കൃഷി മന്ത്രി അങ്ങ് ഈ കര്‍ഷകരെ സഹായിക്കണം; കാര്‍ഷിക ഗ്രാമങ്ങളില്‍ കണ്ണീര്‍ മാത്രം: കെട്ടിക്കിടന്നു ചീയുന്നത് ടണ്‍കണക്കിന് പച്ചക്കറി: തക്കസമയത്ത് വിലയിടിക്കാന്‍ തമിഴ്‌നാടിന്റെ ശ്രമം

പ്രളയം തച്ചുടച്ചത് കേരളത്തിലെ കൃഷികളെയും കൃഷിക്കാരെയുമാണ്. അവരുടെ സ്വപ്‌നങ്ങള്‍ കണ്‍മുന്നില്‍ ചീയുന്നതു കാണാന്‍ അവര്‍ക്ക് കെല്‍പ്പില്ല. ഇതിലും ഭേഭം തങ്ങളെ കൊല്ലുകയെന്നതാണ് അവരുടെ അഭിപ്രായം. കൃഷിമന്ത്രിയിലാണ് അവരുടെ അവസാന പ്രതീക്ഷ. പ്രതിസന്ധി ഘട്ടങ്ങളില്‍പോലും 140 രൂപവരെ കിലോയ്ക്ക് വിലയുണ്ടായിരുന്ന മറയൂര്‍ വെളുത്തുള്ളിക്ക് ഇപ്പോള്‍ 25 രൂപ, മൂന്നു കിലോ തക്കാളി പത്തു രൂപ, കാബേജും, കാരറ്റും ബീന്‍സുമൊന്നും ആര്‍ക്കുംവേണ്ട.
തമിഴ്‌നാടിനു പച്ചക്കറി വേണ്ട, കേരളത്തിലെ വിവിധ ജില്ലകളിലേക്കു സാധനങ്ങളെത്തിക്കാന്‍ ഗത്യന്തരമില്ല. ഒരു ജനതയുടെ മുഴുവന്‍ കണ്ണീര്‍ പ്രളയമാണു കേരളത്തിന്റെ കാര്‍ഷിക ഗ്രാമങ്ങളില്‍. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, കീഴാന്തല്ലൂര്‍ എന്നിവിടങ്ങളില്‍ ടണ്‍ കണക്കിനു പച്ചക്കറി കെട്ടിക്കിടന്നു ചീയുകയാണ്. മൂന്നാറില്‍ മണ്ണിടിച്ചില്‍ ഉണ്ടായതോടെ ഒറ്റപ്പെട്ടതാണു കേരളത്തിലെ ഈ കാര്‍ഷിക ഗ്രാമങ്ങള്‍. കൃഷി മാത്രമാണ് ഏക ആശ്രയം. ഓണം മുന്നില്‍കണ്ടു വായ്പയെടുത്ത് ഏക്കറുകണക്കിനു പാടങ്ങളില്‍ കര്‍ഷകര്‍ കൃഷിയിറക്കിയിരുന്നു. വെളുത്തുള്ളി, ക്യാരറ്റ്, ബീന്‍സ്, ക്യാബേജ്, തക്കാളി എന്നിവയെല്ലാം ആവോളം വിളയുകയും ചെയ്തിരുന്നു. എന്നാല്‍ ഉദുമല്‍പേട്ട, മേട്ടുപാളയം, ഒട്ടന്‍ഛത്രം, മധുരൈ എന്നിവിടങ്ങളില്‍നിന്നാണു ഇടനിലക്കാര്‍ ഇവിടങ്ങളിലെത്തിയിരുന്നത്. മറയൂര്‍ വെളുത്തുള്ളിക്കു വിപണിയില്‍ ലഭിച്ചിരുന്നത് ഉയര്‍ന്ന വിലയാണ്. വണ്ടിക്കൂലിക്കുള്ള പണംപോലും കിട്ടാത്തതിനാല്‍ കര്‍ഷകര്‍ ഇതു തമിഴ്‌നാട്ടില്‍ കൊണ്ടുചെന്നു വില്‍ക്കാന്‍ കഴിയാത്ത ഗതികേടിലാണ്. റോഡ് തകര്‍ന്നു കിടക്കുന്നതിനാല്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും തിരിഞ്ഞുനോക്കുന്നില്ല. ഇവ സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ എത്തിക്കാനും മാര്‍ഗമില്ല. പക്ഷേ പച്ചക്കറി ആവോളമുണ്ടെങ്കിലും ഇങ്ങോട്ട് അരിയെത്തിയത് കഴിഞ്ഞ ദിവസമാണ്. അതും എണ്ണിപ്പെറുക്കാന്‍ മാത്രം. പ്രളയത്തില്‍ റോഡില്ലാതായതിനാല്‍ അത് എത്തിക്കാനും മാര്‍ഗമില്ല.
കോടികള്‍ ഇവിടെ മുടക്കുന്നുണ്ടെന്നു കൃഷി വകുപ്പ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ദുരന്തത്തില്‍ പകച്ചു നില്‍ക്കുകയാണു കര്‍ഷകന്‍. മുമ്പും കാര്‍ഷിക ഗ്രാമങ്ങളില്‍ വകുപ്പ് വേണ്ടത്ര ഇടപെടല്‍ നടത്തുന്നില്ലെന്നും തമിഴ്‌നാട് ലോബി കര്‍ഷകരെ ചൂഷണം ചെയ്യുകയാണെന്നുമുള്ള ആരോപണങ്ങള്‍ നിലനിന്നിരുന്നു. പ്രളയമെത്തിയതോടെ എല്ലാം തകര്‍ന്നു. സാധാരണ ഗതിയില്‍ ഓണക്കാലത്ത് ഹോര്‍ട്ടികോര്‍പ്പും തമിഴ്‌നാട്ടില്‍നിന്നുള്ള കച്ചവടക്കാരും പാടങ്ങളിലെത്തി വിളകള്‍ എടുത്തിരുന്നു.
എന്നാല്‍ മഴയില്‍ മൂന്നാര്‍മറയൂര്‍ റോഡ് തകര്‍ന്നതോടെ ഗതാഗത സംവിധാനം താറുമാറായി. ബസ് ഗതാഗതം നിലച്ചു. ഇതോടെ കാര്‍ഷിക ഗ്രാമങ്ങളില്‍നിന്നു പച്ചക്കറി കൊണ്ടുപോകാന്‍ മാര്‍ഗമില്ലാതെയായി. കേരളത്തിലെ പ്രളയത്തില്‍ തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളില്‍ പച്ചക്കറി കുന്നുകൂടിയതും വിനയായി. അതിര്‍ത്തി കടന്നുള്ള ഇടനിലക്കാരുടെ വരവുംനിന്നു. തമിഴ്‌നാട്ടില്‍ എത്തിച്ചാലും ലഭിക്കുന്നത് തുച്ഛമായ വില. സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ലെങ്കില്‍ കൃഷിപ്പണി ഉപേക്ഷിക്കാനാണ് മിക്ക കര്‍ഷകരുടെയും തീരുമാനം.
https://www.facebook.com/Malayalivartha
























