചു. വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ഡിജിപി കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
എല്ലാ കേന്ദ്രങ്ങളിലും കനത്ത പോലിസ് സുരക്ഷാ ഏർപ്പെടുത്തിയിരിക്കുകയാണ്. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക പട്രോളിങ് ശക്തമാക്കും. ആവശ്യമായിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാനും സാധ്യത. സ്ഥാനാർഥികളും പാർട്ടി ഏജന്റുമാരും പാലിക്കേണ്ട മാർഗ്ഗനിർദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്.
ഫലങ്ങൾ തൽസമയം ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾക്കായി പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജവാർത്തകൾ തടയാൻ സൈബർ സെൽ നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്.
അതേസമയം തമിഴ്‌നാട്ടിലും വിധിയെഴുത്തിന്റെ ഫലം നാളെ അറിയാം. സംസ്ഥാനത്തെ 62 വോട്ടെണ്ണൽ കേന്ദ്രങ്ങളിൽനിന്ന് രാവിലെ എട്ടുമണിയോടെത്തന്നെ വിജയസൂചനകൾ പുറത്തു വന്നുതുടങ്ങും.
എക്‌സിറ്റ് പോൾ പ്രവചനങ്ങൾ ഡി.എം.കെ. സഖ്യത്തിനാണ് വിജയത്തിൽ മുൻതൂക്കം നൽകുന്നതെങ്കിലും അണ്ണാ ഡി.എം.കെ.യുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. സഖ്യത്തെയും കന്നിയങ്കം കുറിക്കുന്ന നടൻ വിജയ്‌യുടെ തമിഴക വെട്രി കഴക(ടി.വി.കെ)ത്തെയും നിരാശപ്പെടുത്തുന്നില്ല. ഭൂരിഭാഗം പ്രവചനങ്ങളും ഡി.എം.കെയ്ക്ക് അനുകൂലമാണ്. എന്നാൽ, അണ്ണാ ഡി.എം.കെ. ഭരണം തിരിച്ചുപിടിക്കുമെന്നുള്ള പ്രവചനങ്ങളുണ്ടായി. ടി.വി.കെ. തനിച്ചു ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നു വരെ ചില എക്‌സിറ്റ് പോൾ പ്രവചനങ്ങളുണ്ടായി. ഇതിനെല്ലാം അവസാന ഉത്തരം തിങ്കളാഴ്ച ലഭ്യമാകും. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി 4,654 സ്ഥാനാർഥികളാണ് മത്സരിച്ചത്. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ 3,998 സ്ഥാനാർഥികളാണ് മത്സരത്തിലുണ്ടായിരുന്നത്.
"
https://www.facebook.com/Malayalivartha
























