ഇന്ധന, ഗ്യാസ് വിലകൾ റോക്കറ്റ് പോലെ കുതിച്ചിട്ടും, നീറോ ചക്രവർത്തിമാർ വീണവായിക്കുന്നു; പ്രളയവും പേമാരിയും കാരണം ലക്ഷങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ എണ്ണ കമ്പനികൾ ഇന്ധന വില കുത്തനെ കൂട്ടുന്നതിനെതിരെ കേന്ദ്രത്തിന് ഒരു കത്ത് പോലും എഴുതാതെ കേരള സർക്കാർ

ഡീസൽ വില റോക്കറ്റ് വേഗത്തിൽ കുതിക്കമ്പോൾ സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലയും കുതിക്കുന്നു. പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും വില കുതിച്ചിട്ടും പ്രളയ ദുരിതത്തിന്റെ പേരിൽ വിദേശ സഞ്ചാരം നടത്താനൊരുങ്ങുന്ന മന്ത്രിമാരൊന്നും അറിഞ്ഞ മട്ടേയില്ല. അതിനിടയിൽ ഗ്യാസ് സിലിണ്ടറിന്റെ വിലയും കുത്തനെ കൂട്ടി. സബ്സിഡി സിലിണ്ടറിന് 38 രൂപയാണ് വർധിച്ചത്. ജനങ്ങൾ മോദിയെ പുറത്താക്കാൻ പൊങ്കാല നേരേണ്ട അവസ്ഥയിലാണ്.
പ്രളയവും പേമാരിയും കാരണം ലക്ഷങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ എണ്ണ കമ്പനികൾ ഇന്ധന വില കുത്തനെ കൂട്ടുന്നതിനെതിരെ കേന്ദ്രത്തിന് ഒരു കത്ത് എഴുതാൻ പോലും കേരള സർക്കാർ തയ്യാറല്ല. കേരളത്തിലെ രാഷ്ട്രീയക്കാരിൽ കേരള കോൺഗ്രസ് ചെയർമാൻ കെ എം മാണി മാത്രമാണ് ഒരു പ്രസ്താവനയെങ്കിലും ഇറക്കിയത്. സംസ്ഥാനത്ത് പ്രക്യതിദുരന്തം ആരംഭിച്ച ഓഗസ്റ്റ് 16നാണ് ഇന്ധന വില ആദ്യം കൂട്ടിയത്. ഓഗസ്റ്റ് 15 ന് തിരുവനന്തപുരത്തെ പെട്രോൾ വില 80.39 ആയിരുന്നു. ഡീസലിന് 73.65 രൂപയും. പിറ്റേന്ന് മുതൽ അഞ്ചു പൈസ വീതി കൂട്ടി തുടങ്ങി.
ജൂലൈയിലും ഓഗസ്റ്റിലുമായി പെട്രോളിന് ലിറ്ററിന് 2.79 രൂപയും ഡീസലിന് 2.57 രൂപയും വർധിച്ചു. ഇതിൽ പെട്രോളിന് 68 പൈസയും ഡീസലിന് 48 പൈസയും സംസ്ഥാന സർക്കാരിന്റെ വിൽപ്പന നികുതിയാണ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്ക്യത എണ്ണ വില ബാരലിന് 147 ഡോളറായിരുന്നപ്പോൾ കേരളത്തിൽ ഡീസലിന് 63 രൂപയായിരുന്നു. എണ്ണ വില 72 ഡോളറിലെത്തി നിൽക്കുമ്പോൾ ഡീസലിന് 75 രൂപ നൽകേണ്ടി വരുന്നു.
കേരളത്തിലെ ദുരിത സാഹചര്യം കണക്കിലെടുക്കാതെ എണ്ണ കമ്പനികൾ വില വർധിപ്പിച്ചിട്ടും പ്രതിപക്ഷത്തിന് പോലും ഒരു പ്രതിഷേധവുമില്ല. സാധാരണ സർക്കാരിന്റെ ശ്രദ്ധ മറ്റെന്തെങ്കിലും കാര്യത്തിലായിരിക്കുമ്പോഴാണ് ഇത്തരത്തിൽ എണ്ണ കമ്പനികൾ വില വർധിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ പറഞ്ഞാൽ മാത്രമേ കമ്പനികൾ കേൾക്കുകയുള്ളു. കർണാടകത്തിൽ തെരഞ്ഞടുപ്പ് നടന്നപ്പോൾ കർണാടകത്തിൽ ഇന്ധന വില വർധിപ്പിക്കാതിരിക്കാൻ കേന്ദ്രം ശ്രമിച്ചിരുന്നു. ആവശ്യമുള്ള സംസ്ഥാനങ്ങളെ സഹായിക്കാൻ കഴിയുമെന്ന് ചുരുക്കം.
അതേ സമയം സംസ്ഥാനം അനുഭവിക്കുന്ന പ്രത്യേക സാഹചര്യത്തിലും ഇന്ധനവിലയിൽ സംസ്ഥാന സർക്കാർ ഈടാക്കുന്ന നികുതി കുറയ്ക്കാൻ പോലും ധനമന്ത്രി തയ്യാറായിട്ടില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നായിരിക്കും സർക്കാരിന്റെ വിശദീകരണം. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ദാരിദ്യ പരാതി നിരന്തരം പറഞ്ഞാലും എല്ലാവരും വിശ്വസിക്കും. അതെന്തായാലും കേന്ദ്ര സർക്കാരിന്റെ കണ്ണിൽ ചോരയില്ലാത്ത നടപടികൾ കേരളത്തിലെ വോട്ടർമാർ മനസിലാക്കിയില്ലെങ്കിൽ നാളെ അവർ തന്നെയായിരിക്കും അതിന്റെ ദൂഷ്യവശങ്ങൾ അനുഭവിക്കേണ്ടി വരിക.
പെട്രോളിന്റെ വിലയും സാധാരണക്കാരെ ദുരിതമുഖത്തെത്തിക്കും. ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്ന സാധാരണക്കാരെ സംഭവിച്ചിടത്തോളം അവർ അനുഭവിക്കുന്നത് കടുത്ത ദുരിതമാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെടുന്ന മലയാളിക്ക് ഇരുട്ടടിയായി തീർന്നിരിക്കുകയാണ് എണ്ണ വില.
https://www.facebook.com/Malayalivartha

























