ദുരിതക്കയത്തിൽ അഭയമായത് സെമിത്തേരി ; പ്രളയം ജീവിതം താറുമാറാക്കിയപ്പോൾ സെമിത്തേരിയിൽ ഊണും ഉറക്കവുമായി കുട്ടനാട്ടിലെ അഞ്ച് കുടുംബങ്ങൾ
കേരളത്തെ മുഴുവൻ ദുരിതത്തിലാക്കിയ പ്രളയ കെടുതിയിൽ നിന്ന് കുട്ടനാട് ഇപ്പോളും കരകയറിയിട്ടില്ല. മഹാപ്രളയത്തില്‍ വീടുകള്‍ വെള്ളത്തിലായതോടെ കുട്ടനാട്ടിലെ അഞ്ച് കുടുംബങ്ങളുടെ അഭയം കൈനകരി പള്ളിസെമിത്തേരിയിൽ. കുട്ടനാട് വെള്ളത്തിലായതോടെ കഴിഞ്ഞ ഒരാഴ്ചയായി അഞ്ച് കുടുംബങ്ങളിലായി ഇരുപതോളം പേര്‍ സെമിത്തേരിയിലാണ് കഴിയുന്നത്.
അഞ്ച് കുടുംബങ്ങള്‍ക്കൊപ്പം അവരുടെ വളര്‍ത്തുനായകളും പക്ഷികളും ആടും പശുവുമെല്ലാം സെമിത്തേരിയിൽ അഭയം ഉറപ്പിച്ചിരിക്കുകയാണ്. നനഞ്ഞു പോയ അരി വെയിലത്ത് ഉണക്കിയെടുത്തു ഭക്ഷണ യോഗ്യമാക്കുകയാണ് ഇവർ. തോട്ടില്‍ നിന്ന് പിടിക്കുന്ന മീന്‍ ഉപയോഗിച്ച് കറിവയ്ക്കുന്നു. കുടിക്കാനായി ശുദ്ധജലം ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ആലപ്പുഴയില്‍ പോയി കൊണ്ടുവരുന്ന കുപ്പിവെള്ളങ്ങളാണ് നിലവിലെ ആശ്രയം. വീടുകളില്‍നിന്ന് വെള്ളം ഇറങ്ങുന്നത് വരെ സെമിത്തേരിയില്‍ തന്നെ തുടരാനാണ് ഇവരുടെ തീരുമാനം.
വളര്‍ത്തു മൃഗങ്ങള്‍ കൂടെ ഉള്ളതിനാല്‍ അവയെ കൊണ്ട് പോകാന്‍ മറ്റൊരു സ്ഥലം ഇല്ലാത്തത് ഇവരെ പ്രതിസന്ധിയിലാക്കുന്നു. അതുകൊണ്ടുതന്നെയാണ് സെമിത്തേരിയില്‍ കഴിയുന്നതും. സെമിത്തേരിയില്‍ ഉറങ്ങുന്നവര്‍ തങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും ആണെന്നതിനാൽ പേടിക്കേണ്ടതില്ലെന്നും അവർ പറയുന്നു.
https://www.facebook.com/Malayalivartha