നട്ടെല്ലിന്റെ പന്ത്രണ്ടാമത്തെ കശേരുവിന് പൊട്ടല്‍; ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ വേദനയും മരവിപ്പും: കാറപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഹനാന്റെ പരിക്ക് ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; ഹനാന് വിദഗ്ദ്ധ ചികില്‍സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വാഹനാപകടത്തിൽ പരിക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഹനാന് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനുള്ള എല്ലാ സഹായവും സർക്കാർ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രി അധികൃതരെ ബന്ധപ്പെട്ടിരുന്നു. സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഹനാന് നൽകണമെന്നും സർക്കാരിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നും ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജിലൂടെ പിണറായി വിജയൻ പ്രതികരിച്ചു.
ഹനാന്‍റെ നട്ടെല്ലിന്‍റെ പന്ത്രണ്ടാമത്തെ കശേരുവിന് പൊട്ടലുണ്ടെന്നും, ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ വേദനയും മരവിപ്പുമുണ്ടെന്നും ചികിത്സയിൽ കഴിയുന്ന ഹനാന്റെ പരിക്ക് ഗുരുതരമാണെന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഹനാൻ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി.
സ്റ്റീൽ റോഡ് ഉപയോഗിച്ച് പൊട്ടലുള്ള കശേരുവിന് ബലം നൽകുന്ന ശസ്ത്രക്രിയയാണ് നടത്തിയത്. നട്ടെല്ലിന് പൊട്ടലുളളതിനാല്‍ ഹനാന് ഏറെ നാള്‍ വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോഴിക്കോട്ട് നിന്നും എറണാകുളത്തേക്ക് മടങ്ങും വഴി തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൊടുങ്ങല്ലൂരിന് സമീപം വൈദ്യുത പോസ്റ്റിൽ ഇടിച്ച് അപകടമുണ്ടായത്.
മുന്നിലെ സീറ്റ് പിറകിലേക്ക് ചെരിച്ച് കിടന്നുറങ്ങുകയായിരുന്ന ഹനാൻ കാർ ഇടിച്ചതിനെ തുടർന്ന് കാറിനുള്ളിൽ തന്നെ തെറിച്ചുവീഴുകയായിരുന്നു. ഡ്രൈവറും ഹനാനും മാത്രമായിരുന്നു അപകടസമയത്ത് കാറിലുണ്ടായിരുന്നത്. വഴിയാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കാർ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചതെന്ന് ഡ്രൈവർ പറഞ്ഞു.
https://www.facebook.com/Malayalivartha






















